Trending

അങ്കണവാടികളില്‍ കുട്ടികളെ നിര്‍ബന്ധിച്ച് കിടത്തിയുറക്കരുത്;

എടപ്പാള്‍: അങ്കണവാടികളില്‍ കുട്ടികളെ മണിക്കൂറുകളോളം കിടത്തിയുറക്കുന്നതിനെതിരേ സ്‌പെഷ്യല്‍ സെക്രട്ടറി നിര്‍ദേശം നല്‍കി. പാചകത്തിന് ഇനി മണ്ണിന്റെയോ സ്റ്റീലിന്റെയോ പാത്രങ്ങള്‍ മതിയെന്നും നിര്‍ദേശിച്ചിട്ടുണ്ട്.


പല അങ്കണവാടികളിലും 12 മണിയോടെ കുട്ടികള്‍ക്ക് ഭക്ഷണം കൊടുത്ത് മൂന്നുമണിവരെ നിര്‍ബന്ധമായി ഉറക്കിക്കിടത്തുന്നതായി പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ പരിഹാരമായാണ് പകലുറക്ക നിയന്ത്രണം. ഇങ്ങനെ ഉറങ്ങുന്നത് അവരുടെ ബുദ്ധിവികാസത്തിന് തടസ്സമാകുമെന്നും മന്ദത വരുത്തുമെന്നുമാണ് വിലയിരുത്തല്‍. പനിയോ ചെറിയ ക്ഷീണമോ ഉളള കുട്ടികളുടെ കാര്യത്തില്‍ നിബന്ധനകളില്ല.

കുട്ടികള്‍ കൂടുതല്‍സമയം ചെറിയകളികളിലും ബുദ്ധിവികാസത്തിനുതകുന്ന പ്രവര്‍ത്തനങ്ങളിലുമേര്‍പ്പെടാനുള്ള സൗകര്യങ്ങള്‍ അങ്കണവാടികളിലേര്‍പ്പെടുത്താനും നിര്‍ദേശമുണ്ട്. കളിസ്ഥലങ്ങള്‍, കളിക്കോപ്പുകള്‍ എന്നിവ കൂടുതല്‍ സജ്ജമാക്കണം. പാചകത്തിന് ഇനി മണ്ണിന്റെയോ സ്റ്റീലിന്റെയോ പാത്രങ്ങള്‍ മതി.കാലങ്ങളായി ഉപയോഗിക്കുന്ന അലൂമിനിയപാത്രങ്ങളില്‍ ഭക്ഷണം പാചകം ചെയ്യുന്നത് കുട്ടികളുടെ ആരോഗ്യത്തിന് ദോഷകരമാകുമെന്നതിനാലാണ് അലുമിനിയ പാത്രങ്ങള്‍ ഒഴിവാക്കാന്‍ കാരണം.

ജില്ലാതല സോഷ്യല്‍ ഓഡിറ്റ് സമിതിയാണ് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയിട്ടുളളത്. പാത്രങ്ങള്‍ക്കുളള ഫണ്ട് തദ്ദേശ സ്ഥാപനങ്ങള്‍ വഴിയോ മറ്റു തരത്തിലോ കണ്ടെത്തണം. സ്പെഷല്‍ സെക്രട്ടറി പി.കെ. പ്രഭാകരന്‍ സാമൂഹിക-നീതി-ക്ഷേമ വകുപ്പുദ്യോഗസ്ഥരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്. സര്‍ക്കാര്‍ തലത്തില്‍ പരിശോധിച്ച് അടുത്തുതന്നെ ഉത്തരവിറക്കിയേക്കും.

അതേസമയം, അങ്കണവാടി പ്രായമുള്ള കുട്ടികള്‍ക്ക് ഉറക്കം ബുദ്ധിവികാസത്തിന് അത്യാവശ്യമാണ്. ഉറങ്ങുന്നത് കൊണ്ട് അവര്‍ക്ക് ബുദ്ധിമാന്ദ്യമോ മന്ദതയോ ഉണ്ടാകാന്‍ സാധ്യതയില്ല. 36 മാസം വരെ പ്രായമുളള കുട്ടികള്‍ക്ക് 14 മണിക്കൂര്‍ രാത്രിയുറക്കവും ഒന്നു മുതല്‍ മൂന്നു മണിക്കൂര്‍ വരെ പകലുറക്കവും അത്യാവശ്യമാണ്.

അവരുടെ ബുദ്ധി വികാസത്തോടൊപ്പം ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കുള്ള അറിവുകള്‍ തലച്ചോര്‍ ശേഖരിച്ചുവെക്കുന്നതും ഈ സമയത്താണ്. എന്നാല്‍ നിര്‍ബന്ധിച്ചുറക്കുകയോ നിര്‍ബന്ധിച്ച് കളിപ്പിക്കുകയോ ചെയ്യരുത്.
Previous Post Next Post
3/TECH/col-right