Trending

കോഴിക്കോട് 3 പേര്‍ക്ക് കൂടി കോവിഡ് ;സ്ഥിരീകരിച്ചത് അഴിയൂർ, എടച്ചേരി സ്വദേശികൾക്ക്

കോഴിക്കോട്:ജില്ലയില്‍ ഇന്നലെ (14.04.2020) മൂന്ന് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. അഴിയൂര്‍ സ്വദേശിയായ, 42 കാരനാണ് ഒരാള്‍. മാഹിയില്‍ കോവിഡ് ബാധിച്ച് മരിച്ച വ്യക്തിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള ആളാണ്. നിലവില്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള ഇദ്ദേഹത്തിന്റെ നില തൃപ്തികരമാണ്. അദ്ദേഹത്തിന്റെ വീട്ടിലുള്ളവരുടെയും കൂടുതല്‍ സമ്പര്‍ക്കത്തിലുള്ളവരുടെയും സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇവരെല്ലാം കൊറോണ കെയര്‍സെന്ററില്‍  നിരീക്ഷണത്തിലാണ്. 


ഇന്നലെ രോഗബാധ സ്ഥിരീകരിച്ച എടച്ചേരി സ്വദേശികളായ മറ്റു രണ്ടു പേരില്‍ ഒരാള്‍ മാര്‍ച്ച് 18 ന് ദുബായില്‍ നിന്ന് വന്നതാണ്. 35 വയസ്സുണ്ട്.ഇദ്ദേഹത്തിന്റെ പിതാവ് ഏപ്രില്‍ 11 നു പോസിറ്റീവ് ആയതിനെ തുടര്‍ന്ന് കുടുംബാംഗങ്ങളെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു.തുടര്‍ന്ന് നടത്തിയ ടെസ്റ്റില്‍ ആണ് ഇദ്ദേഹം പോസിറ്റീവ് ആയത്. മൂന്നാമത്തെ ആളും ഇതേ വീട്ടില്‍  തന്നെയുള്ള 19 കാരിയാണ്. ഇവരെല്ലാം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. എല്ലാവരുടെയും നില തൃപ്തികരമാണ്.



ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച കോഴിക്കോട് ജില്ലക്കാരുടെ ആകെ എണ്ണം 16 ആയി.ഇവരില്‍ ഏഴു പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടതിനാല്‍ 9 പേരാണ് ചികിത്സയില്‍ തുടരുന്നത്.ഇതുകൂടാതെ രോഗം സ്ഥിരീകരിച്ച 4 ഇതര ജില്ലക്കാരില്‍ രണ്ട് കാസര്‍ഗോഡ് സ്വദേശികളും രോഗമുക്തരായി ആശുപത്രി വിട്ടു. രണ്ട് കണ്ണൂര്‍ സ്വദേശികള്‍ ചികിത്സയിലുണ്ട്.

ജില്ലയില്‍ ഇന്നലെ 1167 പേര്‍ കൂടി വീടുകളില്‍ നിരീക്ഷണം പൂര്‍ത്തിയാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി ജയശ്രീ അറിയിച്ചു. ഇതോടെ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കിയവരുടെ ആകെ എണ്ണം 6453 ആയി. നിലവില്‍ 16,240 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇന്നലെ പുതുതായി വന്ന 5 പേര്‍ ഉള്‍പ്പെടെ ആകെ 29 പേരാണ് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്. 4 പേരെ ആശുപത്രികളില്‍ നിന്ന് ഡിസ്ചാര്‍ജ്ജ് ചെയ്തു.

ഇന്നലെ 19 സ്രവസാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്്. ആകെ 556 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 532 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 512 എണ്ണം നെഗറ്റീവ് ആണ്. 16 കോഴിക്കോട് ജില്ലക്കാരും 4  ഇതര ജില്ലക്കാരും ഉള്‍പ്പെടെ ആകെ 20 പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 24 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്. 

മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിനായി  മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ്പ് ലൈനിലൂടെ 11 പേര്‍ക്ക് ഇന്ന് കൗണ്‍സലിംഗ് നല്‍കി.  കൂടാതെ 35 പേര്‍ക്ക് മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഫോണിലൂടെ സേവനം നല്‍കി. ജില്ലയില്‍ 4465 സന്നദ്ധ സേന പ്രവര്‍ത്തകര്‍ 8865 വീടുകള്‍ സന്ദര്‍ശിച്ച് ബോധവല്‍ക്കരണം നടത്തി. 


സോഷ്യല്‍ മീഡിയയിലൂടെ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുവരുന്നു.വാട്‌സ്ആപ്പിലൂടേയും എന്‍.എച്ച്.എം, മാസ് മീഡിയ വിംഗ് ഫേസ്ബുക്ക് പേജിലൂടേയും കൊറോണ ബോധവല്‍ക്കരണസന്ദേശങ്ങള്‍ പ്രചരിപ്പിച്ചു.

കോഴിക്കോട് കോവിഡ് സ്ഥിരീകരിച്ചത് വിദേശത്ത് നിന്ന് എത്തി 27 ദിവസം കഴിഞ്ഞയാൾക്ക്

കോഴിക്കോട്: കോഴിക്കോട് ഇന്നലെ കോവിഡ് സ്ഥിരീകരിച്ച വ്യക്തി ക്വാറന്‍റൈൻ കാലയളവ് പിന്നിട്ടയാളാണെന്ന് ജില്ലാ ആരോഗ്യവകുപ്പധികൃതർ വ്യക്തമാക്കി. ക്വാറന്‍റൈൻ കാലയളവ് പൂർത്തിയാക്കിയ ആൾക്കാണ് നിലവിൽ രോഗം സ്ഥിരീകരിച്ചത് എന്നത് ജാഗ്രത കൂടുതൽ ശക്തമാക്കേണ്ടതിന്‍റെ ആവശ്യകതയിലേക്കാണ് വിരൽ ചൂണ്ടുന്നത്. ലോകാരോഗ്യസംഘടന നിർദേശിച്ച 14 ദിവസത്തെ ക്വാറന്‍റൈൻ എന്നത്, ഹൈ റിസ്ക് മേഖലകളിൽ നിന്ന് വന്നവർക്ക് 28 ദിവസത്തെ ക്വാറന്‍റൈനായി കേരളം ദീർഘിപ്പിച്ചിരുന്നു. ഈ തീരുമാനം ശരിയാണെന്ന് വ്യക്തമാകുന്ന കേസാണ് ഇന്നലെ കോഴിക്കോട്ട് നിന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

ദുബായിൽ നിന്ന് മാർച്ച് 18-ാം തീയതിയാണ് കോവിഡ് സ്ഥിരീകരിച്ച രോ​ഗി തിരികെ നാട്ടിലെത്തിയത്. ശനിയാഴ്ച ഇദ്ദേഹത്തിന്‍റെ 67-കാരനായ അച്ഛനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹത്തിന്‍റെ 19-കാരിയായ മകളാണ് കൊവിഡ് സ്ഥിരീകരിച്ച മറ്റൊരു വ്യക്തി. ഇവർക്ക് മൂന്ന് പേർക്കും കൊവിഡ് ബാധിച്ചത് അന്തരിച്ച മാഹി സ്വദേശിയിൽ നിന്നാണ് എന്നാണ് നിലവിൽ ആരോഗ്യവകുപ്പിന്‍റെ പ്രാഥമികനിഗമനം. 67-കാരനും മാഹി സ്വദേശി മഹ്റൂഫും ഒരേ പള്ളിയിൽ പ്രാർത്ഥന നടത്തിയിരുന്നു. കോഴിക്കോട് – കണ്ണൂർ അതിർത്തിപ്രദേശമായ എടച്ചേരിയിൽ മൂന്ന് പേർക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കനത്ത ജാഗ്രതയാണ്. ഇവർ മൂന്ന് പേരുമായി ഇടപഴകിയ എല്ലാവരെയും ആശുപത്രിയിൽ നിരീക്ഷണത്തിലാക്കിയതായി ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്. എല്ലാവരുടെയും സ്വാബ് ടെസ്റ്റ് നടത്തി ഫലം പരിശോധിക്കും.

കഴിഞ്ഞ മാസം 18-നാണ് എടച്ചേരി സ്വദേശി നാട്ടിലെത്തുന്നത്. അന്ന് മുതൽ അദ്ദേഹം ഹോം ക്വാറന്‍റൈനിലാണ്. ജാഗ്രത ശക്തമാക്കുന്നതിന്‍റെ ഭാഗമായി ഇദ്ദേഹത്തിന്‍റെ ക്വാറന്‍റൈൻ കാലാവധി നീട്ടി. പക്ഷേ, ഇദ്ദേഹത്തിന്‍റെ പരിശോധന വൈകിയെന്ന സൂചനയും ലഭിക്കുന്നത്. കഴിഞ്ഞ മാസം 24-ാം തീയതി തന്നെ ചെറിയ പനിയുമായി ഇദ്ദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ പോയിരുന്നു. എന്നാൽ എ ലെവലിലുള്ള പനി മാത്രമേയുള്ളൂ എന്നതിനാൽ, കൊവിഡ് പരിശോധനയ്ക്ക് വേണ്ട രോഗലക്ഷണങ്ങളില്ല എന്ന വിലയിരുത്തലിൽ ഇദ്ദേഹത്തെ പരിശോധിക്കാതെ പറഞ്ഞുവിടുകയായിരുന്നു. ആ കേസാണിപ്പോൾ പോസിറ്റീവായി കണ്ടെത്തിയിരിക്കുന്നത്.

കോഴിക്കോട്ട് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച മൂന്ന് പേരിൽ രണ്ട് പേർക്കും സമ്പർക്കം വഴിയാണ് രോഗം പകർന്നത്. ഒരാൾ വിദേശത്ത് നിന്ന് എത്തിയതാണ്. നിലവിൽ കോഴിക്കോട്ട് കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 11 ആയി. ഇതിൽ രണ്ട് പേർ കണ്ണൂർ സ്വദേശികളാണ്. സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ പേർ നിരീക്ഷണത്തിൽ കഴിയുന്ന ജില്ലയാണ് കോഴിക്കോട്.

Previous Post Next Post
3/TECH/col-right