Trending

സൗദിയിൽ നിന്ന് അഞ്ചുവർഷം മുമ്പ് നാട്ടിലേക്ക് തിരിച്ച ആവിലോറ സ്വദേശി കൊല്ലൊരു കണ്ടി ആലിക്കുട്ടിയെ ഇനിയും കണ്ടെത്തിയില്ല.

റിയാദ്: സൗദി അറേബ്യയിൽ നിന്ന് അഞ്ചുവർഷം മുമ്പ് നാട്ടിലേക്ക് തിരിച്ച ആലിക്കുട്ടി ഇനിയും വീട്ടിലെത്തിയിട്ടില്ല. ഭാര്യയുടെയും,മക്കളുടെയും,ഉമ്മയുടെയും, കൂടപിറപ്പുകളുടെയും കണ്ണീരുണങ്ങാ കാത്തിരിപ്പ് രാപ്പകലുകൾ ഇല്ലാതെ നീളുന്നു. കൊടുവള്ളി ആവിലോറ കൊല്ലൊരു കണ്ടിയിൽ  അബൂബക്കർ ഹാജിയുടെയും, പാത്തുമ്മയുടെയും ആറുമക്കളിൽ മൂത്തയാളായ ആലിക്കുട്ടി (55) ഇരുപത് വർഷത്തിലേറെയായി സൗദിയിൽ പ്രവാസിയായിരുന്നു. ഖസീം പ്രവിശ്യയിലെ അൽറസിൽ ലഘു ഭക്ഷണശാല (ബൂഫിയ) നടത്തുകയായിരുന്നു.

അഞ്ചുവർഷം മുമ്പ് വരെ നാട്ടിൽ വീട്ടുകാരുമായി നിരന്തരം ഫോണിൽ ബന്ധപ്പെട്ടിരുന്നു.
പെട്ടെന്നൊരു ദിവസം വിളിപ്പുറത്തില്ലാതാവുകയായിരുന്നു. ഏഴുവർഷം മുമ്പാണ് അവസാനമായി നാട്ടിൽ പോയി മടങ്ങിയത്. മൂന്ന് ആൺകുട്ടികളുടെയും ഒരു പെൺകുട്ടിയുടെയും പിതാവായ ആലിക്കുട്ടി ഭാര്യയും മക്കളും മറ്റു കുടുംബാംഗങ്ങളുമായി നല്ല ബന്ധത്തിലാണ് കഴിഞ്ഞിരുന്നത്.

അവധിക്ക് പോകുന്നു എന്ന് പറഞ്ഞയാളെ പിന്നീട് കാണാതാവുകയാണ് ഉണ്ടായത്. നാട്ടിലേക്ക് വരികയാണെന്ന് ബന്ധുക്കളോടും സുഹൃത്തുക്കളോടും ഒക്കെ പറഞ്ഞിരുന്നതാണ്. എന്നാൽ നാട്ടിലോ വീട്ടിലോ എത്തിയില്ല. സൗദിയിലുള്ള അനുജന്മാരും ബന്ധുക്കളും സുഹൃത്തുക്കളും എല്ലാം വ്യാപക അന്വേഷണം നടത്തി. 2018ജൂലൈ 24ന് നാട്ടിൽ പോകാൻ റീ എൻട്രി വിസ അടിച്ചിരിക്കുന്നതായി കണ്ടെത്തി. ആറുമാസ അവധിയുള്ളതായിരുന്ന വിസ. ആലിക്കുട്ടിയെ കുറിച്ച് ഒന്നും
അറിയാതായ ശേഷം ലഭിച്ച ഏക വിവരവും രേഖയുമാണിത്. സൗദിയിൽ നിന്ന് പോയിരിക്കും എന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും ഒക്കെ കരുതുന്നത്. എന്നാൽ നാട്ടിലെത്തിയിട്ടില്ല. എങ്കിൽ പിന്നെ എങ്ങോട്ട് പോയി?. അതാണ് ഉത്തരം കിട്ടാൻ ചോദ്യമായി ഉറ്റവരെയും ഉടയവരെയും  വിഷമിപ്പിച്ചു കൊണ്ടിരിക്കുന്നത്.

കുടുംബം വൈക്കണ്ണുമായി കാത്തിരിപ്പ് ഇപ്പോഴും തുടരുന്നു. പിതാവ് നേരത്തെ മരിച്ചിരുന്നു. വാർദ്ധക്യത്തിൽ എത്തിയ ഉമ്മയുടെയും ഭാര്യയുടെയും മക്കളുടെയും കണ്ണീർ തോർന്നിട്ടില്ല. രണ്ടുവർഷം മുമ്പ് മൂത്തമകൾ വിവാഹിതയായി. രണ്ടാമത്തെ മകൻ പത്താം ക്ലാസിലും, മൂന്നാമൻ ഏഴാം ക്ലാസിലും, ഏറ്റവും ഇളയ മകൻ ഒന്നാം ക്ലാസിലും പഠിക്കുന്നു. ഇവരെല്ലാം ഉപ്പയെ കാത്തിരിക്കുകയാണ്.

കാണാതായ ശേഷം സുഹൃത്തുക്കൾ സമൂഹമാധ്യമങ്ങൾ വഴി കാര്യമായ അന്വേഷണം നടത്തിയിരുന്നു. പക്ഷേ ഒരു സൂചനയും ലഭിച്ചില്ല. എന്നാൽ കുറച്ചുകാലം മുമ്പ് വരെ ഫേസ്ബുക്കിൽ അലി ആവിലോറ എന്ന അക്കൗണ്ട് സജീവമായിരുന്നു. പല വിഷയങ്ങളിലും പ്രതികരിക്കുകയും പോസ്റ്റുകൾ ഇടുകയും ചെയ്തിരുന്നു. അൽ റസിൽ കെഎംസിസിയുടെ സജീവപ്രവർത്തകനായ ഇദ്ദേഹം സാമൂഹിക പ്രവർത്തകൻ എന്ന നിലയിൽ പല വിഷയങ്ങളിലും പ്രതികരിച്ചിരുന്നു. ഫേസ്ബുക്കിൽ ഉണ്ടെന്ന് മനസ്സിലാക്കിയ ബന്ധുക്കൾ മെസഞ്ചറിലൂടെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണം ഉണ്ടായില്ല.

രണ്ട് സഹോദരങ്ങൾ സൗദിയിൽ ഉണ്ട്. ഖത്തീഫിൽ ഷുക്കൂറും,ജിദ്ദയിൽ സുബൈറും. മറ്റൊരു സഹോദരൻ ബഷീർ ദുബായിലാണ്. ഇവരെല്ലാം തങ്ങൾക്ക് സാധ്യമായ മാർഗ്ഗങ്ങളിലൂടെ കഴിഞ്ഞ അഞ്ചുവർഷമായി അന്വേഷണം നടത്തുകയാണ്. ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 0504331778 (സൗദി) എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് സഹോദരൻ ശുക്കൂർ അറിയിച്ചു.
Previous Post Next Post
3/TECH/col-right