2025 ജൂൺ 11 ബുധൻ
1200 എടവം 28 തൃക്കേട്ട
◾ എസിക്ക് ഇത്രയും തണുപ്പ് മതിയെന്ന് കേന്ദ്രം. എസിയുടെ താപനില ഇനി 20 ഡിഗ്രി സെല്‍ഷ്യസില്‍ താഴ്ത്താനാവില്ല. രാജ്യത്ത് എയര്‍ കണ്ടീഷണറുകളുടെ താപനിലയ്ക്ക് നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. പുതിയതായി നിര്‍മ്മിക്കുന്ന എസിയുടെ താപനില ചൂട് എത്ര ഉയര്‍ന്നാലും 20 ഡിഗ്രി സെല്‍ഷ്യസിന് താഴെ മതിയെന്നാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. എസിയുടെ ഉയര്‍ന്ന താപനില 28 ഡിഗ്രി ആക്കും. വൈദ്യുതി ലാഭിക്കാനും ഇന്ത്യയുടെ വര്‍ധിച്ചുവരുന്ന ഊര്‍ജ ആവശ്യം നിയന്ത്രിക്കാനുമുള്ള വലിയ ശ്രമത്തിന്റെ ഭാഗമാണിതെന്ന് ഊര്‍ജമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ പറഞ്ഞു.
◾ അറുന്നൂറിലേറെ കണ്ടെയ്നറുകളുമായി വിഴിഞ്ഞത്തുനിന്നു കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ എംഎസ്സി എല്‍സ 3 എന്ന കപ്പല്‍ കൊച്ചി പുറങ്കടലില്‍ ചെരിഞ്ഞ സംഭവത്തില്‍ ഫോര്‍ട്ട് കൊച്ചി കോസ്റ്റല്‍ പൊലീസ് കേസെടുത്തു. കപ്പല്‍ കമ്പനിയായ എംഎസ്സിയാണ് ഒന്നാംപ്രതി. ഷിപ്പ് മാസ്റ്ററാണ് രണ്ടാം പ്രതി. കപ്പല്‍ ജീവനക്കാരാണ് മൂന്നാം പ്രതി.
◾ കേരളതീരത്ത് ചരക്കുകപ്പലിന് തീ പിടിച്ചത് ഇനിയും അണയ്ക്കാനായില്ല. സംഭവം നടന്ന് രണ്ട് ദിവസം കഴിഞ്ഞെങ്കിലും കണ്ടെയ്നറുകളിലേക്ക് തീ പടരുകയാണ്. കോസ്റ്റുഗാര്‍ഡിന്റെ മൂന്നു കപ്പലുകള്‍ തുടര്‍ച്ചയായി വെളളമൊഴിക്കുന്നുണ്ട്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് തീയുടെ കാഠിന്യം കുറഞ്ഞിട്ടുണ്ട്. പ്രദേശത്ത് മഴ പെയ്യുന്നുണ്ട്. ഇന്ധന ടാങ്കില്‍ ശേഷിക്കുന്ന ഓയിലും മറ്റൊരു ഭീഷണിയാണ്. എങ്കിലും തീയണക്കുന്നതിനുള്ള ശ്രമം തുടരുകയാണെന്ന് നാവിക സേന അറിയിച്ചു.
◾ കേരളത്തിന്റെ പുറംകടലില്‍ അപകടത്തില്‍പ്പെട്ട് കത്തിയമരുന്ന വാന്‍ ഹായി 503 കപ്പലിലെ വിഷവസ്തുക്കളും കീടനാശിനികളും കേരള തീരത്ത് എത്രത്തോഴം ആഘാതം ഉണ്ടാക്കുമെന്നതില്‍ ഇപ്പോഴും വ്യക്തതയില്ല. സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് ഇന്‍സ്റ്റിറ്റ്യൂട്ടും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡും തീരദേശത്തെ കടല്‍വെള്ളത്തിന്റെ സാംപിളുകള്‍ പരിശോധിച്ചു തുടങ്ങി. കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ തീരങ്ങളില്‍നിന്നു കടല്‍വെള്ളവും ചെളിയും ശേഖരിച്ചാണ് പരിശോധന നടത്തുന്നത്.
◾ മാസപ്പടിക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ എക്സാലോജിക് കമ്പനി ഡയറക്ടറും മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുമായ ടി വീണ ഹൈക്കോടതിയില്‍ മറുപടി സത്യവാങ്മൂലം നല്‍കി. താന്‍ വിദ്യാസമ്പന്നയായ യുവതിയാണെന്നും മുഖ്യമന്ത്രിയുടെ മകളായതിനാലാണ് തന്നെ കേസില്‍ പ്രതിയാക്കുന്നതെന്നും വീണ സത്യവാങ്മൂലത്തില്‍ പറയുന്നു. ഹര്‍ജിയിലെ ആരോപണങ്ങള്‍ നിലനില്‍ക്കില്ലെന്നും മാസപ്പടിയില്‍ സിബിഐ അന്വേഷണം വേണ്ടെന്നും സത്യവാങ്മൂലത്തില്‍ വീണ വ്യക്തമാക്കുന്നു.
◾ ജുഡീഷ്യറിയുടെ ഇടതുപക്ഷ വിരുദ്ധമനോഭാവമാണ് പി.കെ. കുഞ്ഞനന്തനെ ഇല്ലാതാക്കിയതെന്ന് ഇ.പി. ജയരാജന്‍. തടവറയ്ക്കുള്ളിലും കുഞ്ഞനന്തന് നീതി ലഭിച്ചില്ലെന്നും ഇ.പി. പറഞ്ഞു. പാനൂരില്‍ പി.കെ. കുഞ്ഞനന്തന്‍ ദിനാചരണത്തില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു ഇ.പിയുടെ വിവാദ പരാമര്‍ശം.
◾ താമരശ്ശേരി ഷഹബാസ് വധക്കേസിലെ കുറ്റാരോപിതരായ വിദ്യാര്‍ത്ഥികള്‍ക്ക് ജാമ്യം അനുവദിച്ചു. ആറ് വിദ്യാര്‍ത്ഥികള്‍ക്കാണ് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. അമ്പതിനായിരം രൂപയുടെ ബോണ്ട് നല്‍കണം, അന്വേഷണവുമായി വിദ്യാര്‍ത്ഥികള്‍ സഹകരിക്കുമെന്ന് മാതാപിതാക്കള്‍ സത്യവാങ്മൂലം നല്‍കണം, സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത്, സമാന കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടരുത്, രാജ്യം വിട്ട് പോകരുത്, ക്രിമിനല്‍ സ്വഭാവം ഉള്ള ആളുകളുമായി സമ്പര്‍ക്കം ഉണ്ടാകാന്‍ അനുവദിക്കരുത് എന്നീ ഉപാധികളോടെയാണ് കോടതി വിദ്യാര്‍ത്ഥികള്‍ക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്.
◾ ഷഹബാസ് വധക്കേസില്‍ കുറ്റാരോപിതരായ വിദ്യാര്‍ഥികള്‍ക്ക് ഹൈക്കോടതി ജാമ്യം നല്‍കിയതിന് പിന്നാലെ സര്‍ക്കാരിന് എതിരെ പിതാവ് ഇഖ്ബാല്‍. കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് ഇഖ്ബാല്‍ പറഞ്ഞു.
◾ ജമാഅത്തെ ഇസ്ലാമി ആഗോളതലത്തില്‍ തന്നെയുള്ള വര്‍ഗീയ ശക്തിയാണെന്നും അവരുമായി സിപിഎം ഒരു കാലത്തും രാഷ്ട്രീയ കൂട്ടുകെട്ട് ഉണ്ടാക്കിയിട്ടില്ലെന്നും അവരുമായുള്ള യുഡിഎഫ് ബന്ധം ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. പലപ്പോഴും സ്ഥാനാര്‍ത്ഥികളെ നോക്കി അവര്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ഗോവിന്ദന്‍ മാസ്റ്റര്‍ വ്യക്തമാക്കി. അതേസമയം പിഡിപി പീഡിപ്പിക്കപ്പെട്ടവരാണെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും മഅദനിയെ പോലെ പീഡനം ഏറ്റുവാങ്ങിയ രാഷ്ട്രീയ നേതാവ് അപൂര്‍വമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.
◾ തങ്ങളെ വിമര്‍ശിക്കുന്നതിന് മുമ്പ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ ചരിത്രം പഠിക്കണമെന്ന് ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ പാര്‍ട്ടിയായ വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ റസാഖ് പാലേരി. സിപിഎമ്മുമായി വെല്‍ഫെയര്‍ പാര്‍ട്ടി മുമ്പ് ധാരണയുണ്ടാക്കിയിട്ടുണ്ടെന്നും എല്‍ഡിഎഫ് പിന്തുണയോടെ പല പഞ്ചായത്തുകളിലും ഞങ്ങള്‍ക്ക് വാര്‍ഡ് മെമ്പര്‍മാര്‍ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
◾ സംസ്ഥാനത്തെ ഹൈസ്‌കൂളുകളുടെ സമയക്രമം അരമണിക്കൂര്‍ കൂട്ടി പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. ഹൈസ്‌കൂള്‍ ക്ലാസുകളില്‍ ഇനി മുതല്‍ അരമണിക്കൂര്‍ അധികം പഠിപ്പിക്കും. രാവിലെ 9.45 മുതല്‍ വൈകീട്ട് 4.15 വരെ ആയിരിക്കും ഇനി മുതല്‍ ഹൈസ്‌കൂള്‍ ക്ലാസുകള്‍. രാവിലെയും ഉച്ചക്ക് ശേഷവും 15 മിനുട്ടുകള്‍ വീതമാണ് കൂട്ടിയത്. 220 പ്രവൃത്തി ദിവസം വേണമെന്ന ഹൈക്കോടതിയുടെ കര്‍ശന നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് സമയക്രമത്തില്‍ മാറ്റം വരുത്തിയത്.
◾ ദക്ഷിണേന്ത്യയിലെ ആദ്യ എക്സ്ബാന്റ് റഡാര്‍ വയനാട്ടില്‍ വരുന്നു. കാലാവസ്ഥ നിരീക്ഷണത്തിനായുള്ള എക്സ്ബാന്‍ഡ് റഡാര്‍ സ്ഥാപിക്കാന്‍ ഏറെ പരിശോധനകള്‍ക്ക് ശേഷമാണ് വയനാട്ടിലെ പഴശ്ശിരാജ കോളേജ് ക്യാപസ് കണ്ടെത്തിയത്. മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തിന് ശേഷമാണ് കാലാവസ്ഥ നിരീക്ഷണത്തിനായി എക്സ്ബാന്റ് റഡാര്‍ സ്ഥാപിക്കാനുള്ള തീരുമാനം കാലാവസ്ഥ വകുപ്പ് എടുത്തത്.
◾ സമൂഹമാധ്യമങ്ങളില്‍ വൈറലായ ഇടുക്കി ഡാം വ്യൂ പോയിന്റിലേക്ക് സഞ്ചാരികള്‍ക്ക് വിലക്ക്. വനം വകുപ്പാണ് നിരോധനം ഏര്‍പ്പെടുത്തിയത്. വനമേഖലയിലൂടെ പ്രവേശിക്കാതിരിക്കാന്‍ വഴി അടച്ചു. സുരക്ഷാ ക്രമീകരണങ്ങള്‍ ഇല്ലാത്ത സ്ഥലത്ത് സഞ്ചാരികള്‍ അപകടത്തില്‍ പെടാനുള്ള സാഹചര്യം കണക്കിലെടുത്താണ് വിലക്ക്.
◾ കേരളം ഉള്‍പ്പെടെയുള്ള കര്‍ണാടക, ഗോവ, മഹാരാഷ്ട്ര പശ്ചിമ തീരത്ത് അടുത്ത 7 ദിവസം വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. തെക്കന്‍ ചൈന കടലില്‍ ചുഴലിക്കാറ്റ് ഭീഷണിയുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതചുഴിയും അറബികടലില്‍ കാലവര്‍ഷക്കാറ്റും പതിയെ ശക്തി പ്രാപിക്കുന്നുമുണ്ട്. മഴയ്ക്കൊപ്പം കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നല്‍കി.
◾ കേരളത്തിലെ റോഡ് നിര്‍മാണത്തില്‍ അദാനി അഴിമതി നടത്തിയെന്ന ആരോപണം തള്ളി കേന്ദ്ര സര്‍ക്കാര്‍. അദാനി പകുതി തുകക്ക് ഉപകരാര്‍ നല്‍കി എന്നത് കള്ളപ്രചാരണമെന്ന് സര്‍ക്കാര്‍ വൃത്തങ്ങളില്‍ വിശദീകരണം. സാധാരണ റോഡ് കരാര്‍ രീതിയല്ല വെങ്ങളം അഴിയൂര്‍ പാതയില്‍ സ്വീകരിച്ചതെന്നും നിര്‍മ്മാണ സമയത്ത് 40 ശതമാനം തുക മാത്രം കൈമാറുന്ന എച്ച്എഎം രീതിയിലാണ് കരാര്‍ നല്‍കിയതെന്നുമാണ് വിശദീകരണം.
◾ നടന്‍ കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണയുടെ പരാതിയില്‍ 3 ജീവനക്കാരികള്‍ക്കും സ്റ്റേഷനില്‍ ഹാജരാകാന്‍ പൊലീസ് നോട്ടീസ് നല്‍കി. ഇവരുടെ ബാങ്ക് അക്കൗണ്ട് ഇടപാടുകള്‍ പൊലീസ് പരിശോധിച്ച് വരികയാണ്. ബന്ധുക്കള്‍ അടക്കമുള്ളവരുടെ അക്കൗണ്ടിലേക്ക് പണം കൈമാറിയതിന്റെ രേഖകള്‍ ശേഖരിക്കാന്‍ പൊലീസ് ഇന്ന് വീണ്ടും ബാങ്കിലെത്തും. ഓണ്‍ലൈന്‍ ബിസിനസ് ഉണ്ടായിരുന്നതിനാല്‍ കൂടുതല്‍ പരിശോധന വേണമെന്നു പൊലീസ് വ്യക്തമാക്കി.
◾ വേടന്റെ പാട്ട് പാഠ്യവിഷയത്തിലുള്‍പ്പെടുത്തി കാലിക്കറ്റ് സര്‍വകലാശാല. ബിഎ മലയാളം നാലാം സെമസ്റ്റര്‍ പാഠപുസ്തകത്തിലാണ് 'ഭൂമി ഞാന്‍ വാഴുന്നിടം' എന്ന പാട്ട് ഉള്‍പ്പെടുത്തിയത്.
◾ കെനിയയില്‍ വാഹനാപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ ഇന്ന് ശ്രമം തുടങ്ങും. പരിക്കേറ്റവരെ നെയ്റോബിയിലെത്തിക്കാനാണ് നീക്കം. അപകടത്തില്‍ ചിതറിയ യാത്രാ രേഖകള്‍ ഉള്‍പ്പടെയുള്ളവ വീണ്ടെടുക്കുന്നതും ശ്രമകരമാണ്. സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഏകോപനത്തോടെ കാര്യങ്ങള്‍ പൂര്‍ത്തീകരിക്കാനാണ് ശ്രമം. മലയാളി സംഘടനാ നേതാക്കളും പ്രവര്‍ത്തകരും സജീവമായി രംഗത്തുണ്ട്.
◾ സുകേഷ് ചന്ദ്രശേഖര്‍ ഉള്‍പ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ നടി ലീന മരിയാപോളിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതിയുടെ അവധിക്കാല ബെഞ്ച് തള്ളി. ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ലീന ജാമ്യാപേക്ഷ നല്‍കിയിരുന്നത്. ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തില്‍ ഇടപെടാന്‍ കഴിയില്ല എന്ന് സുപ്രീം കോടതി വ്യക്തമാക്കി.
◾ ആലപ്പുഴ കാവാലം സ്വദേശിയായ യുവാവിന്റെ കൊലപാതകത്തില്‍ സുഹൃത്തുക്കള്‍ അറസ്റ്റില്‍. കാവാലം സ്വദേശികളായ ഹരി കൃഷ്ണന്‍, യദു കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. കാവാലം സ്വദേശി സുരേഷ് കുമാര്‍ കഴിഞ്ഞ രണ്ടിന് ചികിത്സയിലിരിക്കെയാണ് മരിച്ചത്. മസ്തിഷ്‌ക അണുബാധയായിരുന്നു മരണ കാരണം. സുരേഷ് കുമാറിന്റെ മരണത്തില്‍ കുടുംബം ദുരൂഹത ആരോപിച്ചിരുന്നു. പിന്നാലെ നടത്തിയ അന്വേഷണത്തില്‍ സുരേഷിനെ സുഹൃത്തുക്കള്‍ സംഘം ചേര്‍ന്ന് മര്‍ദിച്ചിരുന്നുവെന്ന് പൊലീസ് കണ്ടെത്തി.
◾ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പങ്കാളിത്ത പെന്‍ഷനു പകരമായി പ്രഖ്യാപിച്ച 'ഉറപ്പായ പെന്‍ഷന്‍' (അഷ്വേര്‍ഡ് പെന്‍ഷന്‍) നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുക്കംതുടങ്ങി. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ ഏകീകൃത പെന്‍ഷന്‍ പദ്ധതിക്കു (യുപിഎസ്) സമാനമായി ജീവനക്കാരുടെ പങ്കാളിത്തമുള്ളതാവും പുതിയ പെന്‍ഷന്‍.
◾ പ്രാദേശികഭാഷകളായ മഹല്‍, അറബിക് എന്നിവ സ്‌കൂള്‍ സിലബസില്‍നിന്ന് ഒഴിവാക്കിയ ലക്ഷദ്വീപ് വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് നടപ്പാക്കരുതെന്ന് ഹൈക്കോടതി. സിബിഎസ്ഇ അടക്കമുള്ള സ്‌കൂളുകള്‍ നിലവിലുള്ള രീതി തുടരണമെന്നും ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്താതെയാണ് പ്രാദേശികഭാഷകള്‍ ഒഴിവാക്കിയതെന്നും ഇടക്കാല ഉത്തരവില്‍ കോടതി ചൂണ്ടിക്കാട്ടി.
◾ റെയില്‍വേയുടെ മണ്‍സൂണ്‍കാല ഷെഡ്യൂളിന്റെ ഭാഗമായി കൊങ്കണ്‍ വഴിയുള്ള പുതുക്കിയ സമയക്രമം ജൂണ്‍ 15 മുതല്‍ പ്രാബല്യത്തില്‍ വരും. 128 ദിവസത്തേക്ക് 42 ട്രെയിന്‍ സര്‍വ്വീസുകള്‍ക്കാണ് പുതിയ സമയക്രമം ബാധകമാവുക. ഒക്ടോബര്‍ 20 വരെയാണ് പുതിയ സമയക്രമം ബാധകമാവുക.
◾ ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലെടുത്ത കേസുകള്‍ക്കുപിന്നാലെ പ്രമുഖ നടന്മാര്‍ക്കെതിരെയുള്ള നിയമനടപടികളും അവസാനിപ്പിക്കാനൊരുങ്ങി പോലീസ്. ജയസൂര്യ, ബാലചന്ദ്രമേനോന്‍ എന്നിവര്‍ക്കെതിരായ ബലാത്സംഗക്കേസുകളാണ് അവസാനിപ്പിക്കാനൊരുങ്ങുന്നത്. ഇരുവര്‍ക്കുമെതിരെ തെളിവൊന്നുമില്ലെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം.
◾ പാലക്കാട് കല്ലേക്കാട് കടകള്‍ കത്തിയ സംഭവത്തില്‍ വഴിത്തിരിവ്. പ്രദേശവാസിയായ ഒരാളാണ് കടകള്‍ കത്തിച്ചതെന്ന് പൊലീസ് കണ്ടെത്തി. തെക്കുമുറി വി രാധാകൃഷ്ണനെ നോര്‍ത്ത് ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തു. വ്യക്തി വൈരാഗ്യമാണ് കടകള്‍ തീ ഇട്ടതിന് പിന്നിലെന്നാണ് പൊലീസിന് ഇയാള്‍ നല്‍കിയ മൊഴി. ശനിയാഴ്ച രാത്രിയാണ് റോഡ് അരികിലെ കടകള്‍ കത്തി നശിച്ചത്.
◾ ചെന്നിത്തല നവോദയ വിദ്യാലയത്തില്‍ ജൂനിയര്‍ വിദ്യാര്‍ത്ഥിക്ക് റാഗിങ്ങെന്ന് പരാതി. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ മര്‍ദിച്ചുവെന്നാണ് രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കി. എന്നാല്‍ റാഗിങ് ഉണ്ടായിട്ടില്ലെന്നാണ് നവോദയ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജോളി ടോമി വിശദീകരിക്കുന്നത്. സ്‌കൂള്‍ അധികൃതര്‍ വിശദമായ റിപ്പോര്‍ട്ട് ജില്ലാ കലക്ടര്‍ക്ക് കൈമാറി. കലക്ടറുടെ നിര്‍ദേശ പ്രകാരമായിരിക്കും തുടര്‍ നടപടികള്‍ സ്വീകരിക്കുകയെന്ന് മാന്നാര്‍ പൊലീസ് അറിയിച്ചു.
◾ രാജ്യത്ത് കൊവിഡ് 19 കേസുകള്‍ 7,000 കടന്ന സാഹചര്യത്തില്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുന്ന മുതിര്‍ന്ന മന്ത്രിമാര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമാക്കി. ഇന്നലെ പ്രധാനമന്ത്രിയെ അദ്ദേഹത്തിന്റെ വസതിയില്‍ സന്ദര്‍ശിച്ച ഭീകരവിരുദ്ധ പ്രതിനിധി സംഘവും ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് വിധേയരായതായി വൃത്തങ്ങള്‍ അറിയിച്ചു.
◾ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ഇന്ത്യക്കാരന്‍ ശുഭാംശു ശുക്ലയുടെ യാത്രയുടെ കാത്തിരിപ്പ് ഇനിയും നീളും. ശുഭാംശു അടക്കം നാല് പേരെ വഹിച്ചുകൊണ്ടുള്ള ആക്സിയം സ്പേസിന്റെ ദൗത്യം വീണ്ടും മാറ്റിവെച്ചു. റോക്കറ്റിന് സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് മാറ്റിവെച്ചത്. നാളെ വിക്ഷേപണം നടന്നേക്കും.
◾ ഓപ്പറേഷന്‍ സിന്ദൂര്‍ ദൗത്യത്തില്‍ ശശി തരൂര്‍ എം പിക്ക് പിന്തുണ അറിയിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം താരിഖ് അന്‍വര്‍. തരൂര്‍ അച്ചടക്കമുള്ള നേതാവാണെന്ന് താരിഖ് അന്‍വര്‍ പ്രതികരിച്ചു. ശശി തരൂര്‍ പാര്‍ട്ടി ലൈന്‍ ലംഘിച്ചിട്ടില്ലെന്ന് പറഞ്ഞ താരിഖ് അന്‍വര്‍, തരൂര്‍ തന്റെ നിലപാട് വ്യക്തമാക്കുന്നതില്‍ എന്താണ് തെറ്റെന്നും ചോദിച്ചു.തരൂരിന്റെ നീക്കങ്ങളില്‍ ഹൈക്കമാന്‍ഡ് കടുത്ത അതൃപ്തിയില്‍ തുടരുമ്പോഴാണ് പ്രവര്‍ത്തക സമിതിയംഗമായ താരിഖ് അന്‍വറിന്റെ പിന്തുണ.
◾ ഓപ്പറേഷന്‍ സിന്ദൂറിനെകുറിച്ച് വിദേശത്ത് പര്യടനം നടത്തി വിശദീകരിച്ച കോണ്‍ഗ്രസ് പ്രതിനിധികള്‍ പാര്‍ട്ടിയെ വെട്ടിലാക്കുന്ന പരസ്യ പ്രസ്താവനകള്‍ നടത്തരുതെന്ന് ഹൈക്കമാന്‍ഡ് നിര്‍ദേശം. മടങ്ങിയെത്തിയ നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തിന് താല്‍പര്യം അറിയിച്ചെങ്കിലും നേതൃത്വം പ്രതികരിച്ചില്ല. വിദേശപര്യടനത്തെ കുറിച്ച് ആനന്ദ് ശര്‍മ്മയില്‍ നിന്ന് മാത്രം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വിവരങ്ങള്‍ തേടി.
◾ മധുവിധുയാത്രയ്ക്കിടെ വാടക കൊലയാളികളെ ഉപയോഗിച്ച് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ സോനം രഘുവംശിക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തലുമായി മേഘാലയ പോലീസ്. കൊലയാളികള്‍ക്ക് സോനം 20 ലക്ഷംരൂപ നല്‍കിയതായി പോലീസ് പറഞ്ഞു. യുപി പോലീസില്‍ കീഴടങ്ങുകയായിരുന്നു സോനമെന്നാണ് വിവരം.
◾ പ്രതിയെ നിര്‍ബന്ധിച്ച് നുണപരിശോധനയ്ക്ക് വിധേയമാക്കുന്നതിന് നിയമം അനുവദിക്കുന്നില്ലെന്ന് സുപ്രീംകോടതി. അത്തരം പരിശോധന പ്രതിയുടെ മൗലികാവകാശങ്ങളെ സംബന്ധിച്ച് ഗൗരവമുള്ള ചോദ്യങ്ങളുയര്‍ത്തുന്നെന്നും ജസ്റ്റിസുമാരായ സഞ്ജയ് കരോള്‍, പി.ബി. വാരലെ എന്നിവരുടെ ബെഞ്ച് പറഞ്ഞു.
◾ മക്കളുമായി പാര്‍ക്കിലേക്ക് പോയ 36 കാരന്‍ നാലുകുട്ടികളുമായി ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി. ഫരീദാബാദിലെ ബല്ലാഗഡില്‍ ചൊവ്വാഴ്ച ഉച്ച കഴിഞ്ഞാണ് സംഭവം. മൂന്ന് വയസിനും 9 വയസിനും ഇടയിലുള്ള നാല് ആണ്‍മക്കളെയാണ് മനോജ് മെഹ്തോ എന്ന ദിവസ വേതനക്കാരന്‍ ട്രെയിനിന് മുന്നില്‍ തന്നോടൊപ്പം ചേര്‍ത്ത് പിടിച്ചത്.
◾ നിര്‍മിതബുദ്ധി സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ലൈറ്റ് മെഷീന്‍ ഗണ്‍ സംവിധാനം വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. 14,000 അടി ഉയരത്തില്‍ നടത്തിയ പരീക്ഷണം വിജയകരമാണെന്ന് പ്രതിരോധ വൃത്തങ്ങള്‍ അറിയിച്ചു. ഉയര്‍ന്ന ഭൂപ്രദേശങ്ങളില്‍ കൃത്യതയോടെ പ്രവര്‍ത്തിപ്പിക്കാനാകുന്ന ആയുധമാണിത്.
◾ ഇന്ത്യയില്‍ നിര്‍മിച്ച റഷ്യന്‍ യുദ്ധവിമാനം സുഖോയ് 30എംകെഐ വാങ്ങാന്‍ ആലോചിച്ച് അര്‍മേനിയ. എതിരാളിയായ അസര്‍ബൈജാന്‍ പാകിസ്താനില്‍നിന്ന് ചൈനീസ് വിമാനമായ ജെഎഫ്-17 തണ്ടര്‍ വിമാനം 40 എണ്ണം വാങ്ങാനുള്ള തീരുമാനമെടുത്തതിനെ തുടര്‍ന്നാണ് അര്‍മേനിയ ഇന്ത്യയിലേക്ക് ആയുധത്തിനായി നീക്കം നടത്തുന്നത്.
◾ സ്‌കൂള്‍ കുട്ടികളുമായി പോയ മിനിബസ് മിന്നല്‍ പ്രളയത്തില്‍ ഒഴുകി പോയി. ദക്ഷിണാഫ്രിക്കയിലാണ് സംഭവം. മൂന്ന് കുട്ടികളെയാണ് സംഭവ സ്ഥലത്ത് നിന്ന് രക്ഷിക്കാനായത്. എത്ര കുട്ടികളാണ് മിനിബസില്‍ ഉണ്ടായിരുന്നതെന്ന് ഇനിയും വ്യക്തമല്ല. ഇന്നലെ വൈകുന്നേരമാണ് അപകടമുണ്ടായത്.
◾ ന്യൂയോര്‍ക്ക് നഗരത്തിലെ ജൂത കേന്ദ്രത്തില്‍ ആക്രമണം നടത്താന്‍ ഗൂഢാലോചന നടത്തിയെന്ന കുറ്റം ചുമത്തി പാകിസ്ഥാന്‍ പൗരനെ കാനഡയില്‍ നിന്ന് അമേരിക്കയിലേക്ക് നാടുകടത്തിയതായി നീതിന്യായ വകുപ്പ് അറിയിച്ചു. എഫ്ബിഐ മേധാവി കാഷ് പട്ടേലും വിവരം സ്ഥിരീകരിച്ചു. ഷഹസീബ് ജാദൂണ്‍ എന്നറിയപ്പെടുന്ന മുഹമ്മദ് ഷഹസേബ് ഖാന്‍ (20) എന്ന യുവാവിനെ സെപ്റ്റംബറിലാണ് കനേഡിയന്‍ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.
◾ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനുള്ള റെയ്ഡുകള്‍ക്കെതിരെ തുടങ്ങിയ പ്രതിഷേധം കലാപത്തിലേക്ക് മാറിയതോടെ ലോസ് ആഞ്ജലീസില്‍ കര്‍ഫ്യു പ്രഖ്യാപിച്ചു. ചൊവ്വാഴ്ച മുതല്‍ ലോസ് ആഞ്ജലീസിലെ ചിലയിടങ്ങളിലായാണ് കര്‍ഫ്യു പ്രഖ്യാപിച്ചിരിക്കുന്നത്. അക്രമം, തീവെപ്പ്, കൊള്ള എന്നിവ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്നാണ് ലോസ് ആഞ്ജലീസ് മേയര്‍ കരെന്‍ ബാസ് കര്‍ഫ്യു പ്രഖ്യാപിച്ചത്.
◾ അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നതുമായി ബന്ധപ്പെട്ട് നടക്കുന്ന റെയ്ഡുകള്‍ക്കെതിരെയുള്ള പ്രതിഷേധം അതിരുകടന്നതോടെ ലോസ് ആഞ്ജലീസിലെ ഒട്ടേറെ വ്യാപാരസ്ഥാപനങ്ങള്‍ കൊള്ളയടിക്കപ്പെട്ടു. ആപ്പിള്‍ സ്റ്റോര്‍ അടക്കമുള്ള വ്യാപാരസ്ഥാപനങ്ങളാണ് കൊള്ളയടിക്കപ്പെട്ടത്. മിക്ക സ്ഥാപനങ്ങളും നശിപ്പിക്കപ്പെട്ടിട്ടുമുണ്ട്. വെള്ളിയാഴ്ച മുതല്‍ നഗരത്തില്‍ കലാപസമാന അന്തരീക്ഷമാണ് തുടരുന്നത്.
◾ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് ഖേദം പ്രകടിപ്പിച്ച് ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക്. തന്റെ ഉടമസ്ഥതയിലുള്ള സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് മസ്‌ക് ഖേദപ്രകടനം നടത്തിയത്. 'പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെക്കുറിച്ചുള്ള കഴിഞ്ഞ ആഴ്ചയിലെ എന്റെ ചില പോസ്റ്റുകളില്‍ ഖേദമുണ്ടെന്നും അത് വല്ലാതെ അതിരുവിട്ടുവെന്നും മസ്‌ക് എക്‌സില്‍ കുറിച്ചു.
◾ സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 72,000ന് മുകളില്‍. ഇന്ന് പവന് 600 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില വീണ്ടും 72,000ന് മുകളില്‍ എത്തിയത്. 72,160 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 75 രൂപയാണ് വര്‍ധിച്ചത്. 9020 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. അഞ്ചിന് 73000ന് മുകളില്‍ എത്തി വീണ്ടും റെക്കോര്‍ഡുകള്‍ ഭേഭിച്ച് മുന്നേറുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ വലിയ തോതില്‍ ഇടിവ് ഉണ്ടായത്. ഏകദേശം 1500 രൂപ ഇടിഞ്ഞ ശേഷമാണ് ഇന്ന് ഒറ്റയടിക്ക് 600 രൂപ വര്‍ധിച്ചത്. ആഗോള വിപണിയിലെ ചലനങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ആര്‍ബിഐ നയം, ഓഹരി വിപണിയിലെ മാറ്റങ്ങള്‍ എന്നിവയും സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്.
◾ പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വിവോയുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയില്‍. വിവോ ടി4 അള്‍ട്രാ എന്ന പേരിലുള്ള ഫോണിന് മീഡിയാടെക് ഡൈമെന്‍സിറ്റി 9300+ പ്രോസസര്‍ ആണ് കരുത്തുപകരുക. 1.5 കെ ക്വാഡ്-കര്‍വ്ഡ് അമോലെഡ് സ്‌ക്രീനും പിന്നില്‍ ട്രിപ്പിള്‍ കാമറ സിസ്റ്റവും 50 എംപി പെരിസ്‌കോപ്പ് ലെന്‍സുമാണ് ഫോണിന്റെ മറ്റു സവിശേഷതകള്‍. കൂടാതെ വിവിധ എഐ ഫീച്ചറുകളും ഇതില്‍ ലഭ്യമാണ്. ഫോണിന്റെ വില ഏകദേശം 35,000 രൂപയായിരിക്കും. 120ഹെര്‍ട്സ് റിഫ്രഷ് റേറ്റ് ഉള്ള 6.67 ഇഞ്ച് ഒലെഡ് ക്വാഡ്-കര്‍വ്ഡ് ഡിസ്‌പ്ലേയാണ് വിവോ ടി4 അള്‍ട്രായില്‍ പ്രതീക്ഷിക്കുന്നത്. 5,000 നിറ്റ്‌സ് ലോക്കല്‍ പീക്ക് ബ്രൈറ്റ്‌നസുള്ള 1.5കെ പാനല്‍ സ്‌ക്രീനില്‍ ഉപയോഗിക്കും. കറുപ്പ്, വെളുപ്പ് നിറങ്ങളില്‍ ഫോണ്‍ ലഭ്യമാകും.
◾ കുട്ടികളിലെ സ്‌ക്രീന്‍ ആസക്തിയെ കുറിച്ചും മൊബൈല്‍ ദുരുപയോഗത്തിന്റെ വൈകാരിക ആഘാതങ്ങളെ കുറിച്ചും പറയുന്ന മലയാള ചലച്ചിത്രം 'ഈവലയം' ഈ മാസം 13ന് റിലീസ് ചെയ്യും. കുട്ടികളിലെയും കൗമാരക്കാരിലെയും സ്‌ക്രീന്‍ അഡിക്ഷന്റെ ദുരന്ത ഫലങ്ങള്‍ വരച്ചുകാട്ടുന്ന ഈ ചിത്രം പ്രധാനമായും സ്‌കൂള്‍ വിദ്യാര്‍ത്ഥികളെയും അവരുടെ രക്ഷിതാക്കളെയും ലക്ഷ്യമിട്ടുള്ളതാണ്. രേവതി എസ്. വര്‍മ്മ സംവിധാനം ചെയ്ത ഈവലയം ജിഡിഎസ്എന്‍ എന്റര്‍ടൈന്‍മെന്റ്സ് ആണ് ഈ മാസം 13 ന് റിലീസാകും. ഈ കാലത്ത് ഏറ്റവും ചര്‍ച്ച ചെയ്യപ്പെടേണ്ട മാനസിക ആരോഗ്യ പ്രശ്നങ്ങളില്‍ ഒന്നാണ് ചിത്രത്തിന്റെ പ്രമേയം. നോമോഫോബിയ എന്ന് വിദഗ്ദ്ധര്‍ വിളിക്കുന്ന മാനസിക രോഗാവസ്ഥയെക്കുറിച്ചുള്ള ഇന്ത്യയിലെ ആദ്യ ചലച്ചിത്രമാണിത്. പുതുമുഖ നടി ആഷ്‌ലി ഉഷയാണ് ഈവലയത്തിലെ നായിക. രഞ്ജി പണിക്കര്‍, നന്ദു, മുത്തുമണി, ഷാലു റഹിം, സാന്ദ്ര നായര്‍, അക്ഷയ് പ്രശാന്ത്, സിദ്ര , മാധവ് ഇളയിടം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കള്‍.
◾ വാശിയേറിയ ഒരു കബഡി മത്സരത്തിന്റെ ചടുലതയും ആകാംക്ഷയും ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഷെയിന്‍ നിഗം നായകനായെത്തുന്ന 'ബള്‍ട്ടി'യുടെ ഒഫീഷ്യല്‍ ടൈറ്റില്‍ ഗ്ലിംപ്‌സ് പുറത്തിറങ്ങി. ഇന്നോളം കാണാത്ത വേഷപ്പകര്‍ച്ചയില്‍ രൗദ്രഭാവത്തോടെ, ഉദയന്‍ എന്ന നായകകഥാപാത്രമായാണ് സിനിമയുടേതായി പുറത്തിറങ്ങിയിരിക്കുന്ന ആദ്യ വീഡിയോയില്‍ ഷെയിന്‍ നിഗം പ്രത്യക്ഷപ്പെടുന്നത്. എസ്.ടി.കെ ഫ്രെയിംസ്, ബിനു ജോര്‍ജ്ജ് അലക്‌സാണ്ടര്‍ പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ സന്തോഷ് ടി കുരുവിള, ബിനു ജോര്‍ജ്ജ് അലക്‌സാണ്ടര്‍ എന്നിവര്‍ നിര്‍മ്മിച്ച്, നവാഗതനായ ഉണ്ണി ശിവലിംഗം സംവിധാനം ചെയ്യുന്നതാണ് ഈ സ്‌പോര്‍ട്‌സ് ആക്ഷന്‍ ചിത്രം. കുത്ത് പാട്ടിന്റെ അകമ്പടിയോടെ പുറത്തിറങ്ങിയ ഗ്ലിംപ്സിന് വലിയ ജനസമ്മിതിയാണ് സോഷ്യല്‍ മീഡിയയില്‍ നിമിഷ നേരം കൊണ്ട് ലഭിച്ചിരിക്കുന്നത്. ഓണത്തിന് പുറത്തിറങ്ങുന്ന ഈ ചിത്രം ഷെയിന്‍ നിഗത്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്.
◾ ബി എം ഡബ്‌ള്യുവിന്റെ ഇലക്ട്രിക് എസ് യു വിയായ ഐ എക്സ് എന്ന ആഡംബര വാഹനം സ്വന്തമാക്കി ബോളിവുഡ് താരമായ ദിയ മിര്‍സ. പുത്തന്‍ എസ് യു വി ദിയ മിര്‍സയ്ക്ക് കൈമാറുന്നതിന്റെ ദൃശ്യങ്ങള്‍ ബി എം ഡബ്ള്യു ഇന്‍ഫിനിറ്റി കാര്‍സ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. ബ്ലാക്ക് സഫയര്‍ മെറ്റാലിക് നിറമാണ് വാഹനത്തിനായി താരം തിരഞ്ഞെടുത്തിരിക്കുന്നത്. എക്സ് ഡ്രൈവ് 40 വേരിയന്റിന് 1.21 കോടി രൂപയിലാണ് വിലയാരംഭിക്കുന്നത്. എക്സ് ഡ്രൈവ് 50 വേരിയന്റിലേക്ക് എത്തുമ്പോള്‍ വില ഏകദേശം 1.39 കോടി രൂപ വരെയാകും. ഇതില്‍ ആദ്യ വേരിയന്റായ എക്സ് ഡ്രൈവ് 40 ആണ് ദിയ മിര്‍സ സ്വന്തമാക്കിയത്. രണ്ടു ആക്സിലുകളിലും ഘടിപ്പിച്ച ഇലക്ട്രിക് മോട്ടറുകളുടെ കരുത്തിലാണ് വാഹനം സഞ്ചരിക്കുന്നത്. രണ്ടു മോട്ടറുകളും ചേര്‍ന്ന് 322 ബിഎച്ച്പി കരുത്തും 630 എന്‍എം ടോര്‍ക്കും നല്‍കുന്നുണ്ട്. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ 6.1 സെക്കന്റ് മാത്രം മതി ഈ കരുത്തന്. 76.6 കിലോവാട്ട് ബാറ്ററി ഉപയോഗിക്കുന്ന വാഹനം ഒറ്റചാര്‍ജില്‍ 425 കിലോമീറ്റര്‍ സഞ്ചരിക്കും.
◾ അഭ്യസ്തവിദ്യയായ ഒരു പെണ്‍കുട്ടിയുടെ വൈവാഹിക ജീവിതത്തില്‍ സംഭവിക്കുന്ന പൊരുത്തക്കേടുകളെയും അതുപോലെ തന്നെ അവള്‍ സാക്ഷിയാകേണ്ടി വന്ന ഒരുപാട് വൈവാഹിക ദുരന്തങ്ങളെയും ആലേഖനം ചെയ്യുന്ന ഒരു സ്ത്രീപക്ഷ രചനയാണ് വേട്ട. ഇതിലെ കഥാപാത്രങ്ങള്‍ നാട്ടിലൊക്കെയുണ്ട്. ഒരാളുടെ മാത്രം കഥയല്ല, മറിച്ച് ഇത് വായിക്കുന്ന ഓരോ സ്ത്രീയും താനനുഭവിച്ചു കൊണ്ടിരിക്കുന്ന ജീവിതമാണിതെന്ന് കരുതാന്‍ പോരുന്ന അനുഭവ സാക്ഷ്യമായി ഈ രചനയെ വിലയിരുത്താം. 'വേട്ട'. ബാലുപുതുപ്പാടി. പൂര്‍ണ പബ്ളിക്കേഷന്‍സ്. വില 375 രൂപ.
◾ ആഗോള താപനിലയിലെ വര്‍ദ്ധനവ് സ്ത്രീകളെ സംബന്ധിച്ചിടത്തോളം കാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. മിഡില്‍ ഈസ്റ്റിലും വടക്കേ ആഫ്രിക്കയിലും തീവ്രമായ കാലാവസ്ഥാ വ്യതിയാനങ്ങള്‍ അനുഭവപ്പെടുന്നതിനാല്‍ സ്തന, അണ്ഡാശയ, ഗര്‍ഭാശയ, സെര്‍വിക്കല്‍ അര്‍ബുദങ്ങള്‍ കൂടുതല്‍ സാധാരണവും മാരകവുമാണെന്ന് പുതിയ പഠനം കണ്ടെത്തി. താപനില ഉയരുന്നതിനനുസരിച്ച്, സ്ത്രീകള്‍ക്കിടയിലെ കാന്‍സര്‍ മരണനിരക്കും വര്‍ദ്ധിക്കുന്നു, പ്രത്യേകിച്ച് അണ്ഡാശയ, സ്തനാര്‍ബുദങ്ങള്‍ക്ക്,' കെയ്‌റോയിലെ അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയിലെ പഠനത്തിന് നേതൃത്വം നല്‍കിയവര്‍ പറഞ്ഞു. ഉയര്‍ന്ന താപനില, മോശം വായുവിന്റെ ഗുണനിലവാരം, ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും അരക്ഷിതാവസ്ഥ, പതിവ് പ്രകൃതി ദുരന്തങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഖത്തര്‍, ബഹ്‌റൈന്‍, ജോര്‍ദാന്‍, സൗദി അറേബ്യ, യുഎഇ, സിറിയ എന്നീ ആറ് രാജ്യങ്ങളില്‍ മാത്രമാണ് കാന്‍സര്‍ നിരക്കിലും മരണത്തിലും വ്യക്തമായ വര്‍ധനവ് ഉണ്ടായത്. ആ പ്രദേശങ്ങളിലെ കൂടുതല്‍ തീവ്രമായ ഉഷ്ണതരംഗങ്ങളോ ഉയര്‍ന്ന മലിനീകരണ തോതോ ആകാം ഇതിന് കാരണം. ഉദാഹരണത്തിന്, ഖത്തറില്‍, താപനില ഉയരുമ്പോള്‍ ഓരോ ഡിഗ്രി സെല്‍ഷ്യസിനും 100,000 സ്ത്രീകളില്‍ 560 സ്തനാര്‍ബുദ കേസുകള്‍ വര്‍ദ്ധിച്ചപ്പോള്‍, ബഹ്‌റൈനില്‍ 330 വര്‍ദ്ധനവ് ഉണ്ടായി. കാലാവസ്ഥാ സംബന്ധമായ ആരോഗ്യ അപകടസാധ്യതകള്‍ക്കായി സര്‍ക്കാരുകള്‍ ആസൂത്രണം ചെയ്യേണ്ടതിന്റെ ആവശ്യകത ഈ പഠനം എടുത്തുകാണിക്കുന്നുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. അതായത് കാന്‍സര്‍ പരിശോധനാ പരിപാടികള്‍ മെച്ചപ്പെടുത്തുകയും പരിസ്ഥിതി മലിനീകരണം കുറയ്ക്കുകയും ചെയ്യുക.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 85.49, പൗണ്ട് - 115.39, യൂറോ - 97.69, സ്വിസ് ഫ്രാങ്ക് - 104.00, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 55.70, ബഹറിന്‍ ദിനാര്‍ - 226.69, കുവൈത്ത് ദിനാര്‍ -279.40, ഒമാനി റിയാല്‍ - 222.35, സൗദി റിയാല്‍ - 22.80, യു.എ.ഇ ദിര്‍ഹം - 23.27, ഖത്തര്‍ റിയാല്‍ - 23.48, കനേഡിയന്‍ ഡോളര്‍ - 62.52.
Tags:
KERALA