Trending

പ്രഭാത വാർത്തകൾ.

2026  ഓഗസ്റ്റ് 22 | ശനി 
1202  ചിങ്ങം 5 | തൃക്കേട്ട
1448  റ:അവ്വൽ 09

◾  പാലക്കാട് റെയില്‍വേ ഡിവിഷനെ വെട്ടിമുറിച്ച് മംഗലാപുരം റെയില്‍വേ സ്റ്റേഷന്‍ അടക്കമുള്ള പ്രദേശം മൈസൂര്‍ ഡിവിഷനിലേക്കു മാറ്റി റെയില്‍വേ ഉത്തരവിറക്കി. ഒക്ടോബര്‍ ഒന്നിനു മാറ്റം നിലവില്‍ വരും. ഇതോടെ മംഗലാപുരത്തുനിന്ന് പുറപ്പെടുന്നതും കേരളത്തിലൂടെ സഞ്ചരിക്കുന്നതുമായ ട്രെയിനുകളുടെ നിയന്ത്രണം പൂര്‍ണമായും മൈസൂര്‍ ഡിവിഷനിലേക്കു മാറും. കണ്ണൂരില്‍ യാത്ര അവസാനിക്കുന്ന ട്രെയിനുകള്‍ മംഗലാപുരത്തേക്ക് നീട്ടണമെങ്കില്‍ ഇനി മൈസൂര്‍ ഡിവിഷന്റെ അനുമതി വേണ്ടി വരും.

◾  കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി പോലീസ് സ്റ്റേഷനിലെത്തി നടത്തിയ കടുത്ത പ്രതിഷേധത്തിനു മുന്നില്‍ മുട്ടുമടക്കിയ ഡല്‍ഹി പൊലീസ് പെല്ലറ്റ് ആക്രമണത്തിനു കേസ് രജിസ്റ്റര്‍ ചെയ്തു. ജന്തര്‍ മന്തറില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരേ പോലീസ് നടത്തിയ പെല്ലറ്റ് ആക്രമണത്തില്‍ വിദ്യാര്‍ത്ഥിക്കു പരിക്കേറ്റതിനാണു ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തത്.  പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായ സാഹില്‍ ലോചവ് എന്ന വിദ്യാര്‍ത്ഥിയുമൊത്ത് രാഹുല്‍ ഗാന്ധി  പാര്‍ലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനില്‍ ആറു മണിക്കൂര്‍ കുത്തിയിരിപ്പ് സമരം നടത്തി. എഫ്ഐആര്‍ കോപ്പി കൈപ്പറ്റിയശേഷമാണ് രാഹുല്‍ സമരം അവസാനിപ്പിച്ചത്.

◾  ജാതി അധിഷ്ഠിത സംവരണ സമ്പ്രദായം നിര്‍ത്തലാക്കണമെന്നും സാമ്പത്തിക മാനദണ്ഡങ്ങള്‍ മാത്രം അടിസ്ഥാനമാക്കി സംവരണം നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ പ്രതിഷേധം. റിസര്‍വേഷന്‍ ഹട്ടാവോ ആന്ദോളന്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ നല്‍കിയ ആഹ്വാനമനുസരിച്ചാണ് പ്രതിഷേധക്കാര്‍ ഇവിടെ എത്തിയത്. ആദ്യം പ്രതിഷേധത്തിന് അനുമതി നിഷേധിച്ച പൊലീസ് പിന്നീട് വൈകിട്ട് 4 മണിവരെ 500 പേര്‍ക്ക് മാത്രം അനുമതി നല്‍കി. എന്നാല്‍, സമയം കഴിഞ്ഞും പ്രതിഷേധക്കാര്‍ ജന്തര്‍ മന്തിറില്‍ തുടര്‍ന്നതോടെ പൊലീസ് ബലം പ്രയോഗിച്ച് ഇവരെ നീക്കി.


◾  സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷര്‍ അടക്കമുള്ള മുഴുവന്‍ അംഗങ്ങള്‍ക്കും ഓണത്തോടനുബന്ധിച്ച് 2,000 രൂപ ഉത്സവബത്തയായി അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

◾  മൂന്നാം പിണറായി സര്‍ക്കാര്‍ വരാത്തതിനു കാരണം ചില ഇടതുനേതാക്കളുടെ കൊള്ളയും ധിക്കാരവും ധാര്‍ഷ്ട്യവുമാണെന്ന് എസ്.എന്‍.ട്രസ്റ്റ് സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സ്ഥാനമോഹികളായ കമ്യൂണിസ്റ്റുകാരാണ് ഇടതുപക്ഷത്തെ ഇറക്കിവിട്ടത്. പിണറായിയുടെ ഓഫീസിലെ പുഴുക്കുത്താണ് പി ശശിയെന്നും വെള്ളാപ്പള്ളി നടേശന്‍ കുറ്റപ്പെടുത്തി.

◾  എസ്എന്‍ ട്രസ്റ്റിന് 166 കോടി രൂപയുടെ ബജറ്റ്. ചേര്‍ത്തല എസ്എന്‍ കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന വാര്‍ഷിക പൊതുയോഗമാണു ബജറ്റിന് അംഗീകാരം നല്‍കിയത്. ആശുപത്രി വികസനത്തിന് 50 കോടി രൂപ നീക്കിവച്ചിട്ടുണ്ട്.

◾  സംസ്ഥാനത്ത് നാളെ മുതല്‍ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഞായറാഴ്ച മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഞായറാഴ്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്.

◾  ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിനു സമാപനം കുറിച്ചുകൊണ്ട് തൃശൂരില്‍ ഇന്നു യൂത്ത് ബ്രിഗേഡ് പരേഡും പൊതുസമ്മേളനവും. ഉച്ചയ്ക്കു രണ്ടരയ്ക്ക് വിദ്യാര്‍ത്ഥി കോര്‍ണറില്‍നിന്ന് ആരംഭിക്കുന്ന മാര്‍ച്ച് അരണാട്ടുകര നേതാജി ഗ്രൗണ്ടില്‍ സമാപിക്കും. വൈകുന്നേരം അഞ്ചിന് പൊതുസമ്മേളനം പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്കുശേഷം തൃശൂര്‍ നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.

◾  മതനിരപേക്ഷതയും ജനാധിപത്യവും നേരിടുന്ന വെല്ലുവിളികള്‍ക്കെതിരേ ഐക്യനിര വളര്‍ത്തണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. ഭരണഘടനാ മൂല്യങ്ങള്‍ക്കെതിരേ സംഘടിതമായ ആക്രമണമാണു നടക്കുന്നതെന്നും ഭൂരിപക്ഷ വര്‍ഗീയതയെ രാഷ്ട്രീയ അധികാരത്തിന്റെ ഉപാധിയാക്കുകയാണെന്നും പ്രമേയത്തില്‍ കുറ്റപ്പെടുത്തി.


◾  ഡിവൈഎഫ്ഐ നാടക വിവാദത്തില്‍ പ്രതികരിച്ച് മന്ത്രി പിസി വിഷ്ണുനാഥ്. കലാപ്രവര്‍ത്തകരുടെ കൂടെയാണ് സര്‍ക്കാരെന്നും വിവാദങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും മന്ത്രി പറഞ്ഞു.

◾  ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ പ്രദര്‍ശന വേദിയില്‍ അവതരിപ്പിച്ച മിസ എന്ന നാടകത്തിലെ അഭിനേത്രിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്ന വിമര്‍ശനത്തെ അപലപിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എ എ മുഹമ്മദ് ഹാഷിം. ചിന്നൂസ് ചിലങ്ക എന്ന നാടക പ്രവര്‍ത്തകയോടുള്ള ഐക്യദാര്‍ഢ്യം അറിയിക്കുന്നുവെന്ന്് എ എ ഹാഷിം ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

◾  വര്‍ഗീയതയ്ക്കെതിരെ ഉറച്ചുനില്‍ക്കാന്‍ കേരളത്തിലെ യു ഡി എഫ് സര്‍ക്കാരിന് കഴിയുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ആര്‍എസ്എസ് അജണ്ടയ്ക്ക് കോണ്‍ഗ്രസ് കീഴടങ്ങുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

◾  നെഹ്‌റു ട്രോഫി വള്ളം കളി നടക്കുന്നതിനാല്‍ ആലപ്പുഴ ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ഇന്ന് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.

◾  ഡിജിപി എസ്. ശ്രീജിത്തിനെതിരെ വീണ്ടും ഹര്‍ജി. സര്‍ക്കാറിന്റെ ക്ലീന്‍ ചിറ്റ് ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി. വിജിലന്‍സ് പ്രാഥമിക അന്വേഷണം കൃത്യമായിരുന്നില്ലെന്ന് ഹര്‍ജിക്കാരന്‍ പരാതിയില്‍ പറയുന്നു. ശ്രീജിത്തിന് വിദേശത്ത് ബെനാമി പേരില്‍ സ്പാ ഉണ്ടെന്നാണ് ഹര്‍ജിക്കാരന്റെ ആരോപണം.

◾  പുലിക്കളി കലാകാരന്മാര്‍ക്കെതിരായ ശ്രീരാമന്റെ ബോഡി ഷെയ്മിങ് പരാമര്‍ശത്തെ സാംസ്‌കാരിക മന്ത്രി പി സി വിഷ്ണുനാഥ് അപലപിച്ചു. കലാകാരന്മാര്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച മന്ത്രി, പുലിക്കളിക്ക് സര്‍ക്കാര്‍ നല്‍കുന്ന സാമ്പത്തിക സഹായം വര്‍ധിപ്പിക്കുമെന്നും അറിയിച്ചു.

◾  കണ്ണൂര്‍ പാലത്തായ് പോക്സോ കേസില്‍ പ്രതി പത്മരാജന് ജാമ്യം ലഭിച്ചത് പ്രോസിക്യൂഷന്റെ ഒത്തുകളി കൊണ്ടെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രതിക്ക് ശിക്ഷ വാങ്ങി നല്‍കിയതാണെന്നു രാഗേഷ് പറഞ്ഞു.


◾  രാജ്യത്തെ പൊതുസ്വത്തുക്കള്‍ പൂര്‍ണ്ണമായും കോര്‍പ്പറേറ്റുകള്‍ക്ക് നല്‍കാനുള്ള അജണ്ടയാണ് ആര്‍ എസ് എസിനും ബി ജെ പിക്കുമുള്ളതെന്ന് ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ മുന്‍ പ്രസിഡന്റും എസ് എഫ് ഐ നേതാവുമായ ഐഷി ഘോഷ്. കര്‍ഷക സംഘം ഇടുക്കി ജില്ലാ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അവര്‍.

◾  ഓണപ്പാട്ടിലൂടെ റെക്കോര്‍ഡ് സ്വന്തമാക്കി കുന്നംകുളം ഗുഡ് ഷെപ്പേര്‍ഡ് സി.എം.ഐ. സ്‌കൂള്‍. ബെസ്റ്റ് ഓഫ് ഇന്ത്യന്‍ റിക്കാര്‍ഡ്സിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടിയില്‍ ആയിരത്തിഅഞ്ഞൂറിലധികം വിദ്യാര്‍ഥികളും രക്ഷിതാക്കളും പങ്കെടുത്തു. 11 ഓണപ്പാട്ടുകള്‍ ഒരേ സ്വരത്തില്‍ 20 മിനിട്ട് ആലപിച്ചാണ് റെക്കോര്‍ഡ് സ്വന്തമാക്കിയത്. കേരളീയ വസ്ത്രം ധരിച്ചാണ് എല്ലാവരും പങ്കെടുത്തത്.

◾  ഓണം വാരാഘോഷത്തിന്റെ ഭാഗമായി സംസ്ഥാന വിനോദസഞ്ചാര വകുപ്പ് ഒരുക്കിയ വ്യാപാരമേളയും പ്രദര്‍ശനവും മന്ത്രി പി.സി. വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം ജില്ലയിലെ 35 വേദികളിലായി വിപുലമായ സാംസ്‌കാരിക പരിപാടികളും ഭക്ഷ്യമേളയും അരങ്ങേറും. നാളെ  പതാക ഉയര്‍ത്തും. ഉദ്ഘാടനം 24 ന് മുഖ്യമന്ത്രി വി.ഡി സതീശന്‍ നിര്‍വഹിക്കും.

◾  കള്ളന്‍ വിജയന്‍ ലേഖന വിവാദത്തില്‍ ദേശാഭിമാനി വാരാന്തപ്പതിപ്പ് മുന്‍ എഡിറ്റര്‍ കെ ആര്‍ അജയന്‍ രാജിവച്ചു. നേരത്തെ വാരാന്ത്യ പതിപ്പിന്റെ ചുമതലയില്‍ നിന്ന് ഇദ്ദേഹത്തെ മാറ്റിയിരുന്നു. ഒന്നുകില്‍ രാജി അല്ലെങ്കില്‍ നീണ്ട അവധി ആയിരുന്നു ദേശാഭിമാനി നേതൃത്വം ആവശ്യപ്പെട്ടത്.

◾  അര്‍ജുന്‍ ആയങ്കിക്കെതിരെ കേരള ആന്റി സോഷ്യല്‍ ആക്ടിവിറ്റീസ് പ്രിവന്‍ഷന്‍ ആക്ട് അഥവാ കാപ്പ ചുമത്തി കണ്ണൂര്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ സമര്‍പ്പിച്ച ശുപാര്‍ശയും കേസ് ഹിസ്റ്ററി റിപ്പോര്‍ട്ടും ജില്ലാ കളക്ടര്‍ പി. വിഷ്ണുരാജ് അംഗീകരിക്കുകയായിരുന്നു.

◾  ആറന്മുള വള്ളസദ്യ നല്‍കാമെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ പൊലീസ് കേസെടുത്തു. ദേവസ്വം ബോര്‍ഡ് ജീവനക്കാരനെന്ന് വിശ്വസിപ്പിച്ചാണ് ഓണ്‍ലൈന്‍ വഴി പണം വാങ്ങിയത്. പല ജില്ലകളില്‍ നിന്നായി ക്ഷേത്രത്തിലെത്തിയപ്പോഴാണ് തട്ടിപ്പാണെന്ന് ഇരയായവര്‍ തിരിച്ചറിഞ്ഞത്.



◾  വിഴിഞ്ഞം പദ്ധതിയെ തകര്‍ക്കാന്‍ ശ്രമിച്ചവര്‍ ഇപ്പോള്‍ അതിന്റെ രക്ഷകരായി അവകാശപ്പെടുന്നുവെന്ന് കെ എന്‍ ബാലഗോപാല്‍. ക്ഷേമ പെന്‍ഷന്‍ വിതരണത്തിലെ പ്രശ്നങ്ങള്‍ക്ക് കാരണം യുഡിഎഫ് സര്‍ക്കാരാണെന്നും ഇടതുപക്ഷത്തിനെതിരെ തെറ്റായ പ്രചാരണങ്ങള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

◾  മേപ്പാടി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കാന്തന്‍പാറയിലെ വെള്ളക്കെട്ടില്‍ യുവാവ് മുങ്ങി മരിച്ചു. ചീരാല്‍ കൊഴുവണ വെട്ടുകല്ലേല്‍ അമല്‍ വിഷ്ണു (33) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു അപകടം.

◾  മലപ്പുറം വളാഞ്ചേരിയില്‍ വന്‍ ലഹരിവേട്ട. കാവുംപുറത്ത് വാടക വീട് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ 43 ഗ്രാം എംഡിഎംഎയും നാല് കിലോയിലധികം കഞ്ചാവും പിടികൂടി. ഇതിനൊപ്പം കോടികള്‍ വിലമതിക്കുന്ന മൂന്ന് കിലോ തിമിംഗല ഛര്‍ദ്ദിയും പൊലീസ് കണ്ടെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ഒരു സ്ത്രീയടക്കം മൂന്ന് പേരെ വളാഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

◾  മലപ്പുറം പുറത്തൂര്‍ പടിഞ്ഞാറേക്കര തിരൂര്‍ പുഴയില്‍ നങ്കൂരത്തില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹം കണ്ടെത്തി.  മത്സ്യബന്ധനത്തിന് പോകാനിരുന്ന 'സമര്‍ഖന്ദ്' എന്ന ബോട്ടിലെ മത്സ്യത്തൊഴിലാളികളാണ് ചാക്കില്‍ കെട്ടിയ നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടത്. മത്സ്യബന്ധനത്തിന് പോകാന്‍ നങ്കൂരം പൊക്കിയപ്പോള്‍ നങ്കൂരത്തില്‍ ചാക്ക് കുടുങ്ങുകയായിരുന്നു.

◾  മിനി ലോറിയില്‍ നിന്ന് ഇരുമ്പ് കമ്പികള്‍ തെറിച്ച് വീണ് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. കുട്ടനെല്ലൂര്‍ സ്വദേശി ഷെറിന്‍ ആണ് മരിച്ചത്. തൃശൂര്‍ കുട്ടനെല്ലൂരിലെ ഹൈലൈറ്റ് മാളിന് മുന്നിലായിരുന്നു അപകടം. മിനി ലോറി ഡ്രൈവര്‍ സഡന്‍ ബ്രേക്കിട്ടതോടെ ലോറിയിലുണ്ടായിരുന്ന ഇരുമ്പ് പൈപ്പുകള്‍ കെട്ടഴിഞ്ഞ് പിന്നിലെ ബൈക്ക് യാത്രികന്റെ മുകളിലേക്ക് തെറിച്ചുവീഴുകയായിരുന്നു. ദേഹമാസകലം ഇരുമ്പ് പൈപ്പുകള്‍ തുളച്ചുകയറിയാണ് ഷെറിന്‍ മരിച്ചത്.

◾  പണം തട്ടിയെടുത്തെന്ന വ്യാജ പരാതി നല്‍കി പോലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ച ഓട്ടോ ഡ്രൈവറെ കല്ലമ്പലം പോലീസ് അറസ്റ്റ് ചെയ്തു. ചിട്ടി പണം കൈയില്‍ നിന്ന് ചെലവായപ്പോള്‍ കവര്‍ച്ചാ നാടകം ആസൂത്രണം ചെയ്യുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തി.

◾  ഷര്‍ട്ടിന്റെ ബട്ടന്‍സ് ഇടാന്‍ പറഞ്ഞ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ഥികള്‍ റാഗ് ചെയ്‌തെന്ന് പരാതി. പാലക്കാട് മണ്ണാര്‍ക്കാട് കരിമ്പുഴ ഹയര്‍ സെക്കന്ററി സ്‌കൂളിലാണ് സംഭവം. പതിമൂന്നോളം സീനിയര്‍ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് ശുചിമുറിയിലിട്ട് ക്രൂരമായി മര്‍ദിച്ചെന്നാണ് പരാതി.

◾  ജന്‍സി പ്രക്ഷോഭത്തെ തുടര്‍ന്ന് ജാര്‍ഖണ്ഡ് സറ്റാഫ് സെലക്ഷന്‍ കമ്മിഷന്‍-കമ്പൈന്‍ഡ് ഗ്രാജ്വേറ്റ് ലെവല്‍ പരീക്ഷ റദ്ദാക്കിയ സര്‍ക്കാര്‍ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തതോടെ യുവജനങ്ങള്‍ വീണ്ടും സമരവുമായി തെരുവിലേക്ക്. ചൈല്‍ഡ് ഡെവലപ്പ്മെന്റ് പ്രൊജക്ട് ഓഫീസര്‍ പരീക്ഷ റദ്ദാക്കിയതും സ്റ്റേ ചെയ്തു.

◾  ദക്ഷിണേന്ത്യന്‍ സിനിമയിലെ മുതിര്‍ന്ന നടി സൗകാര്‍ ജാനകി അന്തരിച്ചു. 94 വയസായിരുന്നു.  ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

◾  ഹൈദരാബാദില്‍ ആസ്റ്റണ്‍ മാര്‍ട്ടിന്‍ ആഡംബര കാര്‍ ഇടിച്ച് യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ രാജ്യസഭാ എം.പി ലിംഗമനേനി രമേശിന്റെ മകനെതിരെ കേസ്. 21കാരനായ ലിംഗമനേനി സഞ്ജുഷിനെതിരെയാണ് പോലീസ് കേസെടുത്തത്.

◾  തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ യുഎസ് സന്ദര്‍ശനത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നിഷേധിച്ചു. നിലവില്‍ യുകെയിലുള്ള അദ്ദേഹം, വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങളെ സംസ്ഥാനത്തേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് യാത്രയ്ക്ക് പദ്ധതിയിട്ടത്.

◾  തമിഴ്നാട് മുഖ്യമന്ത്രി വിജയ് എംഎല്‍എമാര്‍ക്ക് പ്രഖ്യാപിച്ച സൗജന്യ കാര്‍ ഡിഎംകെ നിരസിച്ചു. സംസ്ഥാനം സാമ്പത്തിക ബാധ്യതയിലായിരിക്കുമ്പോള്‍ അനാവശ്യ ചെലവ് വേണ്ടെന്ന് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന്‍ നിലപാടെടുത്തു.

◾  മ്യന്‍മറില്‍ സൈന്യം ബുദ്ധവിഹാരത്തിന് നേര്‍ക്ക് നടത്തിയ വ്യോമാക്രമണത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടു. ഇരുപതോളംപേര്‍ക്ക് പരിക്കേറ്റു. സെന്‍ട്രല്‍ സഗയിങ് മേഖലയിലെ സ്വെല്‍ ലേ ഓ ഗ്രാമത്തിലാണു സംഭവം.

◾  യു.എസുമായുള്ള യുദ്ധം അവസാനിപ്പിക്കാന്‍ സമയമായെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍. യു.എസിനേക്കാള്‍ ശക്തിയും അന്തസ്സുമുള്ള നിലപാടാണ് ഇറാനുള്ളത്. യുദ്ധത്തില്‍ തങ്ങള്‍ക്കായിരുന്നു വിജയമെന്ന് ലോകം അംഗീകരിച്ചു. യു.എസ് എല്ലാ നിയമങ്ങളും ലംഘിച്ച് ഇറാന്റെ സ്‌കൂളുകളും ആശുപത്രികളും ആക്രമിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

◾  അമേരിക്കയുടെ സാമ്പത്തിക യുദ്ധത്തെ നേരിടാന്‍ ഇറാന്‍ തയ്യാറെടുക്കുന്നു. ക്രൂരമായ ഉപരോധങ്ങള്‍ നേരിടാന്‍ ജനങ്ങളോട് പാര്‍ലമെന്റ് സ്പീക്കര്‍ ആഹ്വാനം ചെയ്തപ്പോള്‍, ഭീഷണികള്‍ക്ക് മുന്നില്‍ തലകുനിക്കില്ലെന്ന് പ്രസിഡന്റ് വ്യക്തമാക്കി

◾  ഇറാനെതിരായ അമേരിക്കയുടെ സാമ്പത്തിക ഉപരോധത്തെ ചൈന തള്ളിപ്പറഞ്ഞു. ഇത്തരം നടപടികള്‍ പശ്ചിമേഷ്യയിലെ പ്രതിസന്ധി വഷളാക്കുമെന്ന് ചൈന മുന്നറിയിപ്പ് നല്‍കി.

◾  ഗാസയിലേക്ക് സഹാവുമായി പുറപ്പെട്ട ഫ്ലോട്ടില്ല തടഞ്ഞ സംഭവത്തില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ വംശഹത്യ കുറ്റം ചുമത്തി അന്താരാഷ്ട്ര കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കണമെന്ന് തുര്‍ക്കി ആവശ്യപ്പെട്ടു. ഇന്റര്‍പോളിന്റെ റെഡ് നോട്ടീസ് അടക്കമുള്ള നടപടികള്‍ക്കായി നീതിന്യായ മന്ത്രാലയം ആഭ്യന്തര മന്ത്രാലയത്തോട് ശുപാര്‍ശ ചെയ്തതായി തുര്‍ക്കി നിയമ മന്ത്രി അറിയിച്ചു.

◾  തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന കേരള ക്രിക്കറ്റ് ലീഗില്‍ ട്രിവാണ്‍ഡ്രം റോയല്‍സിനെതിരെ അനായാസ വിജയവുമായി ആലപ്പി റിപ്പിള്‍സ്. റോയല്‍സ് ഉയര്‍ത്തിയ 127 റണ്‍സ് വിജയലക്ഷ്യം റിപ്പിള്‍സ് 12.5 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു.

◾  ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീനയെ സ്‌പെയിന്‍ തോല്‍പ്പിച്ച ശേഷം ഗ്രൗണ്ടില്‍ നടന്ന കയ്യാങ്കളിയില്‍ നടപടിയെടുത്ത് ഫിഫ. അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനെതിരേയും മൂന്ന് അര്‍ജന്റീനാ താരങ്ങള്‍ക്കെതിരേയും അര്‍ജന്റീനയുടെ സഹപരിശീലകനെതിരേയും ഒരു സ്പാനിഷ് താരത്തിനെതിരെയുമാണ്  ഫിഫയുടെ അച്ചടക്ക നടപടി. അര്‍ജന്റീനാ താരങ്ങളായ ലിയാന്ദ്രോ പരദേസിനെ 10 മത്സരങ്ങളിലും ഹ്വേല്‍ മൊളീനയെ ഏഴ് മത്സരങ്ങളിലുമാണ് ഫിഫ വിലക്കിയത്. അര്‍ജന്റീനാ ഫുട്‌ബോള്‍ അസോസിയേഷന് 3,21,000 യുഎസ് ഡോളര്‍ (ഏകദേശം മൂന്ന് കോടി രൂപ) പിഴ ചുമത്തി.

◾  യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്കേര്‍പ്പെടുത്തിയ ഉയര്‍ന്ന തീരുവകള്‍ക്കിടയിലും ഇന്ത്യയുടെ പ്രധാന കയറ്റുമതി വിപണിയായി അമേരിക്ക തുടരുന്നു. വ്യാപാര മന്ത്രാലയത്തിന്റെ കണക്കുകളനുസരിച്ച് ജൂലായ് വരെയുള്ള 12 മാസക്കാലത്ത് ഇന്ത്യന്‍ കയറ്റുമതിയുടെ 20 ശതമാനവും അമേരിക്കയിലേക്കാണെന്ന് വ്യക്തമാക്കുന്നു. ഇന്ത്യയുടെ കയറ്റുമതിയില്‍ രണ്ടാം സ്ഥാനത്ത് യൂറോപ്യന്‍ യൂണിയനാണ്. മൊത്തം കയറ്റുമതിയുടെ 16 ശതമാനം വരുമിത്. ജി.സി.സി. രാജ്യങ്ങള്‍ (13 ശതമാനം), അസിയാന്‍ രാജ്യങ്ങള്‍ (ഒന്‍പതു ശതമാനം), യു.എ.ഇ. (എട്ടു ശതമാനം), മറ്റു രാജ്യങ്ങള്‍ (34 ശതമാനം) എന്നിങ്ങനെയാണ് കണക്ക്. അമേരിക്കയിലേക്ക് 2025 - 26 സാമ്പത്തികവര്‍ഷം ഇന്ത്യ 8,730 കോടി ഡോളറിന്റെ ഉത്പന്നങ്ങളാണ് കയറ്റി അയച്ചത്. തൊട്ടു മുന്‍വര്‍ഷമിത് 8,651 കോടി ഡോളറായിരുന്നു. ഇത്രയധികം വെല്ലുവിളികളുണ്ടായിട്ടും അമേരിക്കന്‍ വിപണിയില്‍ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് നിര്‍ണായക സാന്നിധ്യമുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

◾  എല്ലാ മേഖലകളിലുമെന്ന പോലെ സംഗീതലോകത്തും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സ്വാധീനം അതിവേഗം വര്‍ധിക്കുകയാണ്. എഐ നിര്‍മിത ഗാനങ്ങള്‍ സ്‌പോട്ടിഫൈ അടക്കമുള്ള പ്രമുഖ മ്യൂസിക് സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളില്‍ ഇതിനകം തരംഗമായിക്കഴിഞ്ഞു. എന്നാല്‍, യഥാര്‍ഥ സംഗീതജ്ഞരുടെ സൃഷ്ടികളും എഐ നിര്‍മിതികളും തമ്മില്‍ തിരിച്ചറിയാന്‍ കഴിയാത്തത് ശ്രോതാക്കള്‍ക്കിടയില്‍ വലിയ ആശയക്കുഴപ്പത്തിന് വഴിവെച്ചിരുന്നു. ഈ പരാതികള്‍ പരിഹരിക്കുന്നതിനായി സ്‌പോട്ടിഫൈ ഈ മാസം ആദ്യം മുതല്‍ എഐ നിര്‍മിത ഗാനങ്ങള്‍ക്ക് പ്രത്യേക ലേബല്‍ നല്‍കാന്‍ തുടങ്ങി. ഇതിനുപിന്നാലെ, ആപ്പിള്‍ മ്യൂസിക്കും സമാനമായ മാറ്റത്തിനൊരുങ്ങുകയാണ്. തങ്ങള്‍ ആസ്വദിക്കുന്നത് എഐ സംഗീതമാണോ എന്ന് ഉപയോക്താക്കള്‍ക്ക് തിരിച്ചറിയാന്‍ സഹായിക്കുന്ന പുതിയ ലേബലിങ് സംവിധാനമാണ് ആപ്പിള്‍ മ്യൂസിക് അവതരിപ്പിക്കുന്നത്. പാട്ടുകളുടെ ഏതെങ്കിലും ഭാഗത്തോ അല്ലെങ്കില്‍ പൂര്‍ണമായോ എഐ സാങ്കേതികവിദ്യ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍, ക്രിയേറ്റര്‍മാര്‍ അത് ട്രാന്‍സ്പാരന്‍സി ടാഗിലൂടെ നിര്‍ബന്ധമായും വെളിപ്പെടുത്തണം.

◾  രജനീകാന്ത് നായകനാകുന്ന ബിഗ് ബജറ്റ് തമിഴ് ചിത്രം 'ജയിലര്‍ 2'-ലെ ആദ്യഗാനം പുറത്തിറങ്ങി. അനിരുദ്ധ് ആണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. രജനീകാന്ത്, രാജേഷ് മാധവന്‍, ഷംന കാസിം എന്നിവരാണ് ഗാനരംഗത്തുള്ളത്. അരുണ്‍രാജ കാമരാജയാണ് ഗാനരചന. ജാനി മാസ്റ്റര്‍ നൃത്തസംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ഡാന്‍സ് നമ്പറില്‍ നടി ഷംന കാസിം ആണ് ശ്രദ്ധാകേന്ദ്രമാകുന്നത്. സുരാജ് വെഞ്ഞാറമൂട്, ഹക്കിം ഷാ, അന്ന രാജന്‍, കോട്ടയം നസീര്‍, സുനില്‍ സുഖദ, സുജിത് ശങ്കര്‍, മിര്‍ണ, എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. ആദ്യഭാഗത്തിലുണ്ടായിരുന്ന വിനായകന്‍ രണ്ടാം ഭാഗത്തിലുമുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. മോഹന്‍ലാല്‍ 'ജയിലര്‍ 2'-ലും അതിഥി വേഷത്തിലെത്തും. ഇതിന് പുറമേയാണ് തമിഴ് പ്രേക്ഷകര്‍ പൂര്‍ണ എന്ന് വിളിക്കുന്ന ഷംനാ കാസിം ഗാനരംഗത്തില്‍ ചടുലചുവടുകളുമായി എത്തുന്നത്. ഒക്ടോബര്‍ 15-ന് ചിത്രം തിയേറ്ററുകളില്‍ എത്തും.

◾  നടനെന്ന നിലയിലും നൂറില്‍ നൂറ് മാര്‍ക്ക് നേടിയിരിക്കുകയാണ് ലോകേഷ് കനകരാജ്. അദ്ദേഹം നായകനായി അരങ്ങേറ്റം കുറിച്ച 'ഡിസി' എന്ന ചിത്രം 100 കോടി ക്ലബ്ബില്‍ ഇടം നേടിയിരിക്കുകയാണ്. ചിത്രത്തിന്റെ നിര്‍മാതാക്കളായ സണ്‍ പിക്ചേഴ്സ് ആണ് വിവരം പങ്കുവച്ചിരിക്കുന്നത്. അരുണ്‍ മാതേശ്വരന്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ദേവദാസ് എന്ന കഥാപാത്രമായി ലോകേഷ് വേഷമിടുമ്പോള്‍, ചന്ദ്ര എന്ന കഥാപാത്രമായാണ് വാമിഖ ഗബ്ബി ചിത്രത്തിലെത്തുന്നത്. ഗ്യാങ്സ്റ്റര്‍ ഡ്രാമ ചിത്രമായി എത്തുന്ന ഡിസിയുടെ സംഗീത സംവിധാനം അനിരുദ്ധ് രവിചന്ദറാണ് ഒരുക്കിയിരിക്കുന്നത്. റോക്കി, സാനി കയ്ദം, ക്യാപ്റ്റന്‍ മില്ലര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അരുണ്‍ മാതേശ്വരന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സഞ്ജന കൃഷ്ണമൂര്‍ത്തിയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന വേഷം ചെയ്യുന്നത്.

◾  വെര്‍ടുസ് ഇന്ത്യയില്‍ അവതരിപ്പിച്ചതിന്റെ നാല് വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ഭാഗമായി ഫോക്സ്വാഗണ്‍ ഇന്ത്യ പുതിയ ആനിവേഴ്സറി എഡിഷന്‍ അവതരിപ്പിച്ചു. വെര്‍ടുസ് ജിടി പ്ലസ് സ്‌പോര്‍ട്ട് വകഭേദത്തെ അടിസ്ഥാനമാക്കിയുള്ള പ്രത്യേക പതിപ്പ് പരിമിതമായ എണ്ണത്തിലാണ് ലഭ്യമാകുക. പുതിയ അവോക്കാഡോ പേള്‍ നിറവും കറുപ്പ് മേല്‍ക്കൂരയും കറുപ്പ് അലോയ് വീലുകളും വാഹനത്തിന് കൂടുതല്‍ ആകര്‍ഷകമായ രൂപം നല്‍കുന്നു. 19,19,900 രൂപയാണ് എക്‌സ്-ഷോറൂം വില. ആറ് എയര്‍ബാഗുകള്‍, അഞ്ച് സ്റ്റാര്‍ സുരക്ഷാ റേറ്റിങ് തുടങ്ങിയ സുരക്ഷാ സവിശേഷതകളും വാഹനത്തിലുണ്ട്. ഫോക്സ്വാഗണിന്റെ സുരക്ഷാ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി, ആറു എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡായി നല്‍കിയിട്ടുണ്ട്. കൂടാതെ, 5-സ്റ്റാര്‍ ഗ്ലോബല്‍ എന്‍സിഎപി സുരക്ഷാ റേറ്റിങ്, 40-തിലധികം അഡ്വാന്‍സ്ഡ് സുരക്ഷാ ഫീച്ചറുകള്‍ എന്നിവയും ഉള്‍ക്കൊള്ളുന്നു. വിര്‍റ്റസ് ജിടി പ്ലസ് സ്‌പോര്‍ട്ട്-ന് കരുത്ത് നല്‍കുന്നത് 1.5 ലിറ്റര്‍ ടിഎസ്ഐ എന്‍ജിനാണ്. ഇത് 150 പിഎസ് കരുത്തും 250 എന്‍എം ടോര്‍ക്കും നല്‍കുന്നു.

◾  കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുന്ന ഘടകങ്ങളെ വിശകലനം ചെയ്ത്, സവിസ്തരം പ്രതിപാദിക്കുന്ന ബൃഹത്തായ കൃതിയാണ് 'പൊള്ളുന്ന ഭൂമി'. താപവര്‍ദ്ധനവും പ്രതിസന്ധികളും, അതിതീവ്ര കാലാവസ്ഥാ വ്യതിയാനങ്ങള്‍: പ്രകൃതിയില്‍ നിന്നുള്ള മുന്നറിയിപ്പുകള്‍ / സൂചന, കുതിച്ചുയരുന്ന ആഗോളതാപനം, പശ്ചിമഘട്ട മലനിരകളും വയനാട് ദുരന്തവും, അതിതീവ്രകാലാവസ്ഥാമാറ്റങ്ങളും തകരുന്ന സമ്പദ് വ്യവസ്ഥകളും, കാലാവസ്ഥാ ഉച്ചകോടികളും ലോകപരിസ്ഥിതി ദിനവും, മലിനീകരണം കുറയ്ക്കുന്ന പ്രവര്‍ത്തനങ്ങള്‍, അതിവേഗം നടപ്പാക്കേണ്ട രണ്ട് പദ്ധതികള്‍, അതിതീവ്ര കാലാവസ്ഥാ മാറ്റങ്ങള്‍, പൊള്ളുന്ന ഭൂമി: അതിജീവിക്കുമോ മനുഷ്യന്‍?, എന്നീ അദ്ധ്യായങ്ങളിലൂടെ ഭൂമിയെപ്പറ്റി, കാലാവസ്ഥയെപ്പറ്റി ഒരു റഫറന്‍സ് ഗ്രന്ഥം. 'പൊള്ളുന്ന ഭൂമി'. എന്‍ രാജശേഖരന്‍. പരിധി പബ്ളിക്കേഷന്‍സ്. വില 800 രൂപ.

◾  കാന്‍സര്‍ ചികിത്സയില്‍ കീമോതെറാപ്പിയുടെ പങ്ക് വലുതാണെങ്കിലും ആരോഗ്യകരമായ കോശങ്ങള്‍ കൂടി നശിപ്പിക്കപ്പെടുന്നുവെന്നത് പ്രധാനമാണ്. ഇതിനെയെല്ലാം മറികടക്കാന്‍ ലോകത്തിന്റെ പലഭാഗങ്ങളിലും പുതിയ കാന്‍സര്‍ ചികിത്സകള്‍ക്കായുള്ള പഠനങ്ങളും നടക്കുന്നുണ്ട്. ഇപ്പോഴിതാ ഇന്ത്യയില്‍ നിന്നുള്ള ഒരുകൂട്ടം ഗവേഷകര്‍ അത്തരത്തിലൊരു പരീക്ഷണാത്മക മരുന്ന് വികസിപ്പിച്ചിരിക്കുകയാണ്. ആരോഗ്യകരമായ കോശങ്ങള്‍ക്ക് ഉപദ്രവം കുറച്ച് കാന്‍സര്‍കോശങ്ങളെ തിരഞ്ഞെടുത്ത് ആക്രമിക്കുന്ന ആര്‍കെ 251 എന്ന മരുന്നാണത്. ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡി ഇന്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയിലെ ഡോ. അസിസ് ബാലയുടെ നേതൃത്വത്തില്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി-ഗുവാഹത്തിയിലെ ഡോ. കെ.പി. ഭാബകുമായി സഹകരിച്ചാണ് ഗവേഷണം നടത്തിയത്. എസിഎസ് ജേര്‍ണല്‍ ഓഫ് മെഡിസിനല്‍ കെമിസ്ട്രിയിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ട്രിപ്പിള്‍-നെഗറ്റീവ് ബ്രെസ്റ്റ് കാന്‍സര്‍ കോശങ്ങള്‍ക്കെതിരെയുള്ള പ്രീക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ ആര്‍കെ 251 മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചുവെന്നും ഗവേഷകര്‍ പറയുന്നുണ്ട്. മതിയായ ഫലങ്ങള്‍ ലഭിച്ചതിനുശേഷം മാത്രമേ മനുഷ്യരില്‍ പഠനവിധേയമാക്കുകയുള്ളൂ. പഠനകാലയളവിനൊടുവില്‍ പൂര്‍ണമായും ഫലപ്രാപ്തി കണ്ടെത്തിയാല്‍ മാത്രമേ മറ്റു ചികിത്സാരീതികള്‍ക്ക് പകരമാകുമോ എന്നും പറയാന്‍ കഴിയുകയുള്ളൂ.

*ശുഭദിനം*
*കവിത കണ്ണന്‍*
ഡിഗ്രി പൂര്‍ത്തിയാക്കിയിട്ടും നാട്ടില്‍ ജോലി ലഭിക്കാതെ വന്നപ്പോള്‍ അയാള്‍ വിദേശത്തേക്ക് പോയി. അവിടെ ഒരു മൃഗശാലയില്‍ ജോലിക്കായി എത്തിയപ്പോള്‍ മാനേജര്‍ പറഞ്ഞു:   ''ഇവിടെ കാണികളെ ഏറെ ആകര്‍ഷിച്ചിരുന്ന ഒരു ഗോറില്ല കഴിഞ്ഞ ആഴ്ച ചത്തു. അതിന്റെ വേഷം കെട്ടി കൂടിനുള്ളില്‍ അഭിനയിക്കാമോ? നല്ല ശമ്പളം തരാം.  അയാള്‍ സമ്മതിച്ചു.  ആദ്യ ദിവസം ഗോറില്ലയുടെ വേഷമണിഞ്ഞ് കൂടിനുള്ളില്‍ ചാടിയും കളിച്ചും അയാള്‍ കാണികളെ രസിപ്പിച്ചു. പിറ്റേന്ന് അബദ്ധത്തില്‍ സിംഹക്കൂട്ടില്‍ കയറി! സിംഹത്തിന്റെ അലര്‍ച്ച കേട്ടതോടെ ഗോറില്ലയുടെ വേഷം മറന്ന് അയാള്‍ നിലവിളിച്ചു.  സിംഹം ഉടന്‍ അയാളുടെ വായ പൊത്തിപ്പിടിച്ച് മുഖംമൂടി മാറ്റി പറഞ്ഞു: ''എടാ, നീ പേടിക്കേണ്ട. ഞാനും നിന്റെ സഹപാഠിയാണ്! മറ്റൊരു ജോലി കിട്ടാത്തതുകൊണ്ട് സിംഹത്തിന്റെ വേഷം കെട്ടിയതാണ്.'' അപ്പോള്‍ അയാള്‍ ആശ്വാസത്തോടെ ചോദിച്ചു:  ''അപ്പോള്‍ ആ കുളത്തിലെ മുതലയോ?'' സിംഹം ചിരിച്ചുകൊണ്ട് പറഞ്ഞു: ''അത് നമ്മുടെ ക്ലാസ് ലീഡറാണ്!'' ചിരിപ്പിക്കുന്ന ഈ കഥയ്ക്കുള്ളില്‍ ജീവിതത്തിന്റെ വലിയൊരു സത്യമുണ്ട്. ഒന്നുകില്‍ സ്വന്തം വിധി നമ്മള്‍ തന്നെ എഴുതണം. അല്ലെങ്കില്‍ മറ്റാരോ എഴുതുന്ന വിധി സ്വീകരിക്കേണ്ടി വരും. ജീവിതത്തിന്റെ തിരക്കഥ സ്വയം എഴുതുന്നവര്‍ക്ക്, സാഹചര്യങ്ങള്‍ എത്ര തവണ മാറ്റിയെഴുതിയാലും ലക്ഷ്യത്തിലെത്താനുള്ള വഴി അവര്‍ കണ്ടെത്തും.  എത്ര തവണ പിഴുതെറിയപ്പെട്ടാലും വീണിടത്ത് വീണ്ടും വേരുപിടിക്കുന്നവരാണ് ഒടുവില്‍ വളരുന്നത്. എല്ലാവര്‍ക്കും തിരഞ്ഞെടുക്കാനുള്ള അവസരം ലഭിക്കണമെന്നില്ല. ചിലര്‍ വന്നുചേരുന്ന സാഹചര്യങ്ങളെ വിധിയായി സ്വീകരിച്ച് ജീവിച്ചു തീര്‍ക്കുന്നു. പക്ഷേ, വിധിക്കപ്പെട്ട വേഷം ആടേണ്ടി വന്നാല്‍ പോലും അത് തകര്‍ത്താടുക. കാരണം ജീവിതം നമുക്ക് നല്‍കുന്ന വേഷമല്ല നമ്മളെ നിര്‍വചിക്കുന്നത്... ആ വേഷം നമ്മള്‍ എങ്ങനെ അവതരിപ്പിക്കുന്നു എന്നതാണ് - ശുഭദിനം.
Previous Post Next Post
3/TECH/col-right