വയനാട്:മേപ്പാടിയില്‍ തുരങ്കപാത നിർമ്മാണമേഖലയിലെ മീനാക്ഷിപാലത്തിന് സമീപത്തുണ്ടായ മണ്ണിടിച്ചില്‍ സാധ്യത സംബന്ധിച്ച് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് പൊതുമരാമത്ത് വകുപ്പ്.
പദ്ധതി പ്രദേശത്ത് കൂട്ടിയിട്ട മണ്ണ് കാരണം മഴക്കാലത്ത് സോയില്‍ പൈപ്പിങ്, സ്ലോപ്പ് സ്റ്റബിലിറ്റി പ്രതിഭാസമോ കാരണം ഒരു അപകടം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും തടയാൻ വേണ്ട മുൻകരുതലെടുക്കണമെന്നും പിഡബ്ല്യുഡി ജൂണ്‍ 25ന് ചേർന്ന അവലോകന യോഗത്തില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.യോഗത്തിന്‍റെ മിനിട്ട്സ് പിഡബ്ല്യുഡി പുറത്ത് വിട്ടു.
തുരങ്കപാതയുടെ മണ്ണ് അശാസ്ത്രീയമായി കൂട്ടിയിട്ടതാണ് അപകടത്തിന് കാരണമായെന്ന് മന്ത്രി ടി.സിദ്ദിഖും പ്രതികരിച്ചു.കള്ളാടിയില്‍ മനുഷ്യ നിര്‍മ്മിത ദുരന്തമാണ് നടന്നതെന്ന് സിദ്ദിഖ് പറഞ്ഞു.അശാസ്ത്രീയമായി മണ്ണ് കൂട്ടിയിട്ടത് ചെറിയ മഴ പെയ്താല്‍ പോലും അപകടം ഉണ്ടാക്കുമെന്ന് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
അശാസ്ത്രീയമായ രീതിയിലാണ് മണ്ണ് നീക്കം നടത്തിയിരുന്നത്.മീറ്റിംഗിലും അല്ലാതെയും മുന്നറിയിപ്പ് നല്‍കിയിട്ടും വേണ്ട നടപടികള്‍ സ്വീകരിക്കുന്നതില്‍ പാളിച്ചയുണ്ടായി.നിർദ്ദേശം അനുസരിച്ച് മുന്നോട്ട് പോകാത്ത സാഹചര്യം ഗൗരവതരമായി കാണും. ഇക്കാര്യം കൊങ്കണ്‍ അധികൃതരേയും അറിയിച്ചിരുന്നു.മണ്ണ് കൂട്ടിയിട്ടത് മാറ്റാത്തത് എന്തെന്ന് അന്വേഷിക്കുമെന്നും ടൗണ്‍ഷിപ്പിലും മണ്ണ് അശാസ്ത്രീയമായി കൂട്ടിയിട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
അതേസമയം ദുരന്തത്തിന് പിന്നാലെ കോഴിക്കോട് തുരങ്കപാത നിർമ്മാണം നടക്കുന്ന പ്രദേശത്ത് നിർമാണ പ്രവർത്തികള്‍ നിർത്തിവച്ചിരിക്കുകയാണ്.
Tags:
WAYANAD