മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്നത് ജീവിതത്തിന്‍റെ ഭാഗമാക്കി ദമ്പതികള്‍. ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ പൂളക്കോട് സ്വദേശികളായ പാറക്കല്‍ അച്ച്യുതന്‍ മാസ്റ്ററും ഭാര്യ ഡോ. ഇ.സി സരസ്വതിയുമാണ് മനുഷ്യ സ്നേഹത്തിന്‍റെ പുതിയ മാതൃക സൃഷ്ടിച്ച് ശ്രദ്ധേയരായത്.
2018 ലെയും 2019 ലെയും പ്രളയ ദുരിത കാലത്ത് തങ്ങളുടെ പെന്‍ഷന്‍ അടങ്ങുന്ന വരുമാനത്തില്‍ നിന്ന് ഒരു ഭാഗം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ ഇവര്‍ കോവിഡ് വന്നതോടെ വലിയൊരു തുകയാണ് ഇത്തവണയും സംഭാവനയായി നല്‍കിയത്. ഈ വർഷം അച്ച്യുതന്‍ മാസ്റ്റര്‍ 57,000 രൂപ നല്‍കിയപ്പോള്‍ ഡോ.സരസ്വതി തനിക്ക് കൈരളി ടി.വിയില്‍ നിന്ന് ഡിവിഡന്‍റായി ലഭിച്ച 6,000 രൂപയടക്കം
10,000 രൂപയാണ് നല്‍കിയത്.
2018 ല്‍ ഇരുവരും ചേര്‍ന്ന് 50,000 രൂപയും 2019 ല്‍ 45,000 രൂപയുമാണ് നല്‍കിയിരുന്നത്. വാഴക്കാട് യു.പി സ്കൂളില്‍ നിന്ന് വിരമിച്ച അച്ച്യുതന്‍ മാസ്റ്ററും ആയുർവ്വേദ മെഡിക്കല്‍ ഓഫീസര്‍ തസ്തികയില്‍ നിന്ന് വിരമിച്ച ഡോ. ഇ.സി സരസ്വതിയും അവശതകള്‍ക്കിടയിലും പൊതു പ്രവര്‍ത്തന രംഗത്ത് സജീവമാണ്.
മുന്‍കാലങ്ങളിലെന്നപോലെ ഇത്തവണയും പി.ടി.എ റഹീം എം.എല്‍.എയാണ് പ്രസ്തുത തുകയക്കുള്ള ചെക്ക് ഏറ്റുവാങ്ങിയത്. സി.പി.ഐ (എം) കെട്ടാങ്ങൽ ലോക്കൽ സെക്രട്ടറി ടി.കെ മുരളീധരൻ, കെ. പ്രവീൺകുമാർ സന്നിഹിതരായിരുന്നു.
0 Comments