Trending

കോവിഡ്; പട്ടാള പള്ളിയിലെ ജമാഅത്ത് നമസ്ക്കാരം നിർത്തിവെച്ചു

കോഴിക്കോട്-പട്ടാള പള്ളിയിലെ ജമാഅത്ത് നമസ്ക്കാരവും ജുമുഅയും ഇനിയൊരറിപ്പുണ്ടാകുന്നത് വരെ നിർത്തിവെക്കാൻ പട്ടാള പള്ളി പരിപാലന കമ്മിറ്റി തീരുമാനിച്ചതായി കമ്മിറ്റി പ്രസിഡന്‍റ് ടി.പി.എം സാഹീറും സെക്രട്ടറി പി.എം അബ്ദുൾ കരീമും പറഞ്ഞു. 

കോവിഡ് 19 പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ആളുകൾ പൊതു കൂട്ടംകൂടൽ നടത്തുന്നത് ഒഴിവാക്കുവാനുള്ള ഭരണകൂടത്തിന്‍റെ ശ്രമങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടാണ് പട്ടാള പള്ളിയിൽ ഇന്ന് സുബ്ഹി നമസ്ക്കാരം മുതൽ പൊതുജനങ്ങൾക്കായുള്ള പ്രാർത്ഥന നിർത്തിവെക്കുന്നത്.

പൊതു നമസ്ക്കാരം ഉണ്ടാകില്ലെങ്കിലും അഞ്ചു നേരവും ബാങ്ക് വിളിക്കും. പള്ളി ഇമാം, ഇമാം അസിസ്റ്റന്‍റ്, ക്ലീനിംഗ് സ്റ്റാഫ് എന്നിവർ മാത്രം നമസ്ക്കാരം നിർവഹിക്കും. കോ വിഡ്-19 വൈറസ് ബാധ വ്യാപകമാകുന്നതിന്‍റെ പശ്ചാത്തലത്തിൽ ഇന്നലെ കലക്ട്രറേറ്റിൽ ജില്ലാ ഭരണകൂടം മത സാമുദായിക സംഘടനകളുടെ യോഗം വിളിച്ചിരുന്നു. 

ആരാധനാലായങ്ങളിലൂടെ വൈറസ് വ്യാപിക്കുന്നത് തടയുവാനുള്ള മുൻകരുതലുകളെക്കുറിച്ചും സർക്കാർ ഇതിനായി പുറത്തിറക്കിയ നിർദേശങ്ങളെക്കുറിച്ചും യോഗം ചർച്ച ചെയ്തിരുന്നു. ഇതിനു ശേഷമാണ് കോഴിക്കോട് നഗരത്തിലെ പ്രധാന പള്ളികളിലൊന്നായ പട്ടാള പള്ളിയിൽ തല്‍ക്കാലം ജമാഅത്ത്, ജുമുഅ നമസ്ക്കാരം നിർത്തിവെക്കുവാനുള്ള തീരുമാനം വരുന്നത്.
  
കോവിഡ് 19; മസ്ജിദുകള്‍ പാലിക്കേണ്ട മുൻകരുതലുകൾ

കോവിഡ് 19ന്‍റെ പശ്ചാത്തലത്തില്‍ പള്ളികള്‍ പാലിക്കേണ്ട മുന്‍കരുതലുകള്‍ പുറത്തിറക്കിയിരിക്കുകയാണ് മസ്ജിദ് കൌണ്‍സില്‍.
  • ജുമുഅ നിർത്തിവെക്കുക എന്ന തീരുമാനത്തിന് അനുകൂലമായി അഭിപ്രായ ഐക്യം മതസംഘടനാ ഭാരവാഹികൾക്കിടയിൽ ഉണ്ടായിട്ടില്ല. അതിനാൽ പൊതുവായി അങ്ങിനെ ഒരാഹ്വാനം നാം നൽകുന്നില്ല. ഏതെങ്കിലും പ്രദേശത്തെ സവിശേഷ സാഹചര്യം പരിഗണിച്ച് ജുമുഅ നടത്തേണ്ടതില്ലെന്ന് അവിടെത്തെ കൈകാര്യകർത്താക്കൾക്കും മഹല്ല് ഭാരവാഹികൾക്കും അഭിപ്രായമുണ്ടെങ്കിൽ അങ്ങിനെ തീരുമാനിക്കാവുന്നതാണ്. ഇത്തരം തീരുമാനങ്ങളെടുക്കുന്നത് ആ പ്രദേശത്തെ മുസ്‍ലിം സംഘടനകളുടെ ഏകോപിച്ച അഭിപ്രായമാക്കിയെടുക്കാൻ പരമാവധി പരിശ്രമിക്കേണ്ടതാണ്.
  • സ്ത്രീകൾ, 15 വയസ്സിന് താഴെയുള്ള കുട്ടികൾ, 60 വയസ്സിന് മേലെയുള്ളവർ, പനി, ചുമ, ജലദോഷം തുടങ്ങിയ അസുഖങ്ങൾ ഉള്ളവർ, ഏതെങ്കിലും രോഗങ്ങൾക്ക് മരുന്ന് കഴിക്കുന്നവർ, അടുത്ത ദിവസങ്ങളിൽ വിദേശ യാത്ര നടത്തിയവർ എന്നിവർ നിലവിലെ സാഹചര്യത്തിൽ ജുമുഅക്ക് പങ്കെടുക്കാതിരിക്കലാണ് ഉത്തമം. 
  • വലിയ പള്ളികളിലെ വർദ്ധിച്ച തോതിലുള്ള തിരക്ക് ഒഴിവാക്കാൻ പരമാവധി ശ്രമിക്കണം. (ഇതിന്നായി എല്ലാ ചെറിയ പള്ളികളിലും 10 -15 മിനിറ്റ് നീണ്ട് നിൽക്കുന്ന ജുമുഅ നടത്തുന്നത് ആലോചിക്കാവുന്നതാണ്).
  • ജുമുഅ പരമാവധി സമയം കുറച്ച് നിർവഹിക്കുക. (നിർബന്ധബാധ്യതകളുടെ നിർവഹണത്തിൽ പരിമിതപ്പെടുത്തുക).
  • ആളുകൾ ജുമുഅയുടെ സമയത്ത് വരികയും ജുമുഅ കഴിഞ്ഞ ഉടനെ പിരിഞ്ഞു പോവുകയും ചെയ്യണം.
  • ഓരോരുത്തരും മുസ്വല്ല കൂടെ കരുതുന്നത് നന്നാവും.
  • ജുമുഅ ജമാഅത്തുകൾ കഴിഞ്ഞാൽ പളളികൾ അടച്ചിടുക. ഈ കാലയളവിൽ ഹസ്തദാനം പരമാവധി ഒഴിവാക്കുക.
  • ഹൗളുകൾ വെള്ളം ഒഴിവാക്കി വറ്റിച്ചിടുക.
  • അംഗ ശുദ്ധി വരുത്തുന്നതിന് ടാപ്പുകൾ മാത്രം ഉപയോഗിക്കുക. കൈ കഴുക്കുന്നതിന് ലിക്യുഡ് ബോട്ടിൽ വെക്കുക.
  • മസ്ജിദുകളിൽ നടക്കാറുള്ള ചെറുതും വലുതുമായ എല്ലാവിധ ക്ലാസ്സുകളും ഒഴിവാക്കുക.
  • ശുചിത്വം സംബന്ധിച്ച് ഇസ്‌ലാം നൽകിയ എല്ലാ നിർദ്ദേശങ്ങളും കർശനമായി മുറുകെ പിടിക്കുക. 
  • ഭീതി വേണ്ടതില്ലെന്നും അതേസമയം മുൻകരുതൽ അനിവാര്യമാണെന്നും എല്ലാവരേയും ഉണർത്തുക. ഇതിനായി സർക്കാർ തലത്തിൽ ലഭിക്കുന്ന നിർദ്ദേശങ്ങൾ കണിശമായി നടപ്പിൽ വരുത്തുക.
  • സർവ്വോപരി, വീഴ്ച്ചകൾ റബ്ബിനോട് ഏറ്റുപറഞ്ഞ് അവനിലേക്ക് ഖേദിച്ചു മടങ്ങാൻ എല്ലാവരേയും ഉണർത്തുക.


കേരളത്തിലെ മുസ്‌ലിം പള്ളികളിലെ നിസ്‌കാരവും ജമാഅത്തും ജുമഅയും നിര്‍ബന്ധപൂര്‍വം നിര്‍ത്തി വെക്കാന്‍ ഇതുവരെ സര്‍ക്കാറോ മത സംഘടനാ നേതാക്കളോ നിര്‍ദേശിച്ചിട്ടില്ല. കോഴിക്കോട് നഗരത്തിലെ പട്ടാളപ്പള്ളിയും ലുഅ്‌ലുഅ് പള്ളിയും മൊയ്തീന്‍ പള്ളിയും പിന്നെ ചേന്ദമംഗലൂരിലെ ചില പള്ളികളും അടച്ചിട്ടുണ്ട്. ഇതു പോലെ മറ്റു ചില പള്ളികളുമുണ്ട്.

ബാങ്കും നിസ്‌കാരവും ഇവിടെ നടക്കുമെന്നും പൊതുജനങ്ങള്‍ പങ്കെടുക്കുന്ന ജുമഅ ജമാഅത്ത് നിസ്‌കാരമാണ് തത്കാലത്തേക്ക് നിര്‍ത്തിവെച്ചിട്ടുള്ളതെന്നാണ് അധികൃതര്‍ അറിയിച്ചത്. അല്ലാതെ  കേരളത്തിലെ എല്ലാ പള്ളികളും അടച്ചിടാന്‍ ഇതുവരെ (9.43 പി.എം-18-03-2020)നിര്‍ദേശിച്ചിട്ടില്ല.  ഇന്നു ജില്ലാ കേന്ദ്രങ്ങളില്‍ മത നേതാക്കളുമായി മുഖ്യമന്ത്രി നടത്തിയ കോണ്‍ഫ്രന്‍സില്‍ ഈ നിര്‍ദേശം നല്‍കിയിട്ടില്ല. 

കലക്ടര്‍ നല്‍കിയ ഉത്തരവില്‍ ഇങ്ങനെയാണ് പറയുന്നത് 'പൊതുപരിപാടികളും ആഘോഷങ്ങളും ഉള്‍പ്പെടെ ആളുകള്‍ കൂടിച്ചേരുന്ന എല്ലാ പരിപാടികളും ഒഴിവാക്കണം. ആരോധനാലയങ്ങളില്‍ ഉള്‍പ്പെടെ ആളുകള്‍ അനിയന്ത്രിതമായി കൂടിച്ചേരുന്ന സാഹചര്യം ഉണ്ടാവരുത്. മതപരമായ അനിവാര്യ ചടങ്ങുകള്‍ അഞ്ച്/ പത്ത് പേരില്‍ പരിമിതപ്പെടുത്താന്‍ ശ്രദ്ധിക്കണം. ഇവരും നിശ്ചിത അകലം പാലിച്ചും മുന്‍കരുതല്‍ സ്വീകരിച്ചുമാണ് ചടങ്ങുകളില്‍ പങ്കെടുക്കേണ്ടത്'
സമസ്തയുടെ ഒരു പ്രസ്താവന ഇന്നു വന്നിട്ടുണ്ട്. 

ഇങ്ങനെയാണത്‌-
വിദേശ രാജ്യങ്ങളില്‍ പോയി വരുന്നവരിലാണ് കൊവിഡ് 19 രോഗാണുബാധ വ്യാപകമായി കണ്ടുവരുന്നത് എന്നതിനാല്‍ സംസ്ഥാന സര്‍ക്കാറും ആരോഗ്യ വകുപ്പും നിര്‍ദ്ദേശിച്ചയത്ര ദിവസം സ്വന്തം വീടുകളില്‍ അവര്‍ കഴിഞ്ഞ് കൂടണമെന്നും, അത്രയും ദിവസം യാതൊരു കാരണവശാലും ജന സമ്പര്‍ക്കത്തിനിടയാക്കുന്ന വിധം ബന്ധപ്പെട്ടവര്‍ പുറത്തിറങ്ങാതെ ശ്രദ്ധിക്കണമെന്നും സമസ്ത കേരള ജംഇയ്യതുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രൊഫ: കെ ആലിക്കുട്ടി മുസ്‌ലിയാര്‍ അറിയിച്ചു.

ഷഫീക് പന്നൂർ .




Previous Post Next Post
3/TECH/col-right