Trending

വാഹന നിയമലംഘനത്തിന് ഇനി ഉടന്‍ പിടി വീഴും.

മോട്ടോര്‍ വാഹന നിയമം ലംഘിച്ച് ഇനി ആര് വാഹനമോടിച്ചാലും പിഴയും തുടര്‍ നടപടിയും ഇനി വൈകില്ല. നൂതന സാങ്കേതികവിദ്യയായ 'ഇ -ചെലാൻ' ഉപയോഗിച്ച് ഉദ്യോഗസ്ഥര്‍ പെട്ടെന്ന് തന്നെ നടപടികളിലേക്ക് കടക്കും. കേരളത്തിലാദ്യമായി എറണാകുളത്താണ് 'ഇ -ചെലാൻ' സംവിധാനം പ്രാവര്‍ത്തികമായത്. 


കാലാകാലങ്ങളായി, നിയമ ലംഘകർക്കെതിരെ കുറ്റപത്രം നൽകാൻ പേപ്പറും പേനയും ഉപയോഗിച്ചിരുന്ന മോട്ടോർ വാഹന വകുപ്പ് ഇനി മുതൽ പൂർണ്ണമായും നൂതന സാങ്കേതികവിദ്യയായ 'ഇ -ചെലാൻ' ലേക്ക് മാറുകയാണ്. കേരളത്തിലാദ്യമായി എറണാകുളത്ത് ഇ ചെലാന്‍ സംവിധാനമുപയോഗിച്ച് മോട്ടോര്‍വാഹന വകുപ്പ് നിയമം ലംഘിച്ചെത്തുന്നവര്‍ക്കെതിരെ നടപടിയെടുത്ത് തുടങ്ങി. 

എറണാകുളം റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസിന് കീഴിലാണ് ഇ-ചെലാന്‍ സംവിധാനം നിലവില്‍ വന്നത്. ഫെഡറല്‍ ബാങ്കിന്‍റെ സഹകരണത്തോടെയാണ് ജില്ലയില്‍ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ ബാബു ജോണ്‍ ഇ ചെലാന്‍ സംവിധാനം ഉദ്ഘാടനം ചെയ്തു.വാഹന പരിശോധനാ സമയത്ത് എന്തൊക്കെ നിയമലംഘനമാണ് നടത്തിയത്, അതിനുള്ള പിഴത്തുക എത്ര.. തുടങ്ങി എല്ലാ വിവരങ്ങളും വാഹനമോടിച്ചയാളുടെ കൈകളില്‍ പ്രിന്‍റ് ചെയ്ത് കിട്ടുമെന്നതാണ് ഒരു പ്രത്യേകത. 

ഈ ആധുനിക ഉപകരണത്തിൽ നിയമലംഘനത്തിന്‍റെ ദൃശ്യങ്ങൾ, സമയം, സ്ഥലം എന്നിവയടക്കം തത്സമയം റെക്കോർഡ് ചെയ്യപ്പെടുന്നു. വാഹനത്തിന്‍റെ രജിസ്ട്രേഷൻ നമ്പർ ഫോട്ടോ എടുക്കുമ്പോൾ തന്നെ ഉടമയുടെ മേൽവിലാസവും, കൂടാതെ ഈ വാഹനത്തിന്‍റെ മുൻ കാല കുറ്റകൃത്യങ്ങൾ ഉണ്ടെങ്കിൽ അതും, മറ്റ് രേഖകളുടെ കാലാവധിയും കണ്ടെത്താനാവും. 

ഈ വിവരങ്ങൾ അപ്പോൾ തന്നെ കേന്ദ്രീകൃത സെർവ്വറിലേക്ക് റെക്കോർഡ് ചെയ്യപ്പെടും. കേസെടുത്ത വിവരം ഉടമയുടെ മൊബൈല്‍ നമ്പറിൽ SMS ആയി ചെല്ലും.അവശ്യമെങ്കിൽ പിഴ അപ്പോൾ തന്നെ പണമായോ, ഉപകരണത്തോട് അനുബന്ധിച്ചുള്ള സ്വൈപിംഗ് മെഷീൻ വഴിയോ അടക്കാനുള്ള സൗകര്യമുണ്ട്. പിഴ ഒടുക്കാൻ തയ്യാറാകാത്തവർക്കെതിരെ പ്രോസിക്യൂഷൻ നടപടികൾ ത്വരിതപ്പെടുത്താൻ ജില്ലതോറും വിർച്ച്വൽ കോടതികൾ ആരംഭിക്കും.
Previous Post Next Post
3/TECH/col-right