കോവിഡിന്റെ രണ്ടാംവരവും ലോക്ക് ഡൗണും മൂലം നട്ടംതിരിഞ്ഞ് ഓട്ടോ തൊഴിലാളികള്‍. ആദ്യ ലോക്ക് ഡൗണ്‍ വരുത്തിവച്ച ദുരിതത്തില്‍ നിന്നും ഓട്ടോ തൊഴിലാളികള്‍ വല്ലവിധേനയും കരകയറാനൊരുങ്ങവെയായിരുന്നു കോവിഡിന്റെ രണ്ടാംവരവും തുടര്‍ന്നുള്ള ലോക്ക് ഡൗണും എത്തിയത്.
അടച്ചിടല്‍ ഒരു മാസത്തോടടുക്കുമ്പോള്‍ വരുമാനം നിലച്ച ഓട്ടോ തൊഴിലാളികള്‍ വലിയ പ്രതിസന്ധിയിലാണ്.ലോക്ക് ഡൗണ്‍ ഇനിയും നീണ്ടാല്‍ ജീവിതമെങ്ങനെ മുമ്പോട്ട് കൊണ്ടുപോകുമെന്ന ആശങ്ക ഈ മേഖലയില്‍ തൊഴിലെടുത്തിരുന്നവര്‍ മുമ്പോട്ട് വെക്കുന്നു.
വിനോദ സഞ്ചാര മേഖലയടക്കം പൂര്‍ണ്ണമായി അടഞ്ഞ് കിടക്കുന്നത് ടാക്സി തൊഴിലാളികളുടെ വരുമാനവും പൂര്‍ണ്ണമായി ഇല്ലാതാക്കി. ദിവസവും വര്‍ധിക്കുന്ന ഇന്ധനവിലയും ഇന്‍ഷുറന്‍സ് ഉള്‍പ്പെടെയുള്ള വാഹനങ്ങളുടെ അനുബന്ധ ചിലവുകളും താങ്ങാവുന്നതിനും അപ്പുറത്തേക്ക് കാര്യങ്ങള്‍ എത്തിക്കുന്നുവെന്ന പരാതി ഓട്ടോറിക്ഷാ തൊഴിലാളികള്‍ പങ്കുവെച്ചു.
വരുമാനം നിലച്ചതോടെ പലരുടെയും വായ്പാ തിരിച്ചടവുകള്‍ മുടങ്ങി. പ്രതിസന്ധി നേരിടുന്ന ഓട്ടോ മേഖലയെ പിടിച്ച് നിര്‍ത്താന്‍ സര്‍ക്കാര്‍ ഇടപെടലെന്ന ആവശ്യവും ഇവര്‍ മുമ്പോട്ട് വെക്കുകയാണ്. അടിക്കടിയുള്ള ഇന്ധന വിലവർധനവിൽ വരുമാനം കുറഞ്ഞ് ഇനിയെന്ത് ചെയ്യണം എന്നറിയാതെ ജീവിതം വഴിമുട്ടിനിൽക്കുന്ന അവസ്ഥയിലാണ് ഭൂരിഭാഗം ഓട്ടോ തൊഴിലാളികളും കടന്നുപോകുന്നത്.
Tags:
KERALA