*⬛പാചകവാതക പ്രതിസന്ധി: വിതരണത്തിന് ലഭ്യമായത്
496 മെട്രിക് ടൺ*
തിരുവനന്തപുരം: സംസ്ഥാനത്ത് 496.99 മെട്രിക് ടൺ പാചകവാതകം വിതരണംചെയ്യാൻ നടപടി സ്വീകരിച്ചതായി ഭക്ഷ്യ പൊതുവിതരണ കമീഷണർ കെ ഹിമ. ശരാശരി ദിവസ ഉപയോഗം 753 മെട്രിക് ടൺ ആണ്. ഗാർഹിക എൽപിജി, പെട്രോൾ, ഡീസൽ എന്നിവയുടെ വിതരണത്തിൽ ഒരു പ്രതിസന്ധിയും നിലവിലില്ലെന്നും അവർ അറിയിച്ചു.
ഫാർമസ്യൂട്ടിക്കൽസ്, റെയിൽവേ കാറ്ററിങ് സ്ഥാപനങ്ങൾക്ക് ആവശ്യത്തിന്റെ 100 ശതമാനമായി എൽപിജി വിതരണം വർധിപ്പിച്ചിട്ടുണ്ട്. ഹോട്ടൽ, റസ്റ്റോറന്റ് എന്നിവയ്‌ക്ക് ആവശ്യമുള്ളതിന്റെ 62 ശതമാനം എൽപിജി വിതരണം നടത്തുന്നുണ്ട്.
ഗ്യാസ് വിതരണവുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കുള്ള പരാതികൾ അറിയിക്കുന്നതിന് എല്ലാ താലൂക്കിലും എൽപിജി കൺട്രോൾ റൂമുകൾ ആരംഭിച്ചിട്ടുണ്ട്. താലൂക്ക് പരിധിയിലുള്ള പരാതികൾ ബന്ധപ്പെട്ട താലൂക്ക് കൺട്രോൾ റൂമുകളിൽ അറിയിക്കണം.
ജില്ലാ കേന്ദ്രങ്ങളിലും എൽപിജി കൺട്രോൾ റൂം പ്രവർത്തിക്കുന്നുണ്ട്. താലൂക്ക് കൺട്രോൾ റൂമിൽ അറിയിച്ചിട്ടും നടപടി തൃപ്തികരമല്ലെങ്കിൽ ബന്ധപ്പെട്ട ജില്ലാ കൺട്രോൾ റൂമുകളിൽ പരാതി നൽകാം.താലൂക്ക്/ ജില്ലാ കൺട്രോൾ റൂമുകളുടെ ഫോൺ നമ്പറുകൾ പൊതുവിതരണ വകുപ്പിന്റെ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പേജുകളിൽ ലഭ്യമാണ്.
എൽപിജി, പെട്രോൾ, ഡീസ ൽ വിതരണം, പൈപ്പ്‌ലൈൻ ഗ്യാസ് കണക്ഷൻ എന്നിവയുമായി ബന്ധപ്പെട്ട നടപടി അവലോകനം നടത്താനും നിർദേശം നൽകാനുമായി സെക്രട്ടറിയറ്റിൽ വാ ർ റൂം പ്രവർത്തിക്കുകയാണ്. പരാതി നൽകിയിട്ടും പരിഹാരമാകാത്തവ വാർ റൂമിൽ അറിയിച്ചാൽ സമയബന്ധിതമായി പരിഹരിക്കും. വാർ റൂം ടോൾഫ്രീ നമ്പർ: 18004250290. ഇ-മെയിൽ: 24x7lpgw arroom@gmail.com.
*"പ്രതിഷേധത്തിൽ ഹോട്ടൽ ഉടമകൾ*
ഹോട്ടൽ മേഖലയ്‌ക്ക് 62 % ഗ്യാസ് സിലിണ്ടറുകൾ നൽകാൻ സംസ്ഥാന സർക്കാർ നിർദേശിച്ചിട്ടും എണ്ണക്കന്പനികൾ നൽകുന്നില്ലെന്ന് ഹോട്ടൽ ആൻഡ് റെസ്‌റ്റോറന്റ് അസോസിയേഷൻ. സ്ഥിതി തുടർന്നാൽ പാചകവാതക വിതരണകേന്ദ്രങ്ങൾക്ക് മുന്പിൽ പ്രതിഷേധം സംഘടിപ്പിക്കേണ്ടിവരുമെന്നും ഭാരവാഹികൾ പറഞ്ഞു."
*⬛"ബാറ്റിങ്ങിലും ബൗളിങ്ങിലും രാജസ്ഥാൻ 'റോയൽ'; 12.1 ഓവറിൽ ചെന്നൈയ്‌ക്കെതിരെ 8 വിക്കറ്റ് വിജയം*
ഗുവാഹത്തി: ഗുവാഹത്തിയിലെ ബാർസപര സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഐപിഎൽ പോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെ എട്ട് വിക്കറ്റിന് തകർത്ത് രാജസ്ഥാൻ റോയൽസ്. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ ഉയർത്തിയ 128 റൺസ് എന്ന വിജയലക്ഷ്യം വെറും 12.1 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി രാജസ്ഥാൻ മറികടന്നു. കൗമാര വിസ്മയം വൈഭവ് സൂര്യവൻഷിയുടെ വെടിക്കെട്ട് ബാറ്റിങ്ങാണ് രാജസ്ഥാന്റെ വിജയം അനായാസമാക്കിയത്.
*ബാറ്റിങ്ങ് തകർച്ചയിൽ സിഎസ്കെ*
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈയ്ക്ക് തുടക്കം മുതലേ പിഴച്ചു. എംഎസ് ധോണിയുടെ അഭാവത്തിൽ യുവനിരയുമായി ഇറങ്ങിയ സിഎസ്കെ 19.4 ഓവറിൽ 127 റൺസിന് പുറത്തായി. മഞ്ഞക്കുപ്പായത്തിലെ സഞ്ജു സാംസണിന്റെ (6) അരങ്ങേറ്റം നിരാശജനകമായി. രണ്ടാം ഓവറിൽ തന്നെ നന്ദ്രെ ബർഗർ സഞ്ജുവിനെ ക്ലീൻ ബൗൾഡാക്കി. നായകൻ ഋതുരാജ് ഗെയ്‌ക്‌വാദും (6) നിരാശപ്പെടുത്തി. 43 റൺസെടുത്ത ജാമി ഓവർട്ടൻ മാത്രമാണ് ചെന്നൈ നിരയിൽ അല്പമെങ്കിലും പൊരുതിയത്. സർഫറാസ് ഖാൻ (17), കാർത്തിക് ശർമ്മ (18) എന്നിവരും രണ്ടക്കം കടന്നെങ്കിലും വലിയ സ്കോറിലേക്ക് എത്താനായില്ല. രാജസ്ഥാന് വേണ്ടി നന്ദ്രെ ബർഗർ, ജോഫ്ര ആർച്ചർ, രവീന്ദ്ര ജഡേജ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
*വൈഭവ് സൂര്യവൻഷിയുടെ താണ്ഡവം*
"128 റൺസ് എന്ന ചെറിയ വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാന് വേണ്ടി ഓപ്പണർ വൈഭവ് സൂര്യവൻഷി സിക്സർ മഴ തീർത്തു. വെറും 15 പന്തിൽ നിന്ന് അർദ്ധസെഞ്ചുറി തികച്ച വൈഭവ്, ഐപിഎൽ ചരിത്രത്തിലെ അതിവേഗ ഫിഫ്റ്റികളുടെ പട്ടികയിൽ പത്താമനായി ഇടംപിടിച്ചു. 17 പന്തിൽ 4 ഫോറും 5 സിക്സറും അടക്കം 52 റൺസെടുത്ത വൈഭവിനെ അൻഷുൽ കംബോജാണ് പുറത്താക്കിയത്. 305.88 എന്ന തകർപ്പൻ സ്ട്രൈക്ക് റേറ്റിലായിരുന്നു ഈ 15 കാരന്റെ ബാറ്റിങ്ങ്.
*അനായാസ ജയം*
മറ്റൊരു ഓപ്പണറായ യശസ്വി ജയ്‌സ്വാൾ 38 പന്തിൽ 36 റൺസുമായി പുറത്താകാതെ നിന്ന് ടീമിനെ വിജയത്തിലേക്ക് നയിച്ചു. ധ്രുവ് ജുറൽ 9 പന്തിൽ 18 റൺസെടുത്തു പുറത്തായപ്പോൾ, നായകൻ റിയാൻ പരാഗ് (14*) സിക്സറിലൂടെ ടീമിന് വിജയം സമ്മാനിച്ചു. ചെന്നൈ ബൗളർമാരിൽ അൻഷുൽ കംബോജ് രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ, സ്റ്റാർ പേസർ മാറ്റ് ഹെൻറിയുടെ പ്രകടനം നിരാശജനകമായിരുന്നു. മൂന്ന് ഓവറിൽ 40 റൺസാണ് ഹെൻറി വഴങ്ങിയത്. 12.1 ഓവറിൽ ലക്ഷ്യം കണ്ട രാജസ്ഥാൻ വലിയ റൺറേറ്റോടെ പോയിന്റ് പട്ടികയിൽ മുന്നിലെത്തി."
*⬛കേന്ദ്രത്തിന്റെ കടം
213 ലക്ഷം കോടിയിലേക്ക്*
ന്യൂഡൽഹി : കടുത്ത സാമ്പത്തിപ്രതിസന്ധി നേരിടുന്ന കേന്ദ്രസർക്കാർ 2026 –27 സാമ്പത്തികവർഷം പ്രതിമാസം 1.34 ലക്ഷം കോടി രൂപ വീതം കടമെടുക്കും. 2026 ഏപ്രിൽ മുതൽ സെപ്‌തംബർ വരെയുള്ള കാലയളവിൽ 8.2 ലക്ഷം കോടി രൂപ കടമെടുക്കുമെന്ന് കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു. ശേഷിച്ച ആറുമാസം 7.89 ലക്ഷം കോടി രൂപ കൂടിയെടുക്കും. സാമ്പത്തിക വർഷത്തിൽ ആകെ എടുക്കുന്ന കടം 16.09 ലക്ഷം കോടിയാണ്.
എന്നാൽ, പശ്‌ചിമേഷ്യൻ സംഘർഷം സൃഷ്ടിക്കുന്ന സാമ്പത്തികാഘാതം നീണ്ടുനിന്നാൽ ഇത് വീണ്ടും ഉയരും.
നടപ്പ് സാമ്പത്തികവർഷം അവസാനിക്കുന്നതോടെ കേന്ദ്രസർക്കാരിന്റെ ആകെകടം 197.18 ലക്ഷം കോടിയിൽ എത്തുമെന്നാണ് ബജറ്റ് കണക്കിലുള്ളത്. 2026–27 വർഷം ലക്ഷ്യമിടുന്ന 16.09 ലക്ഷം കോടി രൂപ കടം കൂടി ചേർക്കുമ്പോൾ 213 ലക്ഷം കോടിയാകും. 2025–26 സാമ്പത്തികവർഷത്തിൽ 14.82 ലക്ഷം കോടി രൂപയാണ് കടമെടുത്തത്. ഓരോ വർഷവും ഇത് ക്രമാതീതമായി വർധിക്കുന്ന സാഹചര്യമാണ്. സർക്കാരിന്റെ ആകെ കടവും ജിഡിപിയുമായുള്ള അനുമാതം 56.1 ശതമാനം എന്ന ഉയർന്ന തോതിലാണ്."
*🟨കുവൈത്തില്‍ ജല-വൈദ്യുത പ്ലാന്റിന് നേരെ ആക്രമണം; ഇന്ത്യന്‍ തൊഴിലാളി കൊല്ലപ്പെട്ടു*
മനാമ: കുവൈത്തിലെ തന്ത്രപ്രധാനമായ ജല, വൈദ്യുത പ്ലാന്റിന് നേരെയുണ്ടായ മിസൈല്‍ ആക്രമണത്തില്‍ പ്ലാന്റില്‍ ജോലി ചെയ്തിരുന്ന ഇന്ത്യക്കാരനായ പ്രവാസി തൊഴിലാളി കൊല്ലപ്പെട്ടു. തിങ്കളാഴ്ച പുലര്‍ച്ചെ പവര്‍ ആന്റ് ഡീസലൈനേഷന്‍ പ്ലാന്റിലെ സര്‍വീസ് കെട്ടിടത്തിന് നേരെയാണ് ആക്രമണമുണ്ടായതെന്ന് കുവൈത്ത് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ കുന അറിയിച്ചു. പ്ലാന്റിന് സാരമായ കേടുപാടുകള്‍ സംഭവിച്ചതായി കുവൈത്ത് ഊര്‍ജ്ജ-ജല മന്ത്രാലയം സ്ഥിരീകരിച്ചു.
കുവൈത്തിലെ കുടിവെള്ള വിതരണത്തിന്റെ 90 ശതമാനവും ഇത്തരം പ്ലാന്റുകളെ ആശ്രയിച്ചാണെന്നിരിക്കെ ഈ ആക്രമണം ആശങ്ക ഉയര്‍ത്തി. മരിച്ച തൊഴിലാളിയുടെ കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല.
കുവൈത്ത് നാഷണല്‍ ഗാര്‍ഡ് തിങ്കളാഴ്ച മാത്രം അഞ്ച് ഡ്രോണുകള്‍ തങ്ങളുടെ ആകാശപരിധിയില്‍ വെടിവെച്ചിട്ടു. ഫെബ്രുവരി 28-ന് ആരംഭിച്ച സംഘര്‍ഷത്തിന് ശേഷം ഇതുവരെ 309 ബാലിസ്റ്റിക് മിസൈലുകളും 616 ഡ്രോണുകളുമാണ് കുവൈത്ത് പ്രതിരോധ സേന തകര്‍ത്തത്.
ഞായറാഴ്ച സൈനിക ക്യാമ്പിനെ ലക്ഷ്യമാക്കി നടന്ന ആക്രമണത്തില്‍ പത്തു സൈനികര്‍ക്ക് പരിക്കേറ്റിരുന്നു. ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചുള്ള ഈ ആക്രമണത്തില്‍ ക്യാമ്പിലെ കെട്ടിടങ്ങള്‍ക്കും ഒരു സ്വകാര്യ ലോജിസ്റ്റിക് കമ്പനിയുടെ വെയര്‍ഹൗസിനും നാശനഷ്ടങ്ങള്‍ സംഭവിച്ചു.
യുഎഇക്ക് നേരെയും തിങ്കളാഴ്ച അതിശക്തമായ ആക്രമണമുണ്ടായി. ഇറാനില്‍ നിന്ന് തൊടുത്തുവിട്ട 11 ബാലിസ്റ്റിക് മിസൈലുകളും 27 ഡ്രോണുകളും വിജയകരമായി തകര്‍ത്തതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. സംഘര്‍ഷം ആരംഭിച്ചത് മുതല്‍ ഇതുവരെ 425 ബാലിസ്റ്റിക് മിസൈലുകളും
1,941ഡ്രോണുകളുമാണ് യുഎഇ പ്രതിരോധിച്ചത്.
സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയെ ലക്ഷ്യമാക്കി വന്ന ക്രൂയിസ് മിസൈലും അഞ്ച് ഡ്രോണുകളും സൗദി സൈന്യം വെടിവെച്ചിട്ടു. മേഖലയിലെ എണ്ണ ഉല്‍പ്പാദനത്തെ ബാധിക്കാനുള്ള നീക്കമാണിതെന്ന് സൗദി പ്രതിരോധ മന്ത്രാലയം പ്രസ്താവിച്ചു. ഒമാനിലെ ദുക്കം, സലാല തുറമുഖങ്ങള്‍ക്ക് സമീപം ഇറാന്റെ ഡ്രോണുകള്‍ കണ്ടെത്തിയതായും ഇതില്‍ ചിലത് ഒമാന്‍ റോയല്‍ എയര്‍ഫോഴ്‌സ് വെടിവെച്ചിട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ഖത്തറിലെ റാസ് ലഫാന്‍ ഇന്‍ഡസ്ട്രിയല്‍ സിറ്റിയിലുള്ള ഖത്തര്‍ എനര്‍ജിയുടെ എല്‍എന്‍ജി പ്ലാന്റുകള്‍ക്ക് നേരെ മിസൈല്‍ ഭീഷണി നിലനില്‍ക്കുന്നു. ബഹ്‌റൈനില്‍ ഇതുവരെ 182 മിസൈലുകളും 398 ഡ്രോണുകളും തകര്‍ത്തതായി പ്രതിരോ സേന അറിയിച്ചു. ജോര്‍ദാനില്‍ ഒരു മിസൈലും രണ്ട് ഡ്രോണുകളും തകര്‍ത്തതായും അവശിഷ്ടങ്ങള്‍ വീണ് 26 ഓളം അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായും ജോര്‍ദാന്‍ സായുധ സേന വ്യക്തമാക്കി.
അതേസമയം, റിയാദിലെ പ്രിന്‍സ് സുല്‍ത്താന്‍ എയര്‍ബേസിന് നേരെ വെള്ളിയാഴ്ച നടന്ന ആക്രമണത്തില്‍ 15 അമേരിക്കന്‍ സൈനികര്‍ക്ക് പരിക്കേറ്റതായി അമേരിക്ക സ്ഥിരീകരിച്ചു. ഇതില്‍ അഞ്ചുപേരുടെ നില ഗുരുതരമാണ്. മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങളില്‍ യുഎസ് വ്യോമസേനയുടെ ഏറ്റവും അത്യാധുനികമായ 'ഇ-3 സെന്‍ട്രി' (ഋ3 ടലിൃ്യേ) നിരീക്ഷണ വിമാനം പൂര്‍ണ്ണമായും തകര്‍ന്നു. ഇന്ധനം നിറയ്ക്കുന്ന രണ്ട് 'കെസി-135' വിമാനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. ആക്രമണത്തിന് മുന്നോടിയായി റഷ്യന്‍ സാറ്റലൈറ്റുകള്‍ പകര്‍ത്തിയ ചിത്രങ്ങള്‍ ഇറാനു കൈമാറിയതായി ഉക്രേനിയന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി ആരോപിച്ചു.
എന്നാല്‍ കുവൈറ്റിലെ പ്ലാന്റിന് നേരെയുള്ള ആക്രമണത്തിന് പിന്നില്‍ ഇസ്രായേലാണെന്ന് ഇറാന്റെ ഖാതം അല്‍ അന്‍ബിയ വിഭാഗം ആരോപിച്ചു.
ഇറാനെതിരെ ഗള്‍ഫ് രാജ്യങ്ങളെ തിരിച്ചുവിടാനുള്ള തന്ത്രമാണിതെന്ന് അവര്‍ അവകാശപ്പെട്ടു.
*🟨"നോ കിംഗ്സ് കത്തിപ്പടരുന്നു; 80 ലധികം പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു*
ലോസ് ആഞ്ചലസ്: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ "നോ കിംഗ്സ്" പ്രസ്ഥാനം ശനിയാഴ്ച സംഘടിപ്പിച്ച പ്രതിഷേധങ്ങളെത്തുടർന്ന് 80 ലധികം പേരെ അറസ്റ്റ് ചെയ്തു. ഡെൻവർ, ഡാളസ്, പോർട്ട്‌ലാൻഡ് എന്നിവിടങ്ങളിൽ കൂടുതൽ അറസ്റ്റുകൾ രേഖപ്പെടുത്തിയതായി പ്രാദേശിക അധികാരികൾ ഞായറാഴ്ച മാധ്യമങ്ങളോട് വ്യക്തമാക്കി.കാലിഫോർണിയയിലെ ലോസ് ആഞ്ചലസിൽ 70 ലധികം അറസ്റ്റുകൾ രേഖപ്പെടുത്തിയതായും ലോസ് ആഞ്ചലസ് ടൈംസ് റിപ്പോർട്ട് ചെയ്തു.
അതേസമയം, ആറ് ഡസൺ പ്രതിഷേധക്കാരെ പ്രകടനത്തിനിടെ കസ്റ്റഡിയിലെടുത്തെന്ന് എൻബിസി റിപ്പോർട്ട് ചെയ്തു.വലിയ തോതിൽ പൊലീസിന് നേരെ കല്ലേറുണ്ടായതോടെയാണ് കസ്റ്റഡിയെന്ന് ലോസ് ആഞ്ചലസ് പൊലീസ് വകുപ്പ് പറഞ്ഞു. സമരങ്ങൾ പൊതുവെ സമാധാന പരമായിരുന്നെങ്കിലും സമരത്തെ പിരിച്ചുവിടാൻ പൊലീസ് വലിയ ശ്രമങ്ങൾ നടത്തി. പിരിഞ്ഞുപോകാനുള്ള അറിയിപ്പ് നൽകുകയും തുടർന്ന് കണ്ണീർ വാതകം പ്രയോഗിക്കുകയും എരിവും അസ്വസ്ഥതയുമുണ്ടാക്കുന്ന വസ്തുക്കളും(PEPPER BALL) പ്രയോഗിച്ചു. ലോസ് ആഞ്ചലസിൽ മെട്രോപൊളിറ്റൻ ഡിറ്റൻഷൻ സെന്ററിന് പുറത്ത് തടിച്ചുകൂടിയവർക്ക് നേരെയാണ് പൊലീസ് ഇത്തരത്തിൽ നടപടി സ്വീകരിച്ചത്.
അതേ സമയം, പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പിന്തുണക്കുന്ന ഒരു സംഘം നോ കിംഗ്സ് സംഘവുമായി ഏറ്റുമുട്ടുന്ന സ്ഥിതി ഫ്ളോറിഡയിൽ ട്രംപിന്റെ വസതിക്കടുത്ത് മാർ അലാഗോയിൽ ഉണ്ടായതായും വിവരമുണ്ട്. ഇതിൽ ആർക്കും പരിക്ക് റിപ്പോർട്ട് ചെയ്തിട്ടില്ല. "നോ കിംഗ്സ്" പ്രസ്ഥാനത്തിന്റെ മൂന്നാം ഘട്ട പ്രതിഷേധം 50 സംസ്ഥാനങ്ങളിലായി നടന്നു. 3,300-ലധികം പ്രതിഷേധങ്ങളിൽ കുറഞ്ഞത് എട്ട് ദശലക്ഷം പേരാണ് പങ്കെടുത്തത്.
"ഇറാനെതിരായ ആക്രമണത്തിനെതിരെ ഇസ്രയേലിലും വൻ പ്രതിഷേധ പ്രകടനമുണ്ടായി. തലസ്ഥാനമായ ടെൽ അവീവിലെ ഹബീമ ചത്വരത്തിലും ഹൈഫയിലും പ്രതിഷേധമുണ്ടായി. പ്രകടനങ്ങളിൽ അണിനിരന്ന 18 പേരെ കലാപകാരികൾ എന്നാരോപിച്ച് പൊലീസ് അറസ്റ്റു ചെയ്‌തു. പ്രതിഷേധക്കാരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. ഹൈഫയിലെ ഹോറോവിൽനടന്ന പ്രതിഷേധത്തിൽ നൂറോളംപേർ അണിനിരന്നു."
*🟨"മുൻ പ്രധാനമന്ത്രി ഒലി ശർമയുടെ അറസ്റ്റ്: നേപ്പാളിൽ വൻ പ്രതിഷേധം; വിട്ടയക്കണമെന്ന് ആവശ്യം*
കാഠ്മണ്ഡു: മുൻ പ്രധാനമന്ത്രി കെ പി ഒലി ശർമ്മയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് നേപ്പാളിൽ ജനരോഷം ഇരമ്പുന്നു. 2025-ലെ പ്രക്ഷോഭകാലത്ത് നടന്ന വെടിവെപ്പിലും അടിച്ചമർത്തലുകളിലും പങ്കുണ്ടെന്ന് ആരോപിച്ചാണ് ശനിയാഴ്ച പുലർച്ചെ ഒലിയെയും മുൻ ആഭ്യന്തര മന്ത്രി രമേഷ് ലേഖക്കിനെയും സുരക്ഷാ സേന അറസ്റ്റ് ചെയ്തത്.
പ്രിയ നേതാവിനെ ഉടനടി മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച നൂറുകണക്കിന് ആളുകൾ തലസ്ഥാനമായ കാഠ്മണ്ഡുവിൽ തെരുവിലിറങ്ങി. പുതിയ പ്രധാനമന്ത്രിയായി ബാലേന്ദ്ര ഷാ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് തൊട്ടുപിന്നാലെയാണ് നാടകീയമായ അറസ്റ്റ് നടന്നത്.
സെപ്റ്റംബറിലുണ്ടായ പ്രക്ഷോഭത്തിൽ 76-ഓളം പേർ കൊല്ലപ്പെട്ട സംഭവത്തിൽ ഒലിക്കും മറ്റ് ഉന്നത ഉദ്യോഗസ്ഥർക്കുമെതിരെ അന്വേഷണ കമ്മീഷൻ പ്രോസിക്യൂഷൻ നടപടികൾ ശുപാർശ ചെയ്തിരുന്നു. എന്നാൽ ഈ റിപ്പോർട്ട് തള്ളിക്കളയണമെന്നും ഒലിയെ വിട്ടയക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം.
പഴയ പാർലമെന്റ് മന്ദിരത്തിന് സമീപം നടന്ന പ്രതിഷേധ പ്രകടനങ്ങളെ പൊലീസ് ബാരിക്കേഡുകൾ വെച്ച് തടഞ്ഞു. ലാത്തിച്ചാർജും സംഘർഷവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിലവിൽ ആരോഗ്യപ്രശ്നങ്ങളുള്ള 74-കാരനായ ശർമ്മ ഒലി, ആശുപത്രിയിൽ നിന്നാണ് വീഡിയോ ലിങ്ക് വഴി കോടതിയിൽ ഹാജരായത്.
ഇദ്ദേഹത്തെ അഞ്ച് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. അതേസമയം, തങ്ങൾക്കെതിരെയുള്ള ആരോപണങ്ങൾ ഒലിയും ലേഖക്കും നിഷേധിച്ചു. രാഷ്ട്രീയ പ്രേരിതമായ നടപടിയാണിതെന്നാണ് ഇവരുടെ വാദം. അറസ്റ്റ് ചോദ്യം ചെയ്ത് ഒലിയുടെ അഭിഭാഷകർ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.
*🟨"നിലപാട് കടുപ്പിച്ച് സ്പെയിൻ, അമേരിക്കൻ യുദ്ധവിമാനങ്ങൾക്ക് വ്യേമപാത നൽകില്ല*
മാഡ്രിഡ്: ഇറാനെതിരെ യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന അമേരിക്കൻ വിമാനങ്ങൾക്ക് വ്യോമാതിർത്തി ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് സ്പെയിൻ. പ്രതിരോധ മന്ത്രി മാർഗരിറ്റ റോബിൾസ് തിങ്കളാഴ്ചയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
പ്രധാനമന്ത്രി പെദ്രോ സാഞ്ചസിന്റെ നേതൃത്വത്തിലുള്ള സ്പാനിഷ് സർക്കാർ നേരത്തെ തന്നെ യുഎസിന് രാജ്യത്തെ സംയുക്ത സൈനിക താവളങ്ങൾ ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു.
“ആദ്യം മുതൽ തന്നെ ഞങ്ങൾ ഇക്കാര്യം അമേരിക്കൻ സൈനികർക്കും സേനകൾക്കും മുന്നിൽ വ്യക്തമാക്കിയിരുന്നു. അതിനാൽ, ഇറാനിലെ യുദ്ധവുമായി ബന്ധപ്പെട്ട യാതൊരു പ്രവർത്തനങ്ങൾക്കും താവളങ്ങളോ സ്പാനിഷ് വ്യോമാതിർത്തിയോ അനുവദിക്കില്ല,” റോബിൾസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
*യുദ്ധത്തിനെതിരെ രൂക്ഷ വിമർശനം*
മിഡിൽ ഈസ്റ്റിലെ അമേരിക്കയുടെയും ഇസ്രായേലിന്റെയും സൈനിക നടപടികളെ യൂറോപ്പിൽ ഏറ്റവും രൂക്ഷമായി വിമർശിക്കുന്ന നേതാവാണ് പ്രധാനമന്ത്രി സാഞ്ചസ്. ഇറാനിലെ യുദ്ധത്തെ “പൂർണ്ണമായും നിയമവിരുദ്ധവും പൂർണ്ണമായും അന്യായവുമായി” റോബിൾസ് വിശേഷിപ്പിച്ചു.
“സ്പെയിനിന്റെ നിലപാട് എല്ലാവർക്കും അറിയാം; അത് വളരെ വ്യക്തമാണ്,” അവർ കൂട്ടിച്ചേർത്തു.
*വ്യോമാതിർത്തി അടച്ചാൽ*
യൂറോപ്പിൽ നിന്ന് മിഡിൽ ഈസ്റ്റിലേക്കുള്ള പ്രധാന വ്യോമപാതയിലാണ് സ്പെയിൻ സ്ഥിതി ചെയ്യുന്നത്. ഈ തീരുമാനം യുഎസ് സൈനിക വിമാനങ്ങൾക്ക് വലിയ തിരിച്ചടിയാണ്. വ്യോമാതിർത്തി അടയ്ക്കുന്നത് അമേരിക്കൻ സൈനിക വിമാനങ്ങളെ സ്പെയിനിനെ ഒഴിവാക്കി ദീർഘദൂരം തിരിച്ചുപോകാൻ നിർബന്ധിതമാക്കും, ഇത് ഇന്ധനച്ചെലവും യാത്രാസമയവും യാത്രാസമയവും വർദ്ധിപ്പിക്കും.
"സ്പെയിനിലെ റോട്ട, മോറോൺ ഡി ലാ ഫ്രോണ്ടെറ എന്നീ സൈനിക താവളങ്ങളാണ് യുഎസുമായി സംയുക്തമായി പ്രവർത്തിക്കുന്നത്. മാർച്ച് ആദ്യം തന്നെ ഈ താവളങ്ങൾ ഉപയോഗിക്കുന്നതിൽ നിന്ന് യുഎസിനെ സ്പെയിൻ തടഞ്ഞിരുന്നു. ഫ്ലൈറ്റ് ട്രാക്കിംഗ് സേവനമായ ഫ്ലൈറ്റ് റഡാർ 24 ന്റെ കണക്കുകൾ പ്രകാരം, 15 യുഎസ് സൈനിക വിമാനങ്ങൾ ഈ താവളങ്ങളിൽ നിന്ന് പുറത്തുപോയി.
*അമേരിക്കയുമായുള്ള ബന്ധത്തിൽ വിള്ളൽ*
സ്പെയിനിന്റെ ഈ നിലപാട് അമേരിക്കയുമായുള്ള ബന്ധത്തിൽ വിള്ളലുണ്ടാക്കിയിട്ടുണ്ട്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്പെയിനുമായുള്ള വ്യാപാരം വെട്ടിക്കുറയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. “സ്പെയിനുമായുള്ള എല്ലാ വ്യാപാരവും ഞങ്ങൾ അവസാനിപ്പിക്കും,” ട്രംപ് ഓവൽ ഓഫീസിൽ മാധ്യമപ്രവർത്തകരോട് ഒരിക്കൽ പറഞ്ഞു.
നാറ്റോയിലെ മറ്റ് അംഗങ്ങളിൽ നിന്ന് വ്യത്യസ്തമായി പ്രതിരോധ ചെലവ് ജിഡിപിയുടെ 2.1 ശതമാനത്തിൽ നിലനിർത്താനുള്ള സ്പെയിനിന്റെ തീരുമാനവും ട്രംപിനെ അസ്വസ്ഥനാക്കിയിരുന്നു. ആയുധ കച്ചവടത്തിന് വഴങ്ങില്ല എന്നായിരുന്നു പരോക്ഷ പ്രഖ്യാപനം.
*ഇടതുപക്ഷ സ്വാധീനമുള്ള സഭ*
കുടിയേറ്റ നയത്തിലും ട്രംപിന്റെ നേരെ എതിരായ നിലപാടാണ് സ്പെയിൻ കൈക്കൊണ്ടത്. അനധികൃതമായി രാജ്യത്ത് താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന ലക്ഷക്കണക്കിന് കുടിയേറ്റക്കാർക്ക് നിയമപരമായ പദവി നൽകുമെന്ന് സ്പെയിൻ സർക്കാർ പ്രഖ്യാപിച്ചിരുന്നു.
രാജ്യത്തെ ഇടതുപക്ഷ പാർട്ടിയായ പൊഡെമോസുമായി ഉണ്ടാക്കിയ ധാരണയ്ക്ക് പിന്നാലെയാണ് സ്പെയിനിൽ ഈ നീക്കത്തിന് വഴി തുറന്നത്. ഈ തീരുമാനത്തിലൂടെ ഏകദേശം 5ലക്ഷം ആളുകൾക്ക് നേരിട്ട് പ്രയോജനം ലഭിച്ചു. പ്രധാനമന്ത്രി സാൻഞ്ചസിന്റെ അസ്ഥിരമായ ഭരണകൂടത്തിന് പിന്തുണ നൽകുന്നതിന് ഇടതുപക്ഷ പാര്‍ട്ടികൾ കുടിയേറ്റക്കാരുടെ സംരക്ഷണം ഉൾപ്പെടെ നിബന്ധകൾ മുന്നോട്ട് വെച്ചിരുന്നു.
ഇരുപക്ഷവും ഐക്യപ്പെട്ടതോടെ സ്പെയിൻ നിലപാടുകൾ കടുപ്പിച്ചു.
*"യൂറോപ്യൻ യൂണിയനിൽ ഭിന്നത*
ഇറാനുമായുള്ള സംഘർഷത്തിൽ യൂറോപ്യൻ യൂണിയനിൽ ഭിന്നത നിലനിൽക്കുന്നുണ്ട്. ചില അംഗരാജ്യങ്ങൾ സൈനിക നടപടിയെ പിന്തുണച്ചപ്പോൾ, സ്പെയിൻ പോലുള്ള രാജ്യങ്ങൾ നയതന്ത്രപരമായ പരിഹാരത്തിന് ഊന്നൽ നൽകുകയാണ്.
സ്പെയിനിന്റെ വിദേശകാര്യ മന്ത്രി ജോസ് മാനുവൽ അൽബാരെസ് നയതന്ത്രത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു: “യൂറോപ്യൻ യൂണിയന്റെ പങ്ക് സംഘർഷം അവസാനിപ്പിക്കുന്നതിനും സംഭാഷണത്തിലേക്കും നയതന്ത്രത്തിലേക്കും മടങ്ങുന്നതിനുമുള്ള ആഹ്വാനമായിരിക്കണം, കാരണം അക്രമത്തിലൂടെ നമുക്ക് സ്ഥിരതയോ ജനാധിപത്യമോ സമാധാനമോ നേടാനാകില്ല” എന്നാണ് അദ്ദേഹം പറഞ്ഞത്.
അന്താരാഷ്ട്ര നിയമങ്ങൾ ലംഘിക്കുന്ന സൈനിക നടപടികളെ സ്പെയിൻ പിന്തുണയ്ക്കില്ലെന്ന് പ്രധാനമന്ത്രി സാഞ്ചസ് നേരത്തെ വ്യക്തമാക്കിയിരുന്നു. “ഞാൻ പ്രധാനമന്ത്രിയായിരിക്കുന്ന കാലത്തോളം, നിയമവിരുദ്ധമായ ആക്രമണങ്ങളിലോ സ്വാതന്ത്ര്യം എന്ന വ്യാജേനയുള്ള നുണകളിലോ സ്പെയിൻ സഹകാരിയാകില്ല,” അദ്ദേഹം പറഞ്ഞു."
*🟨ഇറാനിലെ വിമാനത്താവളത്തിൽ യുഎസ് വ്യോമാക്രമണം, ഇന്ത്യയിലേക്ക് പുറപ്പെടാനിരുന്ന വിമാനത്തിന് കേടുപാട്*
rഡൽഹി: ഇറാനിലെ വിമാനത്താവളത്തിന് നേരെ യുഎസ് നടത്തിയ വ്യോമാക്രമണത്തിൽ ഇന്ത്യയിലേക്ക് വരേണ്ടിയിരുന്ന വിമാനത്തിന് കേടുപാട്. ഇറാനിലെ മഷാദ് വിമാനത്താവളത്തിന് നേരെയാണ് അമേരിക്ക ആക്രമണം നടത്തിയത്.
യുഎസ്-ഇസ്രയേൽ ആക്രമണത്തിൽ വലയുന്ന ഇറാനിയൻ ജനതയ്ക്ക് ആവശ്യമായ വൈദ്യസഹായം ശേഖരിക്കാൻ ഡൽഹിയിലേക്ക് പുറപ്പെടാൻ തയാറായി നിന്ന മഹാൻ എയറിന്റെ ഉടമസ്ഥതയിലുള്ള വിമാനത്തിനാണ് കേടുപാടുണ്ടായത്.
ഏപ്രിൽ ഒന്നിന് വിമാനം ഡൽഹി വിമാനത്താവളത്തിൽ എത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. ഇറാനിയൻ റെഡ് ക്രസന്റ് സൊസൈറ്റി വഴി മാർച്ച് 18 ന് ഇന്ത്യ, ഇറാനിലേക്ക് ആദ്യ ബാച്ച് വൈദ്യ സഹായം അയച്ചിരുന്നു.
പശ്ചിമേഷ്യ, മധ്യേഷ്യ, ദക്ഷിണേഷ്യ, തെക്കുകിഴക്കൻ ഏഷ്യ, കിഴക്കൻ ഏഷ്യ എന്നിവിടങ്ങളിലെ നിരവധി രാജ്യങ്ങളിലേക്ക് സർവീസ് നടത്തുന്ന സ്വകാര്യ ഉടമസ്ഥതയിലുള്ള ഇറാനിയൻ എയർലൈനാണ് മഹാൻ എയർ.
*🟨എഫ്സിആർഎ ഭേദഗതി: പ്രതിഷേധം കനക്കുന്നു*
ന്യൂഡൽഹി: വിദേശ സംഭാവന നിയന്ത്രണ (എഫ്സിആർഎ) ഭേദഗതിക്കെതിരായ പ്രതിഷേധം കത്തിപ്പടരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബിയും പ്രധാനമന്ത്രിക്കു കത്തയച്ചു.
കേരളത്തിലെ പ്രസംഗത്തിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും വിഷയം ഉയർത്തി. മലങ്കര ഓര്‍ത്തഡോക്സ് സഭാധ്യക്ഷന് ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ, മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭാധ്യക്ഷന് ഡോ. തിയോഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത, തൃശൂർ ആർച്ച്ബിഷപ്പും സിബിസിഐ മുൻ പ്രസിഡന്റുമായ മാർ ആൻഡ്രൂസ് താഴത്ത് തുടങ്ങി വിവിധ ക്രൈസ്തവസഭാ മേലധ്യക്ഷന്മാരും ഇന്നലെ ശക്തമായ പ്രതിഷേധമാണ് ഉയർത്തിയത്.
എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി, ഡോ. ശശി തരൂർ എംപി, മനീഷ് തിവാരി എംപി, ജോസ് കെ. മാണി എംപി അടക്കം നിരവധി നേതാക്കളും വിവാദ ബില്ലിനെതിരേ പരസ്യമായി രംഗത്തെത്തി.
എഫ്സിആർഎ ഭേദഗതി ബില്ലിലെ ചില വ്യവസ്ഥകൾ കിരാതവും ജനാധിപത്യവിരുദ്ധവും ഭരണഘടനാവകാശങ്ങളിലേക്കുള്ള കടന്നുകയറ്റവും സാമാന്യനീതിയുടെ ലംഘനവുമാണെന്ന് ഇന്ത്യയിലെ കത്തോലിക്കാ മെത്രാൻ സമിതി (സിബിസിഐ) തുടക്കത്തിലേ ചൂണ്ടിക്കാട്ടിയിരുന്നു. സിബിസിഐയുടെ ആഭിമുഖ്യത്തിൽ ഇന്നലെ ഡൽഹിയിൽ വിളിച്ച വിവിധ സാമൂഹ്യനേതാക്കളുടെയും അഭിഭാഷകരുടെയും യോഗം ബില്ലിനെതിരേ പ്രതിഷേധം ഉയർത്താൻ തീരുമാനിച്ചു. ബില്ലിനെതിരേ പ്രതിരോധിക്കാൻ വിവിധ മുസ്ലിം സംഘടനകളും ഡൽഹിയിൽ യോഗം ചേർന്നു തീരുമാനമെടുത്തു.
സ്വന്തം ചെലവിൽ പടത്തുയർത്തിയ ആരാധനാലയങ്ങൾ, സ്കൂളുകൾ, അഗതിമന്ദിരങ്ങൾ, വയോജന, ശിശു പരിപാലന കേന്ദ്രങ്ങൾ അടക്കമുള്ളവയ്ക്ക് മുന്‍പെന്നെങ്കിലും ചെറിയ തുക വിദേശസംഭാവന സ്വീകരിച്ചിട്ടുണ്ടെങ്കിൽപോലും എഫ്സിആർഎ രജിസ്ട്രേഷൻ പുതുക്കി നൽകാതിരിക്കുകയോ റദ്ദാക്കുകയോ ചെയ്താൽ മുഴുവൻ ഫണ്ടും സ്വത്തുക്കളും സ്ഥാപനങ്ങളും പുതിയ അഥോറിറ്റിക്ക് ഏറ്റെടുത്തു നിയന്ത്രിക്കാമെന്നും സ്വത്തുക്കൾ അപ്പാടെ വിറ്റ് സർക്കാരിലേക്കു കണ്ടുകെട്ടാമെന്നുമുള്ള വ്യവസ്ഥ കിരാതമാണെന്നു സിബിസിഐ സെക്രട്ടറി ജനറലും ഡൽഹി ആർച്ചുബിഷപ്പുമായ ഡോ. അനിൽ കൂട്ടോ ചൂണ്ടിക്കാട്ടി.
വിദേശഫണ്ട് സ്വീകരിക്കുന്നതിലോ ഉപയോഗത്തിലോ പോരായ്മകളുണ്ടെങ്കിൽ അതു പരിഹരിക്കുന്നതിനു സംവിധാനം ഒരുക്കുന്നതിനു പകരം മുഴുവൻ സ്വത്തുക്കളും കണ്ടുകെട്ടാമെന്ന വ്യവസ്ഥ തീർത്തും അസ്വീകാര്യമാണെന്ന് സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. ഡോ. മാത്യു കോയിക്കൽ പറഞ്ഞു.
*🟨വീട്ടിൽ വോട്ട് 2.3 ലക്ഷം പേർക്ക്*
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലും ആസാമിലും പുതുച്ചേരിയിലുമായി വീട്ടിൽ വോട്ടുചെയ്യുന്നത് 2.3 ലക്ഷം പേരെന്നു തെരഞ്ഞെടുപ്പ് കമ്മിഷൻ. പ്രായമേറിയവർക്കും ശാരീരിക ബുദ്ധിമുട്ടുകൾ ഉള്ളവർക്കുമാണീ സൗകര്യം.
വിവിധ മണ്ഡലങ്ങളിൽ വോട്ടിംഗ് പ്രക്രിയ തുടരുകയാണെന്നും അടുത്ത ഞായറാഴ്ചയോടെ പൂർത്തിയാകുമെന്നും തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.
തമിഴ്നാട്, പശ്ചിമബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിനും മറ്റ് ആറ് സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പിനും സൗകര്യം ഉണ്ടാകും.
1951 ലെ ജനപ്രതിനിധ്യ നിയമം അനുസരിച്ചാണ് 85 വയസിനു മുകളിലുള്ള വോട്ടർമാർക്കും ശാരീരിക ന്യൂനതകൾ അനുഭവിക്കുന്നവർക്കും വീട്ടിൽ വോട്ട് ചെയ്യാൻ അവസരം നൽകുന്നത്. വിജ്ഞാപനം പുറത്തിറങ്ങി അഞ്ചുദിവസത്തിനകം വോട്ടർമാർ ഇതിനായി അപേക്ഷ നൽകണമെന്നു മാത്രം.
സുതാര്യത ഉറപ്പാക്കാൻ നടപടികൾ പൂർണമായും വീഡിയോയിൽ ചിത്രീകരിക്കുന്നുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി.
*🟨വിഷുക്കണി കിറ്റില്‍ 1250 രൂപയുടെ സാധനങ്ങള്‍, സപ്ലൈകോ ഈസ്റ്റര്‍-വിഷു ഫെയറുകള്‍ ഏപ്രില്‍ 1 മുതല്‍*
സപ്ലൈകോ ഈസ്റ്റര്‍, വിഷു ഫെയറുകള്‍ ഏപ്രില്‍ ഒന്നു മുതല14വരെസംഘടിപ്പിക്കും. സപ്ലൈകോ മാവേലി സ്റ്റോറുകള്‍ ഒഴികെയുള്ള വില്പനശാലകളാണ് ഈസ്റ്റര്‍ വിഷു ഫെയറുകളായി മാറുന്നത്. വിഷുക്കൈനീട്ടം, 16 അവശ്യസാധനങ്ങള്‍ അടങ്ങിയ വിഷുക്കണി പ്രത്യേക കിറ്റ് എന്നിവ സപ്ലൈകോ വിഷുവിനോട് അനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.
സപ്ലൈകോ മെഡിക്കല്‍ സ്റ്റോറുകളും പെട്രോള്‍ ബങ്കുകളും എല്‍പിജി ഔട്ട്‌ലെറ്റുകളുംഒഴികെയുള്ള വില്പനശാലകളില്‍ നിന്ന് ആയിരം രൂപയ്ക്ക് മുകളില്‍ സബ്‌സിഡിയിതര സാധനങ്ങള്‍ വാങ്ങുന്ന ഉപഭോക്താവിന് വിഷുക്കൈനീട്ടമായി 101 രൂപയുടെ കൂപ്പണ്‍ ലഭിക്കും. ഈ കൂപ്പണ്‍ ഏപ്രില്‍ 16 മുതല്‍ മെയ് 30 വരെ സപ്ലൈകോയുടെ ഏതെങ്കിലുംവില്പനശാലകളില്‍ നിന്ന് 1000 രൂപയ്ക്ക് മുകളില്‍ സബ്‌സിഡിയിതര സാധനങ്ങള്‍ വാങ്ങിയാല്‍ റഡീം ചെയ്യാം.
1250 രൂപയുടെ 16 സാധനങ്ങളാണ് പ്രത്യേക വിഷുക്കണി കിറ്റില്‍ ഉള്‍പ്പെടുത്തി 1001 രൂപയ്ക്ക് സപ്ലൈകോ നല്‍കുന്നത്. പഞ്ചസാര, ചെറുപയര്‍, വന്‍പയര്‍, കടല, ശര്‍ക്കര പൊടി, ശബരി (സേമിയ/ പാലട) പായസം മിക്‌സ്, പായസക്കൂട്ട്, മില്‍മ നെയ്യ്, ശബരി വെളിച്ചെണ്ണ, ഗോള്‍ഡ് ചായപ്പൊടി, ജീരകം, കടുക്, ഉപ്പ്, പുട്ടുപൊടി/അപ്പംപൊടി, ചിക്കന്‍ മസാല, ഗരം മസാല എന്നിവ അടങ്ങിയതാണ് കിറ്റ്.
*🟨83,000 വാട്‌സ്ആപ്പ് അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തു*
രാജ്യത്ത് വർധിച്ച് വരുന്ന ഡിജിറ്റൽ അറസ്റ്റുകളും നിക്ഷേപ തട്ടിപ്പുകളും തടയുന്നതിന്റെ ഭാഗമായി കടുത്ത നടപടികളുമായി കേന്ദ്രസർക്കാർ.ഓൺലൈൻ തട്ടിപ്പുകൾക്കായി ഉപയോഗിച്ച 83,000ൽ അധികം വാട്‌സ്ആപ്പ് അക്കൗണ്ടുകൾക്കും എണ്ണൂറിൽ അധികം മൊബൈൽ ആപ്പുകൾക്കും അധികൃതർ പൂട്ടിട്ടു.
ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്റർ ആണ് സൈബർ കുറ്റവാളികൾക്ക് എതിരെ 'ഡിജിറ്റൽ ആക്രമണത്തിന്' തുടക്കമിട്ടത്.2025 തുടക്കം മുതൽ സങ്കീർണമായ തട്ടിപ്പുകൾക്ക് ഉപയോഗിച്ച 3,962 സ്കൈപ്പ് ഐഡികളും 83,867 വാട്‌സ്ആപ്പ് അക്കൗണ്ടുകളുമാണ് ഇതുവരെ ബ്ലോക്ക് ചെയ്തത്.
നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടൽ വഴി തിരിച്ചറിഞ്ഞ 8.45 ലക്ഷം സിം കാർഡുകളും 2.39 ലക്ഷം മൊബൈൽ ഐഎംഇഐ നമ്പറുകളും പ്രവർത്തന രഹിതമാക്കി. ഓൺലൈൻ തട്ടിപ്പുകൾക്ക് പ്ലാറ്റ്‌ഫോം ഒരുക്കുന്ന 827 മൊബൈൽ ആപ്പുകളും നിരോധിച്ചവയുടെ പട്ടികയിലുണ്ട്.
*🟨ഇറാനെ വളഞ്ഞ് അമേരിക്ക; ആക്രമിക്കാൻ തയ്യാറായി 50,000 സൈനികർ*
ഇറാൻ യുദ്ധം ഓരോ ദിവസവും പുതിയ വഴിത്തിരിവുകൾ കൈവരിച്ചുകൊണ്ടിരിക്കുന്നതായി തോന്നുന്നു. ടെഹ്‌റാൻ കീഴടങ്ങാൻ തയ്യാറല്ല, യുഎസും നിരാശാജനകമാണെന്ന് തോന്നുന്നു. അതേസമയം, മിഡിൽ ഈസ്റ്റിലെ യുഎസ് സൈനികരുടെ എണ്ണം 50,000 കവിഞ്ഞു, സാധാരണ സമയങ്ങളെ അപേക്ഷിച്ച് ഏകദേശം 10,000 ത്തിന്റെ വർദ്ധനവ്ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് അനുസരിച്ച്, 2,500 മറൈൻമാരും 2,500 നാവികരും അടങ്ങുന്ന പുതിയ ഒരു സംഘത്തിന്റെ വരവ് മേഖലയിൽ യുഎസ്ഉപരോധംശക്തിപ്പെടുത്തി.
ഏത് നിമിഷവും എന്തും സംഭവിക്കാം.ഇറാനുമായുള്ളഒരുമാസംനീണ്ടുനിൽക്കുന്ന യുദ്ധത്തിൽ പ്രസിഡന്റ് ട്രംപ് തന്റെ അടുത്ത നടപടികൾ തീരുമാനിക്കാൻ പോകുകയാണ്. ഇതിൽ തന്ത്രപ്രധാനമായ ദ്വീപുകൾ പിടിച്ചെടുക്കാനുള്ള പദ്ധതിയും ഉൾപ്പെടാം
ഇറാന്റെ ആക്രമണ ദൂരത്തിൽ യുഎസ് ആർമിയുടെ 82-ാമത് എയർബോൺ ഡിവിഷനിൽ നിന്നുള്ള2,000പാരാട്രൂപ്പർമാരെയും വിന്യസിച്ചിട്ടുണ്ട്.
ഹോർമുസ് കടലിടുക്ക് തുറക്കാനും ഇറാനിയൻ ആക്രമണങ്ങൾക്ക് മറുപടി നൽകാനുമാണ് ഈ സൈനിക സജ്ജീകരണം.എന്നിരുന്നാലും, ഇറാനെപ്പോലെ വലിയൊരു രാജ്യം കൈവശപ്പെടുത്താൻ 50,000 സൈനികർ വളരെ ചെറുതാണെന്ന് സൈനിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. നിലവിൽ, ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപ് ഉൾപ്പെടെ 90 ലധികം സൈനിക താവളങ്ങൾ യുഎസ് യുദ്ധവിമാനങ്ങൾ ബോംബിട്ടു തകർത്തു.
*ഹോർമുസ് കടലിടുക്ക് തുറക്കുന്നതിന്റെ വെല്ലുവിളി*
ലോകത്തിലെ എണ്ണ വിതരണത്തിന്റെ ഏകദേശം 20 ശതമാനം കടന്നുപോകുന്ന ഇടുങ്ങിയ ജലപാത, ഇറാനിയൻ സൈനിക ആക്രമണങ്ങളാൽ വലിയതോതിൽ തടസ്സപ്പെട്ടിരിക്കുന്നു. ഈ പാത വീണ്ടും സുരക്ഷിതമാക്കാൻ ട്രംപ് ഭരണകൂടം ഒരു ദ്വീപോ ഭൂമിയോ പിടിച്ചെടുക്കാൻ ശ്രമിച്ചേക്കാം. ആഗോള എണ്ണ വിതരണങ്ങൾ പുനഃസ്ഥാപിക്കുന്നതിനുള്ള സമാനമായ, ബുദ്ധിമുട്ടുള്ള തന്ത്രപരമായ പ്രവർത്തനങ്ങൾക്കായി 31-ാമത് മറൈൻ എക്സ്പെഡിഷണറി യൂണിറ്റിലെ സൈനികരെ സജ്ജരാക്കിയിട്ടുണ്ട്.
പെന്റഗൺ അടുത്തിടെ മിഡിൽ ഈസ്റ്റിലേക്ക് 2,000 പാരാട്രൂപ്പർമാരെ അയച്ചു, അവരുടെ സ്ഥാനം നിലവിൽ രഹസ്യമായി സൂക്ഷിച്ചിരിക്കുന്നു. വടക്കൻ പേർഷ്യൻ ഗൾഫിലെ ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപ് പിടിച്ചെടുക്കാൻ ഈ സൈനികരെ ഉപയോഗിക്കാമെന്ന് വിദഗ്ദ്ധർ വിശ്വസിക്കുന്നു. മറൈനുകളുമായി ചേർന്ന്, ഈ പാരാട്രൂപ്പർമാർക്ക് പ്രധാന കര പ്രവർത്തനങ്ങൾ നടത്താൻ കഴിയും, ഇത് ഇറാന്റെ സാമ്പത്തിക നട്ടെല്ലിനെ തളർത്താൻ സാധ്യതയുണ്ട്.
*ഇതുവരെ നേരിട്ടുള്ള ചർച്ചകളൊന്നുമില്ല.*
പാകിസ്ഥാൻ, തുർക്കി, ഈജിപ്ത് തുടങ്ങിയ ഇടനിലക്കാർ വഴിയുള്ള പിന്നോട്ട് നീക്ക ശ്രമങ്ങൾ ഉണ്ടായിരുന്നിട്ടും, വാഷിംഗ്ടണും ടെഹ്‌റാനും തമ്മിൽ നേരിട്ടുള്ള ചർച്ചകൾ നടന്നിട്ടില്ല. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് ഈ തയ്യാറെടുപ്പുകൾ പതിവാണെന്ന് പറഞ്ഞു. "കമാൻഡർ-ഇൻ-ചീഫിന് കഴിയുന്നത്ര ഓപ്ഷനുകൾ നൽകാൻ തയ്യാറെടുക്കുക എന്നതാണ് പെന്റഗണിന്റെ ജോലി. പ്രസിഡന്റ് ഒരു തീരുമാനമെടുത്തു എന്നല്ല ഇതിനർത്ഥം" എന്ന് അവർ പറഞ്ഞു.
ശുഭദിനം.
Tags:
KERALA