കോഴിക്കോട്: ജൂണ്‍ ഒന്നിന് ആരംഭിച്ച ഫസ്റ്റ്ബെൽ ഓണ്‍ലൈൻ ക്ലാസുകൾ വീട്ടിൽ വച്ച് കാണാൻ കഴിയാത്ത കുട്ടികൾക്കായി ജില്ലയിൽ 317 പൊതുകേന്ദ്രങ്ങൾ അടിയന്തരമായി സജ്ജമാക്കാൻ ജില്ലാ വിദ്യാഭ്യാസ സമിതി തീരുമാനിച്ചു. വായനശാലകൾ, ഊരുവിദ്യാ കേന്ദ്രങ്ങൾ, അങ്കണവാടികൾ, പ്രതിഭാകേന്ദ്രങ്ങൾ, അക്ഷയ സെന്ററുകൾ തുടങ്ങിയ സ്ഥാപനങ്ങളിലാണ് നാളെ മുതൽ ഓണ്‍ലൈൻ പഠനകേന്ദ്രങ്ങൾ തുടങ്ങുക.
ഇവിടേയ്ക്കാവശ്യമായ സാങ്കേതിക ഉപകരണങ്ങൾ ലഭ്യമാക്കാൻ തദ്ദേശസ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബിആർസികൾ, സ്കൂളുകൾ എന്നിവിടങ്ങളിലെ ഉപകരണങ്ങളും താത്കാലികമായി ഉപയോഗിക്കാം. പ്രാദേശികമായി പ്രായോജകരെ കണ്ടെത്തിയും ഉപകരണങ്ങൾ വാങ്ങാവുന്നതാണ് . പഠനകേന്ദ്രങ്ങളുടെ പ്രവർത്തനങ്ങൾക്ക് മേൽ നോട്ടം വഹിക്കാൻ സമീപത്തുള്ള പ്രൈമറി സ്കൂൾ അധ്യാപകർക്ക് ചുമതല നൽകണം. സ്കൂളിലെ മുഴുവൻ കുട്ടികൾക്കും വിക്ടേഴ്സ് ക്ലാസ്സുകൾ ലഭിക്കുന്നുണ്ടെന്ന് പ്രധാനാധ്യാപകർ ഉറപ്പാക്കണം.
സെന്ററുകളുടെ പ്രവർത്തനം എഇഒ, ബിപിസി, അക്കാദമിക് കോ-ഓർഡിനേറ്റർ എന്നിവർ മോണിറ്റർ ചെയ്യണം. ഓരോ ക്ലാസിലെയും കുട്ടികൾക്ക് ക്ലാസുകൾ ലഭിച്ചു എന്നുറപ്പാക്കുകയും കുട്ടികളുടെ സംശയങ്ങൾ ദൂരീകരിച്ച് കൊടുക്കുകയും ചെയ്യാനുള്ള ചുമതല ക്ലാസധ്യാപകർക്കായിരിക്കും.
ടിവി ഉണ്ടായിട്ടും വിക്ടേഴ്സ് ചാനൽ ലഭിക്കുന്നില്ല എന്ന പരാതി ഉടൻ പരിഹരിക്കും. ചാനൽ ലഭ്യമാവുന്ന ഡിടിഎച്ച് കണക്ഷനുകൾ നൽകണമെന്ന് കേബിൾ ഓപ്പറേറ്റർമാർക്ക് കളക്ടർ ഉത്തരവ് നൽകും. ഓണ്‍ലൈൻ ക്ലാസ്സുകളുടെ പരിമിതി അനുഭവിക്കുന്ന ഭിന്നശേഷിക്കാർക്കായി സവിശേഷ പദ്ധതികൾ ആവിഷ്കരിക്കുന്നു.
കളക്ടറുടെ ചേന്പറിൽ നടന്ന ജില്ലാ വിദ്യാഭ്യാസ സമിതി യോഗത്തിൽ കളക്ടർ സാംബശിവ റാവു, വിദ്യാഭ്യാസ ഉപഡയറക്ടർ വി.പി. മിനി, ഹയർ സെക്കൻഡറി റീജിണൽ ഡെപ്യൂട്ടി ഡയറക്ടർ ഗോഗുല കൃഷ്ണൻ, സമഗ്ര ശിക്ഷാ ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർ ഡോ. എ.കെ. അബ്ദുൾ ഹക്കീം, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ലാ കോ-ഓർഡിനേറ്റർ ബി. മധു, ഡയറ്റ് സീനിയർ ലക്ചറർ യു.കെ. അബ്ദുൾ നാസർ എന്നിവർ പങ്കെടുത്തു.
കളക്ടറുടെ ചേന്പറിൽ നടന്ന ജില്ലാ വിദ്യാഭ്യാസ സമിതി യോഗത്തിൽ കളക്ടർ സാംബശിവ റാവു, വിദ്യാഭ്യാസ ഉപഡയറക്ടർ വി.പി. മിനി, ഹയർ സെക്കൻഡറി റീജിണൽ ഡെപ്യൂട്ടി ഡയറക്ടർ ഗോഗുല കൃഷ്ണൻ, സമഗ്ര ശിക്ഷാ ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർ ഡോ. എ.കെ. അബ്ദുൾ ഹക്കീം, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ലാ കോ-ഓർഡിനേറ്റർ ബി. മധു, ഡയറ്റ് സീനിയർ ലക്ചറർ യു.കെ. അബ്ദുൾ നാസർ എന്നിവർ പങ്കെടുത്തു.
Tags:
EDUCATION