Trending

മൊബൈൽ കമ്പനിയുടെ കസ്റ്റമർ എക്സിക്യുട്ടീവ് ചമഞ്ഞ് : യുവതിയുടെ അക്കൗണ്ടിൽനിന്ന്‌ 39,000 രൂപ തട്ടി

ബാലുശ്ശേരി : സ്വകാര്യ മൊബൈൽ കമ്പനിയുടെ കസ്റ്റമർ കെയർ എക്സിക്യുട്ടീവായി ചമഞ്ഞ് ആയുർവേദ ഡോക്ടറുടെ അക്കൗണ്ടിൽനിന്ന്‌ 39,000 രൂപ തട്ടിയതായി പരാതി. ഉണ്ണികുളം ഇയ്യാട് സ്വദേശിനി ഡോ. ഷർമിളയാണ് ബാലുശ്ശേരി പോലീസിലും ബാലുശ്ശേരി എസ്.ബി.ഐ. മാനേജർക്കും പരാതിനൽകിയത്.ബാലുശ്ശേരി എസ്.ബി.ഐ. ബ്രാഞ്ച് അക്കൗണ്ടിൽനിന്നാണ് കഴിഞ്ഞദിവസം 39,000 രൂപ നഷ്ടമായത്. സൈബർ ഹാക്കിങ്ങിലൂടെയാണ് പണം തട്ടിപ്പ് നടന്നത്. 


സ്വകാര്യ മൊബൈൽ കമ്പനിയുടെ ആപ്പ് വഴി ഫോൺ റീച്ചാർജുചെയ്ത ഡോക്ടർക്ക് ആദ്യം നഷ്ടമായത് 239 രൂപയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് സ്വകാര്യ മൊബൈൽ കമ്പനിയുടെ നോഡൽ ഓഫീസർക്ക് പരാതിനൽകിയെങ്കിലും യാതൊരു മറുപടിയും ലഭിച്ചില്ല. തുടർന്ന് ട്വിറ്ററിൽ വീണ്ടും പരാതി മെസേജ് ആയി അയച്ചു. ഇതോടെ ട്വിറ്റർ വഴി 10 ദിവസത്തിനകം പ്രശ്നം പരിഹരിക്കാമെന്ന് മറുപടിയും എത്തി.

അടുത്തദിവസം ഡോക്ടറുടെ ഫോണിലേക്ക് സ്വകാര്യ മൊബൈൽ കമ്പനിയുടെ കസ്റ്റമർ കെയർ എക്സ്ക്യുട്ടീവ് എന്ന പേരിൽ ഒരാൾ വിളിക്കുകയും നഷ്ടപ്പെട്ട തുക തിരികെ ലഭിക്കാൻ ക്യുക് സപ്പോർട്ട് എന്ന അപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യാൻ നിർദേശിക്കുകയും ചെയ്തു. അപ്ളിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുകയും അതുവഴി ഹാക്കർ അക്കൗണ്ടിന്റെ യു.പി.ഐ. ഐ.ഡി.യും പാസ്‌വേർഡും കൈക്കലാക്കി പണം തട്ടുകയുമായിരുന്നെന്നാണ് ഡോ. ഷർമിളയുടെ പരാതി. 


പണം പിൻവലിച്ചതായി മെസേജ് എത്തിയപ്പോഴാണ് കൂടുതൽ പണം നഷ്ടമായതറിയുന്നത്. ഇതിനെത്തുടർന്നാണ് ബാലുശ്ശേരി പോലീസിലും എസ്.ബി.ഐ. ബാലുശ്ശേരി ബ്രാഞ്ചിലും പരാതിനൽകിയത്.പുണെ ആയുർവേദ മെഡിക്കൽ കോളേജിൽ പി.ജി. ഡിപ്ലോമ കോഴ്സിന് പഠിക്കുന്ന ഡോ. ഡൽഹിയിൽനിന്നാണ് ' മൊബൈൽ കണക്‌ഷൻ എടുത്തത്.

ലോക്‌ഡൗണിന് മുൻപാണ് നാട്ടിൽ എത്തിയത്.ഡൽഹിയിലെ പോസ്റ്റ്‌ ഓഫീസ് അക്കൗണ്ടിലൂടെയാണ് പണം തട്ടിയതെന്നും ഈ അക്കൗണ്ട് ഇപ്പോൾ ബ്ലോക്ക് ആണെന്നും കൂടുതൽ അന്വേഷണം നടക്കുന്നതായും ബാങ്ക് അധികൃതർ അറിയിച്ചതായി ഷർമിള പറഞ്ഞു.
Previous Post Next Post
3/TECH/col-right