Trending

ഹജ്ജിന് വിജയകരമായ പരിസമാപ്തി; അഭിനന്ദനമറിയിച്ച് ലോകരാജ്യങ്ങള്‍.

ജിദ്ദ:ഈ വര്‍ഷത്തെ ഹജ്ജ് കര്‍മങ്ങള്‍ക്ക് വിജയകരമായ പരിസമാപ്തി. ജംറകളിലെ കല്ലേറ് കര്‍മങ്ങള്‍ പൂര്‍ത്തിയാക്കിയ ഹാജിമാര്‍ മക്കയില്‍ നിന്ന് മടങ്ങുന്നതിനു മുമ്പായി കഅ്ബയില്‍ വിടവാങ്ങല്‍ പ്രദക്ഷിണം (ത്വവാഫ്) നടത്തിവരിയാണ്. വിടവാങ്ങല്‍ ത്വവാഫില്‍ പങ്കെടുത്തവര്‍ക്ക് 1.20 ലക്ഷം കുടകള്‍ ഹറം കാര്യാലയ വിഭാഗം വിതരണം ചെയ്തു.

അപകടങ്ങളോ അത്യാഹിതങ്ങളോ ഇല്ലാതെ തന്നെ ഈ വര്‍ഷത്തെ ഹജ്ജ് പൂര്‍ത്തിയായതിന്റെ സന്തോഷത്തിലാണ് ഹാജിമാരും സൗദി ഭരണകൂടവും. ഇത് സംബന്ധിച്ച സൗദി ഭരണകൂടത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാവും. പിഴവുകളില്ലാത്ത സൗകര്യങ്ങള്‍ സജ്ജമാക്കിയ സൗദി ഹജ്ജ് മന്ത്രാലയത്തിനും രാജ്യത്തെ ഭരണാധികാരികള്‍ക്കും ലോകരാജ്യങ്ങള്‍ അഭിനന്ദനമറിയിച്ചു. തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ നേതൃത്വത്തില്‍ പഴുതടച്ച സംവിധാനമാണ് ഒരുക്കിയതെന്ന് ഇസ്‌ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒ.ഐ.സിയും മുസ്‌ലിം വേള്‍ഡ് ലീഗും (എം.ഡബ്ലു.എല്‍) അഭിപ്രായപ്പെട്ടു. മിനായിലെ തിക്കും തിരക്കും, തമ്പുകളിലെ തീപ്പിടിത്തം, ഹറമിലെ ക്രെയിന്‍ അപകടം എന്നിവ കാരണം മുന്‍കാലങ്ങളില്‍ നിരവധിപേര്‍ ജീവന്‍പൊലിഞ്ഞതിനാലും പകര്‍ച്ചവ്യാധികളുടെ ആശങ്ക നിലനില്‍ക്കുന്നതിനാലും ജാഗ്രതയോടെയായിരുന്നു ഹജ്ജ് മന്ത്രാലയത്തിന്റെയും സുരക്ഷാ സേനകളുടെയും ആരോഗ്യ മന്ത്രാലയത്തിന്റെയും പ്രവര്‍ത്തനങ്ങള്‍.

ഹിജ്‌റ 1444 വര്‍ഷത്തെ മികച്ച ഹജ്ജ് സംഘാടനത്തെ അജ്മാന്‍ കിരീടാകാശി ഷെയ്ഖ് അമ്മാര്‍ ബിന്‍ ഹുമൈദ് അല്‍ നുഐമി, അജ്മാന്‍ സുപ്രിം കൗണ്‍സില്‍ മെംബര്‍ ഷെയ്ഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമി, അല്‍ അസ്ഹര്‍ യൂനിവേഴ്‌സിറ്റി ഇമാം ഷെയ്ഖ് അഹ്മദ് അല്‍ ത്വയ്യിബ്, നൈജര്‍ പ്രധാനമന്ത്രി ഒഹൗമൗദു മഹ്മൂദു, അറബ് പാര്‍ലമെന്റ് സ്പീക്കര്‍ ആദില്‍ അല്‍ അസ്സൂമി, ഷാര്‍ജ ഭരണാധികാരി ഷെയ്ഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി, ജിസിസി സെക്രട്ടറി ജനറല്‍ ജാസിം മുഹമ്മദ് അല്‍ ബുദൈവി തുടങ്ങിയവര്‍ അഭിനന്ദിച്ചു.

ഹജ്ജ് കര്‍മങ്ങള്‍ പൂര്‍ത്തിയാക്കിയ ഹാജിമാര്‍ പ്രവാചക പള്ളിയായ മസ്ജിദുന്നബവി സന്ദര്‍ശിക്കുന്നതിന് മക്കയില്‍ നിന്ന് മദീനയിലേക്ക് നീങ്ങിത്തുടങ്ങി. ഹജ്ജിന് മുമ്പായി മസ്ജിദുന്നബവി സന്ദര്‍ശിച്ചിട്ടില്ലാത്ത ഹാജിമാരാണിവര്‍. സല്‍മാന്‍ രാജാവിന്റെ പ്രത്യേക അതിഥികളായി ഹജ്ജിനെത്തിയ സംഘത്തിന്റെ ആദ്യ വിമാനം ഇന്ന് മദീനയിലിറങ്ങി. ഈജിപ്ത് പ്രധാനമന്ത്രിയും മദീനയിലെത്തി.ഇത്തവണ 18 ലക്ഷത്തോളം ഹാജിമാരാണ് ഹജ്ജില്‍ പങ്കെടുത്തത്. ഇതില്‍ 1,60,915 പേര്‍ വിദേശികളും 1,84,130 പേര്‍ ആഭ്യന്തര തീര്‍ത്ഥാടകരുമാണ്. 9,69,694 ഹാജിമാര്‍ പുരുഷന്‍മാരും 8,75,351 പേര്‍ വനിതകളുമാണെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.

ഹജ്ജ് ചെയ്ത ഫലസ്തീന്‍ പ്രധാനമന്ത്രി ഉള്‍പ്പെടെ നിരവധി വി.ഐ.പികള്‍ ജിദ്ദ വിമാനത്താവളത്തില്‍ നിന്ന് മടങ്ങി. ഹജ്ജിനിടെ വഴിതെറ്റിപ്പോയ 2.6 ലക്ഷം പേരെ സഹായിച്ചതായി സൗദി അറേബ്യന്‍ ബോയ് സ്‌കൗട്ട്‌സ് അസോസിയേഷന്‍ അറിയിച്ചു.
Previous Post Next Post
3/TECH/col-right