കോഴിക്കോട്/കൽപറ്റ/ തൊടുപുഴ: സംസ്ഥാനത്ത് പലയിടത്തും കനത്ത മഴ തുടരുന്നതിനിടെ വിവിധയിടങ്ങളിൽ ഉരുൾപൊട്ടലുണ്ടായി. കോഴിക്കോട്, മലപ്പുറം, വയനാട്, ഇടുക്കി ജില്ലകളിലാണ് ഉരുൾപൊട്ടലുണ്ടായത്.
കോഴിക്കോട് ജില്ലയിൽ പുല്ലൂരാംപാറ മറിപ്പുഴ വനത്തിൽ ഉരുൾപൊട്ടി. താമരശ്ശേരി ചുരത്തിൽ ഒമ്പതാം വളവിൽ മണ്ണിടിച്ചിലുണ്ടായി. കോഴിക്കോട് കണ്ണപ്പൻ കുണ്ട് പുഴയിൽ മലവെള്ളപ്പാച്ചിലിനെ തുടർന്ന് സുരക്ഷിത സ്ഥലങ്ങളിലേക്ക് ഒാടിരക്ഷപ്പെട്ടവർ ഒറ്റപ്പെട്ടു. ഇവിടെ കഴിഞ്ഞ ദിവസം പുഴ മാറി ഒഴുകി കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു.
വയനാട് പൊഴുതന കുറിച്യർ മലയിലും മുട്ടിക്കുന്ന് വനത്തിലും ഉരുൾപൊട്ടലുണ്ടായി. കുറിച്യർ മലയിലെ മേൽമുറി പ്രദേശത്തെ ഒരു ഭാഗം മുഴുവനായി ഇടിഞ്ഞു. സമീപ പ്രദേശത്ത് താമസിക്കുന്നവരെ അപകടം കണക്കിലെടുത്ത് മാറ്റിപ്പാർപ്പിച്ചിരിക്കുകയാണ്.
ഇന്നലെ രാത്രിമുതൽ ജനങ്ങൾക്ക് പുറത്തിറങ്ങാൻ പറ്റാനാവാത്ത വിതം കുറിച്യർമല വൈത്തിരി ഭാഗത്ത് ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. വ്യാഴാഴ്ചയും തിങ്കളാഴ്ചയും ഏഴ് സ്ഥലങ്ങളിലായി വൻ ഉരുൾപൊട്ടലുണ്ടായി നിരവധി വീടുകൾ തകർന്നിരുന്നു. ഏക്കർ കണക്കിന് സ്ഥലം ഒലിച്ചുപോവുകയും ചെയ്തു.
ഇടുക്കി ജില്ലയിലെ ചുരുളിയിലാണ് ഉരുൾപൊട്ടലുണ്ടായത്. അടിമാലി കൊന്നത്തടിയിൽ മണ്ണിടിഞ്ഞ് മൂന്ന് വീടുകൾ തകരുകയും തടയണ ഒലിച്ചുപോവുകയുമുണ്ടായി. പ്രദേശവാസികളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. കണ്ണൂർ കൊട്ടിയൂരിൽ വീണ്ടും ഉരുൾപൊട്ടൽ.
കക്കയം ഡാമിലെ വൃഷ്ടി പ്രദേശത്ത് മഴ ശക്തമായതിനാൽ കൂടുതൽ വെള്ളം തുറന്നുവിടാൻ സാധ്യതയുണ്ടെന്നും പരിസര വാസികൾ ജാഗ്രത പാലിക്കണമെന്നും കക്കയും ഡാം സേഫ്റ്റി എക്സിക്യൂട്ടീവ് എഞ്ചിനീയർ അറയിച്ചു.
Tags:
KOZHIKODE