കോഴിക്കോട്: കലക്ടറേറ്റിലെ ജലവിതരണ ടാങ്കിൽ മരപ്പട്ടിയെ ചത്തനിലയിൽ കണ്ടെത്തി. ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് ടാങ്കിൽ മരപ്പട്ടി ചത്തുകിടക്കുന്നത് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. കലക്ടറേറ്റിൽ വിതരണം ചെയ്യുന്ന ജലത്തിൽ ദുര്‍ഗന്ധം വന്നതോടെ ടാങ്ക് തുറന്നു പരിശോധിച്ചപ്പോഴാണ് മരപ്പട്ടിയെ ചത്തു ജീർണിച്ച നിലയിൽ കണ്ടെത്തിയത്. ടാങ്കിലെ വെള്ളം വറ്റിച്ചു വൈകിട്ടോടെ ജഡം പുറത്തെടുത്തു.
കലക്ടറേറ്റിലെ മുകളിലത്തെ നിലയിലാണ് ടാങ്കുള്ളത്. മരപ്പട്ടിയുടെ ജഡത്തിനു ദിവസങ്ങളുടെ പഴക്കമുണ്ടെന്നാണ് സൂചന. ഈ ടാങ്കിൽ നിന്നാണ് കലക്ടറേറ്റിലെ ഡി ബ്ലോക്കിലേക്ക് വെള്ളം എത്തിക്കുന്നത്. ടാങ്ക് വറ്റിക്കുന്നതിന്റെ ഭാഗമായി കലക്ടറേറ്റിൽ ഏറെ നേരം ജലവിതരണവും തടസപ്പെട്ടു.
ശുദ്ധീകരണത്തിന്റെ ഭാഗമായി 30,000 ലീറ്റർ ശേഷിയുള്ള ടാങ്ക് വറ്റിച്ചു ക്ലോറിനേഷൻ നടത്തി. ടാങ്കിലെ ജലം കുടിവെള്ളമായി ഉപയോഗിക്കുന്നതല്ലെന്നും വിഷയം ശ്രദ്ധയിൽപ്പെട്ട ഉടനെ ശുചീകരണം നടത്തിയെന്നും എഡിഎം പി.സുരേഷ് അറിയിച്ചു. ആറു മാസം ഇടവേളയിലാണ് ഈ ടാങ്ക് വൃത്തിയാക്കാറുള്ളത്.
Tags:
KOZHIKODE