Trending

കുഞ്ഞിനെ പള്ളിമുറ്റത്ത് ഉപേക്ഷിച്ച സംഭവം; അമ്മ അറസ്റ്റില്‍

കോഴിക്കോട്: ജനിച്ച് നാല് ദിവസം പ്രായമായ കുഞ്ഞിനെ പള്ളിമുറ്റത്ത് ഉപേക്ഷിച്ച സംഭവത്തിൽ അമ്മയെ പോലീസ് അറസ്റ്റു ചെയ്തു. തൃശ്ശൂർ സ്വദേശിനിയായ 21 വയസ്സുകാരിയെ ആണ് പന്നിയങ്കര പോലീസ് സംഘം അറസ്റ്റ് ചെയ്തത്.ബെംഗളൂരുവിലെ ആശുപത്രിയിൽ പ്രസവം നടത്തിയ ശേഷം കോഴിക്കോടെത്തി കുഞ്ഞിനെ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പന്നിയങ്കര സി.ഐ രമേശൻ പറഞ്ഞു.


യുവതിയുടെ 21 വയസ്സുള്ള മലപ്പുറം സ്വദേശിയായ സുഹൃത്താണ് നവജാത ശിശുവിന്റെ അച്ഛൻ.കരിപ്പൂർ വിമാനത്താവളത്തിനടുത്ത കെ.എഫ്.സിയിൽ ജോലി ചെയ്യുന്നതിനിടെയാണ് യുവതിയും യുവാവും പരിചയത്തിലാവുന്നത്. പ്രസവം അടുത്ത സമയങ്ങളിൽ ബെംഗളൂരുവിലേക്ക് പോവുകയായിരുന്നു. 

കോഴിക്കോട് എത്തിയ ഇവർ യുവാവിന്റെ ബുള്ളറ്റ് ബൈക്കിൽ വന്നാണ് തിരുവണ്ണൂർ മാനാരിയിലെ പള്ളിക്ക് മുന്നിൽ ഉപേക്ഷിച്ചത്. കുഞ്ഞിനെ ഉപേക്ഷിച്ച ശേഷം യുവാവ് ഗൾഫിലേക്ക് കടക്കുകയും ചെയ്തു.ഇയാളെ നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിച്ച് വരികയാണെന്നും പോലീസ് പറഞ്ഞു. 

ഗർഭിണിയായ സമയത്ത് പലതവണ യുവതിയുടെ വീട്ടുകാർ സംശയം പ്രകടിപ്പിച്ചിരുന്നുവെങ്കിലും വസ്ത്ര ധാരണത്തിലൂടെയും മറ്റും വീട്ടുകാരെ അറിയിക്കാതെ യുവതി പെരുമാറുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. ഇവർക്കെതിരെ ഐ.പി.സി 317, ജുവനൈൽ ജസ്റ്റിസ് ആക്ട് 75 എന്നീ വകുപ്പുകൾ ചുമത്തി ജാമ്യമില്ലാ കേസെടുത്തിട്ടുണ്ട്.

കഴിഞ്ഞയാഴ്ചയായിരുന്നു തിരുവണ്ണൂർ മാനാരിയിലെ പള്ളിക്കുമുന്നിൽ കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. കുഞ്ഞിനെ ഉപേക്ഷിച്ചപ്പോൾ പൊതിഞ്ഞ പുതപ്പിനകത്ത് നീലപ്പേന കൊണ്ടെഴുതിയ ഒരു കുറിപ്പുമുണ്ടായിരുന്നു. 


ഈ കുഞ്ഞിന് നിങ്ങൾ ഇഷ്ടമുള്ള പേരിടണം. അള്ളാഹു തന്നതാണെന്നു കരുതി നിങ്ങൾ ഇതിനെ നോക്കണം. കുഞ്ഞിന് ബിസിജിയും പോളിയോ വാക്സിനും ഹെപ്പറ്റൈറ്റിസ് ബി1 വാക്സിനും കൊടുക്കണം' എന്നതായിരുന്നു കുറിപ്പ്.
 
വനിതാ പൊലീസും ശിശുസംരക്ഷണ സമിതി പ്രവർത്തകരുമെത്തി കുഞ്ഞിനെ ഏറ്റെടുത്തു. തുടർന്ന് കുഞ്ഞിനെ കോട്ടപ്പറമ്പ് ജില്ലാ വനിതാ ശിശു ആശുപത്രിയിലേക്ക് എത്തിച്ച് ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. എസ്.ഐ സദാനന്ദൻ, സി.ഐ വി.രമേശൻ, എസ്.ഐ സുഭാഷ് ചന്ദ്രൻ , എ.എസ്.ഐ മാരായ മനോജ്, സുനിൽകുമാർ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്
Previous Post Next Post
3/TECH/col-right