കാസർകോഡ് : വരക്കൽ മുല്ലക്കോയ തങ്ങൾ നഗർ(കുണിയ): ദേശീയ, അന്തർദേശീയ തലത്തിലേക്ക് പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിനുള്ള പ്രഖ്യാപനവുമായി സമസ്‌ത കേരളാ ജംഇയ്യത്തുൽ ഉലമാ നൂറാം വാർഷിക അന്താരാഷ്ട്ര മഹാസമ്മേളനം സമാപ്തിയിലേക്ക്.
കുണിയ വരക്കൽ മുല്ലക്കോയ തങ്ങൾ നഗറിൽ ഇന്ന് വൈകീട്ടോടെ ഒഴുകിയെത്തിയ പുരുഷാരം സമസ്‌തയുടെ സംഘബോധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
സാമൂഹിക സംസ്കരണത്തിന് വേണ്ടി 10313 നാസ്വിഹുമാരെ സമർപ്പിച്ച സമ്മേളനം ദേശീയ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി സെന്റിനറി എഡ്യുസിറ്റി, തമിഴ്‌നാട് വിദ്യാഭ്യാസ പദ്ധതി എന്നീ വൈജ്ഞാനിക മുന്നേറ്റത്തിന്റെ പ്രഖ്യാപനം കൂടിയായി. സമസ്‌തയുടെ ആശയാദർശം ഉൾക്കൊള്ളുന്ന സുന്നീ സംഘടനകൾ സമസ്‌തയിലേക്ക് തിരിച്ചുവരണമെന്നും സമുദായത്തിന്റെ കെട്ടുറപ്പും ഭദ്രതയും കാത്തൂസൂക്ഷിക്കുകയും ഐക്യത്തോടെ മുന്നോട്ടുപോവണമെന്നും ആഹ്വാനം ചെയ്തു.
വൈകീട്ട് നാലിന് ഭക്തിസാന്ദ്രമായ പ്രാർഥനാ സദസോടെയാണ് അന്താരാഷ്ട്ര മഹാസമ്മേളനത്തിന് തുടക്കമായത്. സമസ്ത പ്രസിഡൻ്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ അധ്യക്ഷതയിൽ ആരംഭിച്ച സമ്മേളനത്തിൽ ശൈഖ് അലിയ്യുൽ ഹാശിമി(യു.എ.ഇ) പ്രാർഥനയും ആമുഖഭാഷണവും നടത്തി. സമസ്ത സെക്രട്ടറിയും സ്വാഗതസംഘം വർക്കിംങ് കൺവീനറുമായ എം.ടി അബ്ദുല്ല മുസ് ലിയാർ സ്വാഗതപ്രഭാഷണം നടത്തി.
Tags:
KERALA