Trending

ഞായറാഴ്ചയിലെ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഉപാധികളോടെ പിന്‍വലിച്ചു; കര്‍ശന നിയന്ത്രണങ്ങള്‍ തുടരും

കോഴിക്കോട് ജില്ലയിലെ ഞായറാഴ്ചത്തെ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഉപാധികളോടെ പിന്‍വലിച്ചതായി ജില്ലാ കലക്ടര്‍ സാമ്പശിവറാവു അറിയിച്ചു. ജില്ലയില്‍ പുതിയ ക്ലസ്റ്റര്‍ രൂപീകരണത്തില്‍ കുറവുണ്ടാവുകയും ക്ലസ്റ്ററുകളിലെയും കോഴിക്കോട് ജില്ലയിലെയും രോഗവ്യാപനം താരതമ്യേന നിയന്ത്രണത്തിലാവുകയും ചെയ്ത സാഹചര്യത്തിലാണ് ഞായറാഴ്ചകളില്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ ഉപാധികളോടെ പിന്‍വലിക്കുന്നതെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.എന്നാല്‍ കര്‍ശന നിയന്ത്രണങ്ങള്‍ തുടരും.

താഴെ പറയുന്ന വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കണം

ജില്ലയില്‍ യാതൊരു തരത്തിലുള്ള കൂടിച്ചേരലുകളും ഒത്തുചേരലുകളും അനുവദിക്കില്ല. എല്ലാതരം ഒത്തുചേരലുകളും നിരോധിച്ചിരിക്കുന്നു.

വിവാഹ ശവസംസ്‌കാര ചടങ്ങുകളില്‍  പങ്കെടുക്കുന്നവരുടെ എണ്ണം 20 പേരായി  പരിമിതപ്പെടുത്തിയിരിക്കുന്നു.

 ആരാധനാലയങ്ങളില്‍ പോകാന്‍ അനുവാദമുണ്ട്. 20 പേര്‍ക്ക് മാത്രമേ ഒന്നിച്ചുള്ള പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാന്‍ അനുമതിയുള്ളൂ.

ബീച്ചുകള്‍ മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങള്‍  പോലുള്ള പൊതു സ്ഥലങ്ങളിലേക്ക് പോകാന്‍ അനുമതിയില്ല.

വാണിജ്യ സ്ഥാപനങ്ങള്‍ വൈകുന്നേരം 5 മണി വരെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കും. എന്നാല്‍ ഷോപ്പുകളില്‍ തിരക്ക് ഉണ്ടാകുന്നില്ലെന്നും ഷോപ്പില്‍ ബ്രേക്ക് ദി ചെയിന്‍ പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കന്നുണ്ടെന്ന് വാണിജ്യ സ്ഥാപനങ്ങള്‍ ഉറപ്പാക്കണം. 

കടകളില്‍ അനുവദനീമായ ആളുകളുടെ എണ്ണം ഒരു ചതുരശ്ര മീറ്ററിന് ഒരു വ്യക്തി എന്നായിരിക്കും. 

ഓരോ വ്യക്തിയും തമ്മില്‍ ആറടി ദൂരവും ഉറപ്പ് വരുത്തണം.

പോലീസ്, വില്ലേജ് സ്‌ക്വാഡുകള്‍, എല്‍എസ്ജിഐ സെക്രട്ടറിമാര്‍ എന്നിവരുടെ പരിശോധനയില്‍  ഏതെങ്കിലും നിയമ ലംഘനങ്ങള്‍ ശ്രദ്ധിക്കപ്പെടുകയാണെങ്കില്‍  അത് വളരെ ഗൗരവമായി  കാണുകയും നിയമ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും

എല്ലാ കടകളിലും, സ്ഥാപനങ്ങള്‍, പൊതു സ്ഥലങ്ങള്‍, ഇവന്റുകള്‍ എന്നിവ നിര്‍ബന്ധമായും സന്ദര്‍ശക രജിസ്റ്റര്‍ 'കോവിഡ് 19 ജാഗ്രത' പോര്‍ട്ടലില്‍ ഓണ്‍ലൈനായി രേഖപ്പെടുത്തണം. 'കോവിഡ് 19 ജാഗ്രത' വിസിറ്റെര്‍സ് രജിസ്റ്റര്‍ ക്യൂആര്‍ കോഡ് പ്രിന്റ് ചെയ്ത് പ്രദര്‍ശിപ്പിക്കണം. ബുക്ക് റെജിസ്റ്ററിനു പകരം സ്ഥാപനങ്ങളിലെത്തുന്നവര്‍ ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്ത്  അവരുടെ പേരും ഫോണ്‍ നമ്പറും നിമിഷങ്ങള്‍ക്കകം കോവിഡ് ജാഗ്രത  പോര്‍ട്ടലില്‍  രേഖപ്പെടുത്താന്‍ കഴിയും. ഇതില്‍ വീഴ്ച ഉണ്ടായാല്‍ കര്‍ശന നിയമനടപടി സ്വീകരിക്കും.

സ്വകാര്യ വാഹനങ്ങള്‍ക്ക് അനുമതിയുണ്ട്.

പൊതുഗതാഗതം അനുവദനീയമാണെങ്കിലും കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് പ്രവേശിക്കാന്‍ അനുവദിക്കുന്ന ആളുകളുടെ എണ്ണം നിയന്ത്രിക്കും. ബസില്‍ സാനിടൈസര്‍  ലഭ്യമാകണം. യാത്രക്കാര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിച്ചിരിക്കണം.

ഈ ഇളവുകള്‍ കണ്ടെയിന്‍മെന്റ്റ്  സോണുകള്‍ ഒഴികെയുള്ള മേഖലകളില്‍ മാത്രമാണ് ബാധകം. 

ഞായറാഴ്ച ലോക്ക് ഡൗണ്‍  ഇളവ് താല്‍ക്കാലികമാണ്, കേസുകളുടെ എണ്ണം കൂടുകയോ പുതിയ ക്ലസ്റ്ററുകള്‍ ഉണ്ടാവുകയോ ചെയ്താല്‍, ഈ ഇളവുകള്‍ റദ്ദാക്കുകയും ഞായറാഴ്ച ലോക്ക് ഡൗണ്‍ വീണ്ടും നടപ്പില്‍ വരുത്തുകയും ചെയ്യും. 

പോലീസ് സ്‌ക്വാഡുകള്‍, വില്ലേജ് സ്‌ക്വാഡുകള്‍, റാപിഡ് റെസ്‌പോണ്‍സ് ടീമുകള്‍ എന്നിവര്‍ ഈ ഉത്തരവ് കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.

ഈ ഉത്തരവിന്റെ ലംഘനം വളരെ ഗൗരവമായി കൈകാര്യം ചെയ്യുകയും, കേരള പകര്‍ച്ചവ്യാധി  ഓര്‍ഡിനന്‍സ്, 2020, ദുരന്ത നിവാരണ നിയമത്തിലെ സെക്ഷന്‍ 51  എന്നിവ പ്രകാരം കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കും.
Previous Post Next Post
3/TECH/col-right