Trending

അറിവും ചരിത്രവും പങ്കുവച്ച് ദുബായ് ഖുര്‍ആന്‍ പാര്‍ക്ക്

ദുബായ്:എമിറേറ്റിലേക്ക് വരുന്ന വിരുന്നുകാരും വിനോദ സഞ്ചാരികളും സന്ദർശിക്കേണ്ട ഹരിതഭൂമിയാണ് ദുബായിലെ ഖുര്‍ആന്‍ പാര്‍ക്ക്. ഖുർആനിൽ പരാമര്‍ശിച്ച വിവിധ തരം പഴങ്ങളും പച്ചക്കറികളുമാണ് ഈ പാര്‍ക്കിനെ പുതുമയുള്ളതാക്കിയത്. ദുബായ് നഗരസഭയുടെ ശ്രദ്ധേയ പദ്ധതിയാണ് അൽഖവാനീജിൽ തുറന്ന ഖുര്‍ആനിക് പാര്‍ക്ക്. 

എമിറേറ്റിന്റെ ഹരിതമേഖലകള്‍ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായുള്ള നൂതനസംരംഭം സ്വദേശികളെയും വിദേശികളെയും ഒരുപോലെ ആകര്‍ഷിക്കുകയാണ്. പ്രകൃതിവിജ്ഞാന, വൈദ്യരംഗത്ത് ഖുര്‍ആന്‍ ഉദ്ഘോഷിച്ച കാര്യങ്ങള്‍ പാര്‍ക്കിൽ ശാസ്ത്രീയമായി ഉദ്പാദിപ്പിച്ചിട്ടുണ്ട്. 

ആധുനിക ചികിത്സാരംഗം പ്രകൃതിയെ ഫലപ്രദമായി  പ്രയോജനപ്പെടുത്താനുള്ള അടിസ്ഥാനമെന്തെന്നു 64 ഹെക്ടറിൽ പണിത പാർക്ക് സന്ദര്‍ശിക്കുന്നതിലൂടെ ഒരു പ്രകൃതിപ്രേമിക്ക്  വ്യക്തമാകും.

quran-park3

ഖുര്‍ആനുപുറമെ നബിചര്യയില്‍ പരാമര്‍ശിക്കപ്പെട്ട സസ്യങ്ങളും പാര്‍ക്കിലുണ്ട്. ഓരോ ചെടികളുടെയും ഭക്ഷ്യ, ചികിത്സാ ഗുണഫലങ്ങള്‍ തിരിച്ചറിയാന്‍ സാഹായിക്കുന്നതാകും സന്ദര്‍ശനം. സവിശേഷമായ സംസ്കൃതിയോടും പ്രകൃതിയോടും സമരസപ്പെട്ടു ജീവിക്കാനും ഇത്തരം സസ്യലദാതികള്‍ കൃഷിചെയ്യാനും പ്രചോദിപ്പിക്കുക കൂടി പാര്‍ക്കിന്റെ ലക്ഷ്യമാണ്. 

വിവിധ സംസ്കാരങ്ങളെ ആശയ, വൈദ്യഗവേഷണ പരമായി ബന്ധിപ്പിക്കുന്ന ഒരു പാലമായിരിക്കും പാർക്കെന്നാണ് അധികൃതർ പറയുന്നത്. വേദഗ്രന്ഥം വ്യക്തമാക്കിയ അപൂർവസസ്യജാലങ്ങൾ ഒരു സ്ഫടികസദനത്തിലാണുള്ളത്. 12 വ്യത്യസ്ത തോട്ടങ്ങൾ ഒരു പാർക്കിൽ ഒന്നിച്ചു കാണാമെന്നതു ഖുർആനിക് പാർക്കിനെ മറ്റു പാർക്കുകളിൽ നിന്നും വ്യത്യസ്തമാക്കുന്നു.


park

വാഴത്തോട്ടം, ഒലീവ്, മാതളം, തണ്ണിമത്തൻ, അത്തി, മുന്തിരി, പലതരം ഉള്ളികള്‍, ഗോതമ്പ്, ഇഞ്ചി, കക്കരി ,പുളി തുടങ്ങി 51 തരം  സസ്യങ്ങൾ  പാര്‍ക്കില്‍ സുലഭമായി വിളയുന്നുണ്ട്. ഇതിനായി മാത്രം 12 ഉദ്യാനങ്ങളുണ്ട്. സന്ദര്‍ശകര്‍ക്ക് വിശ്രമിക്കാന്‍ കുടകള്‍ക്ക് കീഴില്‍ ഇരിപ്പിടങ്ങള്‍, വൈഫൈ, മൊബൈൽ ചാർജ് ചെയ്യാൻ പ്രത്യേക സ്ഥലം, സൗരോർജ സംവിധാനം എന്നിവ പാര്‍ക്കില്‍ ഒരുക്കിക്കഴിഞ്ഞു.  

അത്യാധുനിക രീതിയിലും അതോടൊപ്പം സന്ദർശകരെ പുരാതന കാല സ്മൃതികളിലേക്ക് കൂട്ടിക്കൊണ്ട് പോകുന്ന പാറക്കെട്ടുകളിൽ തീർത്ത ഗുഹകളും ഈ ഉദ്യാനത്തെ ഒരു ഉല്ലാസ, പഠന കേന്ദ്രം കൂടിയാക്കി മാറ്റുന്നു.
നൈൽ നദി പിളർന്നു മൂസ നബിക്ക് പാതയൊരുക്കിയ പോലെയാണ് ഗുഹാ ഭാഗത്തേക്കു പണിത ഇടവഴി. 

ഇരു ഭാഗത്തും വെള്ളം,  വരുന്നവർക്ക് വഴി മാറി നിൽക്കുന്ന പ്രതീതി. ജല നൃത്തം ആസ്വദിച്ചും വെള്ളം തൊട്ട് നനഞ്ഞും കുട്ടികൾ സന്ദർശനം സന്തോഷകരമാക്കുന്നു. അൽപം അകലെ നിന്നു നോക്കിയാൽ ആളുകൾ വെള്ളത്തിലൂടെ നടക്കുന്ന ദൃശ്യാനുഭവം ഇതു സമ്മാനിക്കും.
പാർക്കിലെ പുതുമയുള്ള ഈ പാത കടന്നാൽ ഗുഹാമുഖത്ത് എത്തും. ഈ തുരങ്ക നിർമാണത്തിന് ഒരു കോടി ദിർഹമാണ് നഗരസഭചെലവിട്ടത്. 

പാര്‍ക്കിനോട് അനുബന്ധിച്ച് വിശാലമായ പാര്‍ക്കിങ്ങും നിര്‍മിച്ചിട്ടുണ്ട്.  മൂന്നു ഘട്ടങ്ങളിലായാണ് പാര്‍ക്കിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. 
സന്ദർശകർക്ക് കൗതുകമുണർത്തുന്ന കാർഷിക വിളകളെ സംബന്ധിച്ച് അറബിക്കിലും ഇംഗ്ലീഷിലും വിശദീകരണമുള്ള ഫലകങ്ങളും ഡിജിറ്റൽ മാപ്പും സ്ഥാപിച്ചതിനാൽ സന്ദർശകർ ദിശയറായാതെ വട്ടം കറങ്ങില്ല.

inside-dubai-quran-park

പ്രവേശന നിരക്ക് 
ഏതൊരു വിനോദ സഞ്ചാര സ്ഥലത്തെ സംബന്ധിച്ച് കേട്ടാലും ഒരു ശരാശരി മലയാളി മനസ്സ് ആദ്യം പായുക പ്രവേശന ഫീസിന്റെ തോത് തേടിയായിരിക്കും. അതുകൊണ്ട് അതുകൂടി പറയാം. ഇപ്പോൾ പ്രവേശനം സൗജന്യമാണ്. 

പക്ഷേ, അപൂർവവും അമ്പരിപ്പിക്കുന്നതുമായ സസ്യങ്ങൾ വളർത്തുന്ന ചില്ല് കൂടാരം കാണണമെങ്കിൽ പണം വേണം. കൈയിൽ കാശില്ലെങ്കിലും നോൾ കാർഡിൽ 25 ദിർഹം ഉള്ളവർക്ക് അകക്കാഴ്ചയ്ക്ക് അനുമതി കിട്ടും. 

quran-park4

ഉപരി സൂചിത ഗുഹയിലെ വീഡിയോ ദൃശ്യങ്ങൾ കാണാൻ കയറുമ്പോൾ  5 ദിർഹം മാത്രമാണ് നോൾ കാർഡിൽ നിന്നു 'എക്സിറ്റാ'വുക. പാർക്കിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശിക്കാനുളള നിരക്ക് പത്ത് ദിർഹമിൽ കൂടില്ലെന്ന് നേരത്തെ മുനിസിപ്പാലിറ്റി  അറിയായിരുന്നത് ഭാവിയിൽ പ്രവേശന നിരക്ക് വച്ച് സന്ദർശനം നിയന്ത്രിക്കുമെന്നതിന്റെ സൂചനയാണ്. 24 മണിക്കൂറും സന്ദർശകരെ സ്വീകരിക്കുന്ന ചെറുപാർക്കുകളും അനുബന്ധമായി നിർമിച്ചിട്ടുണ്ട്. പ്രവേശനം സൗജന്യമായിരിക്കുന്ന ഇതു ദുബായ് മുനിസിപ്പാലിറ്റിയുടെ മറ്റൊരു ആനുകൂല്യമാണ്.


quran-park1

കുട്ടികൾക്ക് രണ്ട് പാർക്കുകൾ
പന്ത്രണ്ട് വയസ്സ് വരെയുള്ള കുട്ടികൾക്ക് കളിക്കാനായി രണ്ട് പാർക്കുകളുണ്ട്. ഭാവിയിൽ ഈന്തപ്പനകൾ തണലിടുന്ന ഈ കളിസ്ഥലങ്ങൾ  കുട്ടികളുടെ കളിചിരി പടരുന്ന കളിക്കളമായിരിക്കും.




 
Previous Post Next Post
3/TECH/col-right