ന്യൂഡൽഹി: സമൂഹ മാധ്യമ നിരീക്ഷണവുമായി ബന്ധപ്പെട്ട കേസിൽ മലക്കം മറിഞ്ഞ് കേന്ദ്രസർക്കാർ. പൗരൻമാരുടെ സമൂഹ മാധ്യമങ്ങളിലെ ഇടപെടൽ നിരീക്ഷിക്കാനായി സ്ഥാപിക്കുന്ന സോഷ്യൽ മീഡിയ ഹബിൽ നിന്ന് പിൻമാറുന്നുവെന്നാണ് കേന്ദ്രം സുപ്രീംകോടതിയിൽ അറിയിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ വിജ്ഞാപനം റദ്ദാക്കുമെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.സോഷ്യൽ മീഡിയ ഹബ് രൂപീകരിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരായ ഹരജികൾ പരിഗണിക്കുമ്പോഴായിരുന്നു ഇത്.
സർക്കാറിൻറെ പദ്ധതിയായ സോഷ്യൽ മീഡിയ ഹബ് പൗരൻമാരെ നിരീക്ഷണത്തിനുള്ളതാണെന്ന് ചൂണ്ടിക്കാട്ടി തൃണമൂൽ എം.എൽ.എയായ മാഹുവ മോയിത്രയാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഹരജി പരിഗണിക്കുന്നതിനിടെ സോഷ്യൽ മീഡിയ ഹബിലുടെ ജനങ്ങളെ നിരീക്ഷിക്കാനുള്ള സർക്കാർ തീരുമാനത്തെ കോടതി വിമർശിച്ചിരുന്നു.
Tags:
INDIA