Trending

സംവരണമെന്നത് സാമ്പത്തിക സഹായ പാക്കേജാക്കി മാറ്റരുത് ; സമസ്ത

കോഴിക്കോട്:ഉദ്യോഗ-വിദ്യാഭ്യാസ മേഖലയിൽ പിന്നോക്ക വിഭാഗങ്ങളെ ബോധപൂർവ്വം അവഗണിക്കുന്ന മാറി മാറി വരുന്ന സർക്കാറുകളുടെ നിലപാടിനെതിരെ സമസ്ത ശക്തമായ പ്രക്ഷോഭത്തിലേക്ക് നീങ്ങുകയാണ്.നിരന്തരമായ പോരാട്ടത്തിലൂടെ പിന്നോക്ക വിഭാഗങ്ങൾ നേടിയെടുത്ത സംവരണമെന്ന അവകാശത്തെ അട്ടിമറിക്കുന്ന സമീപനമാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചിട്ടുള്ളത്.സവർണ്ണ വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുടെ പേര് പറഞ്ഞ് അധികാരസ്ഥാനങ്ങൾ അന്യായമായും അനർഹമായും തട്ടിയെടുക്കാനുള്ള ശ്രമമാണ് ഉദ്യോഗസ്ഥ പിൻബലത്തോടെ നടക്കുന്നത്.പതിറ്റാണ്ടുകളായി ഈ അനീതി നടന്നു കൊണ്ടിരിക്കുന്നു.

ഇതിനിടെയാണ് യാതൊരു പഠനത്തിൻ്റെയും പിൻബലമില്ലാതെ മുന്നോക്കക്കാരിലെ സാമ്പത്തിക പിന്നോക്കക്കാർക്കെന്ന പേരിൽ 10% സംവരണം നടപ്പിലാക്കുന്നത്.ഭരണഘടനയുടെയും നീതിയുടെയും അന്തസ്സത്തക്ക് ഒട്ടും നിരക്കാത്തതാണ് ഈ നടപടി.സംവരണത്തിൻ്റെ അടിസ്ഥാന ആശയം സാമൂഹ്യ മായും വിദ്യാഭ്യാസ പരമായുമുള്ള പിന്നോക്കാവസ്ഥ പരിഹരിക്കുക എന്നതാണ്.സാമ്പത്തികം ഇതിൽ പ്രശ്നമേ ആകുന്നില്ല. പല കാരണങ്ങളാൽ സാമൂഹ്യമായും അധികാര പങ്കാളിത്വത്തിലും അവസരം ലഭിക്കാതെ പോയവരെ മുമ്പി ലെത്തിക്കുക എന്നതാണ് പിന്നോക്ക വിഭാഗ സംവരണത്തിൻ്റെ ലക്ഷ്യം. ഇന്നും ആ ലക്ഷ്യത്തിൻ്റെ നാലയലത്ത് പോലും കേരളമെത്തിയിട്ടില്ല. ജനസംഖ്യാനുപാതികമായ സംവരണമെന്ന മുറവിളി പതിറ്റാണ്ടുകളായി പിന്നോക്ക വിഭാഗങ്ങൾ മുഴക്കിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ നാമമാത്രമായ സംവരണം മാത്രമാണ് നൽകുന്നത്.

പുതിയ സവർണ്ണ സംവരണ പ്രഖ്യാപനത്തോടെ നിലവിലുള്ളതിൽ പോലും കയ്യിട്ടുവാരുകയാണ്. കേവലം 20 ശതമാനമുള്ള മുന്നോക്കക്കാർക്ക് അർഹതപ്പെട്ടതിലധികം അന്യായമായി വാരിക്കോരി നൽകിയതിൻ്റെ കാരണമായി ഈ വർഷത്തെ ഹയർ സെക്കൻ്റ്റി അലോട്ട്മെൻറിൽ എണ്ണായിരത്തോളം സീറ്റുകളിൽ അപേക്ഷകരുണ്ടായില്ലെന്നത് ഇതിന് മികച്ച ഉദാഹരണമാണ്. പിന്നോക്ക വിഭാഗങ്ങൾക്കുള്ള സംവരണത്തെ ബാധിക്കാത്ത വിധം ബാക്കിയുള്ളതിൽ നിന്നാണ് സാമ്പത്തിക സംവരണമേർപ്പെടുത്തുക എന്ന് മുഖ്യമന്ത്രി ഉൾപെടെയുള്ളവർ പറഞ്ഞിരുന്നെങ്കിലും ആ വാഗ്ദാനത്തിന് വിരുദ്ധമായി മൊത്തത്തിൽ നിന്നാണ് ഇപ്പോൾ സംവരണമേർപ്പെടുത്തിയത്. ഇത് കടുത്ത ചതിയാണ്.

സുപ്രീം കോടതിയിൽ വ്യവഹാരം നിലനിൽക്കുന്ന ഈ വിഷയത്തിൽ അതിൻ്റെ അന്തിമ തീർപ്പിനു പോലും കാത്തിരിക്കാതെ ഇത്ര ധൃതിപ്പെട്ട് കേരളത്തിൽ മാത്രം നടപ്പിലാക്കിയത് ദുരൂഹമാണ്. സംസ്ഥാനത്തെ മുഴുവൻ ജനങ്ങളെയും ബാധിക്കുന്ന അടിയന്തിര വിഷയങ്ങളിൽ പോലും ഉദാസീനതയും കാലവിളംബവും കാണിക്കുന്ന നാട്ടിൽ ഈ നടപടിക്രമങ്ങൾക്കു മാത്രം കാണുന്ന വേഗത അത്ഭുതപ്പെടുത്തുന്നതാണ്.

ജനസംഖ്യാനുപാതിക പ്രാതിനിധ്യമില്ലെന്നത് പോകട്ടെ അനുവദിക്കപ്പെട്ട നാമമാത്രമുള്ളത് പോലും പിന്നോക്കക്കാർക്ക് കിട്ടിയിട്ടില്ല.നരേന്ദ്ര കമ്മീഷൻ റിപ്പോർട്ടിൽ പരാമർശിച്ച ബാക്ക് ലോഗ് നികത്തൽ ഇന്നും മരീചികയായിക്കിടക്കുന്നു.

ഈയൊരു പശ്ചാത്തലത്തിൽ താഴെ പറയുന്ന ആവശ്യങ്ങൾ ഞങ്ങൾ ഉന്നയിക്കുന്നു.

1. പുതുതായി പ്രഖ്യാപിച്ച 10% മുന്നോക്ക സാമ്പത്തിക സംവരണം സംബന്ധിച്ച് സുപ്രീം കോടതിയിലും ഹൈക്കോടതിയിലുമുള്ള കേസുകൾ കഴിയുന്നത് വരെ ഇത് സംബന്ധമായി കേരളത്തിൽ നടപ്പിലാക്കിയ എല്ലാ നടപടിക്രമങ്ങളും മരവിപ്പിക്കുക.
 

2, നരേന്ദ്ര കമ്മീഷൻ റിപ്പോർട്ടിലും പാലൊളി കമ്മീഷൻ റിപ്പോർട്ടിലും നിർദ്ദേശിക്കപ്പെട്ട ബാക്ക് ലോഗ് നികത്തൽ ഉടൻ നടപ്പിലാക്കുക.
 

3. പിന്നോക്ക വിഭാഗങ്ങൾക്ക് ജനസംഖ്യാനുപാതിക മായി സംവരണമേർപ്പെടുത്തുക.
 

4. പിന്നോക്ക വിഭാഗങ്ങളിലെ ഓരോ കക്ഷിക്കും വ്യത്യസ്ത തസ്ഥിക കളിൽ നീക്കിവെക്കപ്പെട്ട ശതമാനത്തിൻ്റെ തോത് നിലവിൽ ഉള്ളതിൻ്റെ പരമാവധി ആക്കുക.
 

5. ഓരോ പത്ത് വർഷം കൂടുമ്പോഴും Socio Economic cast survey നടത്തണമെന്ന ഹൈക്കോടതി ഉത്തരവ് അടിയന്തിരമായി നടപ്പിലാക്കുക.

6. സംവരണത്തിൽ ഉദ്യോഗസ്ഥ ലോബി നടത്തിക്കൊണ്ടിരിക്കുന്ന അട്ടിമറി അവസാനിപ്പിക്കുക.

(eg: മെറിറ്റിൽ ജോലി ലഭിക്കാൻ സാധ്യതയുള്ള ഉദ്യോഗർത്ഥിയെ സംവരണ ക്വാട്ടയിൽ ഉൾപ്പെടുത്തി നടത്തുന്ന അട്ടിമറികൾ.)

തികച്ചും അന്യായമായ നടപടികളാണ് സംവരണ വിഷയത്തിൽ സർക്കാർ സ്വീകരിക്കുന്നത്. പിന്നോക്ക വിഭാഗങ്ങളെ അവഗണിച്ചു കൊണ്ട് ഒരു സർക്കാരിനും മുന്നോട്ട് പോകാൻ കഴിയില്ല. ന്യായമായ ആവശ്യങ്ങൾക്ക് വേണ്ടി പിന്നോക്ക വിഭാഗങ്ങൾ ശബ്ദിക്കുമ്പോൾ അതിനെ വർഗീയമായി ചിത്രീകരിച്ച് അരികു വൽക്കരിക്കാനുള്ള ഏതൊരു ശ്രമവും പിന്നോക്ക വിഭാഗങ്ങൾ ഒറ്റക്കെട്ടായി നിന്ന് ചെറുത്തു തോൽപിക്കും.സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും മതിയായ പരിഗണന നൽകണം. സാമ്പത്തികമായി പിന്നോക്കമുള്ളവർക്ക് ആവശ്യമായ സാമ്പത്തിക സഹായം നൽകി ആ നിലയിലും സാമൂഹ്യ മായി പിന്നോക്കമുള്ളവർക്ക് സംവരണം പോലെയുള്ള പദ്ധതികളിലൂടെയും മുമ്പോട്ട് കൊണ്ട് വരികയാണ് വേണ്ടത്.

കേരളത്തിലെ 80 ശതമാനത്തോളം വരുന്ന പിന്നോക്ക വിഭാഗത്തിൻ്റെ അവകാശ സംരക്ഷണ പോരാട്ടത്തിനോട്സമസ്തയും ഐക്യദാർഡ്യം പ്രഖ്യാപിക്കുന്നു. ഇതിൻ്റെ ഭാഗമായി സമസ്ത നേതാക്കൾ ഉടൻ മുഖ്യമന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും കാണും.നവംബർ രണ്ടിന് തിങ്കളാഴ്ച കോഴിക്കോട്ട് നേതൃസംഗമവും അവകാശ പ്രഖ്യാപനവും നടക്കും.നവംബർ ആറിന് വെള്ളിയാഴ്ച ജുമുഅക്ക് ശേഷം പത്ത് ലക്ഷം ഒപ്പുകൾ ശേഖരിച്ച് മുഖ്യമന്ത്രിക്ക് സമർപ്പിക്കും. മേഖലാ തലങ്ങളിൽ കൊ വിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് അവകാശ പ്രഖ്യാപന സംഗമങ്ങളും ലഘുലേഖാ വിതരണവും നടക്കും.

Previous Post Next Post
3/TECH/col-right