വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയലിനിസ്റ്റ് ബാല ഭാസ്കർ (40) ഇന്ന് പുലർച്ചെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ നിര്യാതനായി. ഇക്കഴിഞ്ഞ 25ന് പുലർച്ചെ തിരുവനന്തപുരത്തിനടുത്ത് പള്ളിപ്പുറത്ത് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച കാർ മരത്തിലിടിച്ചാണ് അപകടമുണ്ടായത്. രണ്ടു വയസ്സുകാരി മകൾ തേജസ്വിനിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. ഭാര്യ ലക്ഷ്മിയെയും ബാലഭാസ്കറിനെയും ഡ്രൈവർ അർജുനെയും ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിലാക്കിയിരുന്നു. ലക്ഷ്മി ഇപ്പോഴും ആശുപത്രിയിലാണ്.
16 വർഷത്തെ കാത്തിരിപ്പിനു ശേഷം ജനിച്ച മകളുടെ വഴിപാടിനായി തൃശൂരിൽ ക്ഷേത്രദർശനം കഴിഞ്ഞു മടങ്ങുന്ന വഴിയായിരുന്നു അപകടം. കാറിെൻറ മുൻസീറ്റിലായിരുന്നു ബാലഭാസ്കറും കുഞ്ഞും. അപകടത്തിൽ കാറിെൻറ മുൻവശം പൂർണമായും തകർന്നിരുന്നു. നെട്ടല്ലിന് ഗുരുതരമായി പരിക്കേറ്റ ബാലഭാസ്കറിനെ അടിയന്തിര ശസ്ത്രക്രിയക്കു ശേഷം വെൻറിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
അദ്ദേഹം അപകടനില തരണം ചെയ്തതായി ഇന്നലെ രാത്രി ആശുപത്രി അധികൃതർ അറിയിച്ചിരുന്നു. ഒാർമ സാധാരണ നിലയിലായെന്നും വെൻറിലേറ്ററിെൻറ സഹായം കുറച്ചുകൊണ്ടുവരികയാണെന്നുമായിരുന്നു ചികിത്സിച്ച ഡോക്ടർമാർ പറഞ്ഞിരുന്നത്. ബാലഭാസ്കറിന് ഇനി ശസ്ത്രക്രിയ വേണ്ടിവരില്ലെന്നും രണ്ടോ മൂന്നോ ദിവസം കൂടി വെൻറിലേറ്റർ സഹായം വേണ്ടിവരുമെന്നും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നുമുള്ള ശുഭാപ്തി നിറഞ്ഞ വാർത്തകളായിരുന്നു ഇന്നലെ ലഭിച്ചത്. എന്നാൽ, ഇന്ന് പുലർച്ചെയുണ്ടായ ഹൃദയാഘാതമാണ് മരണത്തിനു കാരണമായതെന്ന് ആശുപത്രി വൃത്തങ്ങൾ പറയുന്നു.
സംഗീതലോകത്തിൽ വയലിൻ മാന്ത്രികതയിലൂടെ തേൻറതായ വഴി വെട്ടിത്തുറന്ന ബാലഭാസ്കർ കേരളത്തിൽ ഫ്യൂഷൻ സംഗീതത്തിന് മേൽവിലാസമുണ്ടാക്കിയ അപൂർവ സംഗീതപ്രതിഭയായിരുന്നു.