Trending

സംസ്ഥാനത്ത് കൊവിഡ് വ്യാപിക്കുന്നു: 210 പേർക്ക് രോഗം സ്ഥിരീകരിച്ചു

തിരുവനന്തപുരം:സംസ്ഥാനത്ത് കോവിഡ് കേസുകൾ കുത്തനെ കൂടി. ഇന്നലെ 210 പേർക്ക് കൂടെ രോഗം സ്ഥിരീകരിച്ചു.കൂടുതൽ പേർക്ക് രോഗബാധ സ്ഥിരീകരിച്ചത് എറണാകുളത്തും തിരുവനന്തപുരത്തുമാണ്. 50 പേർക്കാണ് എറണാകുളത്ത് രോഗം സ്ഥിരീകരിച്ചത്. 36 പേർക്ക് തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്ത് കോവിഡ് കേസുകളിൽ വര്‍ധന രേഖപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ മൂന്ന് ദിവസമായി കേരളത്തിലും കൊവിഡ് ഉയരുകയാണ്.

ഈ മാസം ഏഴാം തീയതി 79 രോഗികളാണ് സംസ്ഥാനത്ത് കൊവിഡ് ബാധിതരായി ഉണ്ടായിരുന്നത്. ഒരാഴ്ച മുമ്പ്, മാർച്ച് 14ന് 100 രോഗികളായി കണക്ക് ഉയർന്നു. കൊവിഡ് രോഗികളുടെ എണ്ണം പൊടുന്നനെ ഉയരുകയാണ്. തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് കൂടുതൽ കേസുകളും റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കുത്തനെയല്ലെങ്കിലും കൊവിഡ് ബാധിതരുടെ എണ്ണം ക്രമേനേ ഉയരുന്നത് കണക്കിലെടുത്താണ് ജാഗ്രത. ജില്ലകളിൽ നിരീക്ഷണം ശക്തിപ്പെടുത്താൻ ആരോഗ്യ മന്ത്രി വിളിച്ച അവലോകനയോഗം നിർദ്ദേശം നൽകി. ആശുപത്രി സജ്ജീകരണങ്ങള്‍ക്കായി ജില്ലകളും ആശുപത്രികളും സര്‍ജ് പ്ലാന്‍ തയ്യാറാക്കണം. ഐസിയു, വെന്റിലേറ്റര്‍ ആശുപത്രി സംവിധാനങ്ങള്‍ കൂടുതലായി മാറ്റിവയ്ക്കണം. പുതിയ വകഭേദമുണ്ടോയെന്നറിയാൻ ജിനോമിക് പരിശോധനകള്‍ വര്‍ധിപ്പിക്കും. ആവശ്യമായ പരിശോധന കിറ്റുകളും മരുന്നുകളും സജ്ജമാക്കാന്‍ കെ.എം.എസ്.സി.എല്ലിന് നിര്‍ദേശം നല്‍കി.

മറ്റ് രോഗമുള്ളവരും, പ്രായമായവരും, കുട്ടികളും, ഗര്‍ഭിണികളും പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കണം. ആശുപത്രികളില്‍ എത്തുന്നവരെല്ലാവരും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. കൊവിഡ് കേസുകൾ ഉയരുന്നുണ്ടെങ്കിലും ക്ലസ്റ്ററുകൾ രൂപപ്പെട്ടിട്ടില്ലെന്നാണ് വിലയിരുത്തൽ.

രോഗം വീണ്ടും വ്യാപിക്കുന്ന സാഹചര്യത്തിൽ രാജ്യത്തെമ്പാടും മുൻകരുതലും ജാഗ്രത നിർദ്ദേശങ്ങളും പാലിക്കാൻ ജനങ്ങളോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ കൂടുതൽ നിയന്ത്രണങ്ങൾ നടപ്പാക്കുന്നതിനെ കുറിച്ച് ഇന്ന് കേന്ദ്രത്തിൽ നടന്ന കൊവിഡ് അവലോകന യോഗത്തിൽ തീരുമാനമില്ല. കൊവിഡിനൊപ്പം പനി അടക്കം മറ്റു രോഗങ്ങളും റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ നീരീക്ഷണവും പരിശോധനയും ശക്തമാക്കണം.ആവശ്യമരുന്നുകളുടെ ലഭ്യത ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി നിർദ്ദേശം നൽകി.

പോസിറ്റീവ് സാമ്പിളുകളുടെ ജനിതക പരിശോധന കർശനമായി നടത്തണം.ആശുപത്രികൾ പ്രതിസന്ധിയെ നേരിടാൻ സജ്ജമെന്ന് ഉറപ്പാക്കണം ഇതിനായ മോക് ഡ്രില്ലുകൾ നടത്തണമെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രിക്കു പുറമേ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ, ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍, ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു. ഇന്ത്യയില്‍ നാലു മാസത്തിനിടെ ഏറ്റവും ഉയര്‍ന്ന കൊവിഡ് കേസുകളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. 1134 പേര്‍ക്കാണ് കഴിഞ്ഞ ദിവസം രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ 7026 പേര്‍ക്കാണ് രോഗബാധയുള്ളത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.09 ആയി ഉയര്‍ന്നു. അഞ്ച് കോവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്തു.
Previous Post Next Post
3/TECH/col-right