കോഴിക്കോട്: തിരു-കൊച്ചി മേഖലയിലെ കുറഞ്ഞ മാർക്ക് നേടി വിജയിച്ച വിദ്യാർത്ഥികൾക്ക് പോലും ഇഷ്ടപ്പെട്ട കോഴ്സ് തെരഞ്ഞെടുക്കാൻ അവസരം ലഭിക്കുമ്പോൾ മലബാർ മേഖലയിലെ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഇഷ്ടപ്പെട്ട കോഴ്സ് ലഭിക്കാത്ത സാഹചര്യമാണ് നിലനിൽക്കുന്നത്.ഈ പ്രശ്നത്തിന് താൽക്കാലിക പരിഹാരം എന്ന നിലക്ക് ഓരോ വർഷവും നിശ്ചിത ശതമാനം സീറ്റ് വർദ്ദിപ്പിക്കുക എന്ന രീതിയാണ് കണ്ട് വരുന്നത്. ഇത് ഒരു ക്ലാസിൽ എഴുപത് പേർ വരെ ഇരിക്കേണ്ട സ്ഥിതിവിഷേശം ആണ് ഉണ്ടാക്കുന്നത്. അമ്പത് പേർ ഇരിക്കേണ്ട ക്ലാസിൽ എഴുപത് പേർ ഇരിക്കുമ്പോഴുണ്ടാകുന്ന അസൗകര്യങ്ങളും വിദ്യാഭ്യാസ നിലവാരത്തകർച്ചയും മലബാർ മേഖലയിലെ വിദ്യാർത്ഥികൾ നിരന്തരം അനുഭവിക്കുകയാണ്. ഇതിനു ശാശ്വത പരിഹാരം എന്ന നിലക്ക് പഠനം നടത്തി കൂടുതൽ ഹയർ സെക്കണ്ടറി ബാച്ചുകൾ മലബാർ മേഖലയിൽ അനുവദിക്കാൻ വേണ്ട നടപടി സ്വീകരിക്കണമെന്ന് ഐ.എൻ.എൽ കോഴിക്കോട് ജില്ലാ കൗൺസിൽ യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
കോഴിക്കോട് ഗാന്ധി ഗൃഹം ഓഡിറ്റോറിയത്തിൽ ചേർന്ന കൗൺസിൽ യോഗം ഐ.എൻ.എൽ.സംസ്ഥാന പ്രസിഡൻ്റ് പ്രൊഫസർ എ.പി.അബ്ദുൽ വഹാബ് ഉദ്ഘാടനം ചെയ്തു.ബഷീർ ബഡേരി അധ്യക്ഷത വഹിച്ചു. സി.എച്ച്.മുസ്തഫ മലപ്പുറം റിട്ടേണിംഗ് ഓഫീസറായിരുന്നു. നാസർകോയ തങ്ങൾ, ഒ.പി.ഐ കോയ എൻ.കെ.അസീസ്,ആലിക്കുട്ടി മാസ്റ്റർ, ഒ.പി.റഷീദ് തുടങ്ങിയവർ സംസാരിച്ചു.
പുതിയ ജില്ലാ കമ്മറ്റി ഭാരവാഹികളായി ഷർമദ് ഖാൻ (പ്രസിഡൻ്റ്),എം.എം മൗലവി പേരാമ്പ്ര, മഹബൂബ് കുറ്റിക്കാട്ടൂർ, കെ.ആർ.എസ്.മുഹമ്മദ്, ഇസ്മായിൽ കിണാശ്ശേരി (വൈസ് പ്രസിഡൻറുമാർ),സക്കരിയ എളേറ്റിൽ (ജന:സെക്രട്ടറി),കെ.കെ.മുഹമ്മദ് മാസ്റ്റർ (ഓർഗ: സെക്രട്ടറി),അസീസ് പൊയിലിൽ, വഹാബ് മണ്ണിൽ കടവ്, റഹീം മൂഴിക്കൽ (സെക്രട്ടറിമാർ),റഫീഖ് അഴിയൂർ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
ഷർമദ് ഖാൻ സ്വാഗതവും സക്കരിയ എളേറ്റിൽ നന്ദിയും പറഞ്ഞു.
Tags:
KOZHIKODE