പുതുവർഷപ്പുലരിയെ വരവേൽക്കാൻ വിവിധ പദ്ധതികളാസൂത്രണം ചെയ്തവർക്ക് പണി കൊടുത്ത് മഴ. വർഷാവസാനമായ ഇന്ന് കാലത്ത് മുതലേ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു ചുറ്റിലും.
ഉച്ചയോടെ മഴ തുടങ്ങി.നിരവധി പ്രതിസന്ധികളിൽ ആടിയുലഞ്ഞ് കൊറോണക്കാലത്തിലൂടെ നടന്നു നീങ്ങിയ ഒരുവർഷത്തെ ദൈന്യതയുടെ പെയ്തു തീരലായി കണ്ണീരുപോലെ മഴ നിൽക്കാതെ പെയ്യുന്നു. ഈ വർഷത്തെ മുഴുവൻ സങ്കടങ്ങളും പെയ്ത് തീരട്ടെ!
വൈകുന്നേരമാവുമ്പോഴും മഴയ്ക്ക് ശമനമില്ല. ഇരുചക്രവാഹന യാത്രികരെ ഈ മഴ പ്രയാസപ്പെടുത്തും. ബൈക്കിൽ സഞ്ചരിച്ച് വിനോദ സഞ്ചാര കേന്ദ്രങ്ങളിലും നിർദ്ദിഷ്ട പുതുവർഷ ആഘോഷ സ്ഥലങ്ങളിലും എത്തിച്ചേരുന്നതിനും ഈ മഴ തടസ്സം സൃഷ്ടിക്കുമെന്ന് ഉറപ്പാണ്.
ആഘോഷങ്ങൾക്ക് അധികൃതർ നേരത്തേ സമയക്രമമുൾപ്പെടെയുള്ള നിയന്ത്രണങ്ങളും കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളും ഏർപ്പെടുത്തി കർശന നിയന്ത്രണകൾ നിർദ്ദേശിക്കപ്പെട്ടിരുന്നു.
പുറത്തിറങ്ങാൻ മടിപിടിപ്പിക്കും വിധത്തിൽ മഴ പെയ്യുന്നത് പുതുവർഷ ആഘോഷരാവിൻ്റെ നിറംകെടുത്തുമെന്ന് ഉറപ്പ്.
ലോക മനസ്സാക്ഷിയെ പിടിച്ചുകുലുക്കിയ 2020 എന്ന ഈ വർഷം കടന്നു പോകുമ്പോൾ, പുത്തൻ പ്രതീക്ഷയോടെ മാനവരാശിക്കൊന്നാകെ സാർത്ഥക ദിനങ്ങളുമായി 2021 നെ വരവേൽക്കാൻ നമുക്ക് സാധിക്കട്ടെ.
ഒപ്പം ഇന്ന് വാട്സാപ്പിൽ കണ്ട രസകരമായ ഒരു മെസേജുകൂടി ഇതിനോടൊന്നിച്ച് തുന്നിച്ചേർക്കട്ടെ:
''2020 ന് പോകാൻ ഒരു മടിപോലെ.
മൂടിക്കെട്ടിയ മോന്തയുമായി നിൽക്കുന്നു രാവിലെ മുതൽ.. ഇടയ്ക്കു കണ്ണീരുപോലെ മഴത്തുള്ളിയും.
ഇത്രയും പണി തന്നത് പോരേ..?"
റിപ്പോർട്ട്: എന്റെ മുക്കം - OMAK
Tags:
ELETTIL NEWS