മുക്കം: കൂടരഞ്ഞിയിൽ വീണ്ടും ആയുധധാരികളായ മാവോവാദികൾ എത്തിയതായി
നാട്ടുകാർ. കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെയാണ് സംഘം എത്തിയത്. കൂടരഞ്ഞി
പഞ്ചയത്തിലെ പൂവാറംതോട് മേടപാറയിൽ ആയുധ ധാരികളായ നാലുപേർ അടങ്ങുന്ന സംഘം
എത്തിയെന്നാണ് നാട്ടുകാർ പറയുന്നത്. മഞ്ജുളായിൽ വത്സലയുടെ വീട്ടിലാണ്
ഇവരെത്തിയത്.
വീട്ടിൽ വത്സല ഒറ്റയ്ക്കാണ്
താമസിക്കുന്നത്. വന്നയുടനെ ചായ വേണമെന്നും അരിവേണമെന്നും പറഞ്ഞു. ഇതോടെ
വീട്ടമ്മ അവർക്ക് ചായയും അരിയും കൊടുത്തു. പിന്നീട് കൈകൊണ്ട് എഴുതിയ
പോസ്റ്റർ സംഘം ചുമരിൽ ഒട്ടിച്ചു. ഒരു മണിക്കൂർ അവിടെ തങ്ങിയശേഷമാണ്
മാവോവാദികൾ മടങ്ങിയതെന്നാണ് നാട്ടുകാർ പറയുന്നത്. വന്നവർ മലയാളമാണ്
സംസാരിച്ചത്.
കബനീദളം എന്ന തലക്കെട്ടിലാണ്
പോസ്റ്റർ എഴുതിരിക്കുന്നത്. വൈത്തിരിയിലെ റിസോർട്ടിൽ വെടിയേറ്റ് മരിച്ച
സി.പി ജലീലിന്റെ ആസൂത്രിത കൊലയ്ക്ക് ഉത്തരവാദികളായ പോലീസുകാർക്കെതിരെ നടപടി
സ്വീകരിക്കണമെന്നാണ് പോസ്റ്ററിൽ എഴുതിയിട്ടുള്ളത്. തൊവരി മലയിലെ
ആദിവാസികളുടെ ഭൂമി പ്രശ്നം പരിഹരിക്കുക, അഴിമതി വീരന്മാരായ കപട
രാഷ്ട്രീയക്കാർക്കെതിരെ പടപൊരുതുക പ്രതികരിക്കുക തുടങ്ങിയ ആഹ്വാനങ്ങളും
പോസ്റ്ററിലുണ്ട്.
സംഭവത്തിൽ പോലീസ് അന്വേഷണം
തുടങ്ങി. രണ്ടു മാസം മുൻപ് കൂടരഞ്ഞിയിലെ പൂവാറം തോട്ടിലും ആയുധ ധാരികൾ
എത്തിയിരുന്നു. പുരുഷൻമാർ ഇല്ലാത്ത വീടുകളിലാണ് അവർ ഇടയ്ക്കിടെ
വന്നുപോകുന്നത്. അതുകൊണ്ടുതന്നെ അവിടുത്തെ ജനങ്ങൾ ഭീതിലാണ്.
Tags:
KOZHIKODE