കോഴിക്കോട്: സിപിഎം നേതാവും കൊയിലാണ്ടി എംഎല്‍എയുമായ കാനത്തില്‍ ജമീല അന്തരിച്ചു. 59 വയസ് ആയിരുന്നു.
കാന്‍സര്‍ രോഗബാധയെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
2021ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ എന്‍ സുബ്രഹ്‌മണ്യനെ 8,472 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് കാനത്തില്‍ ജമീല നിയമസഭയിലേക്ക് എത്തിയത്.
മുന്‍പ് കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ജമീല ഗ്രാമപഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തിലും മത്സരിച്ചു ജയിച്ചിട്ടുണ്ട്.
അന്തരിച്ച കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീലയുടെ ഖബറടക്കം ചൊവ്വാഴ്ച്ച.
കോഴിക്കോട്: അന്തരിച്ച കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീലയുടെ ഖബറടക്കം ചൊവ്വാഴ്ച്ച വൈകിട്ട് ആറിന് ഔദ്യോഗിക ബഹുമതികളോടെ അത്തോളി കുനിയില്‍ ജുമാ മസ്ജിദ് ഖബർസ്ഥാനില്‍ നടക്കും.സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലും കൊയിലാണ്ടി ടൗണ്‍ഹാളിലും തലക്കുളത്തൂരിലും പൊതുദർശനത്തിന് സൗകര്യമൊരുക്കും. തുടർന്ന് തലക്കുളത്തൂരിലെ വീട്ടിലേക്ക് കൊണ്ടുപോകും.അർബുദ രോഗ ബാധിതയായിരുന്ന കാനത്തില്‍ ജമീല ഇന്നലെ രാത്രി 8.40 ഓടെയാണ് മരിച്ചത്.
സിപിഎമ്മിന്റെ സൗമ്യ മുഖമായ വനിതാ നേതാവായിരുന്നു കാനത്തില്‍ ജമീല.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് തുടങ്ങി എംഎല്‍എ വരെ എത്തിയ കാനത്തില്‍ ജമീല പൊതുപ്രവർത്തക എന്ന നിലയിലും ജനപ്രതിനിധി എന്ന നിലയിലും വനിതാ നേതാക്കള്‍ക്ക് മാതൃകയായിരുന്നു.മലബാറില്‍ നിന്നുള്ള ആദ്യ മുസ്‍ലിം എംഎല്‍എ കോഴിക്കോട്ടെ സിപിഎമ്മിന്റെ മുസ്‍ലിം വനിതാ മുഖം, ത്രിതലപഞ്ചായത്തിന്‍റെ എല്ലാ മേഖലയിലും ഭരണത്തിന് നേതൃത്വം നൽകിയ വനിത,രാഷ്ട്രീയ ഭേദമന്യേ ജനങ്ങളുമായി സൗമ്യതയോടെ ഇടപഴകിയ ജനനേതാവ് ഇങ്ങനെ കാനത്തില്‍ ജമീലക്ക് വിശേഷണങ്ങള്‍ നിരവധിയാണ്.
ജനകീയ എംഎല്‍എ ആയി പ്രവർത്തിക്കുന്നതിനിടെയാണ് അർബുദം പിടിപെടുന്നത്. ചെന്നൈ അപ്പോളോ ആശുപത്രിയിലും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലുമായി ചികിത്സ തുടർന്നു.ചികിത്സയുടെ ഇടവേളകളില്‍ എംഎല്‍എ എന്ന നിലയില്‍ മണ്ഡലത്തിലെ പരിപാടികളില്‍ സജീവമായിരുന്നു കാനത്തില്‍ ജമീല.
കെ.അബ്ദുറഹ്മാനാണ് ഭർത്താവ്. ഐറിജ് റഹ്മാന്‍, അനുജ സുഹൈബ് എന്നിവരാണ് മക്കള്‍.
Tags:
OBITUARY