*⬛എഫ്സിആര്‍എ നിയമ ഭേദഗതി ബില്‍; ന്യൂനപക്ഷസ്ഥാപനങ്ങള്‍ക്കു നേരേ കോടാലി ഓങ്ങുന്നു: കെ.സി. വേണുഗോപാല്‍ എംപി*
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ വിദേശ സംഭാവന നിയന്ത്രണ (എഫ്സിആര്‍എ) നിയമ ഭേദഗതി ബില്‍ ഭണഘടനാ അവകാശങ്ങളിലുള്ള കടന്നുകയറ്റമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി. ഇതു ന്യൂനപക്ഷ സ്ഥാപനങ്ങള്‍ ഏറ്റെടുക്കാനുള്ള ഫാസിസ്റ്റ് നടപടിയാണ്.
കേന്ദ്രസര്‍ക്കാരില്‍ അനിയന്ത്രിതമായ അമിതാധികാരം അടിച്ചേല്‍പ്പിക്കുന്ന നടപടിയാണിത്. വിദേശ സംഭാവനകള്‍ ഉപയോഗിച്ച് ഉണ്ടാകുന്ന സ്വത്തുക്കളില്‍ സര്‍ക്കാരിന് കൂടുതല്‍ നിയന്ത്രണാധികാരം നല്‍കുന്നതാണ് എഫ്സിആര്‍എ ഭേദഗതി ബില്‍.
വിദേശ ഫണ്ട് ചെറിയൊരു ഭാഗമായാലും മുഴുവന്‍ ആസ്തിയും അധികാരിക്കു കൈമാറണം. അതായത് ഒരു സ്കൂള്‍, ആശുപത്രി, ഓഫീസ് കെട്ടിടം തുടങ്ങിയവയില്‍ ചെറിയൊരു വിദേശ സംഭാവന മാത്രമുണ്ടെങ്കിലും മുഴുവന്‍ ആസ്തിയും അപകടത്തിലാകും. പുതുക്കല്‍ വൈകിക്കല്‍ തന്നെ ആയുധമാകാം.
നിര്‍ദിഷ്ട സമയത്തിനുള്ളില്‍ പുതിയ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്ത പക്ഷം താത്കാലിക ഏറ്റെടുക്കല്‍ സ്ഥിരമായി മാറാം. ലൈസന്‍സ് വൈകിച്ച് ആസ്തി കൈവശപ്പെടുത്തുന്നതിനുള്ള എല്ലാ സാധ്യതകളും തുറന്നിട്ടിരിക്കുന്നു.
വിദേശ സംഭാവന സ്വീകരിക്കുന്ന ഏജന്‍സികളുടെയും ന്യൂനപക്ഷങ്ങളുടെയും ആസ്തികള്‍ക്ക് വന്‍ ഭീഷണി ഉയര്‍ത്തുന്നതാണ് ഈ ബില്‍.പൊതുതാത്പര്യം എന്നു പറഞ്ഞ് സര്‍ക്കാരിനു സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് കൈകാര്യം ചെയ്യാം. അതിനായി വ്യക്തമായ നിയമപരമായ സംരക്ഷണോപാധികള്‍ പോലും ബില്ലില്‍ ഇല്ല.
സ്ഥാപനം നിര്‍മിച്ചവര്‍ക്കോ അവരുടെ പേരില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കോ ഏറ്റെടുക്കപ്പെട്ടവ തിരികെ വാങ്ങാന്‍ പാടില്ല. ഇതോടെ സ്ഥാപനം പണിതവരെ പുറത്താക്കുകയും മണ്ണുംചാരി നിന്നവര്‍ സ്ഥാപനം കൈക്കലാക്കുകയും ചെയ്യുന്നു.ജനാധിപത്യപരമായ എതിര് ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്നതും പൗരസമൂഹ സ്വാതന്ത്ര്യം നിഷേധിക്കുന്നതുമാണ് ഈ നടപടി.
ബിജെപിയുടെ പ്രഖ്യാപിത നയങ്ങളിലൊന്നായ ന്യൂനപക്ഷ സന്നദ്ധസംഘടനകളെ മൂക്കുകയറിടാനുള്ള നീക്കമാണ് ഈ ഭേദഗതി ബില്ലിന്റെ ഉദ്ദേശ്യം.
അതേസമയം സര്‍ക്കാരിന് താത്പര്യമുള്ള സന്നദ്ധ സംഘടനകള്‍ക്ക് ഇളവുകള്‍ അനുവദിക്കുന്ന പഴുതുകളും നിയമഭേദഗതിയിലുണ്ട്. ദൂരവ്യാപകമായ പ്രത്യാഘാതങ്ങളും അപകടങ്ങളും പതിയിരിക്കുന്ന ഈ ഭേദഗതി ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ല.
ബിജെപിയുടെ പ്രത്യയശാസ്ത്രങ്ങളോട് യോജിക്കാത്തവരെ ഉന്നംവച്ചുള്ള നിഗൂഢമായ നീക്കമാണിത്. ന്യൂനപക്ഷ സമുദായ സംഘടനകള്‍ ജീവകാരുണ്യ രംഗത്തും സാമൂഹിക, ജനസേവന, വിദ്യാഭ്യാസ രംഗത്തും നടത്തുന്ന സേവനങ്ങളെ പരിമിതപ്പെടുത്താന്‍ മാത്രമേ ഈ നടപടികൊണ്ട് കഴിയൂ. ഇതിനെ പാർലമെന്റിനകത്തും പുറത്തും ശക്തമായി എതിർക്കുമെന്നും വേണുഗോപാല്‍ പറഞ്ഞു.
*🟨സോജി ലാ ചുരത്തിൽ മഞ്ഞുവീഴ്ച: മരണം ഏഴായി, ലഡാക്ക്-ശ്രീനഗർ ദേശീയപാത അടച്ചു*
ശ്രീനഗർ: ലഡാക്കിലെ സോജി ലാ ചുരത്തിലുണ്ടായ ശക്തമായ മഞ്ഞുവീഴ്ചയിൽ ഏഴ് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ശ്രീനഗർ-ലേ ദേശീയപാതയിൽ വെച്ചാണ് അപകടമുണ്ടായത്. മഞ്ഞുവീഴ്ചയെത്തുടർന്ന് പാതയിലെ ഗതാഗതം പൂർണമായും തടസപ്പെട്ടു. കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനായി സൈന്യത്തിന്റെയും ദുരന്തനിവാരണ സേനയുടെയും നേതൃത്വത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഈ പ്രദേശത്ത് നിലനിൽക്കുന്ന മോശം കാലാവസ്ഥയും കനത്ത മഞ്ഞുവീഴ്ചയുമാണ് അപകടത്തിന് കാരണമായത്. വിനോദസഞ്ചാരികൾ ഉൾപ്പെടെയുള്ളവർ സഞ്ചരിച്ച വാഹനങ്ങൾക്ക് മുകളിലേക്കാണ് മഞ്ഞുപാളികൾ ഇടിഞ്ഞുവീണത്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. മഞ്ഞുവീഴ്ച തുടരാൻ സാധ്യതയുള്ളതിനാൽ പ്രദേശവാസികൾക്കും സഞ്ചാരികൾക്കും അധികൃതർ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്
*🟨ഭാര്യയുടെയും ബന്ധുക്കളുടെയും മാനസിക പീഡനം; യുവാവ് ജീവനൊടുക്കി*
മുംബൈ: ഭാര്യയുടെയും ബന്ധുക്കളുടെയും മാനസിക പീഡനത്തെ തുടർന്ന് യുവാവ് ജീവനൊടുക്കി. മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഭവം.
നാസിക് ജില്ലയിലെ മാലേഗാവിൽ നിന്നുള്ള മുഹമ്മദ് സാദ് ആസിഫ് സയ്യിദ് (20) ആണ് മരിച്ചത്. പുനെയിലെ ജംബുൽവാഡി പ്രദേശത്താണ് ഇയാൾ താമസിച്ചിരുന്നത്. വിഷം കഴിച്ചാണ് സാദ് മരിച്ചത്.
മരിക്കുന്നതിന് തൊട്ട് മുൻപ് ഇയാൾ സ്വയം പകർത്തിയ വീഡിയ സുഹൃത്തിന് അയച്ചു നൽകിയിരുന്നു. ഭാര്യ കരിമുന്നീഷ (നിഷ ഖാൻ)യുമായി സാദ് പതിവായി വഴക്കുണ്ടാകുമായിരുന്നുവെന്നും യുവതിയും ബന്ധുക്കളും സാദിനെ നിരന്തരം ഉപദ്രവിച്ചിരുന്നതായും ഉദ്യോഗസ്ഥർ പറഞ്ഞു.
വ്യാഴാഴ്ചയാണ് സാദ് തന്റെ ഫോണിൽ മരണമൊഴി എന്ന നിലയിൽ വീഡിയോ റിക്കാർഡ് ചെയ്തത്. വീഡിയോയിൽ നിഷ ഉൾപ്പെടെ ഏഴ് പേരുടെ പേരുകൾ സാദ് പറയുന്നുണ്ട്. ഈ വീഡിയോ മാലേഗാവിലുള്ള ഒരു സുഹൃത്തിന് അയച്ചുനൽകിയതിന് പിന്നാലെ സാദ് എലിവിഷം കഴിച്ച് ജീവനൊടുക്കുകയായിരുന്നു.
"വെള്ളിയാഴ്ച ആത്മഹത്യാ പ്രേരണാ കേസ് രജിസ്റ്റർ ചെയ്തു. നിഷ, സർവാർ (കൈഫ് ഖാൻ), രേഷ്മ കമ്രുഖാൻ, ഷാമ ജാവേദ് ഷെയ്ക്ക്, ജാവേദ് ഷെയ്ക്ക്, അഥർവ കാലെ, ഇഷിത എന്നിവരാണ് കേസിലെ പ്രതികൾ. ഫോറൻസിക് പരിശോധനയ്ക്കായി സാദിന്റെ മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്തു'.- ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
*🟨കോണ്‍ഗ്രസിന്റെ പഴയ ആസ്ഥാനമന്ദിരം ഒഴിയാൻ സാവകാശം*
ന്യൂഡൽഹി: ഡൽഹി 24 അക്ബർ റോഡിൽ പ്രവർത്തിക്കുന്ന കോണ്‍ഗ്രസിന്റെ മുൻ ആസ്ഥാനമന്ദിരം ഒഴിയണമെന്ന കേന്ദ്രസർക്കാർ നിർദേശത്തിന് താത്കാലിക ആശ്വാസം.
അക്ബർ റോഡിലെ പഴയ കോണ്‍ഗ്രസ് ഓഫീസും റെയ്സിന റോഡിലുള്ള യൂത്ത് കോണ്‍ഗ്രസിന്റെ ഓഫീസും ഇന്ന് ഒഴിയണമെന്നായിരുന്നു കേന്ദ്ര ഭവനകാര്യ മന്ത്രാലയം നൽകിയ നിർദേശം.
എന്നാൽ കേന്ദ്രസർക്കാരുമായി പാർട്ടി നേതാക്കൾ നടത്തിയ ചർച്ചയ്ക്കൊടുവിൽ കെട്ടിടങ്ങൾ ആറു മാസത്തിനുള്ളിൽ ഒഴിയാൻ ധാരണയായി എന്നാണു സൂചന.
പുതിയ ഓഫീസിനായി കോട്ല മാർഗിൽ സ്ഥലം അനുവദിച്ചിരുന്നു.പാർട്ടിയുടെ പുതിയ ആസ്ഥാനമന്ദിരമായ ഇന്ദിരാഭവൻ 2025 ജനുവരിയിൽ ഉദ്ഘാടനം ചെയ്യുകയും പ്രവർത്തനം ആരംഭിക്കുകയും ചെയ്തിരുന്നു.
എന്നാൽ മഹിളാ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, എൻഎസ്യുഐ തുടങ്ങി പാർട്ടിയുടെ വിവിധ പോഷക സംഘടനകൾ പഴയ ഓഫീസിലാണ് ഇപ്പോഴും പ്രവർത്തിക്കുന്നത്.
*🟨കോവിഡ് കാലത്തേതുപോലുള്ള ടീം സ്പിരിറ്റ് വേണം: പ്രധാനമന്ത്രി*
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിലൂടെ സംസാരിച്ചു.
പശ്ചിമേഷ്യയിലെ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങൾ രാജ്യത്തുണ്ടാക്കാൻ സാധ്യതയുള്ള പ്രത്യാഘാതങ്ങൾ യോഗം വിലയിരുത്തി. ആറു വർഷം മുന്‍പുണ്ടായ കോവിഡ് പ്രതിസന്ധിയെ നേരിട്ട സാഹചര്യം ഓർമിപ്പിച്ച പ്രധാനമന്ത്രി, അന്ന് ഒരുമിച്ചു പ്രവർത്തിച്ചതുപോലെ ഇപ്പോഴും കേന്ദ്രവും സംസ്ഥാനങ്ങളും ഒരുമിച്ചു പ്രവർത്തിക്കണമെന്ന് ആവശ്യപ്പെട്ടു.
അവശ്യസാധനങ്ങളുടെ വിതരണം ഉറപ്പാക്കാനായി എല്ലാ സംസ്ഥാന സർക്കാരുകളും പ്രത്യേക ക്രമീകരണങ്ങൾ നടത്തണം. കോവിഡ് മഹാമാരിക്കാലത്തുണ്ടായ ‘ടീം ഇന്ത്യ’ സ്പിരിറ്റ് ഇപ്പോഴും ഉണ്ടാകണമെന്നും മോദി യോഗത്തിൽ പറഞ്ഞു.
സാന്പത്തിക, വ്യാപാര സുസ്ഥിരതയ്ക്കൊപ്പം ഊർജസുരക്ഷയും വ്യവസായങ്ങളും വിതരണശൃംഖലകളും ശക്തിപ്പെടുത്തി രാജ്യത്തെ ജനങ്ങളുടെ താത്പര്യങ്ങളും സംരക്ഷിക്കേണ്ടതുണ്ട്. കഴിഞ്ഞ മൂന്നിനുശേഷമുള്ള സ്ഥിതിഗതികൾ എല്ലാദിവസവും മന്ത്രിതല സമിതി വിലയിരുത്തുന്നുണ്ട്.
വിതരണശൃംഖലകളുടെ സുഗമമായ പ്രവർത്തനം ഉറപ്പാക്കാനും പൂഴ്ത്തിവയ്പിനും ലാഭക്കൊതിക്കുമെതിരേ സംസ്ഥാനങ്ങൾ കർശന നടപടി സ്വീകരിക്കണം. സംസ്ഥാന, ജില്ലാ തലങ്ങളിൽ കൺട്രോൾ റൂമുകൾ സജീവമാക്കണം. തടസങ്ങൾ തടയുന്നതിന് ഭരണപരമായ ജാഗ്രത പുലർത്തണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
കർഷകർക്ക് അസൗകര്യം ഉണ്ടാകാതിരിക്കാൻ പ്രത്യേകിച്ച് ഖാരിഫ് സീസണിനുമുമ്പായി വളം ലഭ്യത ഉറപ്പുവരുത്തണം. വ്യാജ പ്രചാരണങ്ങൾക്കെതിരേ മുന്നറിയിപ്പ് നൽകിയ പ്രധാനമന്ത്രി, പരിഭ്രാന്തി തടയുന്നതിന് കൃത്യമായ വിവരങ്ങൾ സമയബന്ധിതമായി പ്രചരിപ്പിക്കേണ്ടതിന്റെ പ്രാധാന്യം ഓർമിപ്പിച്ചു. ഓൺലൈൻ തട്ടിപ്പുകൾക്കും വ്യാജ ഏജന്റുമാർക്കുമെതിരേ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പശ്ചിമേഷ്യൻ സംഘർഷത്തിന്റെ ആഘാതങ്ങളും കൈക്കൊള്ളുന്ന തയാറെടുപ്പുകളും യോഗം ചർച്ച ചെയ്തു. പശ്ചിമേഷ്യൻ സംഘർഷം രാജ്യത്തുടനീളമുണ്ടാക്കിയ പരിണിതഫലങ്ങളും ഊർജവിതരണത്തിലുണ്ടാക്കിയ തടസങ്ങളും യോഗത്തിൽ വിലയിരുത്തി.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ കേരളം, പശ്ചിമ ബംഗാൾ, ആസാം, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാർ യോഗത്തിൽ പങ്കെടുത്തില്ല. ഇവിടങ്ങളിലെ ചീഫ് സെക്രട്ടറിമാരുമായി പ്രത്യേക യോഗം നടത്താനാണു തീരുമാനം.
*🟨ജനവിശ്വാസ് ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു*
ന്യൂഡൽഹി: ജനജീവിതം സുഗമമാക്കാനും ചെറിയ നിയമലംഘനങ്ങൾ ക്രിമിനൽ കുറ്റകൃത്യങ്ങളിൽനിന്ന് ഒഴിവാക്കുന്നതിനും ശിക്ഷ ലഘൂകരിക്കുന്നതിനും 79 വിവിധ കേന്ദ്ര നിയമങ്ങൾ ഭേദഗതി ചെയ്യുന്ന ജനവിശ്വാസ് ബിൽ ലോക്സഭയിൽ ഇന്നലെ അവതരിപ്പിച്ചു.
79 കേന്ദ്ര നിയമങ്ങളിൽ ആകെ 784 ഭേദഗതികളാണു നിർദേശിക്കുന്നത്. കുറ്റത്തിന്റെ ഗൗരവത്തിനനുസരിച്ച് പിഴകൾ പരിഷ്കരിക്കുകയും അപ്പീൽ അഥോറിറ്റികൾ സ്ഥാപിക്കുകയും ചെയ്യുമെന്ന് ബില്ല് സഭയിൽ അവതരിപ്പിച്ചുകൊണ്ട് വാണിജ്യവ്യവസായ സഹമന്ത്രി ജിതിൻ പ്രസാദ് പറഞ്ഞു.
ബിൽ രണ്ടാമതും സെലക്ട് കമ്മിറ്റിക്കു വിടണമെന്ന പ്രതിപക്ഷ ആവശ്യം കേന്ദ്രസർക്കാർ അംഗീകരിച്ചില്ല. വിശദമായ ചർച്ചകൾ നടന്നിട്ടുണ്ടെന്നും നിസാരമായ കുറ്റങ്ങൾ മാത്രമാണു കുറ്റവിമുക്തമാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ വർഷം സഭയിൽ അവതരിപ്പിച്ച ബിൽ സെലക്ട് കമ്മിറ്റിക്ക് വിട്ടിരുന്നു.
കമ്മിറ്റിയുടെ ശിപാർശകൾക്കൂടി പരിഗണിച്ചാണ് ഇപ്പോൾ പുതിയ രൂപത്തിൽ ബിൽ അവതരിപ്പിച്ചിരിക്കുന്നതെന്ന് മന്ത്രി അറിയിച്ചു.
ജനവിശ്വാസ് ബിൽ പ്രകാരം ലൈസൻസ് കാലാവധി കഴിഞ്ഞാലും 30 ദിവസം വരെ ഉപയോഗിക്കാൻ സൗകര്യമുണ്ടാകും. ലൈസൻസ് കാലാവധി തീരുന്നതിന് ഒരു വർഷം മുന്‍പുതന്നെ പുതുക്കിയാൽ കാലാവധി തീർന്ന തീയതി മുതൽത്തന്നെ പുതുക്കൽ ഫലപ്രദമാകും.
വാഹനം ഇടിച്ചുണ്ടാകുന്ന അപകടം അറിയിക്കാതിരുന്നാൽ ജയിൽ ശിക്ഷയും 25,000 രൂപ മുതൽ അഞ്ചു ലക്ഷം രൂപ വരെ പിഴയുമാണ് ഉണ്ടായിരുന്നത്. ഇതിൽ ജയിൽശിക്ഷ ഒഴിവാക്കി ഒരു ലക്ഷം മുതൽ അഞ്ചു ലക്ഷം രൂപ വരെ പിഴശിക്ഷ മാത്രമാക്കി. ഇൻഷ്വറൻസ് ഇല്ലാതെ വാഹനം ഓടിക്കുന്നവർക്ക് 5000 മുതൽ 10,000 രൂപ വരെ പിഴ ഈടാക്കും.
*🟨ഇന്ധന തീരുവക്കുറവിൽ ജനങ്ങൾക്കു പ്രയോജനം ലഭിക്കില്ല: കൊടിക്കുന്നിൽ സുരേഷ്*
ന്യൂഡൽഹി: പെട്രോൾ, ഡീസൽ എന്നിവയുടെ എക്സൈസ് തീരുവ കുറച്ച കേന്ദ്രസർക്കാർ നടപടി സാധാരണ ജനങ്ങൾക്ക് യാതൊരു ആശ്വാസം നൽകാത്തതും മറിച്ച് പെട്രോളിയം കന്പനികൾക്കു ലാഭം ഉറപ്പാക്കുന്ന നീക്കവുമാണെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി.
ഇതിലൂടെ പൊതുജനങ്ങൾക്കു ലഭിക്കേണ്ടിയിരുന്ന നേരിട്ടുള്ള വിലക്കുറവ് സർക്കാർ ബോധപൂർവം ഒഴിവാക്കി. പെട്രോളിയം കന്പനികളെ സഹായിക്കുന്നതിനായി സർക്കാരിനു ലഭിക്കേണ്ട കോടിക്കണക്കിന് രൂപയുടെ നികുതിയും കന്പനികളുടെ താത്പര്യത്തിനായി കേന്ദ്രസർക്കാർ നഷ്ടപ്പെടുത്തുകയാണ്. ഇതു സാധാരണ ജനങ്ങൾക്കുവേണ്ടി കൈക്കൊണ്ട തീരുമാനമല്ല.
പെട്രോളിയം കന്പനികൾ നേരിടുന്ന നഷ്ടം നികത്തുന്നതിനായുള്ള ഒരു സാന്പത്തിക ക്രമീകരണം മാത്രമാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇന്ധന നികുതികൾ ഉയർത്തി കേന്ദ്രം വൻ വരുമാനം സന്പാദിച്ചു. ഇപ്പോൾ പ്രതിസന്ധിസമയത്ത് ആ വരുമാനമുപയോഗിച്ച് കന്പനികൾക്ക് ആശ്വാസം നൽകുകയാണെന്നും അദ്ദേഹം പറഞ്ഞു.
*🟨ഇന്ത്യൻ വിമാനങ്ങളുടെ സുരക്ഷയിൽ ആശങ്ക: വ്യോമയാന മേഖലയിൽ അഴിച്ചുപണി വേണമെന്ന് പാർലമെന്ററി സമിതി*
ന്യൂഡൽഹി: രാജ്യത്തെ വിമാനങ്ങളുടെ സുരക്ഷാ മാനദണ്ഡങ്ങളിൽ ഗുരുതരമായ വീഴ്ചകൾ കണ്ടെത്തിയതിനെത്തുടർന്ന് വ്യോമയാന മേഖലയിൽ സമഗ്രമായ അഴിച്ചുപണി വേണമെന്ന് പാർലമെന്ററി സമിതിയുടെ ശിപാർശ.
നിലവിൽ സർവീസ് നടത്തുന്ന 754 വിമാനങ്ങളിൽ 377 എണ്ണത്തിലും വിവിധ തരത്തിലുള്ള സാങ്കേതിക തകരാറുകൾ കണ്ടെത്തിയതായി സമിതി പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. യാത്രക്കാരുടെ സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യരുതെന്നും വിമാനങ്ങളുടെ അറ്റകുറ്റപ്പണികൾക്കായി കർശനമായ മാർഗനിർദേശങ്ങൾ കൊണ്ടുവരണമെന്നും സമിതി നിർദേശിച്ചു.
പരിശോധിച്ച 754 വിമാനങ്ങളിൽ പകുതിയോളം (377 എണ്ണം) തകരാറുകൾ ഉള്ളവയാണ്. വ്യോമയാന ചട്ടങ്ങളിലും അറ്റകുറ്റപ്പണി സംവിധാനങ്ങളിലും അടിയന്തര മാറ്റം വേണമെന്നും. സാങ്കേതിക പിഴവുകൾ കാരണം വിമാനങ്ങൾ അടിയന്തരമായി ഇറക്കേണ്ടി വരുന്ന സാഹചര്യങ്ങൾ വർധിക്കുന്നതായും സമിതി ചൂണ്ടിക്കാട്ടി.
*🟨പ്രതിരോധ മേഖലയ്ക്ക് കരുത്തുപകരാൻ 2.38 ലക്ഷം കോടിയുടെ പദ്ധതികൾക്ക് അനുമതി; വ്യോമ പ്രതിരോധത്തിന് മുൻഗണന*
ന്യൂഡൽഹി: രാജ്യത്തിന്റെ സൈനിക ശേഷി വർധിപ്പിക്കുന്നതിനായി 2.38 ലക്ഷം കോടി രൂപയുടെ പ്രതിരോധ സംഭരണ പദ്ധതികൾക്ക് പ്രതിരോധ ഏറ്റെടുക്കൽ കൗൺസിൽ അംഗീകാരം നൽകി. അതിർത്തികളിലെ സുരക്ഷാ വെല്ലുവിളികൾ നേരിടുന്നതിനായി വ്യോമ പ്രതിരോധ സംവിധാനങ്ങൾ ആധുനികീകരിക്കുന്നതിനാണ് ഈ പദ്ധതിയിൽ പ്രധാനമായും ഊന്നൽ നൽകുന്നത്.
'ആത്മനിർഭർ ഭാരത്' പദ്ധതിയുടെ ഭാഗമായി തദ്ദേശീയമായി വികസിപ്പിച്ച ആയുധങ്ങൾക്കും സാങ്കേതികവിദ്യകൾക്കും മുൻഗണന നൽകിക്കൊണ്ടാണ് ഈ വൻതുകയുടെ പ്രൊപ്പോസലുകൾക്ക് അനുമതി നൽകിയിരിക്കുന്നത്.
ആഗോളതലത്തിൽ ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ പ്രതിരോധ മേഖലയിലെ ഈ നിക്ഷേപം അതീവ പ്രാധാന്യമുള്ളതാണ്. അന്താരാഷ്ട്ര വിപണിയിൽ എണ്ണവില വർധിക്കുന്നതും രൂപയുടെ മൂല്യത്തകർച്ചയും സാമ്പത്തിക വെല്ലുവിളികൾ ഉയർത്തുന്നുണ്ടെങ്കിലും, തന്ത്രപ്രധാനമായ മേഖലകളിൽ സ്വയംപര്യാപ്തത കൈവരിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.
ഇതിന്റെ ഭാഗമായി തന്നെയാണ് വ്യവസായ മേഖലയെ സഹായിക്കാൻ വാണിജ്യ എൽപിജി വിതരണം 70 ശതമാനമായി ഉയർത്താനും ഇന്ധനവില വർധവിന്റെ ഭാരം സർക്കാർ ഏറ്റെടുക്കാനും തീരുമാനിച്ചത്.
*🟨യുഎസ് ഉപരോധം നീക്കാൻ വത്തിക്കാന്റെ സഹായം തേടി ക്യൂബ*
ഹവാന: അമേരിക്കയിലെ ട്രംപ് ഭരണകൂടം ചുമത്തിയ ഇന്ധന ഉപരോധത്തിൽ ഇളവ് ലഭിക്കാനായി വത്തിക്കാന്റെ സഹായം അഭ്യർഥിച്ച് ക്യൂബ.
ക്യൂബൻ സർക്കാരിലെ ഉന്നതതല സംഘം വത്തിക്കാനിലെത്തി നിവേദനം നല്‍കിയതായി അമേരിക്കയിലെ വാഷിംഗ്ടൺ പോസ്റ്റ് പത്രം റിപ്പോർട്ട് ചെയ്തു.
ഇന്ധന ഉപരോധം കടുത്ത പ്രതിസന്ധി സൃഷ്ടിച്ച പശ്ചാത്തലത്തിലാണു ക്യൂബയുടെ നീക്കം. ക്യൂബയ്ക്ക് എണ്ണ നല്കുന്ന രാജ്യങ്ങൾക്കുമേൽ ചുങ്കം ചുമത്താനുള്ള ഉത്തരവ് അമേരിക്കൻ പ്രസിഡന്റ് ട്രംപ് പുറപ്പെടുവിച്ചിട്ടുണ്ട്.
*🟨ലങ്കയിൽ നാല് ലിറ്റർ പെട്രോൾ പൂഴ്ത്തിവച്ചതിന് ജയിൽ ശിക്ഷ*
കൊളംബോ: നാലു ലിറ്റർ പെട്രോൾ വീട്ടിൽ സൂക്ഷിച്ചയാൾക്ക് ശ്രീലങ്കൻ കോടതി മൂന്നാഴ്ചത്തെ ജയിൽശിക്ഷ വിധിച്ചു. പശ്ചിമേഷ്യാ യുദ്ധം മൂലം ശ്രീലങ്ക കടുത്ത ഇന്ധന പ്രതിസന്ധി നേരിടുന്നതിനിടെയാണു സംഭവം.
കൊളംബോയിൽനിന്ന് 125 കിലോമീറ്റർ വടക്കുകിഴക്ക് നികവെരാതിയ എന്ന സ്ഥലത്ത് അറസ്റ്റിലായ നാല്പത്തെട്ടുകാരനാണു ശിക്ഷ ലഭിച്ചത്.
വീട്ടിലെ പുൽത്തകിടി വെട്ടിനിരപ്പാക്കാനുള്ള മെഷീനു വേണ്ടിയാണ് പെട്രോളെന്ന് ഇയാൾ പറഞ്ഞു. എന്നാൽ, വിലകൂട്ടി വിൽക്കാൻ പൂഴ്ത്തിവച്ച പെട്രോൾ കണ്ടെടുക്കുകയായിരുന്നുവെന്നു പോലീസ് അറിയിച്ചു.
കോടതി പ്രതിക്ക് 1,500 ശ്രീലങ്കൻ രൂപ പിഴയും വിധിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പ്രതിസന്ധിയെത്തുടർന്ന് രാജ്യത്ത് ഇന്ധനത്തിന് റേഷനിംഗ് ഏർപ്പെടുത്തിയിരിക്കുകയാണ്.
*🟨യുഎസ്-ഇറാൻ ചർച്ച ഉടൻ പാക്കിസ്ഥാനിൽ*
വാഷിംഗ്ടൺ ഡിസി: ഇറാന്റെയും യുഎസിന്റെയും പ്രതിനിധികൾ പാക്കിസ്ഥാനിൽ നേരിട്ടു ചർച്ച നടത്താൻ ഒരുങ്ങുന്നതായി റിപ്പോർട്ട്.
ജർമൻ വിദേശകാര്യമന്ത്രി യൊഹാൻ വാഡേഫുൽ ആണ് ഇക്കാര്യത്തിൽ സൂചന നല്‍കിയത്. ഇരുവിഭാഗവും പരോക്ഷമായി ബന്ധപ്പെടുന്നുണ്ടെന്നും നേരിട്ടുള്ള ചർച്ചയ്ക്ക് ഒരുങ്ങൾ നടക്കുകയാണെന്നും അദ്ദേഹം ഒരു ജർമൻ മാധ്യമത്തോടു പറഞ്ഞു.
ഇതിനിടെ, ഹോർമുസ് കടലിടുക്ക് തുറക്കാത്തതിന്റെ പേരിൽ ഇറാനിലെ വൈദ്യുത നിലയങ്ങൾക്കു നേർക്ക് പദ്ധതിയിട്ടിരിക്കുന്ന ആക്രമണം ഏപ്രിൽ ഏഴു വരെയുള്ള പത്തു ദിവസത്തേക്കുകൂടി നീട്ടിയതായി അമേരിക്കൻ പ്രസിഡന്റ് ട്രംപ് അറിയിച്ചു. ഇറാന്റെ അഭ്യർഥന പ്രകാരമാണിതെന്ന് ട്രംപ് അകവാശപ്പെട്ടു. അതേസമയം, അമേരിക്കയുമായി ചർച്ച നടക്കുന്ന കാര്യം സ്ഥിരീകരിക്കാൻ ഇറാൻ തയാറായിട്ടില്ല.
ഇറാനിലെ വിവിധ ഭാഗങ്ങളിൽ ഇന്നലെയും ഇസ്രേലി ആക്രമണമുണ്ടായി. ഖോം നഗരത്തിലെ ആക്രമണത്തിൽ ആറു പേർ കൊല്ലപ്പെട്ടതായി ഇറേനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
*🟨പത്തു ലക്ഷം സൈനികരെ റിക്രൂട്ട് ചെയ്യാൻ ഇറാൻ*
ടെഹ്റാൻ: അമേരിക്ക കരയുദ്ധത്തിന് തയാറെടുക്കുന്നതായുള്ള അഭ്യൂഹങ്ങൾക്കിടെ മുന്നൊരുക്കങ്ങൾ നടത്തി ഇറാൻ.
പത്തുലക്ഷം സൈനികരെ അണിനിരത്തി അമേരിക്കയെ പ്രതിരോധിക്കാൻ ഇറാൻ തയാറെടുക്കുകയാണ്.
സൈന്യത്തിൽ ചേരാൻ യുവാക്കൾ റിക്രൂട്ട്മെന്റ് കേന്ദ്രങ്ങളിലേക്ക് ഒഴുകിയെത്തുകയാണെന്നും റിപ്പോർട്ടുകളിൽ പറയുന്നു.
ശുഭദിനം.
Tags:
KERALA