*⬛കേന്ദ്ര ബജറ്റ് 2026: 75 വർഷത്തെ പാരമ്പര്യം തിരുത്തി ധനമന്ത്രി*
ന്യൂഡൽഹി: ഇന്ത്യയുടെ ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട് 2026-ലെ കേന്ദ്ര ബജറ്റ് ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് അവതരിപ്പിക്കും. കഴിഞ്ഞ 75 വർഷമായി ബജറ്റ് അവതരണത്തിൽ തുടർന്നുപോരുന്ന കീഴ്വഴക്കങ്ങൾ തിരുത്തിക്കൊണ്ട്, ബജറ്റിന്റെ രണ്ടാം ഭാഗമായ 'പാർട്ട്-ബി' ഇന്ത്യയുടെ വരാനിരിക്കുന്ന സാമ്പത്തിക ഭാവിയുടെ സമഗ്രമായ റോഡ്മാപ്പ് അവതരിപ്പിക്കാനായി മന്ത്രി ഉപയോഗിക്കുമെന്നാണ് റിപ്പോർട്ടുകൾ.
സാധാരണയായി ബജറ്റിന്റെ ഒന്നാം ഭാഗത്തിൽ പദ്ധതി പ്രഖ്യാപനങ്ങളും രണ്ടാം ഭാഗത്തിൽ (നികുതി നിർദ്ദേശങ്ങളുമാണ് ഉണ്ടാകാറുള്ളത്. എന്നാൽ ഇത്തവണ, ഇന്ത്യയുടെ ഹ്രസ്വകാല ലക്ഷ്യങ്ങളും ദീർഘകാല സാമ്പത്തിക കാഴ്ചപ്പാടുകളും വിശദീകരിക്കാൻ പാർട്ട്-ബി ഉപയോഗിക്കും. ആഗോള വിപണിയിലെ തിരിച്ചടികളെ പ്രതിരോധിക്കാനുള്ള 'താരിഫ് പ്രൂഫ്' നയങ്ങളും ഈ ഭാഗത്താകും വിശദീകരിക്കുക. ധനമന്ത്രി നിർമല സീതാരാമന്റെ തുടർച്ചയായ ഒൻപതാം ബജറ്റ് അവതരണമാണിത്. ഇത്തവണയും പേപ്പർ രഹിത ബജറ്റാണ് ധനമന്ത്രി അവതരിപ്പിക്കുക.
*ബജറ്റിലെ പ്രതീക്ഷകൾ*
അടിസ്ഥാന സൗകര്യ വികസനത്തിനായി മൂലധന ചെലവ് 10-15 ശതമാനം വർദ്ധിപ്പിച്ചേക്കാം (ഏകദേശം 11.2 ലക്ഷം കോടി രൂപ). ക്യാൻസർ മരുന്നുകൾക്ക് നികുതി ഇളവും ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിൽ വൻതോതിലുള്ള നിക്ഷേപവും പ്രതീക്ഷിക്കുന്നു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് , ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ എന്നിവയ്ക്കായി പ്രത്യേക ഫണ്ട് നീക്കിവെച്ചേക്കാം. രാവിലെ 11 മണിക്ക് പാർലമെന്റിൽ ആരംഭിക്കുന്ന ബജറ്റ് പ്രസംഗം ഇന്ത്യയുടെ അടുത്ത ദശകത്തിലേക്കുള്ള സാമ്പത്തിക ദിശ വ്യക്തമാക്കുന്ന ഒന്നായിരിക്കും.
*🟨സി.ജെ. റോയ്യുടെ മരണം; ആദായനികുതി ഉദ്യോഗസ്ഥരെ ഇന്ന് ചോദ്യം ചെയ്യും*
ബംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയ് ജീവനൊടുക്കിയ സംഭവത്തിൽ ആദായനികുതി ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം. റോയ്യുടെ മരണത്തെ കുറിച്ച് അന്വേഷിക്കാൻ കർണാടക സർക്കാർ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു.
വെസ്റ്റ് സോൺ ജോയിന്റ് പോലീസ് കമ്മീഷണർ സി. വംശി കൃഷ്ണയ്ക്കാണ് എസ്ഐടിയുടെ ചുമതല. സൗത്ത് ഡിവിഷൻ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ലോകേഷ് ജഗൽസാറാണ് മുഖ്യ അന്വേഷണ ഉദ്യോഗസ്ഥൻ.
ഇന്ന് ആദായനികുതി ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനുള്ള നടപടികളിലേക്ക് അന്വേഷണസംഘം കടക്കുമെന്നാണ് റിപ്പോർട്ടുകൾ. റോയ് ജീവനൊടുക്കാൻ കാരണം ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ സമ്മർദം ആണെന്നാണ് കുടുംബത്തിന്റെ ആരോപണം.
ഇതുസംബന്ധിച്ച് സഹോദരൻ സി.ജെ. ബാബു പോലീസിൽ പരാതി നൽകിയിട്ടുണ്ട്. എന്നാൽ, എല്ലാ നിയമങ്ങളും പാലിച്ചാണ് റെയ്ഡ് നടന്നതെന്ന് ഉദ്യോഗസ്ഥര്‍ അവകാശപ്പെടുന്നു. അന്വേഷണവുമായി ബന്ധപ്പെട്ട് റോയിയുടെ മൊഴിയെടുപ്പ് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വതന്ത്ര സാക്ഷിയുടെ സാന്നിധ്യത്തില്‍ വ്യാഴാഴ്ച പൂര്‍ത്തിയാക്കിയിരുന്നുവെന്നും ഉദ്യോഗസ്ഥർ അവകാശപ്പെട്ടു.
*🟨ചന്ദ്രബാബു നായിഡുവിനെതിരെ അധിക്ഷേപ പരാമർശം; മുൻ മന്ത്രി അമ്പാട്ടി രാംബാബു അറസ്റ്റിൽ*
ഗുണ്ടൂർ: ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെതിരെ അധിക്ഷേപ പരാമർശം നടത്തിയെന്ന പരാതിയിൽ വൈഎസ്ആർ കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ അമ്പാട്ടി രാംബാബു അറസ്റ്റിൽ. ശനിയാഴ്ച രാത്രിയാണ് രാംബാബുവിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.
പോലീസിന് നേരേ അതിക്രമം നടത്തിയെന്നും രാംബാബുവിനെതിരെ ആരോപണമുണ്ട്. ഗുണ്ടൂർ വികാസ് നഗറിലെ വീട്ടിൽ നിന്ന് ആയിരുന്നു രാംബാബുവിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. അറസ്റ്റിലായ മുൻ മന്ത്രിയെ നല്ലപ്പാഡു പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്.
തിരുപ്പതി ലഡു വിവാദത്തിൽ മുൻ മുഖ്യമന്ത്രി വൈ.എസ്. ജഗൻമോഹൻ റെഡിക്കെതിരെ ടിഡിപി പ്രവർത്തകർ ബോർഡുകൾ സ്ഥാപിച്ചിരുന്നു. ഇതിനെതിരെ രംഗത്തെത്തിയ രാംബാബു മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെതിരെ അധിക്ഷേപ പരാമർശം നടത്തിയിരുന്നു.
ഇതോടെ ടിഡിപി പ്രവർത്തകർ രാംബാബുവിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. മുഖ്യമന്ത്രിയെ അധിക്ഷേപിച്ച രാംബാബുവിനെ കസ്റ്റഡിയിലെടുക്കണമെന്നായിരുന്നു ടിഡിപി പ്രവർത്തകരുടെ ആവശ്യം.
അമ്പാട്ടി രാംബാബുവിന്റെ വീടിന് നേരെയും ആക്രമണമുണ്ടായി. വീട്ടിലുണ്ടായിരുന്ന വാഹനവും തകർത്തു. രാംബാബുവിന്റെ വീടിന് മുന്നിൽ വൈഎസ്ആർ പ്രവർത്തകർ കൂടി തടിച്ചുകൂടിയതോടെ ഇരുവിഭാഗങ്ങളും തമ്മിൽ സംഘർഷമുണ്ടായി.
ഇതിനിടെ കനത്ത പോലീസ് സുരക്ഷയിലാണ് വൈഎസ്ആർ കോൺഗ്രസിന്റെ മുൻ മന്ത്രിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. ടിഡിപി പ്രവർത്തകർ രാംബാബുവിനെ വധിക്കാൻ ശ്രമിച്ചെന്നായിരുന്നു വൈഎസ്ആർ കോൺഗ്രസിന്റെ ആരോപണം.
*കേന്ദ്ര ബജറ്റ് 2026: പ്രതീക്ഷയോടെ കേരളം*
ന്യൂഡല്‍ഹി: കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റില്‍ നികുതി ഇളവുകളും പത്യേക പാക്കേജും ഉറ്റുനോക്കി കേരളം. സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള പ്രത്യേക പാക്കേജും ദീര്‍ഘകാല ആവശ്യങ്ങളായ എയിംസ്, ശബരി റെയില്‍ തുടങ്ങിയ പദ്ധതികളും ഇത്തവണ അംഗീകരിക്കപ്പെടുമെന്നാണ് കേരളത്തിന്റെ കണക്കുകൂട്ടല്‍.
കടമെടുപ്പ് പരിധിയിലെ നിയന്ത്രണങ്ങളും ജിഎസ്ടി നഷ്ടപരിഹാരം നിര്‍ത്തലാക്കിയതും മൂലം ഉണ്ടായ 21,000 കോടിയുടെ വരുമാന കമ്മി നികത്താന്‍ പ്രത്യേക 'ഫിസ്കല്‍ കറക്ഷന് പാക്കേജ്' കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. കോഴിക്കോട് കിനാലൂരില്‍ ഭൂമി ഏറ്റെടുക്കല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയായിട്ടും കേന്ദ്രാനുമതി ലഭിക്കാത്ത സാഹചര്യത്തില്‍, ഇത്തവണ ബജറ്റില്‍ എയിംസ് പ്രഖ്യാപനം ഉണ്ടാകുമെന്ന ഉറച്ച പ്രതീക്ഷയിലാണ് സംസ്ഥാനം.
റബറിന്റെ താങ്ങുവില 250 ആയി ഉയര്‍ത്തണമെന്നും റബര്‍ ബോര്‍ഡിന് കൂടുതല്‍ വിഹിതം അനുവദിക്കണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ വികസനത്തിന് പ്രത്യേക ഫണ്ടും ട്രാന്‍സ്ഷിപ്പ്മെന്റ് ഹബ്ബിനുള്ള ആനുകൂല്യങ്ങളും കേരളം പ്രതീക്ഷിക്കുന്നു.
അങ്കമാലി-എരുമേലി ശബരി റെയില്‍വേ പദ്ധതിക്ക് മതിയായ തുക വകയിരുത്തണമെന്നത് സംസ്ഥാനത്തിന്റെ കാലങ്ങളായുള്ള ആവശ്യമാണ്. വിദേശത്തുനിന്ന് തിരിച്ചെത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിനായി പ്രത്യേക കേന്ദ്ര പദ്ധതിയും സംസ്ഥാനം ഉറ്റുനോക്കുന്നു.
കഴിഞ്ഞ ദിവസം അവതരിപ്പിച്ച സംസ്ഥാന ബജറ്റില്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ വലിയ ക്ഷേമ പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇവയുടെ വിജയകരമായ നടപ്പാക്കലിന് കേന്ദ്ര വിഹിതത്തിലും വായ്പാ പരിധിയിലും ഇളവ് അനിവാര്യമാണ്. 16ാം ധനകാര്യ കമ്മീഷന് റിപ്പോര്‍ട്ട് അനുകൂലമാകുമെന്ന പ്രതീക്ഷയും കേരളത്തിനുണ്ട്.
റെയില്‍വേ വികസനം, സില്‍വര്‍ ലൈന്‍ പദ്ധതിക്കുള്ള അനുമതി, കോസ്റ്റ് ഗാര്‍ഡ് അക്കാദമി തുടങ്ങിയ വിഷയങ്ങളിലും കേന്ദ്ര നിലപാട് ഇന്നറിയാം. രാവിലെ 11 മണിക്ക് ധനമന്ത്രി നിര്‍മ്മല സീതാരാമന് ബജറ്റ് അവതരിപ്പിക്കുന്നതോടെ കേരളത്തിന്റെ ഈ ആവശ്യങ്ങളില്‍ എത്രത്തോളം പരിഗണന ലഭിക്കുമെന്ന് ഇന്ന് വ്യക്തമാകും
*🟨റോയ് നേരിട്ടത് കടുത്ത മാനസിക സമ്മർദം*
ബംഗളൂരു: ഒരുവശത്ത് ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്തപ്പോൾ ആത്മവിശ്വാസത്തിന്റെയും പ്രതീക്ഷയുടെയും സന്ദേശങ്ങൾ പങ്കുവച്ച് സമൂഹമാധ്യമങ്ങളിലും സി.ജെ. റോയ് സജീവമായിരുന്നു. രണ്ടു ലക്ഷത്തിലേറെ പേരാണ് ഇൻസ്റ്റഗ്രാമിൽ അദ്ദേഹത്തെ പിന്തുടർന്നിരുന്നത്. ഒരു രൂപപോലും കടമില്ലാതെയാണു തന്റെ ബിസിനസ് മുന്നോട്ടുപോകുന്നതെന്ന് അഭിമുഖങ്ങളിലെല്ലാം അഭിമാനത്തോടെ അദ്ദേഹം പറയുമായിരുന്നു.
പ്രമുഖ ചാനലുകളുടെ റിയാലിറ്റി ഷോകളുടെയും സംഗീതമത്സരങ്ങളുടെയും മുഖ്യസ്പോൺസറായി നിരവധി പേർക്കാണ് അദ്ദേഹം പുതുജീവിതം നൽകിയത്.
ആത്മവിശ്വാസത്തോടെ കർമമേഖലയിൽ കുതിച്ചുയരവേ അദ്ദേഹത്തിനുണ്ടായ അപ്രതീക്ഷിത ദുരന്തം വ്യവസായ ലോകത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. റോയ്യുടെ അപ്രതീക്ഷിത വേർപാടിന്റെ ഞെട്ടലിൽനിന്ന് റിയൽ എസ്റ്റേറ്റ് മേഖല ഇനിയും മുക്തമായിട്ടില്ല.
ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർക്കെതിരേ ഗുരുതരമായ ആരോപണങ്ങളാണു റോയ്യുടെ കുടുംബം ഉന്നയിച്ചത്. ഐടി ഉദ്യോഗസ്ഥർ ഡിസംബറിൽ രണ്ടു തവണ ഓഫിസ് സന്ദർശിച്ചിരുന്നു. റെയ്ഡുകൾക്കിടെ റോയ് രേഖകൾ സമർപ്പിക്കുകയും ചെയ്തിരുന്നു. തുടർന്ന് വെള്ളിയാഴ്ച ഉദ്യോഗസ്ഥർ വീണ്ടുമെത്തി. ഡിസംബർ അവസാനവാരം റെയ്ഡിനായി എത്തുമെന്ന് റോയ്യിയെ മുന്‍പ് അറിയിച്ചിരുന്നതായും അദ്ദേഹം അവർക്കായി കാത്തിരിക്കുകയായിരുന്നുവെന്നും കുടുംബം പറഞ്ഞു. റെയ്ഡുകളെത്തുടർന്ന് താൻ അനുഭവിച്ചിരുന്ന ഉത്കണ്ഠയും മാനസികസമ്മർദവും അദ്ദേഹം പങ്കുവച്ചിരുന്നതായി റോയ്യുമായി അടുപ്പമുള്ളവർ ചൂണ്ടിക്കാട്ടി.
*വെടിയുണ്ട ഇടതുനെഞ്ചിൽ തുളച്ചുകയറി*
ആദായനികുതി വകുപ്പിന്റെ റെയ്ഡിനിടെ സ്വയം വെടിവച്ചു മരിച്ച കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോ.സി.ജെ. റോയ്യുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. വെടിയുണ്ട ഇടതുനെഞ്ചിൽ തുളച്ചുകയറി റോയ് തത്ക്ഷണം മരിച്ചതായി പോസ്റ്റ്മോർട്ടം നടത്തിയ ബൗറിംഗ് ആശുപത്രിയിലെ മെഡിക്കൽ സൂപ്രണ്ട് ഡോ. എം.എൻ. അരവിന്ദ് പറഞ്ഞു.
നെഞ്ചിൽ തുളച്ചുകയറിയ വെടിയുണ്ട ഹൃദയത്തെയും ശ്വാസകോശത്തെയും കീറിമുറിച്ച് പിൻഭാഗത്തുകൂടി പുറത്തു കടന്നു. 6.35 എംഎം വലിപ്പമുള്ള വെടിയുണ്ട കണ്ടെത്തി. നെഞ്ചിൽ തോക്ക് ചേർത്തുവച്ച് ഒറ്റത്തവണയാണു വെടിവച്ചത്. വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി കാക്കുകയാണ് പോലീസ്. സംഭവസ്ഥലത്തുനിന്ന് ശേഖരിച്ച രക്തസാന്പിളുകളുടെയും മറ്റും പരിശോധന നടത്തിവരികയാണ്.
*മുറിയിലേക്കു പോയത് അമ്മയെ വിളിക്കാൻ*
റിച്ച്മണ്ട് സർക്കിളിലെ കോണ്‍ഫിഡന്റ് ഗ്രൂപ്പ് കോർപറേറ്റ് ഓഫീസിൽ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ആദായനികുതി വകുപ്പിന്റെ റെയ്ഡ് നടന്നുകൊണ്ടിരിക്കെ അമ്മയെ ഫോണിൽ വിളിക്കാൻ അനുവാദം ചോദിച്ചാണു റോയി തന്റെ കാബിനിലേക്കു പോയത്. എന്നാൽ ആ വിളി ഒരു വിടവാങ്ങലായിരിക്കുമെന്ന് ആരും കരുതിയില്ല. സ്വന്തം ലൈസൻസുള്ള തോക്ക് ഉപയോഗിച്ച് അദ്ദേഹം ജീവനൊടുക്കിയപ്പോൾ സൈലൻസർ ഘടിപ്പിച്ചിരുന്നതിനാൽ ആ വെടിയൊച്ചപോലും പുറത്താരും കേട്ടില്ല. 15 മിനിറ്റുകൾക്കുശേഷം ജീവനക്കാർ മുറിയിലെ കസേരയിൽ രക്തത്തിൽ കുളിച്ച് മരിച്ചിരിക്കുന്ന റോയ്യെയാണ് കണ്ടത്.
അശോക് നഗർ പോലീസ് സ്റ്റേഷനിൽ കോൺഫിഡന്റ് ഗ്രൂപ്പ് എംഡി ടി.എ. ജോസഫ് സമർപ്പിച്ച പരാതിയിലാണു സംഭവദിവസത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളുള്ളത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞു മൂന്നോടെയാണു ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർക്കു മൊഴി നൽകാനായി റോയ് ഓഫീസിലെത്തിയതെന്നും കൂടെ താനുമുണ്ടായിരുന്നുവെന്നും ജോസഫ് പറഞ്ഞു. പിന്നാലെ തന്റെ കാബിനിലേക്കു പോയ റോയ് അമ്മയോടു സംസാരിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു.എന്നാൽ പുറത്തേക്കിറങ്ങിയ താൻ തിരികെ എത്തിയപ്പോൾ കാബിനിലേക്കു കയറാൻ സെക്യൂരിറ്റി സമ്മതിച്ചില്ല.
ആരേയും കാബിനിലേക്കു കയറ്റിവിടരുതെന്ന് റോയ് അറിയിച്ചെന്നായിരുന്നു വിശദീകരണം. പത്തു മിനിറ്റിനുശേഷം താൻ കാബിനു മുന്നിലെത്തി മുട്ടിയെങ്കിലും അകത്തുനിന്ന് പ്രതികരണമുണ്ടായില്ല. കതക് ഉള്ളിൽനിന്നു ലോക്കിട്ട നിലയിലായിരുന്നു. കതക് തകർത്ത് ഉള്ളിൽ കയറിയപ്പോൾ ഷർട്ടിൽ നിറയെ രക്തവുമായി കസേരയിൽ ഇരിക്കുന്ന നിലയിലായിരുന്നു റോയ്. പൾസ് ഇല്ലെന്ന് മെഡിക്കൽ സ്റ്റാഫ് സ്ഥിരീകരിച്ചു. ഉടൻതന്നെ ആംബുലൻസ് വിളിച്ച് ബംഗളൂരുവിലെ നാരായണ ആശുപത്രിയിലെക്കുകയായിരുന്നുവെന്നും ജോസഫിന്റെ പരാതിയിൽ പറയുന്നു.
*🟨കേന്ദ്ര ബജറ്റ് ഇന്ന്*
*ജോർജ് കള്ളിവയലിൽ*
ന്യൂഡൽഹി: ധനമന്ത്രി നിർമല സീതാരാമന്റെ ഒന്‍പതാമത്തെ ബജറ്റ് അവതരണം ലോക്സഭയിൽ ഇന്നു രാവിലെ 11ന് ആരംഭിക്കും. ചരിത്രത്തിൽ ആദ്യമായാണു ഞായറാഴ്ച കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നത്.
സാന്പത്തികവളർച്ചയും വികസനവും ഉറപ്പാക്കാനും ധനക്കമ്മി കുറയ്ക്കാനും ബജറ്റ് ലക്ഷ്യമിടും. ശന്പളക്കാർ അടക്കമുള്ള മധ്യവർഗത്തെ സന്തോഷിപ്പിക്കാനും ആദിവാസി, പിന്നാക്ക, ന്യൂനപക്ഷ ക്ഷേമത്തിനുള്ള പദ്ധതികൾക്കും നിർമല ശ്രമിച്ചേക്കും.
ദീർഘകാല ആസ്തികൾ സൃഷ്ടിക്കുന്നതിന് മൂലധനച്ചെലവിനു മുൻഗണന നൽകുന്നതാകും ഇത്തവണത്തെ പൊതുബജറ്റ് എന്നാണു പ്രതീക്ഷ. നിർമിതബുദ്ധി (എഐ) പ്രോത്സാഹിപ്പിക്കുന്നതിന് പ്രത്യേക പദ്ധതി പ്രഖ്യാപിച്ചേക്കും.
കേരളം, തമിഴ്നാട്, പഞ്ചിമബംഗാൾ, ആസാം, പുതുച്ചേരി സംസ്ഥാന നിയമസഭകളിലേക്കു നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണു കരുതുന്നത്. എയിംസ്, അതിവേഗ റെയിൽപാത അടക്കമുള്ള പദ്ധതികൾ ബജറ്റിൽ പ്രഖ്യാപിക്കുകയും തുക വകയിരുത്തുകയും ചെയ്യുമെന്ന പ്രതീക്ഷയിലാണു കേരളം. റബർ, നെല്ല്, മത്സ്യകർഷകർക്കായുള്ള പ്രത്യേക പ്രോത്സാഹന, സഹായ പദ്ധതികളും ടൂറിസം വികസനം അടക്കമുള്ള കേരളത്തിന്റെ മേഖലകൾക്ക് കൂടുതൽ വിഹിതവും ലഭിക്കേണ്ടതുണ്ട്. കേരളത്തിലെ റെയിൽവേ വികസനത്തിനും ഇതര കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്കുമുള്ള വിഹിതം വർധിപ്പിക്കുമെന്നും പ്രതീക്ഷയുണ്ട്.
യൂറോപ്യൻ യൂണിയനുമായി ഒപ്പുവച്ച സ്വതന്ത്ര വ്യാപാരക്കരാറിന്റെ നേട്ടങ്ങൾ ഉറപ്പാക്കാനുള്ള ചില പ്രോത്സാഹനങ്ങളും പ്രതീക്ഷിക്കുന്നു. അമേരിക്ക ഏർപ്പെടുത്തിയ 50 ശതമാനം തീരുവയെ നേരിടാൻ മറ്റു രാജ്യങ്ങളിലേക്കുള്ള കയറ്റുമതി പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്.
ആഗോള സംഘർഷങ്ങളുടെയും പാക്കിസ്ഥാനും ബംഗ്ലാദേശും ഉയർത്തുന്ന വെല്ലുവിളികളുടെയും പശ്ചാത്തലത്തിൽ പ്രതിരോധച്ചെലവുകൾ വീണ്ടും കൂട്ടിയേക്കും.
*🟨ബജറ്റിലെ നേട്ടങ്ങൾ ജനങ്ങളോട് വിവരിക്കാൻ ബിജെപി*
ന്യൂഡൽഹി: കേന്ദ്രബജറ്റിൽ ജനങ്ങൾക്കുണ്ടാകുന്ന നേട്ടങ്ങൾ വിവരിക്കാൻ പ്രചാരണപരിപാടികളുമായി ബിജെപി. 150 ഇടങ്ങളിൽ നൂറിലധികം വാർത്താസമ്മേളനങ്ങൾ നടത്തിയും സമൂഹമാധ്യമങ്ങളുടെ സാധ്യതകൾ വിനിയോഗിച്ചും ജനങ്ങളിലേക്ക് എത്തിച്ചേരാനാണു പ്രചാരണപരിപാടികളിലൂടെ ലക്ഷ്യം വയ്ക്കുന്നത്.
ബിജെപി ദേശീയ സെക്രട്ടറി തരുണ്‍ സിംഗിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണു ബജറ്റ് പൊതുജനങ്ങളിലേക്ക് പ്രചരിപ്പിക്കുന്നതിന് നിയോഗിക്കപ്പെട്ടിട്ടുള്ളത്.
രാജ്യത്തുടനീളം ബജറ്റിന്റെ വാർത്തകളെത്തിക്കാൻ ബിജെപി മന്ത്രിമാരും മുഖ്യമന്ത്രിമാരും മുതിർന്ന നേതാക്കളുമുൾപ്പെടെയുള്ളവർ ബജറ്റ് പ്രഖ്യാപനത്തിനുശേഷമുള്ള ദിവസങ്ങളിൽ വിവിധ മാധ്യമങ്ങളോട് സംസാരിക്കുകയും ചെയ്യും.
*🟨സി.ജെ. റോയിയുടെ മരണം; നേരറിയാൻ എസ്ഐടി*
ബംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയ് ജീവനൊടുക്കാനിടയായ സംഭവങ്ങളെക്കുറിച്ച് സമഗ്ര അന്വേഷണം നടത്താൻ കർണാടക സർക്കാർ തീരുമാനിച്ചു. ഇതിനായി പ്രത്യേക അന്വേഷണസംഘം (എസ്ഐടി) രൂപീകരിച്ചു.
വെസ്റ്റ് സോൺ ജോയിന്റ് പോലീസ് കമ്മീഷണർ സി. വംശി കൃഷ്ണയ്ക്കാണ് എസ്ഐടിയുടെ ചുമതല. സൗത്ത് ഡിവിഷൻ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ലോകേഷ് ജഗൽസാറാണ് മുഖ്യ അന്വേഷണ ഉദ്യോഗസ്ഥൻ.
എസ്ഐടിയിലെ അംഗങ്ങളായി സെൻട്രൽ ഡിവിഷൻ ഡിസിപി അക്ഷയ് ഹാക്കെ ഉൾപ്പെടെ വിവിധ ഡിവിഷനുകളിൽനിന്നുള്ള മുതിർന്ന ഓഫീസർമാരെ ഉൾപ്പെടുത്തിയതായും സിറ്റി പോലീസ് കമ്മീഷണർ സീമന്ത്കുമാർ സിംഗ് അറിയിച്ചു.
കേസിൽ സമഗ്രവും സൂക്ഷ്മവുമായ അന്വേഷണം ഉറപ്പാക്കുന്നതിനാണ് അന്വേഷണസംഘം രൂപീകരിക്കാൻ ഉത്തരവിട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റോയ്യുടെ മരണത്തിനു പിന്നിലെ യഥാർഥ കാരണം പുറത്തു കൊണ്ടുവരുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും ആഭ്യന്തരമന്ത്രി ജി. പരമേശ്വരയും വ്യക്തമാക്കി.
റോയിയുടെ മരണവുമായി ബന്ധപ്പെട്ട് പോലീസ് ഇന്നലെ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും കോൺഫിഡന്റ് ഗ്രൂപ്പ് ജീവനക്കാരുടെയും മൊഴിയെടുത്തു. ദുബായിലായിരുന്ന ഭാര്യ ലിനിയും മക്കളായ രോഹിതും റിയയും ഇന്നലെ രാവിലെയാണു ബംഗളൂരുവിലെത്തിയത്. ഇവർ ആശുപത്രിയിലെത്തി മൃതദേഹം കണ്ടതിനു പിന്നാലെയാണ് പോസ്റ്റ്മോർട്ടം നടപടികൾ ആരംഭിച്ചത്. സംസ്കാരം ഇന്നു നടക്കും.
രാവിലെ പത്തുമുതൽ ഉച്ചകഴിഞ്ഞ് രണ്ടുവരെ മൃതദേഹം ബണ്ണാർഘട്ടയിലെ റോയ്യുടെ ഉടമസ്ഥതയിലുള്ള റിസോർട്ടായ നേച്ചേഴ്സ് ലക്ഷ്വറിയിൽ പൊതുദർശനത്തിന് വയ്ക്കും. 2.30ന് കൽക്കെരെ സെന്റ് ജോസഫ്സ് പള്ളിയിൽ സംസ്കാരശുശ്രൂഷകൾ നടക്കും.
ആദായനികുതി ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് കടുത്ത മാനസിക സമ്മർദം ഉണ്ടായെന്നാണു റോയിയുടെ കുടുംബം ആരോപിക്കുന്നത്. ഇതുസംബന്ധിച്ച് സഹോദരൻ സി.ജെ. ബാബു പോലീസിൽ പരാതി നൽകിയിട്ടുണ്ട്. എന്നാൽ, എല്ലാ നിയമങ്ങളും പാലിച്ചാണ് റെയ്ഡ് നടന്നതെന്ന് ഉദ്യോഗസ്ഥര്‍ അവകാശപ്പെടുന്നു. അന്വേഷണവുമായി ബന്ധപ്പെട്ട് റോയിയുടെ മൊഴിയെടുപ്പ് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വതന്ത്ര സാക്ഷിയുടെ സാന്നിധ്യത്തില്‍ വ്യാഴാഴ്ച പൂര്‍ത്തിയാക്കിയിരുന്നുവെന്നും ഉദ്യോഗസ്ഥർ അവകാശപ്പെട്ടു.
വെള്ളിയാഴ്ച പരിശോധനകള്‍ തുടരുന്നതിനിടെ ഓഫീസിലെത്തിയ റോയ് സ്വന്തം ഓഫീസ് മുറിയില്‍ കയറി സ്വയം വെടിയുതിര്‍ക്കുകയായിരുന്നെന്നും ഐടി വൃത്തങ്ങള്‍ പറയുന്നു. കേന്ദ്രസര്ക്കാരിനെതിരേപോലും വിമര്‍ശനമുയരുന്ന വിധം രാഷ്ട്രീയവിഷയമായി റോയിയുടെ ആത്മഹത്യ മാറിയിട്ടും സംഭവവുമായി ബന്ധപ്പെട്ട് ഇനിയും ഐടി വകുപ്പില്‍നിന്ന് ഔദ്യോഗിക പ്രതികരണമുണ്ടായിട്ടില്ല.
അതേസമയം, റോയ് സ്വയം വെടിവച്ച് മരിച്ചതായി സ്ഥിരീകരിച്ചശേഷവും ഓഫീസിൽ റെയ്ഡ് തുടർന്ന ആദായനികുതി വകുപ്പിന്റെ നടപടിയും വിവാദമാകുകയാണ്. റെയ്ഡ് നടന്നുകൊണ്ടിരിക്കെ ആരോപണവിധേയൻ ജീവനൊടുക്കാനിടയായ സാഹചര്യവും ദുരൂഹതയുണർത്തുന്നു. ആദായനികുതി ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചകളുണ്ടായതായാണു പോലീസ് പറയുന്നത്.
റോയിയുടെ മരണകാരണം കേന്ദ്ര ഏജൻസികളുടെ വേട്ടയാടലാണെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തിലെ ദുരൂഹത നീക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. റെയ്ഡുമായി ബന്ധപ്പെട്ട് മനുഷ്യത്വപരമായ സമീപനമല്ല കേന്ദ്ര ഏജന്‍സികള്‍ സ്വീകരിക്കുന്നതെന്ന് സിപിഎം ചൂണ്ടിക്കാട്ടി.
*🟨ഡിജിപിയുടെ നിർദേശം ലംഘിച്ച് എസ്ഐയുടെ നവമാധ്യമ ഇടപെടൽ*
കണ്ണൂർ: പോലീസ് സേനയിലുള്ളവർ സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകളും കമന്റുകളുമിടുന്നതിൽ ജാഗ്രത പുലർത്തണമെന്നും കക്ഷി രാഷ്ട്രീയ പോസ്റ്റുകളോ കമന്റുകളോ പാടില്ലെന്നുമുള്ള സംസ്ഥാന പോലീസ് മേധാവിയുടെ നിർദേശത്തിന് വിരുദ്ധമായുള്ള എസ്ഐയുടെ നിലപാട് പോലീസ് സേനയിൽ ചർച്ചയാകുന്നു.
കണ്ണൂർ മാങ്ങാട്ടുപറമ്പ് കെഎപി നാലാം ബറ്റാലിയനിലെ എസ്ഐ സിനിലാലാണ് പയ്യന്നൂരിലെ സിപിഎം നേതാവായിരുന്ന വി. കുഞ്ഞികൃഷ്ണൻ ഉന്നയിച്ച ഫണ്ട് തട്ടിപ്പ് ആരോപണവുമായി ബന്ധപ്പെട്ടുള്ള ഒരു ഓൺലൈൻ മാധ്യമത്തിന്റെ കമന്റ് ബോക്സിൽ രാഷ്ട്രീയ നിലപാടുകളോടു കൂടിയുള്ള കമന്റിട്ടത്. പോലീസ് സേനാംഗങ്ങൾ ഉൾപ്പടെയുള്ള സർക്കാർ ജീവനക്കാർക്ക് സജീവ രാഷ്ട്രീയം പാടില്ലെന്ന് സർവീസ് റൂൾ ഉണ്ടായിരിക്കെയാണ് എസ്ഐയുടെ രാഷ്ട്രീയ കമന്റ്.
സിനിലാൽ സിപിഎമ്മിന്റെ രാഷ്ട്രീയ ന്യായീകരണ തൊഴിലാളിയായി പ്രവർത്തിക്കുകയാണെന്നാണ് സേനയിലെ ഒരു വിഭാഗം ആരോപിക്കുന്നത്. സേനയിലിരിക്കെ പോലീസ് ഉന്നതന്റെ മനുഷ്യത്വരഹിത നിലപാടുകൾ ഫേസ്ബുക്കിൽ കുറിപ്പായി ഇട്ട പോലീസുകാരനെ സർവീസിൽനിന്നു പിരിച്ചുവിട്ട പശ്ചാത്തലം സേനയിലുണ്ടെന്നിരിക്കെ കണ്ണൂരിലെ എസ്ഐയുടെ നിലപാടുകൾക്ക് ഉന്നതർ കണ്ടില്ലെന്നു നടിക്കുകയാണെന്നും ആക്ഷേപമുണ്ട്.
*🟨ബാറ്റിംഗിൽ ഇഷാൻ, ബൗളിംഗിൽ അർഷ്ദീപ്; ഇന്ത്യയ്ക്ക് തകർപ്പൻ ജയം*
തിരുവനന്തപുരം: ന്യൂസിലൻഡിനെതിരായ ട്വന്റി 20 പരമ്പരയിലെ അഞ്ചാം മത്സരത്തിൽ ഇന്ത്യയ്ക്ക് 46 റൺസിന്റെ തകർപ്പൻ ജയം. ഇന്ത്യ ഉയർത്തിയ 272 റൺസെന്ന കൂറ്റൻ വിജയ ലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ കിവീസ് 19.2 ഓവറിൽ 225 റൺസിന് എല്ലാവരും പുറത്തായി.
38 പന്തിൽ 80 റൺസ് നേടിയ ഫിൻ അലനാണ് അവരുടെ ടോപ് സ്കോറർ. ഇന്ത്യയ്ക്കായി അർഷ്ദീപ് സിംഗ് അഞ്ചും അക്ഷർ പട്ടേൽ മൂന്നും വിക്കറ്റ് വീഴ്ത്തി. സ്കോർ: ഇന്ത്യ 271/5 ന്യൂസിലൻഡ് 225 (19.4). ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്കായി ഇഷാൻ കിഷൻ (103) സെഞ്ചുറി നേടി.
സൂര്യകുമാർ യാദവും (63) ഹാർദിക്ക് പാണ്ഡ്യയും (42) തകർത്തടിച്ചതോടെ ഇന്ത്യയുടെ സ്കോർ ബോർഡിൽ കൂറ്റൻ റൺസ് പിറന്നു. ഇന്ത്യയ്ക്ക് തുടക്കത്തിലേ സഞ്ജുവിനെ (6) നഷ്ടമായി. എന്നാൽ അഭിഷേക് പതിവ് വെടിക്കെട്ട് തുടർന്നു. 16 പന്തിൽ രണ്ട് സിക്സും നാല് ഫോറുമടക്കം 30 റൺസെടുത്ത് അഭിഷേകും മടങ്ങി.
എന്നാൽ മൂന്നാം വിക്കറ്റിൽ ഇഷാൻ കിഷനും സൂര്യയും ഒന്നിച്ചതോടെ പിന്നീട് സിക്സറുകളുടെ പെരുമഴയ്ക്കാണ് കാര്യവട്ടം സാക്ഷ്യംവഹിച്ചത്. വെറും 57 പന്തിൽ നിന്ന് 137 റൺസാണ് ഇരുവരും ചേർന്ന് അടിച്ചെടുത്തത്. പരമ്പരയിലെ മൂന്നാം അർധ സെഞ്ചുറി നേടിയ സൂര്യ 30 പന്തിൽ 63 റൺസെടുത്ത് മടങ്ങി.
പിന്നാലെ ഹാർദിക് പാണ്ഡ്യയുമൊത്ത് ഇഷാൻ സ്കോർ ഉയർത്തി. 17 പന്തുകൾ നേരിട്ട ഹാർദിക് നാല് സിക്സും ഒരു ഫോറുമടക്കം 42 റൺസെടുത്തു. ജയത്തോടെ ഇന്ത്യ 4-1ന് പരമ്പര സ്വന്തമാക്കി. സൂര്യകുമാർ യദവിനെ പരമ്പരയുടെ താരമായും ഇഷാൻ കിഷനെ കളിയിലെ താരമായും തെരഞ്ഞെടുത്തു.
കാര്യവട്ടത്തെ മികച്ച പ്രകടനത്തിനു പിന്നാലെ ടി20 ലോകകപ്പിൽ ഇഷാൻ കിഷന് സ്ഥാനം ഏറെക്കുറെ ഉറപ്പിച്ചെന്നു പറയാം. അഞ്ചാം ടി20 യിൽ വിക്കറ്റ് കീപ്പര്‍ സ്ഥാനത്ത് നിന്ന് സഞ്ജുവിനെ മാറ്റിയത് ഇതിന്റെ സൂചനയാണെന്നും റിപ്പോർട്ടുകളുണ്ട്. കാര്യവട്ടത്ത് സഞ്ജു ഫീൽഡറായാണു കളിച്ചത്.
ശുഭദിനം.
Tags:
KERALA