Trending

ഫേസ്‌ബുക്കും,വാട്‌സ്‌ആപ്പും,ഗൂഗിളും ഒക്കെ ഇനി മുതല്‍ ഇന്ത്യയില്‍ കമ്ബനിയായി രജിസ്റ്റര്‍ ചെയ്യണം

ന്യൂഡല്‍ഹി: മനസില്‍ തോന്നുന്നതെന്തും വിളിച്ചുപറയാനുള്ള സ്വതന്ത്ര ഇടമായി സോഷ്യല്‍ മീഡിയയെ കാണുന്നവര്‍ ഏറെയാണ്. അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയയിലൂടെ ആരേയും എന്തും പറയാമെന്നുള്ള ചിന്തയ്ക്ക് കടിഞ്ഞാണിടാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍. 



സമൂഹമാധ്യമങ്ങള്‍ക്കുള്ള പ്രവര്‍ത്തന വ്യവസ്ഥകള്‍ കര്‍ശനമാക്കാന്‍ ഒരുങ്ങിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു. വ്യാജവിവരങ്ങള്‍ തടയുന്നതിനും ദേശീയ സുരക്ഷ മുന്‍നിര്‍ത്തിയുമാണ് സോഷ്യല്‍ മീഡിയകളുടെ പ്രവര്‍ത്തന വ്യവസ്ഥകള്‍ കര്‍ശനമാക്കുന്നത്. 
ഇതനുസരിച്ച്‌ ഇനി മുതല്‍ വാട്‌സ് ആപ്പും ഫേസ്‌ബുക്കും ഇനി കമ്ബനിയായി ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്യേണ്ടി വരും.


നിലവിലെ മാര്‍ഗരേഖ പരിഷ്‌കരിക്കുന്നതിനുള്ള കരട്, അഭിപ്രായ രൂപീകരണത്തിനായി വിവര സാങ്കേതികവിദ്യാ (ഐടി) മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ പരസ്യപ്പെടുത്തിയിട്ടുണ്ട്.സോഷ്യല്‍ മീഡിയ വഴി കിംവദന്തികള്‍ പ്രചരിപ്പിക്കുന്നതും അതുവഴി അപകീര്‍ത്തിപ്പെടുത്തലിനും മറ്റു വഴി വയ്ക്കുന്നതും തടയണമെന്ന് നേരത്തെ സുപ്രീം കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ചിലപ്പോഴൊക്കെ ആള്‍ക്കൂട്ട കൊലയ്ക്കും ഇവ വഴിവച്ചിരുന്നു. മാര്‍ഗരേഖ ഭേദഗതി ചെയ്യുന്നതിനു കാരണമായി കോടതി നിര്‍ദേശവും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. 


അതേസമയം, സമൂഹ മാധ്യമങ്ങളിലെ ഉള്ളടക്കത്തെ നിയന്ത്രിക്കാനാണു ശ്രമമെന്നും അഭിപ്രായ സ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റമാണിതെന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. സമൂഹ മാധ്യമങ്ങളെ നിരീക്ഷിക്കാന്‍ കേന്ദ്രം നേരത്തേ തയാറാക്കിയ പദ്ധതി സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടതിനെ തുടര്‍ന്നു പിന്‍വലിച്ചിരുന്നു.

പുതിയ നിര്‍ദേശമനുസരിച്ച്‌ 50 ലക്ഷത്തിലധികം പേര്‍ ഉപയോഗിക്കുന്നതോ, സര്‍ക്കാര്‍ നിര്‍ദേശിക്കുന്നതോ ആയ സമൂഹ മാധ്യമങ്ങള്‍ ഇന്ത്യയില്‍ കമ്ബനിയായി രജിസ്റ്റര്‍ ചെയ്യണം. ഇവയ്ക്ക് സര്‍ക്കാരുമായി ഇടപെടാന്‍ മുഴുവന്‍ സമയ ഉദ്യോഗസ്ഥ സംവിധാനവും ഏര്‍പ്പെടുത്തണം.

രാജ്യസുരക്ഷ, സൈബര്‍ സുരക്ഷ വിഷയങ്ങളില്‍ അന്വേഷണ ഏജന്‍സികള്‍ ആവശ്യപ്പെടുന്ന വിവരം 72 മണിക്കൂറിനകം ലഭ്യമാക്കണം. പ്രവര്‍ത്തന വ്യവസ്ഥകള്‍ മാസത്തിലൊരിക്കലെങ്കിലും ഉപയോക്താക്കളെ അറിയിക്കുകയും വേണം.

കൂടാതെ നിയമലംഘന സ്വഭാവമുള്ള ഉള്ളടക്കം തടയാന്‍ കോടതിയുടെയോ സര്‍ക്കാരിന്റെയോ നിര്‍ദേശമുണ്ടായാല്‍ 24 മണിക്കൂറിനകം നടപടിയെടുക്കണം. ബന്ധപ്പെട്ട തെളിവുകള്‍ 180 ദിവസം സൂക്ഷിക്കണം. 


മാത്രമല്ല, പൊതുജനാരോഗ്യത്തെ ബാധിക്കുന്നതോ പുകയില, ലഹരി തുടങ്ങിയവ പ്രോല്‍സാഹിപ്പിക്കുന്നതോ ആയ വിവരങ്ങള്‍ കൈമാറപ്പെടുന്നില്ലെന്ന് ഉറപ്പാക്കുകയും വേണമെന്ന് കരടുരേഖയില്‍ വ്യക്തമാക്കുന്നുണ്ട്.
Previous Post Next Post
3/TECH/col-right