Trending

ജില്ലയില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും;പൊതുചടങ്ങുകളില്‍ ആളുകളുടെ എണ്ണം പരിമിതപ്പെടുത്തി:ജില്ലാ കലക്ടര്‍

ജില്ലയില്‍ സമ്പര്‍ക്ക കേസുകള്‍ കൂടി വരുന്ന സാഹചര്യത്തില്‍ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ദുരന്തനിവാരണസമിതി യോഗം തീരുമാനിച്ചതായി ജില്ലാ കലക്ടര്‍ സാംബശിവ റാവു  പറഞ്ഞു. ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ ലംഘിക്കുന്ന പ്രവണത ആളുകളില്‍ കണ്ടുവരുന്നുണ്ട്. ഇത് ഒരിക്കലും അനുവദിക്കാന്‍ കഴിയില്ല. അത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ജാഗ്രതയോടെ മുന്നോട്ടു പോയില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും കലക്ടര്‍ പറഞ്ഞു.


ആളുകള്‍ കൂട്ടമായി നില്‍ക്കുന്നതും മാസ്‌ക് കൃത്യമായി ഉപയോഗിക്കാതിരിക്കുന്നതും വലിയ അപകടഭീഷണിയാണ് ഉയര്‍ത്തുന്നത്. തദ്ദേശ സ്ഥാപനങ്ങളില്‍ 24 മണിക്കൂറും പ്രവര്‍ത്തനസജ്ജമായ കണ്‍ട്രോള്‍ റൂമുകളുണ്ട്. പുറത്ത് നിന്ന് വരുന്ന ആളുകളെയെല്ലാം നിരീക്ഷണത്തിലാക്കും. വിവാഹം ചടങ്ങുകളില്‍ 50ല്‍ കൂടുതല്‍ പേരെ അനുവദിക്കില്ല. മരണാനന്തര ചടങ്ങുകളില്‍ പരമാവധി 20 ആളുകള്‍ മാത്രമേ പങ്കെടുക്കാന്‍ പാടുള്ളു.കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കണം ചടങ്ങുകള്‍ നടത്തേണ്ടത്. പ്രാര്‍ഥനാ കേന്ദ്രങ്ങളില്‍ സാമൂഹിക അകലം ഉറപ്പ് വരുത്തണം. യാത്രാ പശ്ചാത്തലമുള്ളവരോ നിരീക്ഷണത്തില്‍ കഴിഞ്ഞവരോ പൊതുജനസമ്പര്‍ക്കം ഇല്ലാതെ കഴിയണം. ഗ്രാമീണ വിനോദ സഞ്ചാരമേഖലകളില്‍ അയല്‍ ജില്ലകളില്‍ നിന്നടക്കം ആളുകള്‍ വരുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.  അവിടങ്ങളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും. 

വ്യാപാര സ്ഥാപനങ്ങളില്‍ ആറടി അകലം പാലിക്കണം. കടയുടെ വിസ്തൃതിക്കനുസരിച്ച് മാത്രമേ ആളുകളെ പ്രവേശിപ്പിക്കാന്‍ പാടുള്ളു. സ്ഥാപനങ്ങളിലും ചടങ്ങുകളിലും വരുന്ന ആളുകളുടെ പേരുവിവരങ്ങള്‍ ഉള്‍പ്പെടുത്തിയ രജിസ്റ്റര്‍ നിര്‍ബന്ധമാണ്. പ്രായം കൂടിയവര്‍ പൊതുവിടങ്ങള്‍ സന്ദര്‍ശിക്കാതിരിക്കുക. രാഷ്ട്രീയ കൂടിച്ചേരലുകള്‍ക്ക് പോലിസ് അനുവാദം നിര്‍ബന്ധമാണ്. അത്തരം പരിപാടികളില്‍ 10ല്‍ കൂടുതല്‍ ആളുകള്‍ പാടില്ല. മറ്റുജില്ലകളിലേക്ക് പോകുന്നവര്‍ വാര്‍ഡ് ആര്‍.ആര്‍.ടി കളെ വിവരം അറിയിക്കണം. ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും. അവര്‍ക്ക് താമസസൗകര്യവും ഏര്‍പ്പെടുത്തും. മാര്‍ക്കറ്റുകളിലും ഹാര്‍ബറുകളിലും പൊലിസ് നിരീക്ഷണം ശക്തിപ്പെടുത്തുമെന്നും കലക്ടര്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, കോഴിക്കോട് സിറ്റി അഡീ.ഡിസിപി കെ.പി.റസാഖ്, റൂറല്‍ ഡിസ്ട്രിക്ട് കണ്‍ട്രോള്‍ അസി.കമ്മീഷണര്‍ രാകേഷ് കുമാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി.തുടങ്ങിയവര്‍ പങ്കെടുത്തു.

കോഴിക്കോട് ജില്ലയിലെ  താഴെപറയുന്ന വാര്‍ഡുകള്‍ കണ്ടെയിന്‍മെന്‍റ് സോണായി  പ്രഖ്യാപിച്ചുകൊണ്ട് ജില്ല കലക്ടർ ഉത്തരവിട്ടു.

വടകര മുന്‍സിപ്പാലിറ്റി മുഴുവൻ വാർഡുകളും 

കോഴിക്കോട് കോര്‍പ്പറേഷന്‍

വാര്‍ഡ് 41- അരീകാട്
വാര്‍ഡ് 57 - മുഖദാർ

പേരാമ്പ്ര ഗ്രാമപഞ്ചായത്ത്‌

വാര്‍ഡ് 17 - ആക്കുപറമ്പ് 
വാര്‍ഡ് 18 - എരവട്ടുർ 
വാര്‍ഡ് 19 - ഏരത്ത്മുക്ക് 

ദുരന്തനിവാരണ പ്രവര്‍ത്തനം/കോവ‍ിഡ് പ്രതിരോധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ഓഫിസുകള്‍/പോലീസ് ,ഹോം-ഗാര്‍ഡ് /ഫയര്‍ ആന്‍റ് റസ്ക്യൂ /റവന്യൂ ഡിവിഷണല്‍ ഓഫീസ് / താലൂക്ക് ഓഫീസ്/ വില്ലേജ് ഓഫീസ്/ട്രഷറി /കെ.എസ്.ഈ.ബി /വാട്ടര്‍ അതോറിറ്റി / തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ,ATM എന്നിവ ഒഴികെയുള്ള  ഓഫീസുകള്‍ അടച്ചിടേണ്ടതും ജിവനക്കാര്‍ വീട്ടിലിരുന്ന് ജോലി ചെയ്യേണ്ടതുമാണ് .

പ്രസ്തുത തദ്ദേശസ്വയംഭരണ സ്ഥാപന വാര്‍ഡുകളിലെ പൊതുപ്രവേശന റോഡുകളിലൂടെയുള്ള വാഹനഗതാഗതം നിരോധിച്ചുകൊണ്ട് ഉത്തരവാകുന്നു.

അവശ്യവസ്തുക്കളുടെ  വിതരണത്തിന് വരുന്ന വാഹനങ്ങള്‍ക്കും ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിനായുള്ള വാഹനങ്ങള്‍ക്കും , നീരീക്ഷണത്തിനും പരിശോധനക്കുമായി വരുന്ന ആരോഗ്യവകുപ്പ് ജീവനക്കാരുടെ വാഹനങ്ങള്‍ക്കും നിരോധനം ബാധകമല്ല.

നാഷണല്‍ ഹൈവേ വഴി യാത്രചെയ്യുന്നവര്‍ കണ്ടെയിന്‍മെന്‍റ് സോണില്‍ ഒരിടത്തും നിര്‍ത്താന്‍ പാടുള്ളതല്ല.

കണ്ടെയിന്‍മെന്‍റ് സോണില്‍ ഉള്‍പ്പെട്ടവര്‍  അടിയന്തിര വൈദ്യസഹായത്തിനും അവശ്യവസ്തുക്കള്‍ വാങ്ങാനുമല്ലാതെ   വീടിന് പുറത്തേക്ക് സഞ്ചരിക്കുന്നതും മറ്റുള്ളവര്‍ ഈ വാര്‍ഡിലേക്ക് പ്രവേശിക്കുന്നതും നിരോധിച്ചിരിക്കുന്നു .

മേല്‍ പറഞ്ഞ തദ്ദേശസ്വയംഭരണ വാര്‍ഡുകളിലെ ഭക്ഷ്യ /അവശ്യ വസ്തുക്കള്‍ കച്ചവടം ചെയ്യുന്ന സ്ഥാപനങ്ങള്‍,മെഡിക്കല്‍ ഷോപ്പുകള്‍, മറ്റ് അവശ്യസര്‍വ്വീസുകള്‍ എന്നിവ രാവിലെ 10 മണിമുതല്‍ വൈകുന്നരം 6.00മണിവരെയും ,മില്‍ക്ക് ബൂത്തുകള്‍ രാവിലെ 5.00മണിമുതല്‍ 10.00മണിവരെയും വൈകുന്നേരം 4.00മണിമുതല്‍ 6.00മണിവരെയും മാത്രമേ തുറന്ന് പ്രവര്‍ത്തിക്കാന്‍ പാടുള്ളു. മറ്റ് സ്ഥാപനങ്ങള്‍ ഇനിയൊരറിയിപ്പുണ്ടാവുന്നത് വരെ പ്രവര്‍ത്തിക്കുന്നത് നിരോധിച്ചിരിക്കുന്നു .

ഈ വാര്‍ഡുകളില്‍ ഉള്‍പ്പെടുന്ന മത്സ്യ-മാംസ മാര്‍ക്കറ്റുകള്‍ക്കും നിരോധനം ബാധകമാണ്.

മേല്‍ പറഞ്ഞിരിക്കുന്ന  വാര്‍ഡുകളില്‍ താമസിക്കുന്നവര്‍ക്ക് വാര്‍ഡിന് പുറത്ത് നിന്ന് അവശ്യവസ്തുക്കള്‍ ആവശ്യമായിവരുന്ന പക്ഷം വാര്‍ഡ് RRT കളുടെ സഹായം തേടാവുന്നതാണ്.

മേല്‍ പറഞ്ഞിരിക്കുന്ന വാര്‍ഡുകളില്‍ പോലീസ് നിരീക്ഷണം ശക്തിപ്പെടുത്താനാവശ്യമായ നടപടികള്‍ ജില്ലാപോലീസ് മേധാവി സിറ്റി/റൂറല്‍ സ്വീകരിക്കേണ്ടതാണ്.

ഇന്‍സിഡന്‍റ്  കമാന്‍റര്‍മാര്‍ ,നോഡല്‍ ഓഫീസര്‍മാര്‍ എന്നിവര്‍ മേല്‍ പറഞ്ഞ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തേണ്ടതാണ്.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ആരോഗ്യവിഭാഗത്തിന്റെ നിരീക്ഷണം ശക്തിപ്പെടുത്തേണ്ടതാണ്.

ഈ പഞ്ചായത്തുകളില്‍ രാത്രി 7.00 മണി മുതല്‍ രാവിലെ 5.00 മണിവരെയുള്ള യാത്രകള്‍ പൂര്‍ണമായി നിരോധിച്ചിരിക്കുന്നു . അടിയന്തിര വൈദ്യസഹായത്തിനുള്ള യാത്രകള്‍ക്ക് മാത്രമേ ഇളവുണ്ടായിരിക്കുകയുള്ളു.

മേല്‍ ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ 2005ലെ ദുരന്തനിവാരണനിയമം സെക്ഷന്‍ 51 മുതല്‍ 60 വരെയുള്ള വകുപ്പുകള്‍ അനുസരിച്ചും ഇന്‍ഡ്യന്‍ പീനല്‍ കോഡ്  188,269വകുപ്പുകള്‍ പ്രകാരവും കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണ് .

ഈ ഉത്തരവിന് 𝟏𝟓-𝟎𝟕-𝟐𝟎𝟐𝟎 മുതല്‍ പ്രാബല്യമുണ്ടായിരിക്കും.
കൊവിഡ് ചികിത്സയ്ക്കായി പഞ്ചായത്ത് തലത്തിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ; 10 ദിവസത്തിനകം 50000 കിടക്കകൾ

കോഴിക്കോട്:സംസ്ഥാനത്ത് പഞ്ചായത്ത് തലത്തിൽ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ തുടങ്ങാൻ സർക്കാർ തീരുമാനിച്ചു. ഓരോ പഞ്ചായത്തിലും 100 കിടക്കകൾ വീതമുള്ള  സെന്ററുകൾ സജ്ജമാക്കും. 10 ദിവസത്തിനകം സംസ്ഥാനത്ത് കിടത്തിച്ചികിൽസയ്ക്ക് 50000 കിടക്കകൾ സജജമാക്കാനാണ് തീരുമാനം. സന്നദ്ധ സംഘടനകളുടെ ഉൾപ്പടെ സഹായത്തോടെയാകും സെന്ററുകൾ സജ്ജമാക്കുക. പദ്ധതി നടപ്പാക്കാനായി പ്രത്യേകം ഐഎഎസ് ഓഫീസർമാരെ ചുമതലപ്പെടുത്തി. 14 ജില്ലകളിലും ഐഎഎസ് ഉദ്യോഗസ്ഥരെ നിയോഗിച്ച് ഉത്തരവിറങ്ങി.

അതേസമയം, കോഴിക്കോട് നാദാപുരം മേഖലയിൽ വൻതോതിൽ കൊവിഡ് വ്യാപനമുണ്ടായതിന് പിന്നാലെ കോഴിക്കോട് ജില്ലയിൽ കൊവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കി. ​ഗ്രാമീണമേഖലകളിൽ കൊവിഡ് വൈറസ് ശക്തമായി വ്യാപിക്കുന്നുവെന്ന സൂചനയെ തുട‍ർന്ന് പഞ്ചായത്തുകളിൽ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്ററുകൾ തുടങ്ങാനും ജില്ലാ ഭരണകൂടം തീരുമാനിച്ചു. 
നാദാപുരത്തിന് അടുത്ത് തൂണേരിയിലാണ് അപകടകരമായ രീതിയിൽ കൊവിഡ് വ്യാപനമുണ്ടായത്. ഇവിടെ മരണവീടുകളിൽ നിന്നും രോഗം പകർന്നതായി സംശയിക്കുന്നതായി ജില്ലാ കളക്ടർ വി.സാംബശിവ റാവു പറഞ്ഞു. കോഴിക്കോട്ടേയും കണ്ണൂരിലേയും ചില മരണവീടുകൾ സന്ദർശിച്ചവർക്ക് രോഗം പകർന്നതോടെയാണ് ഇത്തരമൊരു സാധ്യത ആരോഗ്യവകുപ്പ് പരിശോധിക്കുന്നത്. തൂണേരിയിൽ 400 പേരെ കൊവിഡ് ടെസ്റ്റിൽ വിധേയരാക്കിയതിൽ 53 പേർക്ക് കൊവിഡ് പൊസിറ്റീവാണ്.

Previous Post Next Post
3/TECH/col-right