*⬛കൊച്ചിയിൽ വൻ ലഹരിവേട്ട; പിടിയിലായവരിൽ ഡോക്ടറും അഭിഭാഷകനും ഇവന്റ്മാനേജ്മെന്റ് ഉടമയും യുവതികളും*
കൊച്ചി: നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ നടത്തിയ ലഹരി വേട്ടയിൽ ഹൈബ്രിഡ് കഞ്ചാവും കൊക്കയ്നും മെത്താഫിറ്റമിനുമായി എട്ടു പേരെ പിടികൂടി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിലാണ് ഡോക്ടറും അഭിഭാഷകനും ഇവന്റ്മാനേജ്മെന്റ് ഉടമയും യുവതികളും അടക്കം എട്ട് പേർ പിടിയിലായത്.
തിരുവനന്തപുരം ശംഖമുഖം സ്വദേശിയും ഇവന്റ് മാനേജ്മെന്റ് ഉടമയുമായ ഷാജി ഫെര്‍ണാണ്ടോ, കലൂര്‍ സ്വദേശിയായ ഓസ്റ്റിന്‍ ജോസ്, അഭിഭാഷകനായ രോഹിത് നായര്‍, കൊടുങ്ങല്ലൂര്‍ സ്വദേശി ജിനോ മുരളി, ന്യൂട്രീഷനായ ആലപ്പുഴ നൂറനാട് സ്വദേശി അക്ബര്‍ ഷാ, ദന്ത ഡോക്ടറായ ബെന്‍സി റാവൂത്തര്‍, കൊല്ലം സ്വദേശിയും ഫിസിയോ തെറപ്പിസ്റ്റുമായ സെയ്തലവി ഫാത്തിമ, എവിയേഷന്‍ വിദ്യാര്‍ഥി അമല്‍ റൗഫ് എന്നിവരാണ് പിടിയിലായത്.
അഞ്ച് ഗ്രാം ഹൈബ്രിഡ് കഞ്ചാവ്, 0.34 ഗ്രാം കൊക്കെയ്ൻ, 0.36 ഗ്രാം മെത്താഫിറ്റമിൻ, 0.44 ഗ്രാം എക്സ്റ്റസി പിൽ എന്നിവ കണ്ടെടുത്തു. ഇവന്റ് മാനേജ്മെന്റ് ഉടമയായ ഷോൺ യുവാക്കൾക്കും വിദ്യാര്‍ഥികൾക്കും മയക്കുമരുന്നുകൾ വിൽപ്പന നടത്തുന്ന സംഘത്തിലെ മുഖ്യകണ്ണിയാണ്. കടവന്ത്ര എസ്എച്ച്ഒ ആര്. ബിജു, സബ് ഇൻസ്പെക്ടർ പി.ആര്. രാജീവ്, എഎസ്ഐ രാജേഷ്, സിവിൽ പോലീസ് ഓഫിസർമാരായ ജീവൻ, സുരാജ്, രാകേഷ് ഉദയൻ, റെനി എന്നിവരും ഡാൻസാഫ് എസ്ഐ വിനോജും സംഘവും ചേർന്നാണ് പ്രതികളെ പിടികൂടിയത്.
*⬛ഇറാന്റെ പരമോന്നത നേതാവ് ഇനി പരമോന്നതനല്ല; അടുത്ത ലക്ഷ്യം ക്യൂബയെന്നും ട്രംപ്*
വാഷിംഗ്ടൺ ഡിസി: ഇറാന്റെ പരമോന്നത നേതാവ് ഇനി പരമോന്നതനല്ലെന്നും അദ്ദേഹം മരിച്ചുവെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
പിൻഗാമിയായി പ്രഖ്യാപിക്കപ്പെട്ട ആയത്തുള്ള മുജ്തബ ഖമനയ്യും കൊല്ലപ്പെടുകയോ അല്ലെങ്കിൽ ഗുരുതരമായി പരിക്കേൽക്കുകയോ ചെയ്തിട്ടുണ്ടാകാമെന്നും ഇറാനിലെ ഉന്നത നേതൃത്വത്തെ പൂർണമായി ഇല്ലാതാക്കിയെന്നും മിയാമിയിൽ നടന്ന ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഇനീഷ്യേറ്റീവ് പ്രിയോറിറ്റി ഉച്ചകോടിയിൽ സംസാരിക്കവേ ട്രംപ് അവകാശപ്പെട്ടു.
ഇറാന്റെ പരമോന്നത നേതാവ് ഇനി പരമോന്നതനല്ലെന്നും അദ്ദേഹം മരിച്ചുവെന്നും വ്യക്തമാക്കിയ ട്രംപ്, പിൻഗാമിയായി പ്രഖ്യാപിക്കപ്പെട്ട ആയത്തുള്ള മുജ്തബ ഖമനയ്യും കൊല്ലപ്പെടുകയോ അല്ലെങ്കിൽ ഗുരുതരമായി പരിക്കേൽക്കുകയോ ചെയ്തിട്ടുണ്ടാകാമെന്ന സൂചനയും നൽകി.
ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങളും ആശയവിനിമയ ശൃംഖലകളും പൂർണമായി തകർക്കപ്പെട്ടുവെന്നും സൈനിക ഉദ്യോഗസ്ഥരെല്ലാം വധിക്കപ്പെട്ടുവെന്നും ട്രംപ് പരിഹാസരൂപേണ പറഞ്ഞു. അടുത്തത് ക്യൂബയാണെന്നും ട്രംപ് പരോക്ഷ സൂചന നൽകി.
ഫെബ്രുവരി 28ന് തുടങ്ങിയ യുദ്ധം രണ്ടാം മാസത്തിലേക്ക് കടക്കുമ്പോൾ അമേരിക്കൻ സൈനികനീക്കങ്ങൾ പ്രതീക്ഷിച്ചതിലും വലിയ വിജയമാണെന്ന് ട്രംപ് അവകാശപ്പെട്ടു. ഇറാന്റെ നാവികസേന കടലിന്റെ അടിത്തട്ടിലാണെന്നും വ്യോമസേന പൂർണമായും ഇല്ലാതായെന്നും അദ്ദേഹം പറഞ്ഞു. മിസൈൽ ശേഖരങ്ങളും ഡ്രോൺ ഉത്പാദനകേന്ദ്രങ്ങളും തകർക്കപ്പെട്ടതോടെ ഇറാന്റെ പ്രതിരോധ മേഖല നിശ്ചലമായിരിക്കുകയാണ്.
ഇറാന്റെ റവലൂഷണറി ഗാർഡും മറ്റ് സൈനിക വിഭാഗങ്ങളും വ്യക്തമായ കേന്ദ്രനേതൃത്വമില്ലാതെയാണ് ഇപ്പോൾ പ്രവർത്തിക്കുന്നതെന്ന് യുഎസ് ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്യുന്നു. ഈ സാഹചര്യത്തിൽ ഇറാൻ ചർച്ചകൾക്കായി യാചിക്കുകയാണെന്നും ഒരു കരാറിലെത്താൻ അവർ ആഗ്രഹിക്കുന്നുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു.
*🟨ഗൾഫ് രാജ്യങ്ങളുമായി പ്രതിരോധ കരാറുണ്ടാക്കി യുക്രെയ്ന്*
അബുദാബി: അറബ് രാജ്യങ്ങളും യുക്രെയ്നും പ്രതിരോധമേഖലയിൽ സഹകരണം ശക്തിപ്പെടുത്തുന്നു. യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി ഗൾഫ് രാജ്യങ്ങളിൽ നടത്തിയ സന്ദർശനത്തിൽ ഇതു സംബന്ധിച്ച കരാറുകൾക്ക് ധാരണയായി.
ഇറാന്റെ ഡ്രോൺ ആക്രമണം നേരിടാൻ സഹായിക്കാമെന്ന് യുക്രെയ്ൻ നേരത്തേ അറിയിച്ചിരുന്നു. വർഷങ്ങളായി റഷ്യൻ ഡ്രോൺ ആക്രമണത്തെ ചെറുക്കുന്ന പരിചയം യുക്രെയ്നുണ്ട്.
യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സയ്യദ് അൽ നഹ്യാനുമായി നടത്തിയ കൂടിക്കാഴ്ചയിൽ പ്രതിരോധ-സുരക്ഷാ സഹകരണം വർധിപ്പിക്കാൻ തീരുമാനമായെന്ന് സെലൻസ്കി അറിയിച്ചു. വ്യാഴാഴ്ച സൗദിയും യുക്രെയ്നും തമ്മിൽ സമാന ധാരണ ഉണ്ടായിരുന്നു. യുഎഇയിൽനിന്ന് ഖത്തറിലേക്കാണ് സെലൻസ്കി പോയത്.
*🟨പാക്കിസ്ഥാൻ, സൗദി, തുർക്കി, ഈജിപ്ത് ; ഇസ്ലാമാബാദിൽ ഇന്നു ചർച്ച*
ഇസ്ലാമാബാദ്: പശ്ചിമേഷ്യാ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി പാക്കിസ്ഥാൻ, സൗദി, തുർക്കി, ഈജിപ്ത് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ ഇന്നും നാളെയും ഇസ്ലാമാബാദിൽ സമ്മേളിക്കും.
പ്രശ്നപരിഹാരത്തിനുള്ള രൂപരേഖ തയാറാക്കലാണ് ലക്ഷ്യമെന്ന് തുർക്കി വിദേശകാര്യമന്ത്രി ഹാകാൻ ഫിദാൻ അറിയിച്ചു.
നാലു രാജ്യങ്ങളും മധ്യസ്ഥശ്രമങ്ങളിൽ പാങ്കാളികളാണ്. യുഎസ് പ്രസിഡന്റ് ട്രംപ് യുദ്ധം അവസാനിപ്പിക്കാൻ മുന്നോട്ടുവച്ച 15 ഇന നിർദേശങ്ങൾ ഇറാനു കൈമാറിയത് പാക്കിസ്ഥാനാണ്.
ഇറാനുമായുള്ള ചർച്ചകൾ നല്ലനിലയിൽ നടക്കുന്നുണ്ടെന്നാണ് ട്രംപ് അവകാശപ്പെടുന്നത്. എന്നാൽ ചർച്ച നടക്കുന്ന കാര്യം സ്ഥിരീകരിക്കാൻ ഇറാൻ തയാറായിട്ടില്ല.
ട്രംപിന്റെ 15 ഇന നിർദേശങ്ങൾ ഇറാൻ പരിഗണിക്കുന്നതായി സൂചനയുണ്ട്. ട്രംപിന്റെ നിർദേശങ്ങൾ ഏകപക്ഷീയമാണെന്ന് ഇറേനിയൻ വൃത്തങ്ങൾ അഭിപ്രായപ്പെട്ടതായും റിപ്പോർട്ടുണ്ട്.
*വിശ്വാസ്യത ഉണ്ടെങ്കിലേ ചർച്ച സാധ്യമാകൂ: ഷരീഫിനോട് പസെഷ്കിയാൻ*
ഇസ്ലാമാബാദ്: പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫും ഇറേനിയൻ പ്രസിഡന്റ് മസൂദ് പസെഷ്കിയാനും ഫോണിൽ സംസാരിച്ചു. വിശ്വാസ്യത ഉണ്ടെങ്കിലേ ചർച്ചയും മധ്യസ്ഥതയും സാധ്യമാകൂ എന്ന് ഷരീഫിനെ പസെഷ്കിയാൻ അറിയിച്ചു.
ഒരു മണിക്കൂർ നീണ്ട ഫോൺ കോളിൽ പശ്ചിമേഷ്യാ സംഘർഷം അവസാനിപ്പിക്കാനുള്ള മാർഗങ്ങളെക്കുറിച്ച് ഇരുവരും സംസാരിച്ചു. അമേരിക്കയുമായും ഗൾഫ് രാജ്യങ്ങളുമായും നടത്തുന്ന ചർച്ചകളെക്കുറിച്ചുള്ള വിവരങ്ങൾ പെസെഷ്കിയാനെ ഷരീഫ് ധരിപ്പിച്ചു.
*യുഎസ്-ഇറാൻ ചർച്ച വരും ദിവസങ്ങളിൽ: വിറ്റ്കോഫ്*
വാഷിംഗ്ടൺ ഡിസി: ഇറാൻ ഈയാഴ്ച തന്നെ അമേരിക്കയുമായി ചർച്ച നടത്തിയേക്കുമെന്ന് പ്രസിഡന്റ് ട്രംപിന്റെ പശ്ചിമേഷ്യാ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്. യുദ്ധം അവസാനിപ്പിക്കുന്നതിന് അമേരിക്ക മുന്നോട്ടുവച്ച 15 ഇന നിർദേശങ്ങളിൽ ഇറാന്റെ പ്രതികരണം പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
*🟨ഇറാൻ അനുകൂല ഹാക്കർമാർ കാഷ് പട്ടേലിന്റെ ഇ-മെയിൽ ചോർത്തി*
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ ഫെഡറൽ അന്വേഷണ ഏജൻസിയായ എഫ്ബിഐയുടെ ഡയറക്ടർ കാഷ് പട്ടേലിന്റെ സ്വകാര്യ ഇ-മെയിൽ അക്കൗണ്ട് ഇറാൻ അനുകൂല സൈബർ ക്രിമിനലുകൾ ഹാക്ക് ചെയ്തു.
ഹൻഡാല ഹാക്ക് ടീം എന്ന സംഘം പട്ടേലിന്റെ വ്യക്തിവിവരങ്ങളും ഫോട്ടോകളും ചോർത്തി തങ്ങളുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുകയായിരുന്നു.ഇത് തുടക്കം മാത്രമാണെന്ന ഭീഷണിയും സംഘം മുഴക്കിയിട്ടുണ്ട്.
സംഘത്തെക്കുറിച്ച് വിവരം നല്‍കുന്നവർക്ക് ഒരു കോടി ഡോളറിന്റെ പാരിതോഷികം നല്‍കുമെന്ന് എഫ്ബിഐ അറിയിച്ചു.
*🟨ട്രക്കിൽ കൊണ്ടുപോയ 12 ടൺ ചോക്ലേറ്റ് മോഷണം പോയി*
സൂറിച്ച്: ഇറ്റലിയിൽനിന്നു പോളണ്ടിലേക്ക് ട്രക്കിൽ കൊണ്ടുപോയ 12 ടൺ ചോക്ലേറ്റ് മോഷണം പോയി.
സ്വിസ് ഭക്ഷ്യോത്പന്ന കന്പനിയായ നെസ്ലെയുടെ കിറ്റ്കാറ്റ് ചോക്ലേറ്റ് ബാറുകളാണ് കഴിഞ്ഞയാഴ്ച മോഷണം പോയത്.
ഈസ്റ്റർ പ്രമാണിച്ചു കന്പനി പുതുതായി വിപണിയിലിറക്കിയ ചോക്ലേറ്റാണു യൂറോപ്പിലെ വിവിധ ഭാഗങ്ങളിൽ വിലപ്നയ്ക്കായി മധ്യ ഇറ്റലിയിൽനിന്നു പോളണ്ടിലേക്കു കൊണ്ടുപോകവെ കവർച്ച ചെയ്യപ്പെട്ടത്.
വാഹനത്തെയും ഡ്രൈവറെയുംകുറിച്ച് വിവരമൊന്നുമില്ലെന്നാണു റിപ്പോർട്ട്.
*🟨ലെയോ മാർപാപ്പ മൊണാക്കോ സന്ദർശിച്ചു*
വത്തിക്കാന്‍ സിറ്റി: വത്തിക്കാന്‍ കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും ചെറിയ രണ്ടാമത്തെ രാജ്യമെന്ന വിശേഷണമുള്ള മൊണാക്കോയില്‍ ലെയോ മാർപാപ്പ സന്ദർശനം നടത്തി. ഇന്ന് രാവിലെ ഹെലികോപ്റ്ററിൽ യാത്രതിരിച്ച മാർപാപ്പ പ്രാദേശികസമയം രാവിലെ ഒന്‍പതിനാണ് 500 കിലോമീറ്റര്‍ അകലെയുള്ള പടിഞ്ഞാറൻ യൂറോപ്യൻ രാജ്യമായ മൊണാക്കോയിലെത്തിയത്.
ആൽബർട്ട് രണ്ടാമൻ രാജകുമാരനും കുടുംബാംഗങ്ങളും ഉദ്യോഗസ്ഥരും ചേർന്ന് മാർപാപ്പയെ സ്വീകരിച്ചു. പ്രിൻസസ് പാലസിന്റെ ബാൽക്കണിയിൽ നിന്ന് മാർപാപ്പ വിശ്വാസികളെ അഭിസംബോധന ചെയ്യവെ, സമ്പന്നരുടെ പറുദീസ എന്നറിയപ്പെടുന്ന മൊണാക്കോയിലെ ജനങ്ങളോട് തങ്ങളുടെ സമ്പത്തും സ്വാധീനവും ലോകനന്മയ്ക്കായി ഉപയോഗിക്കാൻ മാർപാപ്പ ആഹ്വാനം ചെയ്തു.
ആയുധങ്ങളേക്കാൾ കൂടുതൽ ചർച്ചകൾക്ക് മുൻഗണന നൽകണമെന്ന് അദ്ദേഹം ലോകരാജ്യങ്ങളോട് ആവശ്യപ്പെട്ടു. യുദ്ധവും സംഘർഷങ്ങളും ലോകത്തെ തകർക്കുന്ന ഈ കാലഘട്ടത്തിൽ സമാധാനത്തിന്റെ പാത പിന്തുടരണം. പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചും ഗർഭച്ഛിദ്രം പോലുള്ള വിഷയങ്ങളിലെ സഭയുടെ നിലപാടുകളെക്കുറിച്ചും മാർപാപ്പ തന്റെ പ്രസംഗത്തിൽ പരാമർശിച്ചു. ആധുനികകാലത്തെ വെല്ലുവിളികൾക്കിടയിലും വിശ്വാസം മുറുകെ പിടിക്കാൻ അദ്ദേഹം യുവാക്കളെ ഉപദേശിച്ചു.
തുടർന്ന് മൊണാക്കോയിലെ കത്തീഡ്രൽ ഓഫ് ദ ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ സന്ദർശിച്ച മാർപാപ്പ അവിടെ പ്രാർഥനകൾക്കു നേതൃത്വം നൽകി. പിന്നീട് ലൂയിസ് രണ്ടാമൻ സ്റ്റേഡിയത്തിൽ നടന്ന വിശുദ്ധ കുർബാനയിൽ മുഖ്യകാർമികത്വം വഹിച്ചു. ആൽബർട്ട് രാജകുമാരനുമായി നടത്തിയ സ്വകാര്യ കൂടിക്കാഴ്ചയിൽ ആഗോള സമാധാന ചർച്ചകളും വിഷയമായി. ഒന്‍പത് മണിക്കൂർ നീണ്ട സന്ദർശനത്തിനുശേഷം വൈകുന്നേരത്തോടെ മാർപാപ്പ വത്തിക്കാനിലേക്കു മടങ്ങി.
കത്തോലിക്കാവിശ്വാസം ഔദ്യോഗിക മതമായി നിലനിൽക്കുന്ന ചുരുക്കം യൂറോപ്യൻ രാജ്യങ്ങളിൽ ഒന്നാണു മൊണാക്കോ. ഈ വർഷത്തെ ആദ്യത്തെ അപ്പസ്തോലിക യാത്ര, ലോകത്തെ രണ്ടാമത്തെ ചെറു രാജ്യത്തേക്ക് നടത്തുന്ന സന്ദര്‍ശനം, വിശുദ്ധ വാരത്തിന് മുന്നോടിയായുള്ള അപ്പസ്തോലിക സന്ദര്‍ശനം എന്നിങ്ങനെ നിരവധി വിശേഷണങ്ങള്‍ ഒരു ദിവസം മാത്രം നീണ്ടുനിന്ന ഈ യാത്രയ്ക്കുണ്ട്.
"വഴിയും സത്യവും ജീവനും ഞാനാണ്" എന്ന തിരുവചനഭാഗമാണ് ഈ അപ്പസ്തോലികയാത്രയിൽ ആപ്തപവാക്യമായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. 1982ൽ ജോൺ പോൾ രണ്ടാമൻ മാര്‍പാപ്പയാണ് ഇതിനുമുന്‍പ് മൊണാക്കോ സന്ദര്‍ശിച്ചിട്ടുള്ളത്. മൊണാക്കോയിലെ ആകെ ജനസംഖ്യ 40,000ത്തിൽ താഴെയാണ്. ഇതില്‍ 80 ശതമാനവും കത്തോലിക്കാ വിശ്വാസികളാണ്.
ഏപ്രിൽ 13 മുതൽ 23 വരെ പത്തു ദിവസം ആഫ്രിക്കൻ രാജ്യങ്ങളായ അൾജീരിയ, കാമറൂൺ, അങ്കോള, ഇക്വാറ്റോറിയൽ ഗിനിയ എന്നീ രാജ്യങ്ങൾ സന്ദർശിക്കുന്ന മാർപാപ്പ ജൂൺ ആറു മുതൽ 12 വരെ സ്പെയിനും സന്ദർശിക്കും.
*🟨ഇറാൻ ഭരണസംവിധാനം തകർന്നു; നേതൃനിരയെ തുടച്ചുനീക്കിയെന്ന് ട്രംപ്*
വാഷിംഗ്ടൺ: ഇറാന്റെ ഭരണസംവിധാനം തകർന്നുവെന്നും രാജ്യം കടുത്ത അനിശ്ചിതത്വത്തിലാണെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ഇറാന്റെ പരമോന്നത നേതാവ് ഇനി പരമോന്നതനല്ലെന്നും അദ്ദേഹം മരിച്ചുവെന്നും ട്രംപ് വ്യക്തമാക്കി.
പിൻഗാമിയായി പ്രഖ്യാപിക്കപ്പെട്ട ആയത്തുള്ള മുജ്തബ ഖമേനിയും കൊല്ലപ്പെടുകയോ അല്ലെങ്കിൽ ഗുരുതരമായി പരിക്കേൽക്കുകയോ ചെയ്തിട്ടുണ്ട്. അതിനാലാണ് അദ്ദേഹം പൊതുവേദിയിൽ പ്രത്യക്ഷപ്പെടാത്തത്. ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങളും ആശയവിനിമയ ശൃംഖലകളും പൂർണമായി തകർക്കപ്പെട്ടു.
സൈനിക ഉദ്യോഗസ്ഥരെല്ലാം വധിക്കപ്പെട്ടുവെന്നും ട്രംപ് പരിഹാസരൂപേണ പറഞ്ഞു. ഫെബ്രുവരി 28ന് തുടങ്ങിയ യുദ്ധം രണ്ടാം മാസത്തിലേക്ക് കടക്കുമ്പോൾ അമേരിക്കൻ സൈനിക നീക്കങ്ങൾ പ്രതീക്ഷിച്ചതിലും വലിയ വിജയമാണെന്നും ട്രംപ് അവകാശപ്പെട്ടു.
*🟨164 സ്ഥാനാർഥികളുടെ പട്ടികയുമായി ഡിഎംകെ*
ചെന്നൈ: ഏപ്രിൽ 23-ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുമുന്നോടിയായി 164 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥിപട്ടിക ഡിഎംകെ പുറത്തുവിട്ടു. മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും, മകനും ഉപമുഖ്യമന്ത്രിയുമായ ഉദയനിധി സ്റ്റാലിനും നിലവിലുള്ള നഗരമണ്ഡലങ്ങളിൽ നിന്നുതന്നെ ജനവിധി തേടും.
കഴിഞ്ഞദിവസം ഡിഎംകെ, ഘടകകക്ഷികളുമായുള്ള സീറ്റുവിഭജനം പൂർത്തിയാക്കിയിരുന്നു. കോൺഗ്രസ് 28 സീറ്റിലും ഡിഎംഡികെ പത്തുസീറ്റിലും മത്സരിക്കും. സിപിഐയും സിപിഎമ്മും അഞ്ച് സീറ്റുകളിൽ വീതം മത്സരിക്കും.
*60 പുതുമുഖങ്ങൾ, വനിതകൾ 18*
ചെന്നൈ: ഡിഎംകെ സ്ഥാനാർഥിപ്പട്ടികയിൽ ഇടംപിടിച്ചത് 60 പുതുമുഖങ്ങൾ. 34 സിറ്റിംഗ് മന്ത്രിമാരിൽ 28 പേർ വീണ്ടും മത്സരിക്കുമ്പോൾ നാലുപേർക്കു സീറ്റ് നിഷേധിച്ചു. മുഖ്യമന്ത്രി സ്റ്റാലിൻ കൊളത്തൂരിൽ നിന്നുതന്നെ ജനവിധി തേടും. മുതിർന്ന നേതാവും മന്ത്രിയുമായ ദുരൈ മുരുകൻ കാട്ടുപട്ടിയിലും മത്സരിക്കും. മറ്റൊരു മുതിർന്ന നേതാവ് ആർ. ഗാന്ധി ഇക്കുറി മത്സരിക്കുന്നില്ല. പകരം മകൻ വിനോദ് ഗാന്ധി റാണിപേട്ടയിൽനിന്നു മത്സരിക്കും.
ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്റെ വിശ്വസ്തൻ കാർത്തിക് അണ്ണാനഗറിൽ നിന്നും തമിഴൻ പ്രസന്ന എഗ്മോർ മണ്ഡലത്തിൽനിന്നു മത്സരിക്കും. നടനും ടിവികെ നേതാവുമായ വിജയ് മത്സരിക്കുമെന്ന് അഭ്യൂഹമുള്ള പെരമ്പൂരിൽ ഡിഎംകെ സ്ഥാനാർഥിയായി ആർ.ടി.ശേഖറെയാണ് ഡിഎംകെ മത്സരിപ്പിക്കുന്നത്.
ഒന്നിലധികം കേസുകൾ നേരിടുന്ന മുൻ മന്ത്രി പൊൻമുടിക്ക് ഇക്കുറി സീറ്റില്ല. പകരം പൊൻമുടിയുടെ മകൻ ഗൗതം സിഗാമണി തിരുക്കോവിലൂരിൽ നിന്നും മത്സരിക്കും. ക്ഷീര മന്ത്രി മനോ തങ്കരാജും മത്സരിക്കുന്നില്ല. ഈ സീറ്റ് ഡിഎംകെ സിപിഐയ്ക്കു നൽകി. സ്റ്റാലിന്റെ സഹോദരിയും പാർലമെന്റ് അംഗവുമായ കനിമൊഴി മത്സരിക്കുമെന്ന് അഭ്യുഹങ്ങൾ ഉണ്ടായിരുന്നെങ്കിലും പട്ടികയിൽ ഇടംകണ്ടില്ല.
*60 പുതുമുഖങ്ങളിൽ ഭൂരിഭാഗവും യുവാക്കളാണ്.*
വിജയ് നേതൃത്വം നൽകുന്ന ടിവികെയുടെ വോട്ടുബാങ്കിൽ കണ്ണുവെച്ചാണ് ഡിഎംകെയുടെ ഈ സുപ്രധാന നീക്കം. 18 വനിതകളും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. ആകെയുള്ള 234 സീറ്റിൽ ഡിഎംകെ 164 സീറ്റുകളിലാണ് മത്സരിക്കുന്നത്. ബാക്കിയുള്ള 70 സീറ്റുകളിൽ സഖ്യകക്ഷികളാണ് മത്സരിക്കുന്നത്.
ഡിഎംകെ കഴിഞ്ഞാൽ സംസ്ഥാനത്ത് ഏറ്റവുമധികം സീറ്റുകളിൽ കോൺഗ്രസാണ് മത്സരിക്കുന്നത്. മുഖ്യമന്ത്രി സ്റ്റാലിനാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. ഇന്നു തെരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കുമെന്നും നാളെ പ്രചാരണം ആരംഭിക്കുമെന്നും സ്റ്റാലിൻ പ്രഖ്യാപിച്ചു. മുഖ്യപ്രതിപക്ഷമായ എഐഎഡിഎംകെ നേരത്തെ തന്നെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നു.
*🟨അമിത് ഷായുടെ കുറ്റപത്രത്തിന് മറുപടിയുമായി മമത*
ന്യൂഡല്‍ഹി: പശ്ചിമബംഗാളിലെ തൃണമൂല്‍ സര്‍ക്കാരിനെതിരേ കേന്ദ്ര ആഭ്യന്തരമന്ത്രി കുറ്റപത്രം പുറത്തിറക്കി മണിക്കൂറുകള്‍ക്കുള്ളില്‍ ബിജെപിക്കെതിരേ കുറ്റപത്രമൊരുക്കി മമത ബാനര്‍ജിയുടെ തിരിച്ചടി.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സ്ത്രീസുരക്ഷ, ക്രമസമാധാനത്തകർച്ച എന്നിവ എടുത്തുപറഞ്ഞാണ് മമതയുടെ പ്രതിരോധം.
ഇന്നലെ രാവിലെ കോല്‍ക്കത്തയില്‍ വാര്‍ത്താ സമ്മേളനത്തിലാണ് തൃണമൂല്‍ സര്‍ക്കാരിനെതിരേയുള്ള കുറ്റപത്രം അമിത് ഷാ അവതരിപ്പിച്ചത്. ഭയത്തിന്റെയും അഴിമതിയുടെയും സംഘര്‍ഷത്തിന്റെ യും പതിനഞ്ചു വര്‍ഷങ്ങളാണു ബംഗാളിൽ കടന്നുപോയതെന്നു കുറ്റപത്രത്തില്‍ പറയുന്നു. കുറ്റവാളികളുടെ നാടായി മാറിയ പശ്ചിമബംഗാള്‍ ഇന്നു വ്യവസായങ്ങളുടെ ശവക്കുഴിയാണ്.
അയല്‍രാജ്യങ്ങളില്‍ നിന്നുള്ള നുഴഞ്ഞുകയറ്റത്തെക്കുറിച്ചും കുറ്റപത്രത്തില്‍ പരാമര്‍ശമുണ്ട്. സാമ്പത്തിക തകര്‍ച്ച, ഭരണപരാജയങ്ങള്‍ തുടങ്ങിയ ജനങ്ങളുടെ മുന്നിലെത്തിച്ച പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയെ അമിത് ഷാ പ്രകീര്‍ത്തിക്കുകയും ചെയ്തു. രണ്ടു ഘട്ടങ്ങളിലായി അടുത്തമാസം 23 നും 29നുമാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ്.
*🟨വിരുദാചലത്ത് പ്രേമലത വിജയകാന്ത്*
ചെന്നൈ: ഡിഎംഡികെ ജനറൽ സെക്രട്ടറി പ്രേമലത വിജയകാന്ത് വിരുദാചലത്ത് ജനവിധി തേടും. മകനും പാർട്ടിയുടെ യുവജനവിഭാഗം സെക്രട്ടറിയുമായ വിജയ പ്രഭാകർ വിരുദനഗറിൽനിന്നാണ് മത്സരിക്കുക.
ഡിഎംകെമുന്നണിയുടെ ഭാഗമായ ദേശീയ മൂർപോക്ക് ദ്രാവിഡ കഴകത്തിന് (ഡിഎംഡികെ പത്ത് സീറ്റുകളാണ് ലഭിച്ചിരിക്കുന്നത്.
രണ്ടാംതവണയാണു വിരുദാചലത്ത് പ്രേമലത മത്സരിക്കുന്നത്. 2006 ൽ ഈ സീറ്റിൽ വിജയിച്ചാണ് പാർട്ടി സ്ഥാപകൻ വിജയകാന്ത് സജീവരാഷ്ട്രീയത്തിലെത്തിയത്.
പാർട്ടി പ്രസീഡിയം ചെയർമാൻ ഡോ.വി. ഇളങ്കോവൻ ധർമപുരിയിൽ നിന്നാണ് മത്സരിക്കുന്നത്.
ശുഭദിനം.
Tags:
KERALA