കോഴിക്കോട്:കോവൂരില്‍ വന്‍ എംഡിഎംഎ വേട്ട.58 ഗ്രാം എംഡിഎംഎയുമായി ലഹരി വില്‍പ്പന സംഘത്തിലെ പ്രധാന കണ്ണി പിടിയിലായി.താമരശ്ശേരി സ്വദേശി മിര്‍ഷാദ് എന്ന മസ്താന്‍ ആണ് പിടിയിലായത്.കോവൂര്‍-ഇരിങ്ങാടന്‍ പള്ളി റോഡില്‍ നിന്നാണ് ഇയാളെ എക്‌സൈസ് സംഘം പിടികൂടിയത്.
താമരശ്ശേരി-കൊടുവള്ളി മേഖലയില്‍ വ്യാപകമായി എംഡിഎംഎ വില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാളെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.കുറച്ച് കാലമായി ഇയാള്‍ നിരീക്ഷണത്തിലായിരുന്നുവെന്നും എക്‌സൈസ് അറിയിച്ചു.രണ്ടാഴ്ച മുമ്പ് പോലീസിനെ കണ്ട് കൈയിലുണ്ടായിരുന്ന എംഡിഎംഎ വിഴുങ്ങി മരിച്ച ഷാനിദിന്റെ സുഹൃത്ത് കൂടിയാണ് മിര്‍ഷാദെന്നാണ് വിവരം.ഇയാളുടെ കൈയില്‍ നിന്നും വാങ്ങിയ എംഡിഎംഎയാണ് ഷാനിദ് പോലീസിനെ കണ്ട് വിഴുങ്ങിയതെന്നാണ് സംശയം.താമരശ്ശേരിയില്‍ നേരത്തെ ലഹരിക്കടിമകളായി കൊലപാതകങ്ങള്‍ നടത്തിയവരുമായുള്ള മിര്‍ഷാദിന്റെ ബന്ധവും എക്‌സൈസും പോലീസും പരിശോധിക്കും.
അതേ സമയം താമരശേരിയിൽ മറ്റൊരു യുവാവ് എംഡിഎംഎ വിഴുങ്ങിയതായി സംശയം. കുടുക്കിലുമ്മാരം സ്വദേശി ഫായിസ് എംഡിഎംഎ വിഴുങ്ങിയതായാണ് സംശയം.പോലീസ് പിടികൂടാൻ എത്തിയപ്പോഴായിരുന്നു ഇത്. സംശയത്തെ തുടർന്ന് ഫായിസിനെ പൊലീസ് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.