Trending

സായാഹ്ന വാർത്തകൾ

2025 | ജൂൺ 6 | വെള്ളി 
1200 | എടവം 23 | അത്തം 

◾  ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയില്‍വേ ആര്‍ച്ച് പാലമായ ചെനാബ് പാലം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല, റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. ജമ്മു കശ്മീരിലെ റിയാസി ജില്ലയില്‍ സ്ഥിതി ചെയ്യുന്ന പാലം, ഉദംപൂര്‍ ശ്രീനഗര്‍ ബാരാമുള്ള റെയില്‍വേ ലിങ്ക് പദ്ധതിയുടെ പ്രധാന ഘടകമാണ്. ചെനാബ് നദിയില്‍ നിന്ന് 359 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ പാലം ഈഫല്‍ ടവറിനേക്കാള്‍ ഉയരത്തിലുള്ളതാണ്.

◾  മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു. മുന്‍ കെപിസിസി അധ്യക്ഷനായിരുന്ന തെന്നല ബാലകൃഷ്ണപിള്ളയ്ക്ക് 95 വയസായിരുന്നു. വാര്‍ധക്യ സംബന്ധിയായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ശൂരനാട് വാര്‍ഡ് കമ്മിറ്റി അംഗമായിട്ടാണ് രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയത്. 1977ലും 1982ലും അടൂരില്‍ നിന്ന് രണ്ട് തവണ നിയമസഭയിലെത്തി. 1991ലും 1992ലും 2004 ലും മൂന്ന് തവണ രാജ്യസഭാംഗമായി. 1998 ലും 2004ലും രണ്ട് തവണ കെപിസിസി അധ്യക്ഷനായിരുന്നു. 100 സീറ്റ് നേടി അധികാരത്തിലെത്തിയപ്പോള്‍ കെപിസിസി അധ്യക്ഷനായിരുന്നു തെന്നല ബാലകൃഷ്ണപിള്ള.

◾  ബലി പെരുന്നാള്‍ അവധി വിവാദത്തില്‍ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. എല്ലാം വര്‍ഗീയമാക്കാന്‍ ചിലര്‍ ശ്രമിക്കുകയാണെന്നും വര്‍ഗീയ വിഷം കലര്‍ത്താനാണ് ചിലരുടെ ശ്രമമെന്നും ഗോവിന്ദന്‍ പറഞ്ഞു. പെരുന്നാള്‍ അനുസരിച്ചാണ് അവധി തീരുമാനിച്ചതെന്നും അതിനെതിരെ പ്രശ്‌നമുണ്ടായപ്പോള്‍ ഇന്നും നാളെയും അവധി പ്രഖ്യാപിക്കുകയായിരുന്നുവെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

◾  ബക്രീദ് അവധിയില്‍ പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. അവധി പ്രഖ്യാപിക്കുന്നതില്‍ സര്‍ക്കാരിന് ഒരു വിമുഖതയും ഇല്ലെന്നും മറ്റാരെക്കാളും സര്‍ക്കാരിന് താല്‍പര്യമുള്ള വിഷയമാണെന്നും മന്ത്രി വ്യക്തമാക്കി. സര്‍ക്കാരിന് ഈ ദിവസം അവധി നല്‍കുന്നതില്‍ താത്പര്യക്കുറവില്ലെന്നും മുഖ്യമന്ത്രിയുമായി ആലോചിച്ച് രാത്രി തീരുമാനമെടുക്കുകയായിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.

◾  ദേശീയപാതയുടെ വികസനത്തിന് പാര്‍ലമെന്റിന്റെ പബ്ലിക് അക്കൌണ്ട്‌സ് കമ്മറ്റി ഉടക്ക് വെയ്ക്കുകയാണെന്ന് ആരെങ്കിലും പറഞ്ഞാല്‍ അവരെ കുറ്റപ്പെടുത്താന്‍ കഴിയില്ലെന്ന് ദില്ലിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി പ്രൊഫ.കെ.വി. തോമസ്. ദേശീയപാതയുടെ നിര്‍മ്മാണവും അതിലെ പിഴവുകള്‍ തിരുത്തലും നടത്തേണ്ട ചുമതല എന്‍എച്ച്എഐയ്ക്കാണെന്നും ഈ യാഥാര്‍ത്ഥ്യമാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി വെളിപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.

◾  കോണ്‍ഗ്രസുകാരുടെ കെട്ടിപ്പിടിത്തം കരടി പിടിക്കും പോലെയാണെന്നും എല്ലാം സ്‌നേഹമാണെന്ന് കരുതുമെന്നും പക്ഷേ തട്ടിപ്പാണെന്നും എ.വിജയരാഘവന്‍. ദേശീയ പാത തകര്‍ന്നതില്‍ പ്രതിപക്ഷം ഇപ്പോള്‍ സന്തോഷിക്കുകയാണെന്നും അന്വേഷണം ആവശ്യപ്പെട്ടത് പദ്ധതി കോടതി കയറ്റി നിര്‍മ്മാണം വൈകിപ്പിക്കാനാണെന്നും പദ്ധതി വൈകണം എന്നതാണ് സതീശന്റേയും പ്രതിപക്ഷത്തന്റേയും ചിന്തയെന്നും അദ്ദേഹം പറഞ്ഞു.

◾  നിലമ്പൂരില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രിയങ്ക ഗാന്ധി എത്തും. ജൂണ്‍ 14-16 തീയതികള്‍ക്കിടയില്‍ ഏതെങ്കിലും രണ്ട് ദിവസമാകും പ്രചാരണത്തിന് എത്തുക. റോഡ് ഷോയിലും പൊതുയോഗത്തിലും പങ്കെടുക്കും. സ്വന്തം മണ്ഡലമാണ് എന്ന പരിഗണയിലാണ് ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രിയങ്ക എത്തുന്നത്.

◾  നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇടത് നഗരസഭ കൗണ്‍സിലര്‍ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക്. ജെഡിഎസ് ദേശീയ കൗണ്‍സിലര്‍ കൂടിയായ എരത്തിക്കല്‍ ഇസ്മായില്‍ ആണ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുന്നത് എല്‍ഡിഎഫ് - യുഡിഎഫ് മുന്നണികള്‍ക്കെതിരെയുള്ള പിവി അന്‍വറിന്റെ പേരാട്ടത്തില്‍ ഒപ്പം ചേരുകയാണെന്ന് എരഞ്ഞിക്കല്‍ ഇസ്മായില്‍ വ്യക്തമാക്കി.

◾  കൊച്ചിയുടെ പുറം കടലില്‍ മുങ്ങിയ ചരക്കു കപ്പലിനുള്ളില്‍ പരിശോധന നടപടികള്‍ ഇന്ന് മുതല്‍ ആരംഭിക്കും. ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ മുങ്ങല്‍ വിദഗ്ധരുടെ സംഘം ആദ്യം കപ്പല്‍ മുങ്ങിയ സ്ഥലത്ത് കടലിന്റെ അടിത്തട്ടില്‍ പരിശോധന നടത്തി മാപ്പിങ് പൂര്‍ത്തിയാക്കും. തുടര്‍ന്ന് കണ്ടെയ്‌നറുകള്‍ പുറത്ത് എടുക്കാനുള്ള നടപടികളിലേക്ക് കടക്കും. കപ്പല്‍ മുങ്ങിയ മേഖല പൂര്‍ണമായും കോസ്റ്റ് ഗാര്‍ഡിന്റെ നിരീക്ഷണത്തിലാണ്.

◾  തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വര്‍ണമോഷണവുമായി ബന്ധപ്പെട്ട് ജീവനക്കാര്‍ക്ക് നുണ പരിശോധന നടത്തും. 8 ജീവനക്കാരെ നുണപരിശോധന നടത്താന്‍ ഫോര്‍ട്ട് പൊലീസ് കോടതിയില്‍ അനുമതി തേടി. ക്ഷേത്രത്തിലെ ശ്രീകോവിലിന്റെ നിര്‍മ്മാണത്തിന് പുറത്തെടുത്ത സ്വര്‍ണമാണ് കാണാതായത്. ഈ സ്വര്‍ണം ക്ഷേത്രമതിലിനകത്തെ മണലില്‍ നിന്നും കണ്ടെത്തുകയായിരുന്നു. അന്ന് സ്വര്‍ണം കൈകാര്യം ചെയ്തവരെയാണ് നുണപരിശോധനയ്ക്ക് വിധേയരാക്കുന്നത്.

◾  നിര്‍മാതാവ് സാന്ദ്രാ തോമസിനെതിരെ വധഭീഷണി. ഫെഫ്‌കെയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് സന്ദേശം എത്തിയത്. സാന്ദ്രയെ കൊല്ലും എന്നാണ് ഭീഷണി. സാന്ദ്രയുടെ അച്ഛനെതിരെയും സന്ദേശത്തില്‍ അസഭ്യ പ്രയോഗം നടത്തിയിട്ടുണ്ട്. സംഭവത്തില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റെനി ജോസഫിനെതിരെ സാന്ദ്രാ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

◾  നിര്‍മാതാവ് സാന്ദ്ര തോമസിനെതിരായ ഭീഷണി സന്ദേശത്തില്‍ നടപടിയെടുത്ത് ഫെഫ്ക. ഫെഫ്കയുടെ പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് യൂണിയനില്‍ നിന്ന് റെനി ജോസഫിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. ജനറല്‍ സെക്രട്ടറി ഷിബു ജി സുശീലനാണ് വാര്‍ത്താകുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്.

◾  രാജ്യത്ത് ആകെ ആക്ടീവ് കോവിഡ് കേസുകള്‍ 5364 ആയി ഉയര്‍ന്നു. 498 പേര്‍ക്കാണ് രാജ്യത്ത് 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. നാല് കൊവിഡ് മരണവും സ്ഥിരീകരിച്ചു. കേരളത്തില്‍ മാത്രം 2 മരണം സ്ഥിരീകരിച്ചു. 74 വയസുകാരിയും 79 വയസുകാരനുമാണ് കേരളത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. 24 മണിക്കൂറിനിടെ കേരളത്തില്‍ 192 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്തെ കൊവിഡ് കേസുകളില്‍ 31% കേരളത്തിലാണ്.

◾  നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോ വാഹനാപകടത്തില്‍ മരിച്ചു. ഷൈന്‍ ടോമും കുടുംബവും സഞ്ചരിച്ച കാര്‍ ബെംഗളൂരുവിന് അടുത്തുവച്ച് അപകടത്തില്‍ പെടുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ സേലം- ബെംഗളൂരു ദേശീയ പാതയിലായിരുന്നു അപകടം. അപകടത്തില്‍ ഷൈന്‍ ടോമിന്റെ കൈക്ക് പരിക്കേറ്റിട്ടുണ്ട്. ഷൈന്‍ ടോമിനും അച്ഛനുമൊപ്പം അമ്മയും സഹോദരനും സഹായിയും കാറില്‍ ഉണ്ടായിരുന്നു. ഇവരെ ധര്‍മ്മപുരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

◾  പാലക്കാട് പാല്‍ സൊസൈറ്റി പ്രസിഡന്റ് ആത്മഹത്യാക്കുറിപ്പെഴുതി വെച്ച് ജീവനൊടുക്കി. തെക്കേപ്പറമ്പ് ക്ഷീരോല്‍പാദക സഹകരണ സംഘം പ്രസിഡന്റ് വി കെ പ്രഭാകരന്‍ (70) ആണ് ആത്മഹത്യ ചെയ്തത്. തന്റെ വ്യാജ ഒപ്പ് ഉപയോഗിച്ച് സൊസൈറ്റിയില്‍ നിന്നും സെക്രട്ടറി പണം തട്ടിയെന്നും സെക്രട്ടറിയായ ശരത്കുമാറും ജീവനക്കാരി രമയും കബളിപ്പിച്ച് 15 ലക്ഷം തട്ടിയെന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.

◾  ബലിപെരുന്നാള്‍ നിറവില്‍ ഗള്‍ഫ് രാജ്യങ്ങള്‍. യുഎഇയിലും ഒമാനിലുമടക്കം എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും ഇന്നാണ് ബലിപെരുന്നാള്‍. യുഎഇയിലെ വ്യത്യസ്ത എമിറേറ്റുകളില്‍ പുലര്‍ച്ചെ 5.41 മുതലായിരുന്നു പെരുന്നാള്‍ നമസ്‌കാരം. പ്രവാസികളുടെ നേതൃത്വത്തിലും പള്ളികളിലും ഈദ് മുസ്വല്ലകളിലും പെരുന്നാള്‍ നിസ്‌കാരങ്ങള്‍ സംഘടിപ്പിച്ചു.

◾  റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ഐപിഎല്‍ വിജയാഘോഷത്തിനിടെ ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്തുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ മരിക്കാനിടയായ സംഭവത്തില്‍ ആര്‍സിബിയുടെ മാര്‍ക്കറ്റിങ് തലവന്‍ നിഖില്‍ സോസലെയെ  ബെംഗളൂരു കെംപഗൗഡ വിമാനത്താവളത്തില്‍ നിന്ന് അറസ്റ്റ് ചെയ്തു. മുംബൈയിലേക്ക് പോകുന്നതിനിടെയായിരുന്നു സോസലെയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.

◾  ഛത്തീസ്ഗഡില്‍ ഇന്നലെയുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാ സേന സിപിഐ മാവോയിസ്റ്റ് സെന്‍ട്രല്‍ കമ്മറ്റി അംഗത്തെ വധിച്ചുവെന്ന് മുഖ്യമന്ത്രി വിഷ്ണു ദേവ് സായ്. 66 കാരനായ തെന്റു ലക്ഷ്മി നരസിംഹ ചലത്തെയാണ് വധിച്ചത്. തലയ്ക്ക് 40 ലക്ഷം രൂപ വിലയിട്ടിരുന്ന നേതാവിനെയാണ് സുരക്ഷാ സേന വധിച്ചത്.

◾  ഉദ്ഘാടന ചടങ്ങിനിടെ തകര്‍ന്ന യുദ്ധക്കപ്പല്‍ രണ്ട് ആഴ്ചയില്‍ പുനര്‍ നിര്‍മ്മിച്ച് ഉത്തര കൊറിയ. യുദ്ധക്കപ്പല്‍ തകര്‍ന്ന സംഭവത്തില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരടക്കം അറസ്റ്റിലായതിന് പിന്നാലെയാണ് 5000 ടണ്‍ ഭാരമുള്ള കപ്പല്‍ ഉത്തര കൊറിയ പുനര്‍ നിര്‍മ്മിച്ചത്. ഇന്നലെയാണ് ഈ കപ്പല്‍ വീണ്ടും നീറ്റിലിറക്കിയത്.

◾  ഓപ്പറേഷന്‍ സിന്ദൂര്‍ വിശദീകരിക്കുന്നതിന്റെ ഭാഗമായി വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന ഇന്ത്യയുടെ പാര്‍ലമെന്ററി പ്രതിനിധി സംഘം യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സുമായി കൂടിക്കാഴ്ച നടത്തി. വൈറ്റ് ഹൗസില്‍ നടന്ന കൂടിക്കാഴ്ച 25 മിനിറ്റോളം നീണ്ടുനിന്നു. ശശി തരൂരിന്റെ നേതൃത്വത്തിലുള്ള സംഘം യുഎന്നിലെ 3 ഭീകരവിരുദ്ധ സമിതികളുടെ തലപ്പത്ത് പാകിസ്ഥാന്‍ എത്തിയതിലുള്ള ഇന്ത്യയുടെ അതൃപ്തി ജെഡി വാന്‍സിനെ അറിയിച്ചു.

◾  222 സ്വദേശികളുടെ സാമ്പത്തിക ബാധ്യതകള്‍ എഴുതിത്തള്ളാന്‍ ഉത്തരവിട്ട് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍. ആകെ 139 മില്യന്‍ ദിര്‍ഹത്തിന്റെ കടമാണ് എഴുതിത്തള്ളുക. ബലിപെരുന്നാളിനോട് അനുബന്ധിച്ചാണ് ഈ പ്രഖ്യാപനം. ജോലിയില്‍ നിന്ന് വിരമിച്ച 132 പേരുടെ 86.47 ദശലക്ഷം ദിര്‍ഹവും സാമൂഹിക പിന്തുണ വിഭാഗത്തിന് കീഴില്‍ 90 പൗരന്മാരുടെ 53.4 ദശലക്ഷം ദിര്‍ഹവും എഴുതിത്തള്ളും.

◾  ടീമുകളുടെ വിജയാഘോഷത്തിന് റോഡ് ഷോകളുടെ ആവശ്യമില്ലെന്ന് ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീര്‍. ആഘോഷത്തേക്കാളും ജനങ്ങളുടെ ജീവിതമാണ് പ്രധാനമെന്നും മുന്‍പും ഇക്കാര്യം താന്‍ പറഞ്ഞിട്ടുണ്ടെന്നും ഇംഗ്ലണ്ട് പര്യടനത്തിന് മുമ്പായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഗംഭീര്‍ പറഞ്ഞു.

◾  മസ്‌കിന്റെ കമ്പനികള്‍ക്കുള്ള കരാറുകളും ഇളവുകളും പിന്‍വലിക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തിന് തിരിച്ചടിയായി ഡ്രാഗണ്‍ ബഹിരാകാശ പേടകം ഉടനടി ഡീകമ്മീഷന്‍ ചെയ്യുമെന്ന് മസ്‌ക് എക്സിലൂടെ ഭീഷണിപ്പെടുത്തി.മസ്‌ക് ഡ്രാഗണ്‍ പേടകം പിന്‍വലിച്ചാല്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ പ്രവര്‍ത്തനം പ്രതിസന്ധിയിലാവും എന്നതാണ് യാഥാര്‍ഥ്യം.

◾  തെറ്റിപ്പിരിഞ്ഞതിനു പിന്നാലെ യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനെതിരേ ഗുരുതര ആരോപണങ്ങളുന്നയിച്ച് ഇലോണ്‍ മസ്‌ക്. ജെഫ്രി എപ്സ്റ്റൈന്‍ ബാലപീഡന പരമ്പരയില്‍ ട്രംപിനും പങ്കുണ്ടെന്നാണ് മസ്‌കിന്റെ ആരോപണം. കേസ് റിപ്പോര്‍ട്ട് ട്രംപ് രഹസ്യമാക്കി വെച്ചിരിക്കുന്നത് അതുകൊണ്ടാണെന്നും മസ്‌ക് എക്സില്‍ ആരോപിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള കലഹത്തിന് പിന്നാലെ പുതിയ രാഷ്ട്രീയപാര്‍ട്ടിയെ കുറിച്ചുള്ള ചര്‍ച്ച ഉയര്‍ത്തി ഇലോണ്‍ മസ്‌ക്.

◾  അമേരിക്കയില്‍ ഒരു പുതിയ രാഷ്ട്രീയപാര്‍ട്ടി രൂപവത്കരിക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച് ചോദ്യമുന്നയിച്ചുകൊണ്ടുള്ള അഭിപ്രായ സര്‍വേ മസ്‌ക് എക്‌സില്‍ പങ്കുവെച്ചു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിയ്ക്കും ഡെമോക്രാറ്റിക് പാര്‍ട്ടിയ്ക്കും ഇടയില്‍നില്‍ക്കുന്ന, രാജ്യത്തെ എണ്‍പതുശതമാനത്തോളം വരുന്ന ജനങ്ങളെ പ്രതിനിധീകരിക്കാന്‍ അമേരിക്കയില്‍ ഒരു പുതിയ രാഷ്ട്രീയപാര്‍ട്ടി രൂപവത്കരിക്കേണ്ടതില്ലേ എന്നാണ് മസ്‌ക് മുന്നോട്ടുവെച്ചിരിക്കുന്ന ചോദ്യം.

◾  മുഖ്യ പലിശനിരക്കായ റിപ്പോയ്ക്ക് പുറമേ കരുതല്‍ ധനാനുപാതത്തിലും റിസര്‍വ് ബാങ്ക് കുറവ് വരുത്തിയതോടെ, ഇന്ത്യയിലെ ബാങ്കുകളിലേക്ക് ഒഴുകിയെത്താന്‍ പോകുന്നത് 2.5 ലക്ഷം കോടി രൂപ. സമ്പദ് വ്യവസ്ഥയില്‍ പണലഭ്യത വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് റിസര്‍വ് ബാങ്ക് സ്വീകരിച്ച നടപടി സാമ്പത്തികരംഗത്ത് വലിയ ചലനം ഉണ്ടാക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. തുടര്‍ച്ചയായി മൂന്നാം തവണയാണ് റിസര്‍വ് ബാങ്ക് റിപ്പോനിരക്ക് കുറച്ചത്. ഇത്തവണ അരശതമാനത്തിന്റെ കുറവാണ് വരുത്തിയത്. ഇതോടെ റിപ്പോനിരക്ക് 5.5 ശതമാനമായിരിക്കുകയാണ്. കരുതല്‍ ധനാനുപാതം മൂന്ന് ശതമാനമായാണ് കുറഞ്ഞത്. നാലു ഘട്ടമായി 25 ബേസിക് പോയിന്റിന്റെ കുറവ് വരുത്തിയാണ് ഇത് നടപ്പാക്കുക. കരുതല്‍ ധനാനുപാതത്തില്‍ ഘട്ടംഘട്ടമായി വരുത്തുന്ന കുറവ് വഴി വരുംമാസങ്ങളില്‍ 2.5 ലക്ഷം കോടി രൂപ ബാങ്കുകളിലേക്ക് ഒഴുകി എത്തും. സമ്പദ് വ്യവസ്ഥയുമായി ബന്ധപ്പെട്ട് 'അക്കൊമഡേറ്റീവ്' എന്നതില്‍ നിന്ന് 'ന്യൂട്രല്‍' എന്നതിലേക്ക് റിസര്‍വ് ബാങ്ക് നിലപാട് മാറ്റി. നിലവിലുള്ള ഉപഭോക്താക്കള്‍ക്ക് അവരുടെ ഇഎംഐകളില്‍ കുറവ് ഉണ്ടാവും. കൂടാതെ പുതിയ വായ്പക്കാര്‍ക്ക് ഉടന്‍ തന്നെ ഭവന വായ്പകള്‍, വാഹന വായ്പകള്‍, വ്യക്തിഗത വായ്പകള്‍ എന്നിവ കൂടുതല്‍ താങ്ങാനാവുന്ന വിലയില്‍ ലഭ്യമാകും. 2026 സാമ്പത്തിക വര്‍ഷത്തെ ജിഡിപി പ്രവചനം 6.5 ശതമാനമായി ആര്‍ബിഐ നിലനിര്‍ത്തി.

◾  ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഓപ്പോയുടെ പുതിയ ഫോണ്‍ ഉടന്‍ ഇന്ത്യന്‍ വിപണിയില്‍. ഓപ്പോ റെനോ 14 സീരീസ് അല്ലെങ്കില്‍, ഓപ്പോ കെ 13 സീരീസില്‍ നിന്നുള്ള പുതിയ മോഡല്‍ ഇതില്‍ ഒന്നായിരിക്കാം പുതിയ ഫോണ്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. റെനോ 14, റെനോ 14 പ്രോ എന്നിവ ഇതിനകം ചൈനയില്‍ ലോഞ്ച് ചെയ്തിട്ടുണ്ട്. ജൂലൈ ആദ്യ വാരത്തില്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. വാനില റെനോ 14 ന്റെ അടിസ്ഥാന വേരിയന്റ് കഴിഞ്ഞ മാസമാണ് ചൈനയില്‍ അവതരിപ്പിച്ചത്. റെനോ 14 സീരീസ് 6.59 ഇഞ്ച്, 6.83 ഇഞ്ച് ഒലെഡ് ഡിസ്‌പ്ലേ വാഗ്ദാനം ചെയ്യുമെന്ന് കരുതുന്നു. ഓപ്പോ റെനോ 14 മീഡിയാടെക് ഡൈമെന്‍സിറ്റി 8350 സോക് വാഗ്ദാനം ചെയ്യുമ്പോള്‍ റെനോ 14 പ്രോ മീഡിയാടെക് ഡൈമെന്‍സിറ്റി 8450 സോക് വാഗ്ദാനം ചെയ്യുന്നു. ഈ ഫോണുകള്‍ 50എംപി പ്രൈമറി കാമറയുമായാണ് വിപണിയില്‍ എത്തുക. റെനോ 14 ന് 6000 എംഎഎച്ച് ബാറ്ററിയും റെനോ 14 പ്രോയ്ക്ക് 6200 എംഎഎച്ച്  ബാറ്ററി കരുത്തും ഉണ്ടാവും.

◾  കൗമാരക്കാരുടെ പ്രീഡിഗ്രി കാലത്തിന്റെ മറക്കാനാവാത്ത ഓര്‍മ്മകളുമായി റാഫി മതിര തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് 'പിഡിസി അത്ര ചെറിയ ഡിഗ്രി അല്ല'. ചിത്രത്തിന്റെ ഒഫിഷ്യല്‍ ട്രെയ്‌ലര്‍ റിലീസായി. ഇഫാര്‍ ഇന്റര്‍നാഷണലിന്റെ ബാനറില്‍ അവതരിപ്പിക്കുന്ന ക്യാമ്പസ് സിനിമയായ പിഡിസി അത്ര ചെറിയ ഡിഗ്രി അല്ല ബയോ ഫിക്ഷണല്‍ കോമഡി ചിത്രമാണ്. സിദ്ധാര്‍ത്ഥ്, ശ്രീഹരി, അജോഷ്, അഷൂര്‍, ദേവദത്ത്, പ്രണവ്, അരുണ്‍ ദേവ്, മാനവേദ്, ദേവ നന്ദന, ദേവിക, രഞ്ജിമ, കല്യാണി ലക്ഷ്മി, അജിഷ ജോയ്, അളഗ, ഗോപിക തുടങ്ങിയ കൗമാരക്കാര്‍ക്ക് പുറമേ ജോണി ആന്റണി, ബിനു പപ്പു, ജയന്‍ ചേര്‍ത്തല, സന്തോഷ് കീഴാറ്റൂര്‍, ബാലാജി ശര്‍മ്മ, സോന നായര്‍, വീണ നായര്‍, മഞ്ജു പത്രോസ്, ലക്ഷ്മി പ്രിയ, എസ് ആശ നായര്‍, തിരുമല രാമചന്ദ്രന്‍, റിയാസ് നര്‍മ്മകല, ബിജു കലാവേദി, മുന്‍ഷി ഹരി, നന്ദഗോപന്‍ വെള്ളത്താടി, രാജ്‌മോഹന്‍, സിജി ജൂഡ്, വിനയ, ബഷീര്‍ കല്ലൂര്‍വിള, ആനന്ദ് നെച്ചൂരാന്‍, അനീഷ് ബാലചന്ദ്രന്‍, രാജേഷ് പുത്തന്‍പറമ്പില്‍, ജോസഫ്, ഷാജി ലാല്‍, സജി ലാല്‍, ഉദേശ് ആറ്റിങ്ങല്‍, രാഗുല്‍ ചന്ദ്രന്‍, ബിച്ചു, കിഷോര്‍ ദാസ്, പോള്‍സന്‍ പാവറട്ടി, ആനന്ദന്‍, വിജയന്‍ പൈവേലില്‍ തുടങ്ങിയവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

◾  രജനികാന്ത് എക്സ്റ്റന്‍ഡഡ് ക്യാമിയോയായി എത്തിയ ചിത്രമാണ് 'ലാല്‍ സലാം'. വിഷ്ണു വിശാലാണ് നായകന്‍. സ്‌റ്റൈല്‍ മന്നന്‍ രജനികാന്തിന്റെ മകള്‍ സംവിധാനം ചെയ്ത ലാല്‍ സലാം റിലീസിന് മികച്ച കളക്ഷനാണ് റീലീസിന് നേടിയതെങ്കിലും പിന്നീടങ്ങോട്ട് കാര്യമായ ചലനമുണ്ടാക്കാനായില്ല. സണ്‍ നെക്സ്റ്റിലൂടെ എക്‌സ്ട്രാ ഫൂട്ടേജോടെ ഒടിടിയിലേക്ക് എത്തിയിരിക്കുകയാണ് രജനികാന്തിന്റെ ലാല്‍ സലാം. സംവിധായിക ഐശ്വര്യ രജനികാന്തിന്റെ പുതിയ ചിത്രമായി എത്തിയ ലാല്‍ സലാം റിലീസിന് നേടിയത് 4.41 കോടി രൂപയാണ്. വിക്രാന്തും ഒരു പ്രധാന കഥാപാത്രമായി ചിത്രത്തില്‍ എത്തിയപ്പോള്‍ ആഗോള ബോക്‌സ് ഓഫീസില്‍ നേടാനായത് 31.25 കോടി രൂപയാണ്. ഛായാഗ്രാഹണം വിഷ്ണു രംഗസ്വാമിയാണ്. സംഗീതം എ ആര്‍ റഹ്മാനും. രജനികാന്ത് മൊയ്തീന്‍ ഭായ് എന്ന കഥാപാത്രമായിട്ടാണ് ലാല്‍ സലാമില്‍ വേഷിട്ടത്. വിഷ്ണു വിശാല്‍ തിരുവായും വേഷമിട്ടു. ലിവിംഗ്‌സ്റ്റണ്‍, വിഘ്‌നേശ്, സെന്തില്‍, ജീവിത, കെ എസ് രവികുമാര്‍, നിരോഷ, വിവേക് പ്രസന്ന, ധന്യ ബാലകൃഷ്ണ, പോസ്റ്റര്‍ നന്ദകുമാര്‍, ആദിത്യ മേനന്‍, അമിത് തിവാരി തുടങ്ങിയവരും വേഷമിട്ടു. ലാല്‍ സലാം ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മിച്ച ലാല്‍ സലാമില്‍ അതിഥി വേഷത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ കപില്‍ ദേവും ഉണ്ട്.

◾  ആഭ്യന്തര വിപണിയില്‍ അരലക്ഷം കടന്ന് ബജാജ് ഫ്രീഡം സിഎന്‍ജി ബൈക്ക്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ കണക്ക് പൂര്‍ത്തിയായപ്പോള്‍ 50,000 ല്‍ അധികം യൂണിറ്റുകള്‍ ഇതുവരെ വിറ്റിട്ടുണ്ട്. ലോകത്തിലെ ആദ്യ സിഎന്‍ജി അടിസ്ഥാനമായുള്ള മോട്ടര്‍സൈക്കിളാണ് ഫ്രീഡം. കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ ഫ്രീഡത്തിന്റെ വില്‍പ്പന 68% വര്‍ദ്ധിച്ചു. ഉപയോക്താക്കളുടെ ആവശ്യങ്ങളനുസരിച്ച് ഭാവിയില്‍ പുതിയ സിഎന്‍ജി മോഡലുകള്‍ അവതരിപ്പിച്ചേക്കുമെന്ന് ബജാജിന്റെ ഔദ്യോഗിക വക്താക്കള്‍ പറയുന്നു. ഉത്തരേന്ത്യന്‍ വിപണിയില്‍ ബജാജ് ഫ്രീഡം 125 സിഎന്‍ജിയ്ക്ക് നല്ല സ്വീകാര്യതയുണ്ട്. പ്രത്യേകിച്ച് മഹാരാഷ്ട്ര, ഗുജറാത്ത്, ഡല്‍ഹി എന്‍സിആര്‍ തുടങ്ങിയ സിഎന്‍ജി ശേഷിയുള്ള വിപണികളില്‍. 9.5 ബിഎച്ച്പി കരുത്തും 9.7 എന്‍എം ടോര്‍ക്കുമുള്ള 125 സിസി എന്‍ജിനാണ് ഫ്രീഡം 125ല്‍. 2 കിലോഗ്രാം സംഭരണശേഷിയുള്ള സിഎന്‍ജി ടാങ്കും 2 ലീറ്ററിന്റെ പെട്രോള്‍ ടാങ്കുമാണ് ഈ ബൈക്കിലുള്ളത്. സിഎന്‍ജിയിലും പെട്രോളിലും വാഹനം സ്റ്റാര്‍ട് ചെയ്യാം. സിഎന്‍ജി ഫ്യുവല്‍ തീര്‍ന്നാല്‍ ഒാട്ടമാറ്റിക്കായി പെട്രോളിലേക്കു മാറുകയും ചെയ്യും.

◾  ചിലരുടെ ഓര്‍മ്മകളില്‍ ഹൃദയം പ്രണയഗീതങ്ങള്‍ക്ക് ശ്രുതിമീട്ടും..... ഉള്ളില്‍ കുളിര്‍മഴ പെയ്യും... മൗനംപോലും വാചാലമാകും... സ്‌നേഹിച്ചും വേദനിപ്പിച്ചും ചിലപ്പോഴൊക്കെ ഒരു നനുത്ത ഓര്‍മ്മയായി അവശേഷിച്ചും കാലാതിവര്‍ത്തിയായി മാറുകയാണ് പ്രണയം... ഒരു ചുമരിനു പിറകില്‍ പലപ്പോഴും നിഴലുകള്‍ കഥയാടും... മൗനം കൊടുംകാറ്റിനെ മറയ്ക്കും.. കാഴ്ചയ്ക്കു പിന്നില്‍ ചിലപ്പോള്‍ കട്ടപിടിച്ച ഇരുട്ടായിരിക്കും... ചിലപ്പോഴാകട്ടെ, ആഴമേറിയ സമുദ്രവും...
സര്‍വ്വം നിഗൂഢം... '23 കഥകള്‍ - പ്രണയം, മിസ്റ്ററി, ത്രില്ലര്‍'.  23 ലേഖകര്‍. ഡിസി ബുക്‌സ്. വില 237 രൂപ.

◾  ഉയര്‍ന്ന രക്തസമ്മര്‍ദം ഹൃദയത്തെയും വൃക്കയെയും മാത്രമേ ബാധിക്കൂ എന്നാണ് പലരും കരുതിയിരിക്കുന്നത്. എന്നാല്‍ രക്തസമ്മര്‍ദം കൂടുന്നത് കാഴ്ചശക്തിയേയും ബാധിക്കാം. ഉയര്‍ന്ന രക്തസമ്മര്‍ദം റെറ്റിനയിലെ ചെറിയ രക്തക്കുഴലുകളെ ദുര്‍ബലപ്പെടുത്താനും കാഴ്ചശക്തി കുറയുന്നതിലേക്കും നയിക്കും. ഇത് കാഴ്ച മങ്ങല്‍, കറുത്ത പാടുകള്‍ അല്ലെങ്കില്‍ പ്രകാശത്തിന്റെ മിന്നലുകള്‍ പോലുള്ള കാഴ്ച വൈകല്യങ്ങള്‍ക്ക് കാരണമാകും. ഇത് സാധാരണയായി ഐ സ്‌ക്രോക്ക് എന്നറിയപ്പെടുന്നു. ഈ അവസ്ഥ വേദനാജനകമാണ്. എന്നാല്‍ ഉടനടി ചികിത്സിച്ചില്ലെങ്കില്‍ അത് ആരോഗ്യസങ്കീര്‍ണതകള്‍ ഉണ്ടാക്കാം. ഉയര്‍ന്ന രക്തസമ്മര്‍ദം ആവര്‍ത്തിച്ചുള്ള സബ്‌കോണ്‍ജങ്ക്റ്റിവല്‍ ഹെമറേജ് (കണ്ണിന്റെ വെള്ളയില്‍ രക്തസ്രാവം) റെറ്റിന ഹെമറേജ് (റെറ്റിനയ്ക്കുള്ളില്‍ രക്തസ്രാവം) എന്നിവയ്ക്ക് കാരണമാകും. സബ്‌കോണ്‍ജങ്ക്റ്റിവല്‍ ഹെമറേജ് ഒരു ചുവന്ന പാടായി പ്രത്യക്ഷപ്പെടുന്നു. എന്നാല്‍ അപകടകാരിയല്ല. എന്നാല്‍ റെറ്റിന ഹെമറേജ് കാഴ്ചയെ സാരമായി ബാധിക്കുകയും ചിലപ്പോള്‍ ഹൈപ്പര്‍ടെന്‍സിവ് സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യാം. ഉയര്‍ന്ന രക്തസമ്മര്‍ദം ഒപ്റ്റിക് നാഡിയിലേക്കുള്ള രക്ത വിതരണം കുറയ്ക്കുകയും ഇസ്‌കെമിക് ഒപ്റ്റിക് ന്യൂറോപ്പതിക്ക് കാരണമാവുകയും ചെയ്യും. ഇത് സ്ഥിരമായ കാഴ്ച നഷ്ടത്തിന് കാരണമാകും. ഇത് ഗ്ലോക്കോമയ്ക്ക് കാരണമായേക്കാം. പ്രാരംഭ ഘട്ടത്തില്‍ രോഗലക്ഷണങ്ങള്‍ ഉണ്ടാകില്ലെന്നതാണ് ഇതിനെ അപകടകാരിയാക്കുന്നത്. പെരിഫറല്‍ കാഴ്ച ക്രമേണ കുറയാം. ഉയര്‍ന്ന രക്തസമ്മര്‍ദം ഉള്ളവര്‍ പതിവ് നേത്ര പരിശോധന മുടക്കരുത്. ഇത് രോഗാവസ്ഥ നേരത്തെ കണ്ടെത്താനും ആരോഗ്യ സങ്കീര്‍ണതകള്‍ കുറയ്ക്കാനും സാധിക്കും. ഉപ്പിന്റെ ഉപയോഗം കുറയ്ക്കുന്നത് രക്തസമ്മര്‍ദം നിയന്ത്രിക്കാന്‍ സഹായിക്കും. പുകവലി ഉപേക്ഷിക്കുന്നത് ഹൃദയത്തിന്റെ മാത്രമല്ല, നേത്രങ്ങളുടെയും ആരോഗ്യം സംരക്ഷിക്കും.

*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 85.76, പൗണ്ട് - 116.12, യൂറോ - 97.96, സ്വിസ് ഫ്രാങ്ക് - 104.43, ഓസ്ട്രേലിയന്‍ ഡോളര്‍ - 55.70, ബഹറിന്‍ ദിനാര്‍ - 227.51, കുവൈത്ത് ദിനാര്‍ -279.70, ഒമാനി റിയാല്‍ - 223.04, സൗദി റിയാല്‍ - 22.86, യു.എ.ഇ ദിര്‍ഹം - 23.35, ഖത്തര്‍ റിയാല്‍ - 23.55, കനേഡിയന്‍ ഡോളര്‍ - 62.73.
Previous Post Next Post
3/TECH/col-right