നാദാപുരം: സർക്കാർ താലൂക്കാശുപത്രിയിൽ ഗുളിക മാറി നൽകിയതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായ രോഗി മരിച്ചു. കല്ലാച്ചി വിഷ്‌ണുമംഗലം സ്വദേശി ചന്ദ്രൻ (72) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയോടെയായിരുന്നു അന്ത്യം.
കഴിഞ്ഞ ജൂൺ 23ന് ആണ് ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചന്ദ്രൻ നാദാപുരം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയത്. ചികിത്സയ്ക്കിടെ ആശുപത്രിയിൽ നിന്ന് ഗുളിക മാറി നൽകിയെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. മരുന്ന് കഴിച്ചതിന് പിന്നാലെ അദ്ദേഹത്തിന്റെ ആരോഗ്യനില കൂടുതൽ മോശമാവുകയായിരുന്നു. ഇതേ തുടർന്നാണ് ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. പിന്നീട് അവിടെ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്.
നാദാപുരം ഗവ. ആശുപത്രിയിലുണ്ടായ ഗുരുതരമായ ചികിത്സാ പിഴവാണ് മരണത്തിന് കാരണമായതെന്നാണ് കുടുംബം ആരോപിക്കുന്നത്. സംഭവത്തിൽ ഉത്തരവാദികളായ ഡോക്ടർമാർക്കും നഴ്‌സുമാർക്കുമെതിരെ കർശ്ശന നടപടി സ്വീകരിക്കണമെന്ന് ബന്ധുക്കൾ ആവശ്യപ്പെടുന്നു. ഇതുമായി ബന്ധപ്പെട്ട് കുടുംബം ഇതിനോടകം തന്നെ നിയമ നടപടികൾ ആരംഭിച്ചിട്ടുണ്ട്.
Tags:
HEALTH