താമരശ്ശേരി: ദേശീയ പാത 766 കോഴിക്കോട് -കൊല്ലങ്ങൽ റോഡിൽ റീടാറിംഗ് പ്രവൃത്തി നടന്ന താമരശ്ശേരി മുതൽ അടിവാരം വരെയുള്ള ഭാഗത്ത് വ്യാപകമായി റോഡിൽ വിള്ളലുകൾ രൂപപ്പെട്ടതിനെ കുറിച്ച് സമഗ്രമായി അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ദേശീയപാത വിഭാഗം വിജിലൻസിന് പരാതി നൽകി.പുതുപ്പാടിയിലെ പൊതു പ്രവർത്തകനായ നവാസ് പ്ലാപ്പറ്റയാണ് പരാതി നൽകിയത്.
ആദ്യം വിള്ളലുകൾ കണ്ട ഭാഗങ്ങളിൽ പ്രവൃത്തി ഏറ്റെടുത്ത നാഥ് കൺട്രക്ഷൻ കമ്പനി മിനുക്കുപണി നടത്തിയിരുന്നു. ആ ഭാഗങ്ങളിൽ തന്നെ വീണ്ടും വിള്ളൽ രൂപപ്പെട്ടതിനു പുറമെ റോഡിൻ്റെ മറ്റു പല ഭാഗങ്ങളും റോഡ് പൂർണമായും തകർച്ച നേരിട്ടിരുന്നു.രാത്രിയിൽ ഇവിടങ്ങളിൽ വീണ്ടും ടാറിംഗ് നടത്താനായി എത്തിയ ജീവനക്കാരെ നാട്ടുകാർ തടഞ്ഞ് തിരിച്ചയച്ചിരുന്നു.
റോഡിൻ്റെ റീ ടാറിംഗ് പണി പൂർത്തിയാവും മുമ്പ് തന്നെ തകർന്നതിൽ ബന്ധപ്പെട്ട ഉദ്യാഗസ്ഥരുടെ ഭാഗത്ത് നിന്നും ഉണ്ടായ വീഴ്ച സംബന്ധിച്ചും അന്വഷണം നടത്തണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു.