2025 | ഡിസംബർ 16 | ചൊവ്വ
1201 | ധനു 1 | ചോതി
◾ ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ സര്‍ക്കാരിന് കോടതിയുടെ രൂക്ഷവിമര്‍ശനം. മുന്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ എന്‍. വാസുവിന്റെ ജാമ്യഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതി സര്‍ക്കാരിനെ വിമര്‍ശിച്ചത്. ശ്രീകോവിലിന്റെ കട്ടിളപ്പാളി 1998-ല്‍സ്വര്‍ണം പൊതിഞ്ഞതായിരുന്നു എന്നത് സ്ഥിരീകരിക്കാനാവശ്യമായ രേഖകള്‍ കോടതിയില്‍ ഹാജരാക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോ എസ്ഐടിക്കോ കഴിഞ്ഞില്ല. ഇതോടെയാണ് കോടതി സര്‍ക്കാര്‍ നടപടികളെ ചോദ്യംചെയ്തത്. കട്ടിളപ്പാളിയില്‍നിന്ന് സ്വര്‍ണം വേര്‍തിരിച്ചെടുത്തു എന്ന് സ്മാര്‍ട്ട് ക്രിയേഷന്‍സിലെ പങ്കജ് ഭണ്ഡാരിയുടെ മൊഴി മാത്രമാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്. ഈ മൊഴിയല്ലാതെ മറ്റെന്തെങ്കിലും രേഖയുണ്ടോ എന്നും രേഖയില്ലെങ്കില്‍ പിന്നെ കേസ് എങ്ങനെ നിലനില്‍ക്കുമെന്നും കോടതി ചോദിച്ചു. തെളിവുകളുടെ അഭാവത്തില്‍കട്ടിളപ്പാളി നേരത്തെ സ്വര്‍ണം പൊതിഞ്ഞതാണെന്ന് ദേവസ്വം രേഖകളില്‍ ഒരിടത്തും പറയുന്നില്ല എന്ന നിലപാടാണ് എന്‍. വാസുവിന്റെ അഭിഭാഷകന്‍ സ്വീകരിച്ചിരിക്കുന്നത്.
◾ ഐഎഫ്എഫ്കെയില്‍ സിനിമകള്‍ക്ക് പ്രദര്‍ശനാനുമതി നല്‍കാത്തത് കേന്ദ്രസര്‍ക്കാരിന്റെ ബോധപൂര്‍വ്വമായ ഇടപെടല്‍ മൂലമാണെന്ന് മന്ത്രി സജി ചെറിയാന്‍. ഐഎഫ്എഫ്കെ ലോകത്തിന് തന്നെ മാതൃകയാണ്. ഇതുവരെ ഇല്ലാത്ത പ്രശ്നമാണ് ഇപ്പോഴുണ്ടായതെന്നും സംഭവത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും അദ്ദേഹം വ്യക്തമാക്കി. സെന്‍സര്‍ ചെയ്യാതെ എത്തുന്ന സിനിമകള്‍ക്ക് സാധാരണ നല്‍കിവരുന്ന സര്‍ട്ടിഫിക്കേഷന്‍ കേന്ദ്രം നിഷേധിച്ചതോടെയാണ് പ്രതിസന്ധിയുണ്ടായത്. ഫാസിസ്റ്റ് വിരുദ്ധത പ്രമേയമായ ചാര്‍ളി ചാപ്ലിന്റെ 'ദ ഗ്രേറ്റ് ഡിക്ടേറ്റര്‍', സോവിയറ്റ് ചലച്ചിത്രകാരനായ സെര്‍ഗി ഐസന്‍സ്റ്റീന്റെ 'ബാറ്റില്‍ഷിപ് പൊട്ടംകിന്‍' എന്നീ വിശ്വവിഖ്യാത സിനിമകള്‍ക്ക് ഉള്‍പ്പടെയാണ് കേന്ദ്രം പ്രദര്‍ശനാനുമതി നിഷേധിച്ചത്.
◾ ചലച്ചിത്ര മേളയില്‍ 19 ചിത്രങ്ങള്‍ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ചത് ദൗര്‍ഭാഗ്യകരമെന്ന് ശശി തരൂര്‍.ചിത്രങ്ങള്‍ക്ക് അനുമതി കിട്ടാനായി കേന്ദ്രമന്ത്രിയുമായി ബന്ധപ്പെട്ടിരുന്നു. ബാക്കി ചിത്രങ്ങള്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. ബാറ്റില്‍ഷിപ്പ് പോട്ടംകിന്‍ പോലൊരു ക്ലാസിക് ചിത്രത്തിന് അനുമതി നിഷേധിക്കുന്നത് പരിഹാസ്യമാണ്. ബ്യൂറോക്രാറ്റിക് ജാഗ്രതയാണ് പ്രദര്‍ശന അനുമതി നിഷേധിക്കാന്‍ കാരണമെന്നും ശശി തരൂര്‍.പറഞ്ഞു.
◾ കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രദര്‍ശനാനുമതി നിഷേധിച്ച 19 സിനിമകളില്‍ നാലെണ്ണത്തിന് സ്‌ക്രീനിംഗ് അനുമതി. ബീഫ്, വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഗാസ, ഈഗിള്‍ ഓഫ് ദ റിപ്പബ്ലിക്, ഹാര്‍ട്ട് ഓഫ് ദ വോള്‍ഫ് എന്നീ സിനിമകള്‍ക്കാണ് പ്രദര്‍ശനാനുമതി ലഭിച്ചിരിക്കുന്നത്. ബാക്കിയുള്ള 15 ചിത്രങ്ങള്‍ ഇപ്പോഴും പ്രതിസന്ധിയില്‍ തുടരുകയാണ്.
◾ കേരളത്തിന്റെ സ്വപ്ന പദ്ധതികളില്‍ ഒന്നായ വയനാട് തുരങ്ക പാത നിര്‍മാണം തടയണമെന്ന് ആവശ്യപ്പെട്ട് വയനാട് പ്രകൃതി സംരക്ഷണ സമിതി നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. തുരങ്ക പാത നിര്‍മാണവുമായി ബന്ധപ്പെട്ടുള്ള നടപടിക്രമങ്ങളില്‍ ഒരു വീഴ്ചയുമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. എല്ലാ അനുമതികളും പൂര്‍ത്തിയാക്കിയാണ് നിര്‍മ്മാണം തുടങ്ങിയത്. പാരിസ്ഥിതിക പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പൊതുതാത്പര്യ ഹര്‍ജി നല്‍കിയത്.
◾ തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നില്‍ ഭരണവിരുദ്ധ വികാരമുണ്ടായതായി ഇടതുപക്ഷത്തിന്റെ ഒരു വേദിയിലും ചര്‍ച്ചയുണ്ടായിട്ടില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി. മുഖ്യമന്ത്രി ഏകപക്ഷീയമായി ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും നടക്കുന്നത് തെറ്റായ പ്രചാരണമാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ഹിമാലയന്‍ പരാജയം ഉണ്ടായിട്ടില്ല. ജനവിധി മാനിക്കുന്നു. എല്ലാ തീരുമാനവും ഏകകണ്ഠമായെടുത്തതാണെന്നും വോട്ടിങ് പാറ്റേണിനെ ഭരണ വിരുദ്ധ വികാരമായി കാണാന്‍ കഴിയില്ലെന്നും ശിവന്‍കുട്ടി പറഞ്ഞു.
◾ കേരളാ കോണ്‍ഗ്രസ് ഇടതുമുന്നണിക്ക് ഒപ്പം തുടരുമെന്നും പാലായിലടക്കം മധ്യകേരളത്തില്‍ തിരിച്ചടിയെന്ന് വിലയിരുത്താനാകില്ലെന്നും കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി. ആരും വെള്ളം കോരാന്‍ വരേണ്ടെന്നും വീമ്പടിക്കുന്ന തൊടുപുഴയില്‍ ജോസഫ് വിഭാഗം ജയിച്ചത് രണ്ടിടത്ത് മാത്രമാണെന്നും പരുന്തിന്റെ പുറത്തിരിക്കുന്ന കുരുവിയുടെ അവസ്ഥയാണ് ജോസഫ് വിഭാഗത്തിനെന്നും സംഘടനാപരമായി കേരള കോണ്‍ഗ്രസിന് ലഭിക്കേണ്ട വോട്ടുകള്‍ ലഭിച്ചിട്ടുണ്ടെന്നും ജോസ് കെ മാണി പറഞ്ഞു.
◾ തെരഞ്ഞെടുപ്പ് പരാജയം ഉണ്ടായാല്‍ മുന്നണി വിടില്ലെന്നും മുന്നണി വിടാന്‍ ആയിരുന്നെങ്കില്‍ നേരത്തെ ആകാമായിരുന്നുവെന്നും തെരഞ്ഞെടുപ്പ് പരാജയം ഉണ്ടായാല്‍ മുന്നണി വിടുന്ന രീതി നിലവില്‍ ഇല്ലെന്നും കേരള കോണ്‍ഗ്രസ് എം ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് പ്രതികരിച്ചു.
◾ കാലുവാരല്‍ ആരോപണത്തിനു പിന്നാലെ നിലപാട് കൂടുതല്‍ കടുപ്പിച്ച് മുന്‍ എംഎല്‍എ കെ സി രാജഗോപാലന്‍. സിപിഎം മൂട് താങ്ങികളുടെ പാര്‍ട്ടിയായി മാറിയെന്നും വിഎസ് ഉണ്ടായിരുന്നെങ്കില്‍ ഇങ്ങനെ ആകില്ലായിരുന്നുവെന്നും കെ സി ആര്‍ തുറന്നടിച്ചു. അതിനിടെ, കെ സി രാജഗോപാലനെ വിമര്‍ശിച്ച മുന്‍ ജില്ലാ കമ്മിറ്റി അംഗം കെ.പ്രകാശ് ബാബുരംഗത്തെത്തി. മലര്‍ന്നു കിടന്നു തുപ്പരുത് എന്നാണ് പരിഹാസം. അനര്‍ഹര്‍ക്ക് താല്‍ക്കാലിക ലാഭത്തിനുവേണ്ടി അവസരങ്ങള്‍ നല്‍കിയതിന്റെ ഫലമാണ് കെ സി രാജഗോപാലന്‍ ഇപ്പോള്‍ അനുഭവിക്കുന്നതെന്നും കെ. പ്രകാശ് ബാബു പറഞ്ഞു.
◾ മലപ്പുറം തെന്നലയില്‍ സ്ത്രീ വിരുദ്ധ പ്രസംഗം നടത്തിയ സിപിഎം തെന്നല ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സെയ്ദലി മജീദിനെതിരെ പൊലീസ് കേസെടുത്തു. വനിതാ ലീഗ് പ്രവര്‍ത്തക ബി കെ ജമീലയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. സ്ത്രീയുടെ മാന്യതയെ അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. വോട്ടിന് വേണ്ടി വിവാഹം കഴിച്ചുകൊണ്ടുവന്ന പെണ്ണുങ്ങളെ കാഴ്ച വെക്കരുത് തുടങ്ങിയ പരാമര്‍ശമാണ് സെയ്ദലി മജീദ് നടത്തിയത്. പ്രസംഗം വിവാദമായതോടെ സെയ്ദലി ഇന്നലെ ഖേദ പ്രകടനം നടത്തിയിരുന്നു.
◾ ആലപ്പുഴയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ആറ് ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. കൈനടി പൊലീസ് ആണ് കൊലപാതകശ്രമത്തിന് കേസെടുത്തത്. എല്‍ഡിഎഫില്‍ നിന്ന് ബിജെപി ഭരണം പിടിച്ച നീലംപേരൂര്‍ പഞ്ചായത്തിലാണ് സംഭവം. ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ച ഡിവൈഎഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറി കൂടിയായ രാംജിത്തിന്റെ തല അടിച്ചു തകര്‍ക്കുകയായിരുന്നു ബിജെപി പ്രവര്‍ത്തകര്‍. ഇയാള്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
◾ കണ്ണൂര്‍ പാനൂരില്‍ കൊലവിളി തുടരുന്നു. ബോംബ് എറിയുന്ന ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്ത് റെഡ് ആര്‍മി. സിപിഎം സൈബര്‍ ഗ്രൂപ്പായ റെഡ് ആര്‍മിയിലാണ് ഭീഷണി പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടത്. പാനൂര്‍ സഖാക്കള്‍ പഴയതൊക്കെ വിട്ട് കാശിക്ക് പോയിട്ടില്ലെന്നും എഫ്ബി പോസ്റ്റില്‍ പറയുന്നു. നൂഞ്ഞബ്രം സഖാക്കള്‍ എന്ന അക്കൗണ്ട് വഴിയാണ് കൊലവിളി. സിപിഎം സ്തൂപം തകര്‍ത്ത ലീഗുകാരെ കബറടക്കുമെന്നാണ് ഭീഷണി. അതിനിടെ പാനൂരില്‍ നിന്ന് രണ്ട് നാടന്‍ ബോംബുകള്‍ കണ്ടെടുത്തു.
◾ തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ സിപിഎം പ്രവര്‍ത്തകര്‍ വര്‍ഗീയ മുദ്രാവാക്യം വിളിച്ച വിഷയത്തില്‍ മുദ്രാവാക്യം വിളിച്ച പ്രവര്‍ത്തകരോട് ഹാജരാകാന്‍ പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. തിരുനെല്ലി നരിക്കല്ലിലെ സിപിഎം ആഹ്ലാദപ്രകടനത്തിനിടെയാണ് സംഭവം. നെറികെട്ട വര്‍ഗീയ രാഷ്ട്രീയം സിപിഎമ്മിനെ കൊണ്ടുപോകുമെന്നും ലീഗ് ജനറല്‍ സെക്രട്ടറി ടി മുഹമ്മദ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.
◾ ചങ്ങരോത്ത് പഞ്ചായത്തില്‍ ലീഗ് പ്രവര്‍ത്തകര്‍ വെള്ളം തളിച്ച് പ്രതീകാത്മക ശുദ്ധീകരണം നടത്തിയ സംഭവത്തില്‍ പ്രതികരണവുമായി പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി. നടന്നത് ജാതി അധിക്ഷേപമാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി പറഞ്ഞു. സമീപ പഞ്ചായത്തുകളില്‍ യുഡിഎഫ് വിജയിച്ചെങ്കിലും ഇത്തരം പരിപാടി എവിടെയും നടത്തിയില്ല. താന്‍ ദളിത് വിഭാഗത്തില്‍ പെട്ട ആളായത് കൊണ്ടാണ് ശുദ്ധീകരണം നടത്തിയതെന്നും ഇത് മനോവിഷമം ഉണ്ടാക്കിയെന്നും ഉണ്ണി വേങ്ങേരി പറഞ്ഞു.
◾ പാലക്കാട് സിപിഎമ്മിന് വീണ്ടും തിരിച്ചടി. 30 വര്‍ഷം ഭരിച്ച വടക്കാഞ്ചേരി പഞ്ചായത്ത് സിപിഎമ്മിന് നഷ്ടമായി. സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയുമായി കൈകോര്‍ത്താണ് കോണ്‍ഗ്രസ് പഞ്ചായത്ത് തിരിച്ച് പിടിച്ചെടുത്തത്. പാര്‍ട്ടി നടപടി നേരിട്ട് സ്വതന്ത്രനായി മത്സരിച്ച് ജയിച്ച മുന്‍ ബ്രാഞ്ച് സെക്രട്ടറി പ്രസാദിനെ പഞ്ചായത്ത് പ്രസിഡന്റാക്കും.30 വര്‍ഷത്തിന് ശേഷമാണ് വടക്കഞ്ചേരി പഞ്ചായത്തില്‍ യുഡിഎഫ് അധികാരത്തില്‍ എത്തുന്നത്.
◾ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ മുഖ്യമന്ത്രിയുടെ കാറില്‍ വന്ന സംഭവവുമായി ബന്ധപ്പെട്ട് വ്യാജപ്രചരണം നടക്കുന്നുവെന്ന് മന്ത്രി സജി ചെറിയാന്‍. ഡോര്‍ തുറന്ന് വെള്ളാപ്പള്ളി തന്നെയാണ് കാറില്‍ കയറിയത്. പ്രായമുള്ള ആളല്ലേ. നടക്കാന്‍ ബുദ്ധിമുട്ട് ഉള്ളത് കൊണ്ട് കയറിയതാവും. അതില്‍ എന്താണ് തെറ്റ്. മാധ്യമങ്ങള്‍ സംഭവം വളച്ചൊടിച്ചെന്നും പ്രതിപക്ഷത്തിന് വേറൊരു പണിയുമില്ലെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.
◾ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ അതിജീവിതയെ സൈബര്‍ അധിക്ഷേപം നടത്തിയെന്ന കേസില്‍ സന്ദീപ് വാര്യരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വ്യാഴാഴ്ചയിലേക്ക് മാറ്റി. അതിജീവിതയുടെ പരാതിയില്‍ സന്ദീപ് വാര്യരടക്കം ആറ് പേര്‍ക്കെതിരെയാണ് സൈബര്‍ പൊലീസ് കേസെടുത്തത്. മഹിളാ കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി രഞ്ജിത പുളിക്കനാണ് ഒന്നാം പ്രതി. കോണ്‍ഗ്രസ് അനുകൂലിയായ അഭിഭാഷക ദീപ ജോസഫ് രണ്ടാം പ്രതിയും ദീപ ജോസഫ് എന്ന് പേരുള്ള മറ്റൊരു അക്കൗണ്ട് ഉടമ മൂന്നാം പ്രതിയുമാണ്. സന്ദീപ് വാര്യര്‍ നാലാം പ്രതിയും രാഹുല്‍ ഈശ്വര്‍ അഞ്ചാം പ്രതിയുമാണ്.
◾ ടിക്കറ്റ് വരുമാനത്തില്‍ സര്‍വ്വകാല റെക്കോര്‍ഡ് നേടി കെഎസ്ആര്‍ടിസി . ഇന്നലത്തെ കളക്ഷന്‍ 10.77 കോടി രൂപയാണെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ അറിയിച്ചു. ടിക്കറ്റിതര വരുമാനം 0.76 കോടി രൂപ ഉള്‍പ്പെടെ ആകെ വരുമാനം 11.53 കോടി രൂപയായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന ടിക്കറ്റ് വരുമാന നേട്ടമാണിത്.
◾ സംവിധായകനും മുന്‍ എംഎല്‍എയുമായ പി ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസില്‍ ചലച്ചിത്ര അക്കാദമിക്ക് പൊലീസ് നോട്ടീസ് നല്‍കും. തനിക്കുണ്ടായ ദുരനുഭവം അക്കാദമി ഭാരവാഹികളെ അറിയിച്ചിരുന്നുവെന്ന് ചലച്ചിത്ര പ്രവര്‍ത്തക മൊഴി നല്‍കിയിട്ടുണ്ട്. ജൂറിയുടെ വിശദാംശങ്ങള്‍, ഹോട്ടല്‍ ബുക്കിംഗ് വിവരങ്ങള്‍ എന്നിവയും ആവശ്യപ്പെടും. .
കഴിഞ്ഞ മാസം ആറിന് ഹോട്ടലില്‍ വച്ച് കുഞ്ഞുമുഹമ്മദ് മുറിയിലേക്ക് വിളിച്ച് മോശമായി പെരുമാറിയെന്നാണ് പരാതി.
◾ ഡിസംബര്‍ പകുതിയായതോടെ മൂന്നാറില്‍ തണുപ്പ് തുടങ്ങി. സീസണിലെ ഏറ്റവും താഴ്ന്ന താപനിലയായ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് ഇന്നലെ രേഖപ്പെടുത്തി. നല്ലതണ്ണി, തെന്മല, ചിറ്റുവര, ചെണ്ടുവര എസ്റ്റേറ്റിലെ ലോവര്‍ ഡിവിഷന്‍ എന്നിവിടങ്ങളിലാണ് താപനില ഇന്നലെ രാവിലെ മൂന്നു ഡിഗ്രി സെല്‍ഷ്യസിലെത്തിയത്. വരും ദിവസങ്ങളില്‍ താപനില പൂജ്യത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
◾ തദ്ദേശ തെരഞ്ഞെടുപ്പില്‍ തോറ്റതിന് ആത്മഹത്യക്ക് ശ്രമിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി മരിച്ചു. ചെറിയകോണി സ്വദേശി വിജയകുമാരന്‍ നായര്‍ ആണ് മരിച്ചത്. 59 വയസ്സായിരുന്നു. തെരഞ്ഞെടുപ്പില്‍ അരുവിക്കര ഗ്രാമപഞ്ചായത്തിലെ മണമ്പൂര്‍ വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായാണ് വിജയകുമാരന്‍ നായര്‍ മത്സരിച്ചത്. തെരഞ്ഞെടുപ്പില്‍ തോറ്റതില്‍ മനോവിഷമം ഉണ്ടായിരുന്നതായി ബന്ധുക്കള്‍ അറിയിച്ചു.
◾ മഹാത്മാഗാന്ധി ഗ്രാമീണതൊഴിലുറപ്പ് പദ്ധതിക്ക് പകരമായി വിബി ജി റാം ജി ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു. കൃഷിമന്ത്രി ശിവരാജ് സിംഗ് ചൗഹാനാണ് ബില്‍ അവതരിപ്പിച്ചത്. 2005 ല്‍ അന്നത്തെ യുപിഎ സര്‍ക്കാര്‍ തുടങ്ങിയ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേര് ഇനി വികസിത ഭാരത് ഗാരണ്ടി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് അജീവിക മിഷന്‍ എന്നായിരിക്കുമെന്ന് ബില്ലില്‍ പറയുന്നു. ഗാന്ധിജിയുടെ ചിത്രം ഉയര്‍ത്തിയുള്ള പ്രതിപക്ഷ പ്രതിഷേധത്തിനിടെയായിരുന്നു ബില്‍ അവതരണം. നേരത്തെ വേതനം മുഴുവന്‍ കേന്ദ്രം നല്‍കിയിരുന്ന പദ്ധതി ഇനി മുതല്‍ പുതിയ ബില്‍ പ്രകാരം തൊഴിലുറപ്പ് വേതനത്തിന്റെ 40% സംസ്ഥാനം വഹിക്കേണ്ടി വരും.
◾ വിബി ജി റാം ജി ബില്ലിനെ അതിശക്തമായി എതിര്‍ത്ത് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കഗാന്ധി രംഗത്തെത്തി. സാധാരണക്കാര്‍ക്ക് തൊഴില്‍ ഉറപ്പാക്കുന്ന പദ്ധതിയുടെ ഉദ്ദേശം തന്നെ തകര്‍ക്കുന്ന ബില്ലാണ് പുതിയതെന്ന് പ്രിയങ്കഗാന്ധി ആരോപിച്ചു. ഗാന്ധി തന്റെ കുടുംബത്തിന്റെതല്ലെന്നും ഗാന്ധി രാജ്യത്തിന്റെതാണെന്നും ചൂണ്ടിക്കാട്ടിയാണ് വയനാട് എംപിയായ പ്രിയങ്കാ ഗാന്ധി ബില്ലിനെതിരെ പ്രതിഷേധിച്ചത്. തൃണമുല്‍ കോണ്‍ഗ്രസും ബില്ലിനെ എതിര്‍ത്തു. ബില്ലിനെ അനുകൂലിച്ച് ജയ് ശ്രീ റാം വിളികളുമായി ബിജെപി അംഗങ്ങള്‍ രംഗത്തെത്തി.
◾ പ്രധാനമന്ത്രി നരേന്ദ്ര മോദി ലിയോണല്‍ മെസി കൂടിക്കാഴ്ച മുടങ്ങിയതിന് പിന്നാലെ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. ഈ നാട്ടിലെ ഫുട്ബോളിനെ സ്നേഹിക്കുന്ന, മെസിയെ സ്നേഹിക്കുന്നവര്‍ മോദിയോട് പൊറുക്കില്ലെന്ന് സന്ദീപ് വാര്യര്‍ പറഞ്ഞു. തന്നെ കാണുന്നതിനു മുന്നേ രാഹുല്‍ ഗാന്ധിയെ കണ്ടതിന് മെസിയോട് പിണങ്ങി, നിശ്ചയിച്ച കൂടിക്കാഴ്ച നടത്താതെ നരേന്ദ്ര മോദി നാടുവിട്ടുവെന്നും ഈ നാടിന്റെ പ്രധാനമന്ത്രിയാണ് മെസിയെ പോലെ ലോക ജനത ആരാധിക്കുന്ന ഒരു ഫുട്ബോളറെ അവഹേളിച്ചിരിക്കുന്നതെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.
◾ പശ്ചിമ ബംഗാളില്‍ 58 ലക്ഷം പേരെ ഒഴിവാക്കി എസ്ഐആര്‍ കരടു പട്ടിക. 24 ലക്ഷം പേര്‍ 'മരിച്ചു' എന്നും 19 ലക്ഷം പേര്‍ 'താമസം മാറി' എന്നും 12 ലക്ഷം പേരെ 'കാണാനില്ല' എന്നും 1.3 ലക്ഷം പേര്‍ 'ഇരട്ടവോട്ടുകള്‍' എന്നുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കരട് പട്ടികയില്‍ നിന്ന് അന്യായമായി പേരുകള്‍ ഒഴിവാക്കപ്പെട്ടവര്‍ക്ക് എതിര്‍പ്പ് ഉന്നയിക്കാം. ഈ അപേക്ഷകളില്‍ തീരുമാനമായ ശേഷം അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ അന്തിമ പട്ടിക പ്രസിദ്ധീകരിക്കും. അതേ സമയം തെരഞ്ഞെടുപ്പിന് മുമ്പ് ലക്ഷക്കണക്കിന് വോട്ടര്‍മാരുടെ പേരുകള്‍ എസ്‌ഐആറിലൂടെ വെട്ടിമാറ്റാന്‍ കേന്ദ്രവും തെരഞ്ഞെടുപ്പ് കമ്മീഷനും ശ്രമിക്കുകയാണെന്ന് മമത ആരോപിക്കുന്നു.
◾ ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചില്‍ ഹനുക്ക ആഘോഷങ്ങള്‍ക്കിടെ നടന്ന ഭീകരാക്രമണത്തില്‍ മൂന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കും പരിക്കേറ്റതായി പ്രാഥമിക റിപ്പോര്‍ട്ടുകള്‍. ഇതില്‍ രണ്ട് പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഞായറാഴ്ച രാത്രി ഏഴ് മണിയോടെ നടന്ന ആക്രമണത്തില്‍ ഒരു പത്തുവയസ്സുകാരന്‍ ഉള്‍പ്പെടെ 15 പേരാണ് കൊല്ലപ്പെട്ടത്. 40 ഓളം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ അഞ്ച് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.
◾ അമേരിക്കയില്‍ കഞ്ചാവുമായി ബന്ധപ്പെട്ട ഫെഡറല്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ ആലോചിക്കുന്നുവെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. കഞ്ചാവിനെ കുറഞ്ഞ അപകട സാധ്യതയുള്ള ലഹരി വസ്തുവായി പുനര്‍വര്‍ഗീകരിക്കുന്നത് പരിഗണനയിലുണ്ടെന്നും ട്രംപ് വ്യക്തമാക്കി. ഇങ്ങനെ ചെയ്യുന്നത് വഴി നിലവില്‍ നടത്താന്‍ കഴിയാത്ത നിരവധി ഗവേഷണങ്ങള്‍ക്ക് തുടക്കം കുറിക്കാനാകുമെന്നും അതിനാലാണ് ഈ നീക്കത്തിന്റെ സാധ്യത പരിശോധിക്കുന്നതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
◾ നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഇഡി സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ദില്ലി റൗസ് അവന്യു കോടതി ഇടപെടാന്‍ വിസമ്മതിച്ചു. സ്വകാര്യ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെന്നും, കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം ഇഡി കുറ്റപത്രം നിലനില്‍ക്കില്ലെന്നും കോടതി പറഞ്ഞു. സ്വകാര്യ അന്യായത്തിന്റെ അടിസ്ഥാനത്തിലാണ് കുറ്റപ്പത്രം. നടപടികള്‍ പൂര്‍ത്തിയാക്കി വീണ്ടും അന്വേഷണം നടത്താന്‍ നിര്‍ദ്ദേശമുണ്ട്.
◾ ബിബിസിക്കെതിരെ ഉടന്‍ തന്നെ കേസ് ഫയല്‍ ചെയ്യുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇന്ന് വൈകിട്ട് അല്ലെങ്കില്‍ നാളെ രാവിലെ തന്നെ കേസ് നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിബിസിയില്‍ നിന്ന് ഒരു ബില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് നല്‍കുമെന്ന് അദ്ദേഹം ആദ്യം ഭീഷണി മുഴക്കിയതിന് ഒരു മാസം കഴിഞ്ഞാണ് പുതിയ പ്രതികരണം. അവര്‍ വാക്കുകള്‍ തന്റെ വായില്‍ കുത്തിവെച്ചു. എഐ പോലുള്ള എന്തെങ്കിലും ഉപയോഗിച്ചാണ് അത് ചെയ്തതെന്ന് തോന്നുന്നുവെന്നും ട്രംപ് പറഞ്ഞു.
◾ ഐപിഒ വിലയേക്കാള്‍ 46 ശതമാനം പ്രീമിയത്തില്‍ ലിസ്റ്റ് ചെയ്ത ഇ-കൊമേഴ്സ് രംഗത്തെ പ്രമുഖരായ മീഷോയുടെ ഓഹരികള്‍, വ്യാപാരത്തിന്റെ ആദ്യ മണിക്കൂറുകളില്‍ തന്നെ 54 ശതമാനത്തിലധികം കുതിച്ചു. ലിസ്റ്റിംഗ് ദിനമായ ഡിസംബര്‍ 10ന് തന്നെ മീഷോയുടെ വിപണി മൂല്യം 77,000 കോടി രൂപ കടന്നു. ഇന്ന് ഒറ്റ ദിവസം കൊണ്ട് 12 ശതമാനമാണ് മീഷോ ഓഹരികള്‍ ഉയര്‍ന്നത്. ഇതോടെ 70 ശതമാനമായി ഓഹരിയുടെ ഇതുവരെയുള്ള നേട്ടം. 950 കോടി രൂപയുടെ ഇടപാടുകള്‍ നടന്നു. ഇന്നത്തെ ഓഹരി വില മുന്നേറ്റം മീഷോയുടെ വിപണി മൂല്യം 86,000 കോടി രൂപയിലെത്തിച്ചു. ഓഹരി വിപണിയില്‍ തകര്‍പ്പന്‍ ലിസ്റ്റിംഗ് നടത്തിയതിന് പിന്നാലെ മീഷോ സ്ഥാപകനും സിഇഒയുമായ വെറും 36 വയസ്സുള്ള വിദിത് ആത്രേ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ തകോടീശ്വരന്മാരില്‍ ഒരാളായിമാറി. വിദിത് ആത്രേയ്ക്ക് കമ്പനിയില്‍ 11.1 ശതമാനം ഓഹരി പങ്കാളിത്തമാണുള്ളത്. അദ്ദേഹം കൈവശം വെച്ചിരിക്കുന്ന 47.25 കോടി ഓഹരികളുടെ മൂല്യം, ഓഹരി വിപണിയിലെ ലിസ്റ്റിംഗ് ദിനത്തിലെ റെക്കോര്‍ഡ് കുതിപ്പോടെ ഒരു ബില്യണ്‍ ഡോളര്‍ (ഏകദേശം 9,128 കോടി രൂപ) കടന്നു. സഹസ്ഥാപകനായ സഞ്ജീവ് കുമാറിന്റെ ആസ്തിയിലും വന്‍ വര്‍ധനയുണ്ടായിട്ടുണ്ട്.
◾ മറ്റെന്തെങ്കിലും അടിയന്തര ജോലി ചെയ്യുമ്പോള്‍ അല്ലെങ്കില്‍ വിശ്രമിക്കുമ്പോള്‍ ഫോണ്‍ ഒരു ശല്യമാവാതിരിക്കാന്‍ സെറ്റിങ്സില്‍ 'ഡു നോട്ട് ഡിസ്റ്റര്‍ബ്' (ശല്യപ്പെടുത്തരുത്) എന്ന് സെറ്റ് ചെയ്ത് വെക്കാറുണ്ട് പലരും. വളരെ അടിയന്തരമായി ആരെങ്കിലും വിളിച്ചാല്‍ കിട്ടില്ല എന്നതാണ് ഇതിന്റെ പോരായ്മ. ഇത് പരിഹരിക്കാന്‍ ഗൂഗിള്‍ ഫോണ്‍ ആപ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചു. നിങ്ങളുടെയും വിളിക്കുന്നയാളുടെയും ഫോണ്‍ ഗൂഗിള്‍ ബീറ്റ വേര്‍ഷന്‍ 203 പതിപ്പാകണം എന്ന് മാത്രം. ഇതുണ്ടെങ്കില്‍ അടിയന്തര കാളുകള്‍ മാത്രം സെറ്റിങ്സിനെ മറികടന്ന് വരും. അര്‍ജന്റ് കാള്‍ പ്രത്യേകമായി വിളിക്കാം. അപ്പുറത്തുള്ളയാളുടെ സ്‌ക്രീനില്‍ 'ഇറ്റ്സ് അര്‍ജന്റ്' എന്ന് കാണിക്കും. കാള്‍ എടുത്തില്ലെങ്കില്‍ കാള്‍ ഹിസ്റ്ററിയില്‍ അര്‍ജന്റ് ടാഗ് കാണിക്കും. നിങ്ങളുടെ ഫോണില്‍ ഈ സൗകര്യം ലഭ്യമാണോ എന്നറിയാന്‍ ഫോണിലെ സെറ്റിങ്സ് മെനുവില്‍ ജനറല്‍ ക്ലിക്ക് ചെയ്ത് അടിഭാഗത്ത് 'എക്സ്പ്രസീവ് കാളിങ്' കാണുന്നുണ്ടോ എന്ന് നോക്കിയാല്‍ മതി.
◾ ദിലീപിനെ നായകനാക്കി, ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന 'ഭ.ഭ.ബ' യിലെ ആദ്യ ഗാനം പുറത്ത്. 'അഴിഞ്ഞാട്ടം' എന്ന ടൈറ്റിലോടെ പുറത്ത് വന്നിരിക്കുന്ന ഈ ഗാനം ആഘോഷം മൂഡിലാണ് ഒരുക്കിയിരിക്കുന്നത്. എം ജി ശ്രീകുമാര്‍, വിനീത് ശ്രീനിവാസന്‍, നിരഞ്ജ് സുരേഷ് എന്നിവര്‍ ചേര്‍ന്ന് ആലപിച്ച ഗാനത്തിന് വരികള്‍ രചിച്ചത് വിനായക് ശശികുമാര്‍ ആണ്. ഷാന്‍ റഹ്‌മാന്‍ ആണ് ഈ ഗാനത്തിന് ഈണം പകര്‍ന്നത്. ഗാനത്തിന് നൃത്തം ഒരുക്കിയത് സാന്‍ഡി മാസ്റ്റര്‍ ആണ്. നവാഗതനായ ധനഞ്ജയ് ശങ്കര്‍ സംവിധാനം ചെയ്ത ചിത്രം 2025 ഡിസംബര്‍ 18 നാണ് ആഗോള റിലീസായി എത്തുക. ദിലീപിനൊപ്പം വിനീത് ശ്രീനിവാസന്‍, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരും നിര്‍ണ്ണായക വേഷങ്ങള്‍ ചെയ്യുന്ന ഈ തകര്‍പ്പന്‍ മാസ് കോമഡി ആക്ഷന്‍ എന്റെര്‍റ്റൈനെര്‍ ചിത്രത്തില്‍, അതിഥി വേഷത്തില്‍ ആണ് മോഹന്‍ലാല്‍ എത്തുന്നത്.
◾ റൊമാന്റിക് കോമഡി ത്രില്ലര്‍ ജോണറില്‍ രാഹുല്‍ കല്യാണ്‍ തിരക്കഥ എഴുതി ഉബൈനി സംവിധാനം ചെയ്ത് ബിബിന്‍ ജോര്‍ജ്, ചന്തുനാഥ്, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന പുതിയ ചിത്രം 'ശുക്രന്‍' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ആദ്യാ പ്രസാദാണ് ചിത്രത്തിലെ നായിക. കളിക്കൂട്ടുകാരായ രണ്ട് ആത്മസുഹൃത്തുക്കള്‍ ഒരേ ലക്ഷ്യം നിറവേറ്റാന്‍ നടത്തുന്ന ശ്രമങ്ങളാണ് ചിത്രം പറയുന്നത്. തികച്ചും റൊമാന്റിക്ക് കോമഡി ത്രില്ലര്‍ ജോണറിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 2026 പുതുവര്‍ഷത്തില്‍ തന്നെ ശുക്രന്‍ തിയറ്ററുകളില്‍ റിലീസ് ചെയ്യും. മറ്റു പ്രധാന കഥാപാത്രങ്ങളായി കോട്ടയം നസീര്‍, അസീസ് നെടുമങ്ങാട്, അശോകന്‍, ടിനി ടോം, ഡ്രാക്കുള സുധീര്‍, ബാലാജി ശര്‍മ്മ, ബിനു തൃക്കാക്കര, റിയാസ് നര്‍മ്മകല, ജീമോന്‍ ജോര്‍ജ്,മാലാ പാര്‍വ്വതി, തുഷാര പിള്ള, ദിവ്യ എം നായര്‍, ജയാ കുറുപ്പ്, രശ്മി അനില്‍ തുടങ്ങിയവര്‍ എത്തുന്നു.
◾ ടാറ്റ മോട്ടോഴ്‌സ് അവരുടെ പുതിയ മോഡലായ സിയേറയുടെ അടിസ്ഥാന മോഡല്‍ 11.49 ലക്ഷം(എക്‌സ് ഷോറൂം) രൂപ മുതലാണ് പുറത്തിറക്കിയിരുന്നത്. ക്ലാസിക് മോഡലായ സിയേറയെ ഇടവേളക്കു ശേഷം വിപണിയിലെത്തിച്ചപ്പോഴും ഉയര്‍ന്ന വകഭേദത്തിന്റെ വില ടാറ്റ മോട്ടോഴ്‌സ് പുറത്തുവിട്ടിരുന്നില്ല. ഇപ്പോഴിതാ ഉയര്‍ന്ന വകഭേദമായ അക്കംപ്ലിഷ്ഡ്+ ന്റെ വില ടാറ്റ മോട്ടോഴ്‌സ് പുറത്തുവിട്ടിരിക്കുന്നു. അക്കംപ്ലിഷ്ഡ്+ വകഭേദത്തിന്റെ എക്‌സ് ഷോറൂം വില ആരംഭിക്കുന്നത് 20.99 ലക്ഷം രൂപ മുതലാണ്. അക്കംപ്ലിഷ്ഡ്+ വകഭേദത്തില്‍ മൂന്ന് മോഡലുകളുണ്ട്. അക്കംപ്ലിഷ്ഡ്+ ഹൈപീരിയോണ്‍ എടിക്ക് 20.99 ലക്ഷം രൂപയാണ് വില. അക്കംപ്ലിഷ്ഡ്+ ക്രയോജെറ്റ് എംടിക്ക് 20.29 ലക്ഷം രൂപയും അക്കംപ്ലിഷ്ഡ്+ ക്രയോജെറ്റ് എടിക്ക് 21.29 ലക്ഷം രൂപയുമാണ് എക്‌സ് ഷോറൂം വില. അക്കംപ്ലിഷ്ഡ്+ വകഭേദത്തില്‍ ഹൈപീരിയോണ്‍ 1.5 ലീറ്റര്‍ ടര്‍ബോ പെട്രോള്‍, ക്രയോജെറ്റ് 1.5ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ വകഭേദങ്ങള്‍ മാത്രമാണുള്ളത്. ഉയര്‍ന്ന വകഭേദമായതിനാല്‍ തന്നെ സിയേറയുടെ എല്ലാ ഫീച്ചറുകളും അക്കംപ്ലിഷ്ഡ്+ വകഭേദത്തില്‍ ലഭ്യമാണ്.
◾ കുസിനിക്കാരി മാതുവമ്മയുടെ ഗര്‍ഭത്തില്‍ പിറന്ന, ആട്ടിന്‍കാഷ്ഠം തിന്നുവളര്‍ന്ന അന്തോണി സായാവിന്റെയും ഉസ്മാന്‍ പോലീസിന്റെയും സ്വപനങ്ങളില്‍ പൂത്തു നിന്ന കോയിന്ദന്‍, കോയിന്ദന്‍ ഗോവിനക്കു വപ്പായി ലക്ഷാധിപതിയും മന്ത്രിയുമായി. ഗോവിനക്കുറുപ്പിന്റെ മകന്‍ പ്രഭാകരനോട് അയാളുടെ ഉറക്കം നഷ്ടപ്പെട്ട രാത്രികളില്‍. കാലത്തിന്റെ പ്രേതങ്ങള്‍ കഥ പറഞ്ഞു! പാപത്തിന്റെ കഥ പാപബോധത്തില്‍നിന്ന് രക്ഷനേടാന്‍ അയാള്‍ മാളങ്ങള്‍ തിരഞ്ഞു തന്റെ വിധിയുടെ കുളമ്പടിശബ്ദം മുഴങ്ങു ന്നത് അറിഞ്ഞു. പാപികള്‍ മുടിയഴിച്ചാടുന്ന നരകത്തില്‍നിന്ന് വിധിയുടെ പിന്നാലെ നടന്നു. സുദീര്‍ഘമായ യാത്ര. 'ആവിലായിലെ സൂര്യോദയം'. 13-ാം പതിപ്പ്. എം മുകുന്ദന്‍. ഡിസി ബുക്സ്. വില 237 രൂപ.
◾ മുടികൊഴിച്ചില്‍ ഇന്ന് മിക്കവരിലും കണ്ട് വരുന്ന ആരോഗ്യപ്രശ്നമാണ്. പല കാരണങ്ങള്‍ കൊണ്ട് മുടികാഴിച്ചിലുണ്ടാകാം. മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലി, സമ്മര്‍ദ്ദം, അനാരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ എന്നിവ മുടി കൊഴിച്ചിലിന് പ്രധാന കാരണമാണ്. ചില പോഷകങ്ങളുടെ കുറവ് അമിത മുടികൊഴിച്ചിലിന് ഇടയാക്കും. ദുര്‍ബലവും പൊട്ടുന്നതുമായ മുടിയുടെ ഏറ്റവും സാധാരണമായ കാരണങ്ങളിലൊന്ന് സിങ്കിന്റെ കുറവാണ്. പ്രോട്ടീനായ കെരാറ്റിന്‍, മതിയായ സിങ്കിനെ വളരെയധികം ആശ്രയിക്കുന്നു. മുടിയുടെ കാലക്രമേണ പൊട്ടല്‍ കുറയ്ക്കുന്നതിന് സിങ്ക് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക. മുട്ട, ഫ്ളകാസ് സീഡ്, മത്തങ്ങ വിത്തുകള്‍ തുടങ്ങിയ സിങ്ക് അടങ്ങിയ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുക. മുടി കൊഴിച്ചിലിനുള്ള മറ്റൊരു പ്രധാന കാരണമാണ് വിറ്റാമിന്‍ ഡിയുടെ കുറവ്. വിറ്റാമിന്‍ ഡി ആന്റിമൈക്രോബയല്‍ പെപ്റ്റൈഡുകളുടെ ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കുന്നു. ഇത് തലയോട്ടിയെ വീക്കം, അണുബാധ എന്നിവയില്‍ നിന്ന് സംരക്ഷിക്കാന്‍ സഹായിക്കുന്നു. വിറ്റാമിന്‍ ഡിയുടെ അളവ് കുറയുന്നത് ചൊറിച്ചില്‍, താരന്‍, അമിതമായ കൊഴിച്ചിലിന് കാരണമാകും. മത്സ്യങ്ങള്‍ (സാല്‍മണ്‍, അയല, ട്രൗട്ട്, മത്തി), കൂണുകള്‍, മുട്ടയുടെ മഞ്ഞക്കരു, പാല്‍, ധാന്യങ്ങള്‍, ഓറഞ്ച് തുടങ്ങിയ പോഷകസമൃദ്ധമായ ഭക്ഷണങ്ങളില്‍ വിറ്റാമിന്‍ ഡി കൂടുതലായി അടങ്ങിയിരിക്കുന്നു. സ്ത്രീകളില്‍ കാണപ്പെടുന്ന ഇരുമ്പിന്റെ കുറവ് മുടി വളര്‍ച്ചയെ നേരിട്ട് തടസ്സപ്പെടുത്തും. ശരീരത്തിലുടനീളം ഓക്സിജന്‍ എത്തിക്കുന്ന ഹീമോഗ്ലോബിന്റെ ഉത്പാദനത്തിന് ഇരുമ്പ് അത്യാവശ്യമാണ്. ഇരുമ്പ് കുറയുന്നത് ഓക്സിജന്‍ ലഭ്യത കുറയുന്നതിന് കാരണമാകുന്നു. ഇത് കാലക്രമേണ മുടി കൊഴിച്ചിലിന് കാരണമാവുകയും ചെയ്യുന്നു. ചീര, പയര്‍, ബീന്‍സ്, നട്സ്, വിത്തുകള്‍, ഉണങ്ങിയ പഴങ്ങള്‍, ഇലക്കറികള്‍ എന്നിവയില്‍ ഇരുമ്പ് കൂടുതലായി അടങ്ങിയിരിക്കുന്നു.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 90.95, പൗണ്ട് - 121.73, യൂറോ - 106.97, സ്വിസ് ഫ്രാങ്ക് - 114.23, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 60.43, ബഹറിന്‍ ദിനാര്‍ - 241.25, കുവൈത്ത് ദിനാര്‍ -296.59, ഒമാനി റിയാല്‍ - 236.56, സൗദി റിയാല്‍ - 24.24, യു.എ.ഇ ദിര്‍ഹം - 24.73, ഖത്തര്‍ റിയാല്‍ - 24.96, കനേഡിയന്‍ ഡോളര്‍ - 66.09.
➖➖➖➖➖➖➖➖
Tags:
KERALA