Trending

കോഴിക്കോട് ജില്ലയില്‍ ദുരന്ത നിവാരണത്തിന് പ്രത്യേക ടീം: അടിയന്തിര സാഹചര്യം നേരിടാന്‍ സംവിധാനമൊരുക്കി; കൂടുതല്‍പേരെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റി


കോഴിക്കോട്: ജില്ലയില്‍ ദുരന്തനിവാരണത്തിന് ഏഴുമേഖലകളായി തിരിച്ച് ഡെപ്യൂട്ടി കലക്ടര്‍മാരുടെ നേതൃത്വത്തില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുള്‍പ്പെട്ട ടീം രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങി. വടകരയില്‍ രണ്ടും കൊയിലാണ്ടിയിലും കോഴിക്കോടും ഒന്നു വീതവും താമരശ്ശേരിയില്‍ മൂന്നും മേഖലകളായി തിരിച്ചാണ് പ്രവര്‍ത്തനം തുടങ്ങിയത്. വടകര ഒന്നില്‍ ആര്‍.ഡി.ഒ അബ്ദുള്‍ റഹ്മാനും വടകര രണ്ടില്‍ എ.ഡി.എം ടി ജനില്‍കുമാരും കൊയിലാണ്ടിയില്‍ ഡെപ്യൂട്ടി കലക്ടര്‍ (തെരെഞ്ഞെടുപ്പ്) സജീവ് ദാമോദരും കോഴിക്കോട് ഡെപ്യൂട്ടി കളക്ടര്‍ (എല്‍.എ) ഷാമിന്‍ സെബാസ്റ്റ്യനും താമരശ്ശേരി ഒന്നില്‍ അസി. കലക്ടര്‍ എസ്.അഞ്ജുവും താമരശ്ശേരി രണ്ടില്‍ ഡെപ്യൂട്ടി കളക്ടര്‍ (എല്‍.ആര്‍) റോഷ്‌നി നാരായണനും താമരശ്ശേരി മൂന്നില്‍ ഡെപ്യൂട്ടി കലക്ടര്‍ (ആര്‍.ആര്‍) കെ ഹിമ എന്നിവര്‍ നേതൃത്വം നല്‍കും.
പ്രകൃതിക്ഷോഭത്തിലുണ്ടാകുന്ന ഏതു സാഹചര്യവും നേരിടുന്നതിന് സജ്ജമായിരിക്കാന്‍ ജില്ലാ കലക്ടര്‍ യു.വി ജോസ് നിര്‍ദ്ദേശം നല്‍കി, കലക്ടറുടെ അധ്യക്ഷതയില്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങല്‍ വിലയിരുത്തി. ഉരുള്‍പൊട്ടലില്‍ വന്‍ നാശം നഷ്ടമുണ്ടായ കണ്ണപ്പന്‍ കണ്ടിലും മരിപുഴയിലും സേനാംഗങ്ങളുടെ സഹായത്തോടെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. അപകടാവസ്ഥയിലുളള റോഡുകള്‍, പാലങ്ങള്‍, കെട്ടിടങ്ങള്‍ എന്നിവയുടെ വിശദ വിവരങ്ങള്‍ ശേഖരിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ കലക്ടര്‍ പൊതുമരാമത്ത്, ജലസേചന വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. അവധി ദിവസമായ 11,12 (രണ്ടാം ശനിയാഴ്ചയും, ഞായറാഴ്ചയും) റവന്യൂ, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്ന മറ്റു വകുപ്പുകളുടെ ഓഫീസുകള്‍ എന്നിവ തുറന്നു പ്രവര്‍ത്തിക്കണമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.
ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക തടസ്സമുണ്ടാവില്ലെന്നും അടിയന്തിര സാഹചര്യത്തില്‍ നേരിടാനുളള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും കലക്ടര്‍ പറഞ്ഞു. ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങുകയോ വാടയ്ക്ക് ലഭ്യമാക്കുകയോ ചെയ്യും. അസ്‌ക ലൈറ്റ്, റോഷ് ലൈഫ് ജാക്കറ്റ്, റയിന്‍കോട്ട്, തുടങ്ങിയവ ലഭ്യമാക്കും. കൃഷിവകുപ്പ് കാര്‍ഷികസേനയ്ക്ക് പണിയായുധങ്ങള്‍ നല്‍കും. ഉരുള്‍പൊട്ടലിലും വെളളപ്പൊക്കത്തിലും മരത്തടികള്‍ ഇടിച്ച് പാലങ്ങളും കള്‍വര്‍ട്ടും തകരാതിരിക്കാന്‍ പാലങ്ങള്‍ക്കു അമ്പതു മീറ്റര്‍ മുകളില്‍ പ്രത്യേക റോഡു കെട്ടി തടയുന്ന സംവിധാനം ഒരുക്കും. പ്രകൃതിക്ഷോഭം നേരിടുന്ന പ്രദേശങ്ങളില്‍ യാത്രചെയ്യുന്നത് പരിമിതപ്പെടുത്തണം. പാലത്തിനു മുകളില്‍ കൂടിനില്‍ക്കരുതെന്നും ടൂറിസ്റ്റുകള്‍ ദുരന്ത മേഖലകളില്‍ സഞ്ചരിക്കരുതെന്നും കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.

ജില്ലയില്‍ മലയോര മേഖലയില്‍ കനത്ത മഴ തുടരുന്നു. അപകടഭീഷണി നേരിടുന്നവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. കോഴിക്കോട് താലൂ ക്കില്‍ മാവൂര്‍ സാംസ്‌ക്കാരിക നിലയം, കച്ചേരിക്കുന്ന് അംഗന്‍വാടി, പുതുക്കുടി അംഗന്‍വാടി, തോണിച്ചിറ സാംസ്‌ക്കാരിക നിലയം, ചെറുവണ്ണൂര്‍ ഹൈസ്‌ക്കൂള്‍, വെസ്റ്റ് നല്ലൂര്‍ സ്‌ക്കൂള്‍, കരുവന്‍ തിരുത്തി എന്നീ ദുരിതാശ്വാസ ക്യാംപുകളില്‍ 32 കുടുംബങ്ങളില്‍ നിന്നായി 365 പേര്‍ താമസിക്കുന്നു. വടകര താലൂക്കില്‍ മുളവട്ടം അംഗന്‍വാടി, കുരുടന്‍ കടവ് അംഗന്‍വാടി എന്നീ ക്യാമ്പുകളില്‍ എട്ട് കുടുംബങ്ങളില്‍ നിന്നായി 29 പേരെ മാറ്റി പാര്‍പ്പിച്ചു.
ശക്തമായ മഴയില്‍ വാണിമേല്‍ - നരിപ്പറ്റ പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന പാക്വോയി പാലത്തിന് സമീപം പുഴയുടെ അരിക് തകര്‍ന്നു വീണു. ഇതുവഴിയുള്ള ഗതാഗതം പൂര്‍ണ്ണമായും നിലച്ചു. വാണിമേല്‍ വാളാംതോട് പ്രദേശത്ത് നിന്നും 3 കുടുംബങ്ങളെ അടുപ്പില്‍ കോളനിയിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. മലയങ്ങാട് റോഡ് ഭാഗികമായി തകര്‍ന്നു. കൊയിലാണ്ടി താലൂക്കില്‍ മുതുകാട് ഗവ.എല്‍.പി സ്‌കൂള്‍ , കരിയാത്തന്‍ പാറ സെന്റ് ജോസഫ് എല്‍.പി സ്‌കൂള്‍ എന്നീ ക്യാമ്പുകളിലേക്ക് 13 കുടുംബങ്ങളില്‍ നിന്നായി 65 പേരെ മാറ്റിപ്പാര്‍പ്പിച്ചു.
ജില്ലയില്‍ കാര്‍ഷിക മേഖലയെയും മഴ സാരമായി ബാധിച്ചു. രണ്ട് ദിവസത്തിനിടെ ഒരു കോടി മുപ്പത്തി നാല് ലക്ഷം രൂപയുടെ കൃഷിനാശം സംഭവിച്ചു. ജില്ലയില്‍ 24 മണിക്കൂറും കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കലക്ടറേറ് -0495-2371002, കോഴിക്കോട് -0495-2372966, താമരശ്ശേരി -0495-2223088, കൊയിലാണ്ടി -0496-2620235, വടകര -0496-2522361.
Previous Post Next Post
3/TECH/col-right