Trending

ഷഹബാസിൻ്റെ കുടുംബത്തിന് എം ജെ ഹയർ സെക്കൻഡറി സ്കൂൾ പൂർവ വിദ്യാർത്ഥികൾ വീടുവെച്ച് നൽകും.

എളേറ്റിൽ:താമരശ്ശേരിയിൽ വിദ്യാർത്ഥി സംഘർഷത്തിൽ ജീവൻ നഷ്ടമായ മുഹമ്മദ് ഷഹബാസിൻ്റെ കുടുംബത്തിന് എളേറ്റിൽ എം.ജെ ഹയർ സെക്കൻഡറി സ്കൂൾ പൂർവവിദ്യാർത്ഥികൾ വീട് വെച്ച് നൽകും.ഇന്നു ചേർന്ന പൂർവ്വ വിദ്യാർത്ഥി യോഗത്തിലായിരുന്നു തീരുമാനം. ഉച്ചയ്ക്ക് മൂന്ന് മണിയോടുകൂടി ഷഹബാസിന്റെ വീട്ടിലെത്തി തീരുമാനം അറിയിക്കും. മറ്റു പല സംഘടനകളും വീടുവെച്ച് നൽകാൻ മുന്നോട്ടുവന്നിരുന്നെങ്കിലും എം.ജെ. ഹയർ സെക്കൻഡറി സ്കൂളിലെ തീരുമാനത്തെ ഷഹബാസിന്റെ വീട്ടുകാർ അംഗീകരിക്കുകയായിരുന്നു.


ട്യൂഷൻ സെന്ററിലുണ്ടായ പ്രശ്നത്തിന്റെ ചുവടുപിടിച്ച് നടന്ന വിദ്യാർത്ഥി സംഘർഷത്തിലായിരുന്നു പതിനഞ്ചുകാരനായ ഷഹബാസിന് ജീവൻ നഷ്ടമായത്. താമരശ്ശേരിയിലെ ട്രിസ് ട്യൂഷൻ സെന്ററിൽ പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി സെന്റ് ഓഫ് സംഘടിപ്പിച്ചിരുന്നു. ഇതിനിടെ ഷഹബാസ് പഠിച്ചിരുന്ന എളേറ്റിൽ എം ജെ ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിനികൾ ഡാൻസ് അവതരിപ്പിക്കുകയും അപ്രതീക്ഷിതമായി പാട്ട് നിൽക്കുകയും ചെയ്തു.

ഇതേതുടർന്ന് താമരശ്ശേരി ഗവൺമെന്റ് സ്‌കൂളിലെ വിദ്യാർത്ഥികൾ കൂകി വിളിച്ചു. ഇതോടെ രണ്ട് സ്‌കൂളിലേയും വിദ്യാർത്ഥികൾ തമ്മിൽ വാക്കേറ്റവും സംഘർഷവും ഉടലെടുത്തു. അധ്യാപകർ ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്.ഇതിന് പിന്നാലെ കഴിഞ്ഞ വ്യാഴാഴ്ച വിദ്യാർത്ഥികൾ വീണ്ടും ഏറ്റുമുട്ടി. ഇതിനിടെയാണ് ഷഹബാസിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്.

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച പുലർച്ചെ ഷഹബാസ് മരിച്ചു. പിന്നീട് പുറത്തുവന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വിദ്യാർത്ഥികളുടെ അടിയിൽ ഷഹബാസിന്റെ തലയോട്ടി തകർന്നുവെന്നുള്ള വിവരം പുറത്തുവന്നിരുന്നു. ആന്തരിക രക്തസ്രാവമായിരുന്നു മരണകാരണം.

Previous Post Next Post
3/TECH/col-right