Trending

റോഡിലെ ക്യാമറ ഒന്നു മിന്നിയാൽ പിഴ ഇങ്ങനെ; കോടതിയിൽ എത്തിയാൽ ഇരട്ടിത്തുക.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (നിർമിത ബുദ്ധി) ക്യാമറകളാണ്  ഇതിന്റെ പ്രോഗ്രാം ചെയ്തിട്ടുള്ള നിയമ ലംഘനങ്ങൾ കണ്ടാൽ ചിത്രം പകർത്തും. രാത്രിയിലും പകലും ഒരുപോലെ പ്രവർത്തിക്കും. നിയമ ലംഘനങ്ങളുടെ ദൃശ്യങ്ങൾ പകർത്തി അപ്പോൾത്തന്നെ തിരുവനന്തപുരത്തെ സംസ്ഥാന കൺട്രോൾ റൂമിലേക്ക് അയയ്ക്കും.

നിയമലംഘനം നടത്തിയ വാഹനത്തിന്റെ ചിത്രവും പിഴയും ഉൾപ്പെടുന്ന നോട്ടിസ് അവിടെ നിന്ന് മോട്ടർ വാഹന വകുപ്പിന്റെ  ഓഫിസിലേക്ക് അയയ്ക്കും. ഇവിടെ നിന്നു തപാൽ വഴി നോട്ടിസ് വാഹന ഉടമകൾക്ക് ലഭിക്കും. പിഴ ഓൺലൈൻ വഴി അടയ്ക്കണം. അക്ഷയ കേന്ദ്രങ്ങൾ വഴിയും പിഴ അടയ്ക്കാൻ സൗകര്യമുണ്ട്.സൗരോർജം കൊണ്ട് പ്രവർത്തിക്കുന്നതിനാൽ വൈദ്യുതി പ്രശ്നങ്ങൾ ക്യാമറയുടെ പ്രവർത്തനത്തെ ബാധിക്കില്ല.

ക്യാമറ സ്ഥാപിച്ചിട്ടുള്ള ഏതെങ്കിലും സ്ഥലത്ത് നിയമലംഘനങ്ങൾ കുറഞ്ഞതായും ക്യാമറ സ്ഥാപിക്കാത്ത മറ്റൊരു സ്ഥലത്ത് നിയമലംഘനങ്ങൾ വർധിച്ചതായും ബോധ്യപ്പെട്ടാൽ ഈ ക്യാമറ മാറ്റി സ്ഥാപിക്കാം. കേബിളോ മറ്റ് ലൈനുകളോ ഇല്ലാതെ സിം കാർഡ് ഉപയോഗിച്ചാണ് ക്യാമറകൾ ഇന്റർനെറ്റ് വഴി ദൃശ്യങ്ങൾ അയയ്ക്കുന്നത്.

ക്യാമറയ്ക്ക് വില 30 ലക്ഷം രൂപ വരെ.

നിയമ ലംഘനങ്ങൾ കണ്ടെത്തി തിരിച്ചറിയുന്ന നിർമിത ബുദ്ധി ക്യാമറകൾക്ക് ഓരോന്നിനും 30 ലക്ഷം രൂപ വരെയാണ് വില. ഈ ക്യാമറകൾ കെൽട്രോൺ നേരിട്ട് സ്ഥാപിച്ചതാണ്. 8 വർഷം അറ്റകുറ്റപ്പണികൾ കെൽട്രോൺ ആണ് നിർവഹിക്കുന്നത്. പിഴയായി ലഭിക്കുന്ന പണം നിശ്ചിത വർഷം കെൽട്രോണിന് ലഭിക്കും. ജീവനക്കാരെ നിയമിക്കുന്നതും കെൽട്രോൺ ആണ്.

പിഴക്കണക്ക് ഇങ്ങനെ

ഹെൽമറ്റില്ലാതെ ബൈക്ക് ഓടിച്ചാൽ – 500 രൂപ.

ഹെൽമറ്റില്ലാതെ ബൈക്കിന്റെ പിന്നിലിരുന്ന് യാത്ര ചെയ്താൽ –500 രൂപ

 3 പേർ ബൈക്കിൽ യാത്ര ചെയ്താൽ – 1000 രൂപ. ( 4 വയസ്സിനു മുകളിൽ പ്രായമുള്ള കുട്ടിയെ യാത്രക്കാരനായി പരിഗണിക്കും).

വാഹന യാത്രയ്ക്കിടെ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ – 2000 രൂപ.

സീറ്റ് ബെൽറ്റ് ഇടാതെ വാഹനം ഓടിച്ചാൽ – 500 രൂപ.

നിയമവിധേയമല്ലാതെ ക്രാഷ് ഗാർഡ്, എക്സ്ട്രാ ഫിറ്റിങ്സ് എന്നിവ കണ്ടെത്തിയാൽ – 5000 രൂപ.‌

അപകടകരമായ വിധം വാഹനത്തിനു പുറത്തേക്ക് ലോ‍ഡ് തള്ളി നിൽക്കുന്ന വിധം കയറ്റിയാൽ – 20000 രൂപ.

ഈ പിഴ 30 ദിവസത്തിനകം അടച്ചില്ലെങ്കിൽ മോട്ടർ വാഹന വകുപ്പ് കേസ് കോടതിയിലേക്ക് കൈമാറും. അപ്പോൾ കേന്ദ്ര നിയമപ്രകാരമുള്ള ഇരട്ടി തുക കോടതിയിൽ അടയ്ക്കേണ്ടി വരും. കേന്ദ്ര മോട്ടർ വാഹന വകുപ്പ് നിയമത്തിലെ പിഴ സംസ്ഥാന സർക്കാർ ഇളവു ചെയ്താണ് നിലവിൽ മോട്ടർ വാഹന വകുപ്പ് പിഴ ഈടാക്കുന്നത്. കേസ് കോടതിയിൽ എത്തുമ്പോൾ കേന്ദ്ര നിയമത്തിലെ പിഴ അടയ്ക്കേണ്ടിവരും.
Previous Post Next Post
3/TECH/col-right