Trending

ബൈക്ക് വില്‍പ്പനയുടെ പേരില്‍ കബളിപ്പിച്ചതായി പരാതി

താമരശ്ശേരി: മറ്റൊരാളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത ബൈക്ക് വില്‍പ്പന നടത്തി കബളിപ്പിക്കുകയും ലോണിന്റെ പേരില്‍ കേസില്‍ കുടുക്കുകയും ചെയ്തതായി പരാതി. താമരശ്ശേരി ചുങ്കത്തെ കെ വി ആര്‍ ബജാജ് എന്ന സ്ഥാപനത്തില്‍നിന്നും ബൈക്ക് വാങ്ങിയ കാന്തപുരം ചോയിമഠം കുഴിമണ്ണിപുറായില്‍ സെയ്ദിന്റെ മകന്‍ മുഹമ്മദ് ആശിഖ് ആണ് കബളിപ്പിക്കപ്പെട്ടത്.



2013 ലാണ് 35000 രൂപ ആദ്യ ഘടുവായി നല്‍കി ആശിഖ് ബൈക്ക് വാങ്ങിയത്. ബാക്കി സംഖ്യക്ക് ബേങ്ക് വായ്പ്പ ശരിയാക്കുകയും ചെയ്തു. മാസങ്ങള്‍ കഴിഞ്ഞും വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിച്ച് രേഖകള്‍ നല്‍കാതിരുന്നതോടെ നടത്തിയ അന്വേഷണത്തിലാണ് ബൈക്ക് മറ്റൊരാളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തതാണെന്ന് കണ്ടെത്തിയത്. 

ഇത് മറച്ചുവെച്ചാണ് ഇതേ ബൈക്കിന് മുഹമ്മദ് ആശിഖിന്റെ പേരില്‍ ഇന്‍ഡസ് ഇന്ത്യ ബേങ്കില്‍ നിന്നും വായ്പ ശരിയാക്കിയത്. ഇരുപത്തി ആറായിരം രൂപ ബേങ്ക് വഴിയും ആശിഖ് നല്‍കിയിരുന്നു. ബൈക്ക് മാറ്റി നല്‍കാമെന്ന് കെ വി ആര്‍ ബജാജിന്റെ മാനേജര്‍ അറിയിച്ചതിനെ തുടര്‍ന്ന് എട്ട് മാസങ്ങള്‍ക്ക് ശേഷം ബൈക്ക് തിരിച്ചേല്‍പിച്ചെങ്കിലും പണമോ ബൈക്കോ നല്‍കിയില്ല. 

ആശിഖിനും ബേങ്ക് ലോണിന് ഗ്യാരണ്ടറായി പേര് നല്‍കിയ പിതാവ് സെയ്തിനും എതിരെ കോഴിക്കോട് മുന്‍സിഫ് കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയും ചെയ്തു. കേസ് നടത്തിപ്പിനായി പതിനയ്യായിരം രൂപയോളം ചെലവാക്കിയെങ്കിലും കോടതി സെയ്ദിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുകയാണ്. വിദേശത്തുള്ള ആശിഖും നിയമ നടപടി നേരിടേണ്ടി വരും. 

കെ വി ആര്‍ ബജാജിലെ മാനേജറായിരുന്ന സുനില്‍കുമാര്‍ നടത്തിയ ഇടപാടിന് കമ്പനിക്ക് ഉത്തരവാദിത്വമില്ലെന്നാണ് ഇപ്പോള്‍ കമ്പനി അധികൃതരുടെ വാദം. കമ്പനി നിയമിച്ച മാനേജറുടെ ഇടപാടുകള്‍ വ്യക്തിപരമാണെന്ന വാദം അധികൃതര്‍ ഉന്നയിച്ചതോടെ കെ വി ആര്‍ ബജാജിന്റെ ഇടപാടുകാര്‍ ഭീതിയിലാണ്.
Previous Post Next Post
3/TECH/col-right