Trending

വൈദ്യുതി ചാര്‍ജിലെ കൊള്ളക്കെതിരെ പ്രക്ഷോഭ പരമ്പര സംഘടിപ്പിക്കുമെന്ന്:ഡി സി സി പ്രസിഡന്റ് ടി സിദ്ദീഖ്

പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി പിണറായി വിജയനും കോവിഡ് ദുരന്തകാലത്ത് പരസ്പരം മത്സരിച്ച് ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് ഡി സി സി പ്രസിഡന്റ് ടി സിദ്ദീഖ് താമരശ്ശേരിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നരേന്ദ്രമോദി പെട്രോള്‍ ഡീസല്‍ വില മാന്യതയില്ലാതെ വര്‍ദ്ധിപ്പിക്കുമ്പോള്‍ പിണറായി വിജയന്‍ ഇലക്ട്രിസിറ്റി ചാര്‍ജിന്റെ പേരില്‍ ജനങ്ങളെ ഷോക്ക് അടിപ്പിച്ച് കൊള്ളയടിക്കുകയാണ്. കെ എസ് ഇ ബി മീറ്റര്‍ റീഡിംഗ് നടത്താന്‍ വൈകിയത് ജനങ്ങളുടെ മേല്‍ അധികഭാരം അടിച്ചേല്‍പ്പിക്കുകയാണ്. 

ലോകത്ത് പെട്രോളിനും ഡീസലിനും ഏറ്റവും കൂടുതല്‍  വില ഈടാക്കുന്ന രാജ്യവും നികുതി ചുമത്തുന്ന രാജ്യവും ഇന്ത്യയായി മാറിയിരിക്കുകയാണ്. മോദി സര്‍ക്കാര്‍ വന്നതിന് ശേഷം ആഗോള വിപണിയില്‍ ക്രൂഡോയില്‍ വില കുറയുമ്പോള്‍ ഇന്ത്യയില്‍ നികുതി വര്‍ദ്ധിപ്പിച്ച് വില കുറയുമ്പോളുള്ള ആനുപാതിക വിഹിതം നല്‍കാതെ നികുതി കൂട്ടി ജനങ്ങളെ കൊള്ളയടിക്കുകയാണ്. 
ബി പി എല്‍ വിഭാഗത്തില്‍പ്പെട്ട മുഴുവന്‍ ആളുകള്‍ക്കും ലോക്ക് ഡൗണ്‍കാല വൈദ്യുതി ബില്ല് സൗജന്യമാക്കണമെന്നും മറ്റുള്ളവരുടെ ബില്ലില്‍ അമ്പത് ശതമാനം കുറവ് വരുത്തണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസും യു ഡി എഫും പ്രക്ഷോഭ പരമ്പരകള്‍ക്ക് തുടക്കം കുറിക്കുകയാണ്. 

ഇതിന്റെ ഭാഗമായി ചൊവ്വാഴ്ച കെ എസ് ഇ ബി ഓഫീസുകള്‍ക്ക് മുമ്പില്‍ കോണ്‍ഗ്രസ് ധര്‍ണ്ണ നടത്തും. യു ഡി എഫിന്റെ നേതൃത്വത്തില്‍ നാളെ രാത്രി ഒമ്പത് മണിമുതല്‍ മൂന്ന് മിനിറ്റ് ലൈറ്റ് ഓഫ് ചെയ്ത് പ്രതിഷേധിക്കും. 19 വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരെ കുടുംബ പ്രക്ഷോഭം നടത്തും. 

വീടുകളില്‍ കുടുംബിനികള്‍ കെ എസ് ഇ ബി ബില്ല് കത്തിക്കും. ഇതേ സമയം ഗ്രഹനാഥന്‍ പെട്രോള്‍-ഡീസല്‍ ബില്ലുകള്‍ കത്തിക്കും. പ്രക്ഷോഭത്തിന്റെ ദൃശ്യങ്ങള്‍ എല്ലാവരും സോഷ്യല്‍ മീഡിയയില്‍ തല്‍സമയം പുറത്തുവിടുമെന്നും ഇതുകൊണ്ടും സര്‍ക്കാര്‍ ജനദ്രോഹ നടപടികളില്‍ നിന്നും പിന്‍മാറുന്നില്ലെങ്കില്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ തുടര്‍ പ്രക്ഷോഭങ്ങള്‍ നടത്തുമെന്നും ടി സിദ്ദീഖ് പറഞ്ഞു.
Previous Post Next Post
3/TECH/col-right