കോഴിക്കോട്: ഡീസൽ വില വർധിച്ചതോടെ നിരക്കു വർധന ആവശ്യപ്പെട്ടു സ്വകാര്യ ബസ് ഉടമകളുടെ സംഘടനകൾ സമരത്തിലേക്ക്. മിനിമം ചാർജ് 12 രൂപയാക്കാനും കിലോമീറ്ററിന് ഒരു രൂപ നിരക്കിൽ ചാർജ് വർധിപ്പിക്കാനും ആവശ്യപ്പെട്ടാണു സംഘടനകൾ സമരത്തിനൊരുങ്ങുന്നത്. വിദ്യാർഥികളുടെ മിനിമം യാത്രാനിരക്ക് ആറു രൂപയാക്കാനും നികുതിയിളവ് നൽകണമെന്നും ആവശ്യമുണ്ട്.
ഡീസലിന് 66 രൂപ വിലയുള്ളപ്പോഴാണു ബസ് ചാർജ് എട്ടു രൂപയായി വർധിപ്പിച്ചത്. ഡീസലിന് ഓരോ അഞ്ചുരൂപ വർധിക്കുന്പോഴും കാലാനുസൃതമായി ബസ് ചാർജും വർധിപ്പിച്ചിരുന്നു. കോവിഡ് കാലത്ത് 10 രൂപയായിരുന്നു മിനിമം ചാർജ്. എന്നാൽ അതു പിന്നീട് എട്ടു രൂപയാക്കി പുനഃസ്ഥാപിച്ചു.
കോവിഡ് കാലത്തെ സന്പത്തിക ബുദ്ധിമുട്ടും അടിക്കടിയുള്ള ഇന്ധനവിലയും ബസ് വ്യവസായത്തെ സാരമായി ബാധിച്ചു. 44 സീറ്റുള്ള ബസിനു മൂന്ന് മാസത്തേക്കു മുപ്പത്താറായിരം രൂപയോളമാണ് നികുതി വരുന്നത്. കുടാതെ സ്പെയർ പാർട്സുകൾക്കും വിലകൂടി.
ഇൻഷ്വറൻസ് തുകയും വർധിച്ചിട്ടുണ്ട്. ഈ സാഹചര്യം കണക്കിലെടുത്തു സ്കൂൾ ബസുകളുടെ നികുതി ഒഴിവാക്കിയതുപോലെ സ്വകാര്യ ബസുകളുടെയും നികുതി ഒഴിവാക്കണമെന്നാണ് ഇവരുടെ ആവശ്യം. കുടാതെ ജസ്റ്റീസ് രാമചന്ദ്രൻ കമ്മീഷൻ ശിപാർശ അടിയന്തരമായി നടപ്പാക്കണമെന്നും ബസുടമകൾ ആവശ്യപ്പെടുന്നു.
ബസ് വ്യവസായത്തിലെ പ്രതിസന്ധി ചർച്ച ചെയ്യാനും മിനിമം ചാർജ് 12 രൂപയാക്കാനും ആവശ്യപ്പെട്ട് ഈ ആഴ്ച തന്നെ ബസുടമകളുടെ സംഘടനകളുടെ കോ-ഓർഡിനേഷൻ കമ്മിറ്റി ചേരുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി കെ. രാധകൃഷ്ണൻ പറഞ്ഞു.
Tags:
KERALA