Trending

റമദാന്‍ മാസവും നിലവിലെ സ്ഥിതി തുടരും

കോവിഡ് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ആരാധനാലയങ്ങളില്‍ നിലവിലെ സ്ഥിതി തുടരുമെന്ന് മുഖ്യമന്ത്രി. റമദാന്‍ മാസത്തില്‍ കൂടിച്ചേരലുകളും,ഇഫ്താറുകളും, കൂട്ട പ്രാര്‍ഥനകളും, ജുമുഅയും, മാറ്റിവെക്കാന്‍ തീരുമാനമായമെന്നും ഇതിന് മതപണ്ഡിതന്‍മാരെ അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. മതപണ്ഡിതന്‍മാരുമായി നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് മുഖ്യമന്ത്രി തീരുമാനം ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. 


മതപണ്ഡിതരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ പ്രൊഫസര്‍ ആലിക്കുട്ടി മുസ്‍ലിയാര്‍, കാന്തപുരം എ.പി അബൂബക്കര്‍ മുസ്‍ലിയാര്‍, ടി.പി അബ്ദുല്ല കോയ മദനി, തൊടിഴൂര്‍ മുഹമ്മദ് കുഞ്ഞി മൌലവി, എം.ഐ അബ്ദുല്‍ അസീസ്, ഡോ.ഇ.കെ അഹമ്മദ് കുട്ടി, ഇ.കെ അഷ്റഫ്, കമറുല്ല ഹാജി, അഡ്വ. എം. താജുദ്ദീന്‍, ആരിഫ് ഹാജി തുടങ്ങിയവര്‍ സംസാരിച്ചു. ന്യൂനപക്ഷ ക്ഷേമ മന്ത്രി കെ.ടി ജലീലും ചര്‍ച്ചയില്‍ പങ്കെടുത്തു. റമദാന്‍ കിറ്റ് അര്‍ഹരായവരുടെ വീടുകളിൽ എത്തിക്കണമെന്നും മുഖ്യമന്ത്രി ഓര്‍മ്മപ്പെടുത്തി.


ലോകം വിശുദ്ധ റമദാന്‍ മാസത്തിലേക്ക് കടക്കുകയാണ്. ആത്മസംസ്കരണത്തിന്‍റെ വേളയായാണ് മുസ്ലിങ്ങള്‍ ഇതിനെ കാണുന്നത്. രോഗവ്യാപനത്തിന്‍റെ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ എല്ലാ ആരാധനാലയങ്ങളിലും നിലവിലുള്ള സ്ഥിതി തുടരാന്‍ മുസ്ലിം സംഘടനാനേതാക്കളുമായും മതപണ്ഡിതന്‍മാരുമായും വീഡിയോ കോണ്‍ഫറന്‍സിലൂടെ നടത്തിയ ആശയവിനിമയത്തില്‍ ധാരണയായി.

റമദാന്‍ മാസത്തിലെ ഇഫ്താര്‍, ജുമുഅ, തറാവീഹ് നമസ്കാരം, അഞ്ച് നേരത്തെ ജമാഅത്ത്, കഞ്ഞിവിതരണം പോലുള്ള ദാനധര്‍മ്മാദി പ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാം വേണ്ടെന്നു വെക്കുന്നതാണ് ഇന്നത്തെ സാഹചര്യത്തില്‍ നല്ലതെന്ന് മതപണ്ഡിതന്‍മാര്‍ തന്നെ അഭിപ്രായപ്പെടുകയുണ്ടായി. ഇസ്ലാമിന്‍റെ ഏറ്റവും വലിയ പുണ്യകേന്ദ്രങ്ങളായ മക്കയിലും മദീനയിലും വരെ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ മതനേതാക്കള്‍ തന്നെ ചൂണ്ടിക്കാണിച്ചു. കോവിഡ് 19 നിയന്ത്രിക്കുന്നതിന് സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കുമെന്ന് അവര്‍ ഉറപ്പുനല്‍കി.

സമൂഹത്തിന്‍റെ ആവശ്യം അറിഞ്ഞ് പ്രവര്‍ത്തിക്കാനും പ്രതികരിക്കാനും കഴിവുള്ള നേതൃനിരയാണ് മത-സാമുദായിക സംഘടനകള്‍ക്കുള്ളത് എന്നത് സന്തോഷകരമാണ്. സമൂഹഭാവി കണക്കിലെടുത്ത് എല്ലാവിധ കൂടിച്ചേരലുകളും കൂട്ടപ്രാര്‍ത്ഥനകളും മാറ്റിവെക്കാന്‍ ഏകകണ്ഠമായി നിലപാടെടുത്ത നേതാക്കളെ  അഭിനന്ദിക്കുന്നു. മഹാമാരി നേരിടുന്ന ഘട്ടത്തിലെ ഏറ്റവും ഔചിത്യപൂര്‍ണമായ നിലപാടാണ് ഇത്.
Previous Post Next Post
3/TECH/col-right