2025 ഒക്ടോബർ 18 ശനി
1201 തുലാം 1 പൂരം
1447 റ : ആഖിർ 25
◾ 2014നു മുന്‍പ് ഏറ്റവും ദുര്‍ബലമായ 5 രാജ്യങ്ങളില്‍ ഒന്നായിരുന്ന ഇന്ത്യ ഇപ്പോള്‍ ലോകത്തെ ഏറ്റവും മികച്ച അഞ്ച് സമ്പദ് വ്യവസ്ഥകളില്‍ ഒന്നായി മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്‍ഡിടിവി സംഘടിപ്പിച്ച വേള്‍ഡ് സമ്മിറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ നില്‍ക്കാനുള്ള മൂഡില്‍ അല്ലെന്നും പിടിച്ചുകെട്ടാനാകാത്ത ശക്തിയായി ഇന്ത്യ മാറിയെന്നും കുതിപ്പ് തുടരുമെന്നും നിര്‍ത്താന്‍ മനസ്സില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
◾ 2016ല്‍ 'ഇവിടെ ഒന്നും നടക്കില്ല' എന്ന അവസ്ഥയിലാണ് കേരളത്തില്‍ ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതെന്നും ഇപ്പോള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നല്‍കിയ 600 വാഗ്ദാനങ്ങളില്‍ 580 എണ്ണവും പൂര്‍ത്തീകരിച്ചുവെന്നും ബഹ്‌റൈനിലെ പ്രവാസി സംഗമത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. ദേശീയപാത, കിഫ്ബി പദ്ധതികള്‍, കൊച്ചി വാട്ടര്‍ മെട്രോ തുടങ്ങിയ വികസന നേട്ടങ്ങള്‍ അദ്ദേഹം പ്രവാസി സംഗമത്തില്‍ എടുത്തുപറഞ്ഞു.
◾ ശബരിമലയിലെ സ്വര്‍ണം ഉണ്ണിക്കൃഷ്ണന്‍ പോറ്റി കവര്‍ന്നത് ദേവസ്വം ഉദ്യോഗസ്ഥരുടെ സഹായത്തോടെയെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. രണ്ട് കിലോയിലേറെ സ്വര്‍ണ്ണം തട്ടിയെടുത്തുവെന്നാണ് കണ്ടെത്തല്‍. വ്യാജരേഖകളുടെ തുടക്കക്കാരന്‍ മുരാരി ബാബുവാണെന്നും റിമാന്റ് റിപ്പോര്‍ട്ടിലുണ്ട്. 14 ദിവസം അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ട ഉണ്ണികൃഷ്ണന്‍ പോറ്റിയെ ചെന്നൈയിലും ബംഗളൂരുവിലും ഹൈദരാബാദിലും എത്തിച്ച് തെളിവെടുക്കും.
◾ തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു. ഇന്നലെ വൈകിട്ടോടെയാണ് ശബരിമല നട തുറന്നത്. ശബരിമലയിലെ സ്വര്‍ണക്കൊള്ള വിവാദങ്ങള്‍ക്കിടെയാണ് മാസ പൂജയ്ക്കായി ശബരിമല നട തുറന്നത്. അറ്റകുറ്റപണിക്കുശേഷം ചെന്നൈയില്‍ നിന്നും എത്തിച്ച ദ്വാരപാലക ശില്‍പ്പങ്ങളുടെ സ്വര്‍ണപ്പാളികള്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത് അടക്കമുള്ളവരുടെ സാന്നിദ്ധ്യത്തില്‍ പുനസ്ഥാപിച്ചു.
◾ പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിന് ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി. ശിരോവസ്ത്രം ധരിച്ച കുട്ടിയെ സ്‌കൂളില്‍ പ്രവേശിപ്പിക്കണമെന്ന ഡിഡിഇയുടെ ഉത്തരവിന് സ്റ്റേയില്ല. ഡിഡിഇയുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളുകയായിരുന്നു. സെന്റ് റീത്താസ് സ്‌കൂളിന്റെ ഹര്‍ജിയില്‍ സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി.
◾ കൊച്ചി പള്ളുരുത്തിയിലെ സെന്റ് റീത്താസ് പബ്ലിക് സ്‌കൂളിലെ ഹിജാബ് വിവാദത്തില്‍ നിലപാട് കടുപ്പിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. വിദ്യാര്‍ത്ഥികളുടെ മൗലിക അവകാശങ്ങള്‍ ഹനിക്കാന്‍ ഒരു സ്‌കൂളിനെയും അനുവദിക്കില്ലെന്നും സ്‌കൂളിന്റെ ഇത്തരം തെറ്റായ നടപടി സര്‍ക്കാര്‍ വെച്ചുപൊറുപ്പിക്കില്ലെന്നും മന്ത്രി വി ശിവന്‍കുട്ടി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ശിരോവസ്ത്രം ധരിച്ച കുട്ടിയെ സ്‌കൂളില്‍ പ്രവേശിപ്പിക്കണമെന്ന ഡിഡിഇയുടെ ഉത്തരവ് സ്റ്റേ ചെയ്യില്ലെന്ന ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.
◾ എറണാകുളം പള്ളുരുത്തി സ്‌കൂളിലെ ഹിജാബ് വിവാദത്തില്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയെ രൂക്ഷമായി വിമര്‍ശിച്ച് കത്തോലിക്ക കോണ്‍ഗ്രസ്. സന്യാസിനിമാരെ അപമാനിച്ച മന്ത്രി മാപ്പ് പറയണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ ഡയറക്ടര്‍ ഫാ. ഫിലിപ്പ് കവിയില്‍ പറഞ്ഞു. ക്രൈസ്തവ വിഭാഗത്തെയാണ് മന്ത്രി അവഹേളിച്ചതെന്നും മാപ്പ് പറഞ്ഞില്ലെങ്കില്‍ ശിവന്‍കുട്ടിയുടെ രാജി മുഖ്യമന്ത്രി ആവശ്യപ്പെടണമെന്നും ഫാ. ഫിലിപ്പ് കവിയില്‍ പറഞ്ഞു.
◾ സ്‌കൂളിലെ ഹിജാബ് വിവാദത്തില്‍ ഇടപെട്ട് ജമാ അത്തെ ഇസ്ലാമിയും എസ് ഡി പി ഐയും വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്നും വിഷയത്തില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ശരിയായ നിലപാടാണ് സ്വീകരിച്ചതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ പ്രതികരണം. ജമാഅത്തെ ഇസ്ലാമിയും എസ് ഡി പി ഐ യും കോണ്‍ഗ്രസും ചേര്‍ന്നുള്ള കൂട്ടായ്മ മത വിദ്വേഷം ഉണ്ടാക്കുകയാണെന്നും എംവി ഗോവിന്ദന്‍ ആരോപിച്ചു.
◾ പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ ഹിജാബ് വിവാദം കേരളത്തില്‍ സംഭവിക്കാന്‍ പാടില്ലാത്ത കാര്യമെന്ന് മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. ഇതുവരെ കേരളത്തില്‍ സംഭവിച്ചിട്ടില്ലാത്ത കാര്യമാണെന്ന് പറഞ്ഞ അദ്ദേഹം കുട്ടിയുടെ വിദ്യാഭ്യാസം മുടക്കിയത് നിര്‍ഭാഗ്യകരമാണെന്നും പൊതു സമൂഹം ഇത്തരം കാര്യങ്ങള്‍ നിരുത്സാഹപ്പെടുത്തണമെന്നും പറഞ്ഞു. തലയിലെ ഒരു മുഴം തുണി കണ്ടാല്‍ പേടിയാകും, നിയമവിരുദ്ധമാണ് എന്നൊക്കെ പറഞ്ഞ് ഒരു കുട്ടിയുടെ വിദ്യഭ്യാസം മുടക്കിയത് വളരെ വളരെ നിര്‍ഭാഗ്യകരമാണെന്ന് കുഞ്ഞാലിക്കുട്ടി വിമര്‍ശിച്ചു.
◾ പള്ളുരുത്തി ഹിജാബ് വിവാദത്തില്‍ പ്രതികരണവുമായി എസ്എഫ്ഐ. മതനിരപേക്ഷ വിദ്യാഭ്യാസത്തിന്റെ ലോക മാതൃകയായ കേരളത്തില്‍ നിര്‍ബന്ധമായും ഒഴിവാക്കേണ്ട ഈ വിഷയത്തെ പിടിവാശി കൊണ്ട് അനാവശ്യ വിവാദമാക്കിയതിന് സെന്റ് റീത്ത പബ്ലിക്ക് സ്‌കൂള്‍ പ്രിന്‍സിപ്പാളിനോട് നന്ദിയുണ്ടെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദ് ഫേസ്ബുക്കില്‍ പരിഹസിച്ചു. എല്ലാവരുടെയും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നതാണ് ജനാധിപത്യമെന്ന് മറന്നു പോകരുത് എന്നും ശിവപ്രസാദ് വ്യക്തമാക്കി.
◾ ആര്‍എസ്എസ് പ്രവര്‍ത്തകനായ യുവാവിന്റെ ആത്മഹത്യയില്‍ ആരോപണ വിധേയനായ നിതീഷ് മുരളീധരനെ പ്രതി ചേര്‍ത്തു. പ്രകൃതിവിരുദ്ധ ലൈംഗിക അതിക്രമത്തിനാണ് പ്രതി ചേര്‍ത്തിരിക്കുന്നത്. ആര്‍എസ്എസ് പ്രവര്‍ത്തകനായ നിധീഷ് പീഡിപ്പിച്ചുവെന്ന് വ്യക്തമാക്കിയുളള വീഡിയോ പോസ്റ്റ് ചെയ്ത ശേഷമാണ് യുവാവ് ആത്മഹത്യ ചെയ്തത്. തമ്പാനൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് പൊന്‍കുന്നം പൊലീസിന് കൈമാറുമെന്ന് അധികൃതര്‍ അറിയിച്ചു.
◾ പാലിയേക്കരയില്‍ ടോള്‍ പിരിവ് പുനഃസ്ഥാപിച്ചു. 73 ദിവസത്തിന് ശേഷമാണ് ടോള്‍പിരിവ് പുനസ്ഥാപിച്ചിരിക്കുന്നത്. പഴയ നിരക്കില്‍ തന്നെയാണ് ടോള്‍പിരിവ്. കാര്‍, വാന്‍, ജീപ്പ് ഉള്‍പ്പെടെയുള്ള ചെറു വാഹനങ്ങള്‍ ഒരു ഭാഗത്തേക്ക് 90 രൂപയും ഇരുവശത്തേക്കും 140 രൂപയുമാണ് നിരക്ക്. ചെറുകിട വാണിജ്യ വാഹനങ്ങള്‍ക്ക് ഒരു വശത്തേക്ക് 160 രൂപയും ഇരുവശത്തേക്കും 240 രൂപയുമാണ് നിരക്ക്. ബസ് ട്രക്ക് എന്നിവയ്ക്ക് ഒരു വശത്തേക്ക് 320 രൂപയും ഇരുവശത്തേക്കും 485 രൂപയും നല്‍കണം.
◾ സംസ്ഥാനത്തെ 3 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരങ്ങള്‍ ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തൃശൂര്‍ ജനറല്‍ ആശുപത്രി, വയനാട് അപ്പാട് ജനകീയ ആരോഗ്യ കേന്ദ്രം എന്നീ ആരോഗ്യ കേന്ദ്രങ്ങള്‍ക്കാണ് പുതുതായി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്റേര്‍ഡ്സ് അംഗീകാരം ലഭിച്ചത്. കൂടാതെ കണ്ണൂര്‍ ചെറുതാഴം കുടുംബാരോഗ്യകേന്ദ്രത്തിന് എന്‍.ക്യു.എ.എസ്. പുന:അംഗീകാരവും ലഭിച്ചു.
◾ ഒക്ടോബര്‍ 20 തിങ്കളാഴ്ച മുതല്‍ കേരളത്തിലെ എല്ലാ മെഡിക്കല്‍ കോളജുകളിലെയും ഒപി നിര്‍ത്തിവച്ചു സമരം ചെയ്യുമെന്ന് കെജിഎംസിറ്റിഎ. സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ശമ്പളപരിഷ്‌കരണം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്ക് അനുകൂല നിലപാട് ഇല്ലാത്തതില്‍ പ്രതിഷേധിച്ചാണ് സമരം. വാര്‍ത്താക്കുറിപ്പിലാണ് കെജിഎംസിറ്റിഎ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
◾ രാജ്യത്തെ ഏറ്റവും വലിയ സൈബര്‍ തട്ടിപ്പ് കേസ്സിലെ മൂന്ന് മുഖ്യ പ്രതികളെ കൊച്ചി സിറ്റി സൈബര്‍ പോലീസ് കോഴിക്കോട് നിന്നും അറസ്റ്റ് ചെയ്തു. ഇരുപത്തിയഞ്ച് കോടിയുടെ ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിംഗ് തട്ടിപ്പുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. കൊടുവള്ളി പറമ്പതൈകുളങ്ങര വീട്ടില്‍ പികെ റഹീസ് (39), അരക്കൂര്‍ തോലമുത്തം പറമ്പ്, വളപ്പില്‍ വീട്ടില്‍ വി.അന്‍സര്‍ (39), പന്തീരങ്കാവ് നരിക്കുനിമീതല്‍ വീട്ടില്‍ സികെ അനീസ് റഹ്‌മാന്‍ (25) എന്നിവരാണ് പിടിയിലായത്. മൂന്ന് പേരും കോഴിക്കോട് ജില്ലക്കാരാണ്.
◾ സുരേഷ് ഗോപിക്ക് പിന്നാലെ തൃശ്ശൂരില്‍ കൂടുതല്‍ പൊതുസമ്മതരെ തെരഞ്ഞെടുപ്പില്‍ ഇറക്കാന്‍ ലക്ഷ്യമിട്ട് ബിജെപി. ബിജെപിയുടെ വികസന ജാഥയില്‍ പങ്കെടുത്ത സംഗീത സംവിധായകന്‍ ഔസേപ്പച്ചനെ നേതാക്കള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ക്ഷണിച്ചു. അതിനിടെ, ഔസേപ്പച്ചന്‍ ബിജെപി വേദിയില്‍ എത്തിയതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്ത് എത്തി. സുരേഷ് ഗോപിയെ കൊണ്ട് പൊറുതിമുട്ടിയിരിക്കുന്ന തൃശ്ശൂരുകാര്‍ ഔസേപ്പച്ചനെ സ്വീകരിക്കില്ലെന്ന് ടിഎന്‍ പ്രതാപന്‍ പറഞ്ഞു.
◾ നെടുമ്പാശ്ശേരിയില്‍ വിമാനത്താവളത്തിലെ ഡ്യൂട്ടിക്കായി പോയ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. അപകടത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റു. രണ്ടു പേരുടെ പരിക്ക് ഗുരുതരമാണ്. ഇവരുടെ തലക്കാണ് പരിക്കേറ്റത്. നെടുമ്പാശ്ശേരി ഗോള്‍ഫ് ക്ലബ്ബിന് സമീപം ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ചിരുന്ന ടെംപോ ട്രാവലര്‍ നിയന്ത്രണം വിട്ടു മറിയുകയായിരുന്നു.
◾ കൊല്ലം മരുതമലയില്‍നിന്ന് വീണ് 9-ാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു. കൂടെയുണ്ടായിരുന്ന പെണ്‍കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. അടൂര്‍ പെരിങ്ങാട് സ്വദേശി മീനു ആണ് മരിച്ചത്. പരിക്കേറ്റ പെണ്‍കുട്ടിയെ കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരും ഒരേ ക്ലാസില്‍ പഠിക്കുന്നവരാണ്.
◾ സംസ്ഥാനത്ത് അടുത്ത 7 ദിവസം മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്ക് കിഴക്കന്‍ അറബിക്കടലിനും അതിനോട് ചേര്‍ന്നുള്ള ലക്ഷദ്വീപ് പ്രദേശങ്ങള്‍ക്കും മുകളില്‍ ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു. ഇന്നത്തോടെ ഇത് തെക്ക് കിഴക്കന്‍ അറബിക്കടലിലും അതിനോട് ചേര്‍ന്നുള്ള കേരള കര്‍ണാടക തീരങ്ങള്‍ക്ക് സമീപമുള്ള ലക്ഷദ്വീപ് മേഖലയ്ക്ക് മുകളിലായി ന്യൂനമര്‍ദമായി ശക്തി പ്രാപിക്കുമെന്നും, അടുത്ത 48 മണിക്കൂറില്‍ തീവ്രന്യൂനമര്‍ദമായി വീണ്ടും ശക്തി പ്രാപിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
◾ വാണിയംകുളത്ത് ഡിവൈഎഫ്ഐ മുന്‍നേതാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ ഒരാള്‍ കൂടി പൊലീസില്‍ കീഴടങ്ങി. ഡിവൈഎഫ്ഐ വാണിയംകുളം ടൗണ്‍ യൂണിറ്റ് ഭാരവാഹി അജയ കൃഷ്ണനാണ് കീഴടങ്ങിയത്. ഒന്നാം പ്രതിയായ ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറിയേറ്റ് അംഗം മുഹമ്മദ് ഹാരിസിന്റെ നിര്‍ദ്ദേശപ്രകാരം ആക്രമണത്തിന് സഹായം ചെയ്തത് അജയ് കൃഷ്ണനാണെന്നാണ് പൊലീസ് കണ്ടെത്തല്‍. അജയ് കൃഷ്ണന്‍ കൂടി കീഴടങ്ങിയതോടെ കേസില്‍ ആറ് പ്രതികളാണ് പൊലീസിന്റെ പിടിയിലായത്.
◾ കെഎസ്ആര്‍ടിസി ബസിലെ കുപ്പിവെള്ള വിവാദത്തില്‍ ഡ്രൈവര്‍ക്കെതിരെ ആരോപണവുമായി ഗതാഗത മന്ത്രി കെബി ഗണേഷ്‌കുമാര്‍. ഡ്രൈവര്‍ക്ക് പിന്നില്‍ യുഡിഎഫ് ആണെന്ന് കെബി ഗണേഷ്‌കുമാര്‍ ആരോപിച്ചു. ഹൈക്കോടതിയില്‍ സീനിയര്‍ അഭിഭാഷകനെ വയ്ക്കാന്‍ പണം നല്‍കിയത് യുഡിഎഫ് യൂണിയനാണ്. കെഎസ്ആര്‍ടിസി നന്നാവരുത് എന്നാണ് ഇവരുടെ ആഗ്രഹം. കെഎസ്ആര്‍ടിസി നശിക്കാന്‍ ആഗ്രഹിക്കുന്ന യൂണിയന്റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുന്നു എന്നും മന്ത്രി പരിഹസിച്ചു.
◾ തൃശ്ശൂര്‍ കുന്നംകുളത്ത് ഹെര്‍ണിയ ശാസ്ത്രക്രിയക്കിടെ ചിറമനേങ്ങാട് സ്വദേശി ഇല്യാസ് (41) മരിച്ച സംഭവത്തില്‍ മരണകാരണം ഹൃദ്രോഗമെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ സൂചന. കുന്നംകുളം ഇട്ടിമാണി ആശുപത്രിയില്‍ ചികിത്സയ്ക്കിടെയാണ് സംഭവം. സംഭവത്തില്‍ നേരത്തെ അസ്വാഭാവിക മരണത്തിന് കുന്നംകുളം പൊലീസ് കേസെടുത്തിരുന്നു. അതേസമയം അനസ്തേഷ്യയിലെ പിഴവ് മൂലമാണ് ഇല്യാസ് മരിച്ചതെന്ന് ആശുപത്രി അധികൃതര്‍ ബന്ധുക്കളോട് പറഞ്ഞിരുന്നെന്നും കൈയബദ്ധം പറ്റിയതായി ഡോക്ടര്‍മാര്‍ സമ്മതിച്ചെന്നും ബന്ധുക്കള്‍ ആരോപിച്ചിരുന്നു.
◾ തൃശ്ശൂര്‍ പഴഞ്ഞിയിലെ പിഎച്ച്സിയില്‍ ഡോക്ടര്‍ക്കും നഴ്സിനുമെതിരെ കയ്യേറ്റം. അതിക്രമത്തില്‍ മൂന്നു യുവാക്കള്‍ക്ക് എതിരെ കേസെടുത്തു. പരിശോധന വൈകിയെന്ന് ആരോപിച്ചായിരുന്നു അയിനൂര്‍ സ്വദേശി വിഷ്ണുരാജും സുഹൃത്തുക്കളും ഡോക്ടറെയും നഴ്സിനെയും കയ്യേറ്റം ചെയ്തത്. വിഷ്ണുരാജിന്റെ അച്ഛനെ ചികില്‍സിക്കാന്‍ വന്നപ്പോള്‍ ആണ് സംഭവം. പരിശോധന വൈകിയെന്ന് ആരോപിച്ചാണ് തര്‍ക്കമാരംഭിച്ചത്. പിന്നീടത് അതിക്രമത്തിലേക്കെത്തി. ഇവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
◾ കഴക്കൂട്ടത്ത് ഐടി ജീവനക്കാരിയെ ഹോസ്റ്റല്‍ മുറിയില്‍ കയറി പീഡിപ്പിച്ചു. ടെക്‌നോപാര്‍ക്കിലെ ഐടി കമ്പനി ജീവനക്കാരിയായ യുവതിയെയാണ് ഹോസ്റ്റല്‍ മുറിയില്‍ പീഡിപ്പിച്ചത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. ഉറങ്ങിക്കിടക്കുന്നതിനിടെയാണ് അക്രമി ഹോസ്റ്റല്‍മുറിയില്‍ കയറി പീഡിപ്പിച്ചതെന്നാണ് യുവതിയുടെ പരാതി. ഹോസ്റ്റലിന്റെ വാതില്‍ തള്ളിത്തുറന്നാണ് പ്രതി അകത്തുകയറിയത്. ഞെട്ടിയുണര്‍ന്ന യുവതി ബഹളംവെച്ചതോടെ അക്രമി ഓടിരക്ഷപ്പെട്ടു.
◾ ബെംഗളൂരുവിലെ സ്വകാര്യ കോളേജിലെ സീനിയര്‍ വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത ജൂനിയര്‍ വിദ്യാര്‍ത്ഥി അറസ്റ്റില്‍. ബെംഗളൂരുവിലെ സ്വകാര്യ എന്‍ജിനിയറിംഗ് കോളേജിലെ ഏഴാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥിനിയെയാണ് 22കാരന്‍ പീഡിപ്പിച്ചത്. ഹനുമന്ത് നഗര്‍ പൊലീസ് സ്റ്റേഷനില്‍ എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥിനി നല്‍കിയ പരാതിയേ തുടര്‍ന്ന് ജീവന്‍ ഗൗഡ എന്ന 22കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒക്ടോബര്‍ 10നാണ് അതിക്രമം നടന്നത്.
◾ നടന്‍ വിജയ്യുടെ രാഷ്ട്രീയ പാര്‍ട്ടിയായ തമിഴക വെട്രി കഴകം അംഗീകൃത രാഷ്ട്രീയ പാര്‍ട്ടിയല്ലെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. മദ്രാസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കാര്യം പറഞ്ഞത്. അംഗീകൃത സംസ്ഥാന പാര്‍ട്ടിയായി യോഗ്യത നേടുന്നതിനുള്ള മാനദണ്ഡങ്ങള്‍ ടിവികെ പാലിച്ചിട്ടില്ലെന്ന് കമ്മീഷന് വേണ്ടി ഇന്നലെ കോടതിയില്‍ ഹാജരായ അഭിഭാഷകന്‍ നിരഞ്ജന്‍ രാജഗോപാല്‍ വാദിച്ചു.
◾ തെന്നിന്ത്യന്‍ നടിമാരായ രാകുല്‍ പ്രീത് സിംഗ്, സാമന്ത റൂത്ത് പ്രഭു, തമന്ന ഭാട്ടിയ എന്നിവരുടെ പേരില്‍ വ്യാജ വോട്ടര്‍ ഐഡി കാര്‍ഡുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് പോലീസ് കേസെടുത്തു. ഹൈദരാബാദിലെ ജൂബിലി ഹില്‍സിലെ വോട്ടര്‍മാരാണെന്ന് കാണിച്ചാണ് ഇവരുടെ പേരും ചിത്രവും വിലാസവുമുള്ള വോട്ടര്‍ ഐഡി കാര്‍ഡുകള്‍ പ്രചരിക്കുന്നത്. വ്യാജമെന്ന് സ്ഥിരീകരിച്ച ഈ മൂന്ന് കാര്‍ഡുകളിലും ഒരേ വിലാസമാണ് നല്‍കിയിരിക്കുന്നത്.
◾ ബിഹാറിലെ ആദ്യ ഘട്ട നിയമസഭ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം കഴിഞ്ഞിട്ടും സീറ്റ് വിഭജനം വ്യക്തമാക്കാതെ മഹാസഖ്യം. ഉപമുഖ്യമന്ത്രി സ്ഥാനം വേണമെന്ന ആവശ്യം മഹാസഖ്യത്തിലെ ഘടകക്ഷിയായ വികാസ് ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി പരസ്യമാക്കി. പാര്‍ട്ടി കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുന്ന ധാരണയുടെ സൂചന പ്രകാരം ആര്‍ജെഡി 140 സീറ്റില്‍ മത്സരിച്ചേക്കും.
◾ കൈക്കൂലി കേസില്‍ സിബിഐ അറസ്റ്റ് ചെയ്ത മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്റെ വീട്ടിലെ റെയ്ഡില്‍ കണ്ടെത്തിയത് പണവും സ്വര്‍ണവും ആഢംബര വസ്തുക്കളുമടക്കം കോടിക്കണക്കിന് രൂപയുടെ ശേഖരം. പഞ്ചാബ് പോലീസിലെ ഡിഐജിയായ ഹര്‍ചരണ്‍ സിംഗ് ഭുള്ളറിന്റെ വീട്ടില്‍ നടന്ന റെയിഡിലാണ് ഞെട്ടിക്കുന്ന കണ്ടെത്തല്‍. 8 ലക്ഷം കൈക്കൂലി ചോദിച്ച കേസിലെ അറസ്റ്റിന് പിന്നാലെയാണ് വീട്ടില്‍ സിബിഐ പരിശോധന നടന്നത്. 5 കോടി രൂപയും ആഢംബര കാറുകളും വാച്ചുകളുമടക്കം റെയ്ഡില്‍ കണ്ടെത്തിയിട്ടുണ്ട്.
◾ ഹിന്ദു പെണ്‍കുട്ടികള്‍ അപരിചിതരുടെ ജിമ്മില്‍ പോകരുതെന്നും വീട്ടിലിരുന്ന് യോഗ ചെയ്യണമെന്നുമുള്ള വിവാദ പരാമര്‍ശവുമായി മഹാരാഷ്ട്രയിലെ ബിജെപി എംഎല്‍എ ഗോപിചന്ദ് പഠ്‌ലാക്കര്‍. പെണ്‍കുട്ടികളെ വഴിതെറ്റിക്കാനും വഞ്ചിക്കാനും ചിലര്‍ ഗൂഢാലോചന നടത്തുന്നുണ്ടെന്നും അതുകാരണമാണ് ജിമ്മില്‍ പോകരുതെന്നു പറയുന്നതെന്നും ബീഡില്‍ നടന്ന ഒരു പൊതുസമ്മേളനത്തില്‍ വെച്ച് പഠ്‌ലാക്കര്‍ പറഞ്ഞു.
◾ കോളേജ് വിദ്യാര്‍ഥിനികള്‍ വസ്ത്രം മാറുന്നത് ഒളിഞ്ഞിരുന്ന് ക്യാമറയില്‍ പകര്‍ത്തിയ മൂന്ന് എബിവിപി നേതാക്കള്‍ അറസ്റ്റില്‍. എബിവിപി സെക്രട്ടറി ഉമേഷ് ജോഷി, കോളേജ് ഭാരവാഹികളായ അജയ് ഗൗര്‍, ഹിമാന്‍ഷു ബൈരംഗി എന്നിവരാണ് പിടിയിലായത്. മധ്യപ്രദേശിലെ മന്ദ്സൗറിലെ മഹാരാജാ യശ്വന്ത് റാവു ഹോല്‍കര്‍ സര്‍ക്കാര്‍ കോളേജിലാണ് സംഭവം.
◾ പഞ്ചാബ് നാഷണല്‍ ബാങ്ക് വായ്പാ തട്ടിപ്പ് കേസില്‍ ഒളിവില്‍ പോയ വജ്ര വ്യാപാരി മെഹുല്‍ ചോക്സിയെ ഇന്ത്യയ്ക്ക് കൈമാറാന്‍ ബെല്‍ജിയത്തിലെ കോടതി ഉത്തരവിട്ടു. അതേസമയം ഇനിയും അപ്പീലിന് അവസരമുള്ളതിനാല്‍ മെഹുല്‍ ചോക്‌സിയെ ഉടന്‍ ഇന്ത്യയിലെത്തിക്കാനാവുമോയെന്ന് ഉറപ്പില്ല.
◾ മൊസാംബിക്കില്‍ ബോട്ട് മുങ്ങിയുണ്ടായ അപകടത്തില്‍ 3 ഇന്ത്യക്കാര്‍ മരിച്ചു. മലയാളിയടക്കം 5 പേരെ കാണാതായി. രണ്ട് പേരുടെ നില ഗുരുതരമാണ്. 21 പേരാണ് ആകെ ബോട്ടിലുണ്ടായിരുന്നത്. ഇവരില്‍ 14 പേര്‍ സുരക്ഷിതരാണ്. എംടി സീ ക്വസ്റ്റ് എന്ന കപ്പലിലേക്ക് ഇന്ത്യന്‍ ജീവനക്കാരെ വഹിച്ചുകൊണ്ടുള്ള ലോഞ്ച് ബോട്ട് മുങ്ങിയാണ് അപകടമുണ്ടായത്.
◾ ഈജിപ്ത് വിദേശകാര്യമന്ത്രി ബദര്‍ അബ്ദെലറ്റിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചര്‍ച്ച നടത്തി. ഗാസ സമാധാന നീക്കത്തില്‍ നിര്‍ണ്ണായക പങ്കു വഹിച്ചതിന് ഈജിപത് പ്രസിഡന്റ് അബ്ദെല്‍ ഫത്ത അല്‍ സിസിക്ക് പ്രധാനമന്ത്രി അഭിനന്ദനം അറിയിച്ചു. മേഖലയില്‍ ശാശ്വത സമാധാനത്തിലേക്ക് ധാരണ നയിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്നും നരേന്ദ്ര മോദി പറഞ്ഞു.
◾ പരസ്യമായി വധശിക്ഷ നടപ്പിലാക്കിയ താലിബാന്‍ നടപടിയില്‍ അപലപിച്ച് യുഎന്‍. അഫ്ഗാനിസ്ഥാനിലെ ബാദ്ഗിസ് പ്രവിശ്യയിലെ ഖലാ ഇ നവിലെ സ്റ്റേഡിയത്തില്‍ വച്ചാണ് വധശിക്ഷ നടപ്പിലാക്കിയത്. യുവാവിനെയും അയാളുടെ ഗര്‍ഭിണിയായ ഭാര്യയേയും കൊലപ്പെടുത്തിയ അഫ്ഗാന്‍ സ്വദേശിയെ ആണ് നിരവധിപ്പേര്‍ സാക്ഷിയാക്കി വധശിക്ഷയ്ക്ക് വിധേയനാക്കിയത്. വ്യാഴാഴ്ചയാണ് ശിക്ഷ നടപ്പിലാക്കിയത്.
◾ അഫ്ഗാന്‍ അതിര്‍ത്തിയിലുണ്ടായ ചാവേര്‍ ബോംബാക്രമണത്തില്‍ ഏഴ് പാകിസ്ഥാന്‍ സൈനികര്‍ കൊല്ലപ്പെട്ടു. തെഹ്രീക്-ഇ-താലിബാന്‍ പാകിസ്ഥാനാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം. പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം സമാധാനത്തിലേക്ക് നീങ്ങുന്നതിനിടെയാണ് വീണ്ടും ആക്രമണമുണ്ടായത്. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകാന്‍ കാരണമായി.
◾ ചൈനയെ തടയാനുള്ള താക്കോല്‍ ഇന്ത്യയുടെ പക്കലെന്നും യുഎസില്‍ നിന്ന് ലോക നേതൃപദവി ഇന്ത്യ ഏറ്റെടുക്കുമെന്നും ഇരുപത്തി ഒന്നാം നൂറ്റാണ്ട് ഇന്ത്യയുടേതെന്നും ഓസ്‌ട്രേലിയന്‍ മുന്‍ പ്രധാനമന്ത്രി ടോണി ആബട്ട്. നാലോ അഞ്ചോ പതിറ്റാണ്ടുകള്‍ക്ക് ശേഷം ഇന്ത്യന്‍ പ്രധാനമന്ത്രി ആരായിരുന്നാലും അമേരിക്കന്‍ പ്രസിഡന്റിന്റെ പക്കല്‍നിന്ന് സ്വതന്ത്ര ലോകത്തിന്റെ നേതാവ് എന്ന പദവി അദ്ദേഹം ഏറ്റെടുക്കുമെന്നും ടോണി ആബട്ട് പറഞ്ഞു. എന്‍ഡിടിവി വേള്‍ഡ് സമ്മിറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
◾ വരുന്നു ടെസ്റ്റ് 20 ക്രിക്കറ്റ്. ടെസ്റ്റ് ക്രിക്കറ്റിന്റെ തന്ത്രങ്ങളെയും ട്വന്റി20 ക്രിക്കറ്റിന്റെ ചടുലതയെയും സമന്വയിപ്പിക്കുന്നതാണ് ടെസ്റ്റ് ട്വന്റി ഫോര്‍മാറ്റ്. പേര് സൂചിപ്പിക്കുന്നതു പോലെ 20 ഓവര്‍ വീതമുള്ള നാല് ഇന്നിങ്സുകളിലായി കളിക്കുന്ന ക്രിക്കറ്റാണ് ടെസ്റ്റ് ട്വന്റി. ആകെ 80 ഓവറുകള്‍. ടെസ്റ്റു പോലെ ഇരു ടീമുകള്‍ക്കും രണ്ട് ഇന്നിങ്സുകള്‍ വീതമുണ്ടാകും. ജയം, തോല്‍വി, സമനില എന്നീ റിസല്‍റ്റുകളുമുണ്ടാകും. ഈ ഫോര്‍മാറ്റിലുള്ള ആദ്യ ടൂര്‍ണമെന്റ് അടുത്ത വര്‍ഷം ജനുവരിയില്‍ ഇന്ത്യയില്‍ നടക്കുമെന്നാണ് വിവരം.
◾ ഫിഫ റാങ്കിങ്ങില്‍ കൂപ്പുകുത്തി ഇന്ത്യന്‍ ഫുട്ബോള്‍ ടീം. എഎഫ്സി ഏഷ്യന്‍ കപ്പ് യോഗ്യതാ മത്സരത്തില്‍ സ്വന്തം നാട്ടില്‍ സിങ്കപ്പൂരിനോട് 2-1ന് തോറ്റതിനു പിന്നാലെ റാങ്കിങ്ങില്‍ 136-ാം സ്ഥാനത്തേക്കാണ് ഇന്ത്യ വീണത്. കഴിഞ്ഞ ഒമ്പതു വര്‍ഷത്തിനിടയിലെ ടീമിന്റെ ഏറ്റവും മോശം റാങ്കിങ്ങാണിത്.
◾ ഒക്ടോബര്‍ 21, 22 ദിവസങ്ങളില്‍ ഓഹരി വിപണിക്ക് അവധിയാണെങ്കിലും ചൊവ്വാഴ്ച ഒരു മണിക്കൂര്‍ മുഹൂര്‍ത്ത വ്യാപാരത്തിനായി നീക്കിവെച്ചിട്ടുണ്ട്. എല്ലാ വര്‍ഷവും ദീപാവലി ദിനത്തില്‍ ഇന്ത്യന്‍ ഓഹരി വിപണികളായ നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചും ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചും നടത്തുന്ന ഒരു പ്രത്യേക, ഹ്രസ്വ വ്യാപാര സെഷനാണ് മുഹൂര്‍ത്ത വ്യാപാരം. ഹൈന്ദവ വിശ്വാസമനുസരിച്ച് ശുഭകരമായ സമയത്തെയാണ് 'മുഹൂര്‍ത്തം' എന്ന് പറയുന്നത്. സമ്പത്തിന്റെ ദേവതയായ ലക്ഷ്മി ദേവിയെ വണങ്ങിക്കൊണ്ട് വടക്കെ ഇന്ത്യയില്‍ പുതിയ ഹിന്ദു സാമ്പത്തിക വര്‍ഷം ആരംഭിക്കുന്നതിന്റെ പ്രതീകമായിട്ടാണ് വ്യാപാരികളും നിക്ഷേപകരും ഈ ഒരു മണിക്കൂര്‍ സെഷനെ കണക്കാക്കുന്നത്. 2025-ല്‍ മുഹൂര്‍ത്ത വ്യാപാരം ഒക്ടോബര്‍ 21, ചൊവ്വാഴ്ച ആയിരിക്കും നടക്കുക. മുന്‍വര്‍ഷങ്ങളില്‍ വൈകിട്ടായിരുന്നെങ്കിലും ഇത്തവണ മുഹൂര്‍ത്ത വ്യാപാരം ഉച്ചതിരിഞ്ഞ് 1:45 മുതല്‍ 2:45 വരെയാണ്. ഇതിന് മുമ്പായി 1:30 മുതല്‍ 1:45 വരെ പ്രീ-ഓപ്പണ്‍ സെഷനും ഉണ്ടായിരിക്കും. ദീപാവലി പ്രമാണിച്ച് സാധാരണ വ്യാപാരം ഈ ദിവസം ഉണ്ടായിരിക്കുന്നതല്ല.
◾ ബാഹുബലി ആരാധകര്‍ക്ക് പുതിയൊരു തിയറ്റര്‍ അനുഭവം കൂടി ഈ മാസം ലഭിക്കുകയാണ്. ബാഹുബലി രണ്ട് ഭാഗങ്ങള്‍ കൂടി ചേര്‍ത്തുള്ള ഒറ്റ എഡിറ്റ് ആണ് ഇത്. 'ബാഹുബലി ദി എപിക്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സെന്‍സറിംഗ് ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുകയാണ്. സിബിഎഫ്സി യു/എ സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് നല്‍കിയിരിക്കുന്നത്. 3 മണിക്കൂര്‍ 44 മിനിറ്റ് ആണ് പുതിയ പതിപ്പിന്റെ ദൈര്‍ഘ്യം. ഈ മാസം 31 നാണ് ചിത്രം തിയറ്ററുകളില്‍ എത്തുക. രണ്ട് ഭാഗങ്ങള്‍ വെറുതെ എഡിറ്റ് ചെയ്തിരിക്കുന്നതല്ല പുതിയ പതിപ്പ്, മറിച്ച് റെസ്റ്റോര്‍ ചെയ്ത ദൃശ്യവും ശബ്ദവും ഒപ്പം ചില വ്യത്യാസങ്ങളും ചിത്രത്തില്‍ ഉണ്ടാവും. സാങ്കേതികമായ കൂടുതല്‍ മികവിനൊപ്പം ബാഹുബലി ഫ്രാഞ്ചൈസിയില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ചില നിമിഷങ്ങളും ചിത്രത്തില്‍ ഉണ്ടാവുമെന്നാണ് വിവരം. ബാഹുബലി ആദ്യ ഭാഗം പത്ത് വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ആഘോഷത്തിന്റെ ഭാഗമായുള്ള റിലീസ് ആണ് ഇത്. ഒക്ടോബര്‍ 31 ന് തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം ഭാഷകളിലാണ് ചിത്രം തിയറ്ററുകളില്‍ എത്തുക. ഐമാക്സ്, 4ഡിഎക്സ്, ഡി-ബോക്സ്, ഡോള്‍ബി സിനിമ, എപിക് എന്നിങ്ങനെയുള്ള പ്രീമിയം ഫോര്‍മാറ്റുകളിലൊക്കെ ചിത്രം എത്തും.
◾ അല്‍ത്താഫ് സലീമും അനാര്‍ക്കലി മരിക്കാറും വീണ്ടും ഒന്നിക്കുന്ന 'ഇന്നസെന്റ് ' എന്ന സിനിമയിലെ പുതിയ ഗാനം പുറത്ത്. സിനിമയിലെ മൂന്നാമത് ഗാനമായി എത്തിയിരിക്കുന്ന 'അതിശയം' പാടിയിരിക്കുന്നത് സംഗീതലോകത്തെ പുത്തന്‍ താരോദയമായ ഹനാന്‍ ഷായും നിത്യ മാമ്മനും ചേര്‍ന്നാണ്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് ജയ് സ്റ്റെല്ലാറാണ് സംഗീതം നല്‍കിയിരിക്കുന്നത്. സര്‍ക്കാര്‍ ഓഫീസിലെ നൂലാമാലകളും മറ്റുമൊക്കെയായി പ്രായഭേദമെന്യേ ചിരിച്ചാഘോഷിച്ച് കാണാന്‍ പറ്റുന്ന ചിത്രമാണിത്. ജോമോന്‍ ജ്യോതിര്‍, അസീസ് നെടുമങ്ങാട്, മിഥുന്‍, നോബി, അന്ന പ്രസാദ്, ലക്ഷ്മി സഞ്ജു, വിനീത് തട്ടില്‍, അശ്വിന്‍ വിജയന്‍, ഉണ്ണി ലാലു തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ ഒരുമിക്കുന്നത്. എലമെന്റ്സ് ഓഫ് സിനിമയുടെ ബാനറില്‍ എം ശ്രീരാജ് എ.കെ.ഡി നിര്‍മ്മിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് സതീഷ് തന്‍വിയാണ്. ഷിഹാബ് കരുനാഗപ്പള്ളിയുടെ കഥയ്ക്ക് ഷിഹാബും സര്‍ജി വിജയനും സതീഷ് തന്‍വിയും ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. പൂര്‍ണ്ണമായും കോമഡി ജോണറിലുള്ളതാണ് ചിത്രം.
◾ ഒക്ടാവിയ ആര്‍എസിനെ വിപണിയില്‍ എത്തിച്ച് സ്‌കോഡ. ഒറ്റ മോഡലില്‍ മാത്രം ലഭിക്കുന്ന പെര്‍ഫോമന്‍സ് സെഡാനിന്റെ എക്സ്ഷോറൂം വില 49.99 ലക്ഷം രൂപയാണ്. മുമ്പ് സ്‌കോഡ ഇന്ത്യന്‍ വിപണിയില്‍ എത്തിച്ച ഒക്ടാവിയ ആര്‍എസിനെക്കാള്‍ 14 ലക്ഷം രൂപ അധികമാണ് ഈ മോഡലിന്. ഭാരത് മൊബിലിറ്റി എക്സ്‌പോ 2025 -ലാണ് ഈ പെര്‍ഫോമന്‍സ് സെഡാന്‍ ആദ്യമായി ഇന്ത്യയില്‍ പ്രദര്‍ശിപ്പിച്ചത്. തുടക്കത്തില്‍ 100 മോഡല്‍ മാത്രമായിരിക്കും വില്‍പനയ്ക്ക് എത്തുക. 2024 ല്‍ ആഗോള വിപണികളില്‍ ഫെയ്സ്ലിഫ്റ്റ് ലഭിച്ചതിന് ശേഷമാണ് മോഡല്‍ ഇന്ത്യയില്‍ എത്തുന്നത്. ഏകദേശം 2.5 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഒക്ടാവിയ നെയിംപ്ലേറ്റ് ഇന്ത്യന്‍ വിപണിയിലേക്ക് തിരിച്ചുവരുന്നു എന്നതും ശ്രദ്ധേയമാണ്. ഈ പെര്‍ഫോമെന്‍സ് മോഡലിലെ ഏറ്റവും വലിയ ആകര്‍ഷണം, 265 ബിഎച്ച്പി കരുത്തും 370 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കുന്ന, സുപരിചിതമായ 2.0 ലീറ്റര്‍ ടര്‍ബോ-പെട്രോള്‍, 7 -സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക് ട്രാസ്മിഷനുമുള്ള പവര്‍ട്രെയിന്‍ ആയിരിക്കും. പെര്‍ഫോമന്‍സ് സെഡാന് 6.4 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ കഴിയും, അതോടൊപ്പം മണിക്കൂറില്‍ 250 കിലോമീറ്ററാവും പരമാവധി വേഗം.
◾ വ്യാകരണം പഠിക്കുന്നതിന് പല മാര്‍ഗ്ഗങ്ങള്‍ അവലംബിക്കാം. ഇവ്വിധം നവീനമായ ഒരു പഠനരീതി ശാസ്ത്രത്താല്‍ രൂപപ്പെട്ട നിപ്രസം ഉപ്രസം ആ കയ്യിലെടുത്താല്‍ ഒറ്റയിരുപ്പില്‍ വായിച്ചുപോകും. സൗഹൃദക്കൂട്ടുകെട്ടിലെ സംഭാഷണങ്ങളുടെ ആര്‍ജ്ജവം ഗ്രന്ഥത്തിന്റെ ശില്പഘടനയ്ക്ക് നവ്യമായ വായനസുഖം പകരുന്ന വിധത്തിലാണ് അന്വാഖ്യാനം നിര്‍വ്വഹിച്ചിരിക്കുന്നത്. പുസ്തകം വായിച്ചു മടക്കിക്കഴിയുമ്പോള്‍ ഒരു തവണകൂടി വായിക്കണമെന്ന തോന്നല്‍ ബാക്കിയാവുന്നു. കയ്പേറിയ ഔഷധം പഞ്ചസാരഗുളികയില്‍ കലര്‍ത്തി രോഗിയറിയാതെ ചികിത്സിക്കുന്നു. ഭിഷഗ്വരവൈദഗ്ദ്ധ്യം ഓരോ അദ്ധ്യായത്തെയും ആകര്‍ഷകമാക്കുന്നുണ്ട്. ഒപ്പം സുഗമവായനയ്ക്കു വേണ്ട പൊടിക്കൈകള്‍ വേറെയും. ഇതുതന്നെയാണ് ബിനു. കെ സാം എന്ന അദ്ധ്യാപകന്റെ കൃതഹസ്തത. 'നിപ്രസം ഉപ്രസം ആ'. രണ്ടാം പതിപ്പ്. ബിനു കെ സാം. എന്‍ബിഎസ്. വില 133 രൂപ.
◾ ഒരു തവണ ഉണ്ടാക്കിയ ചായ വീണ്ടും വീണ്ടും തിളപ്പിച്ചു കുടിക്കുന്ന ശീലമുണ്ടെങ്കില്‍, അത് അത്ര സുരക്ഷിതമല്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ജേണല്‍ ഓഫ് ഫുഡ് സയന്‍സില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ ചായ വീണ്ടും ചൂടാക്കി കുടിക്കുന്നത് അഞ്ച് തരം ആരോഗ്യപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ്. ദഹനക്കേട്, പോഷകക്കുറവ്, ദഹനവ്യവസ്ഥയില്‍ അസ്വസ്ഥ തുടങ്ങിയവയാണ് അത്. ചായ വീണ്ടും ചൂടാക്കുന്നത് അതിന്റെ രുചി, മണം, രാസഘടന എന്നിവയില്‍ മാറ്റങ്ങള്‍ വരുത്തും. ഇത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കാന്‍ സാധ്യതയുണ്ട്. ചായ വീണ്ടും ചൂടാക്കുമ്പോള്‍ അതിലെ ടാനിനുകളുടെ സാന്ദ്രത വര്‍ധിക്കുകയും ചായ കയ്പ്പ് ചുവയുള്ളതാക്കുകയും ചെയ്യും. ഇത് ചായയ്ക്ക് അസിഡിക്ക് സ്വഭാവം നല്‍കും. അസിഡിറ്റി നെഞ്ചെരിച്ചില്‍, ഗ്യാസ്ട്രിബിള്‍ എന്നിവയിലേക്ക് നയിക്കുകയും ചെയ്യും. ആസിഡ് സംവേദനക്ഷമതയുള്ള ആളുകള്‍ വീണ്ടും ചൂടാക്കിയ ചായ കുടിക്കുന്നത് വയറുവീര്‍ക്കാനും അസ്വസ്ഥത അനുഭവപ്പെടാനും കാരണമാകും. മാത്രമല്ല, ദഹനസംയുക്തങ്ങളുടെ സന്തുലിതാവസ്ഥയെയും ഇത് ബാധിക്കും. ചായ ഉണ്ടാക്കിയ ശേഷം സാധാരണ താപനിലയില്‍ കൂടുതല്‍ നേരം വെയ്ക്കുന്നത്, അതില്‍ ബാക്ടീരിയകള്‍ വളരാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. ഇത് ആരോഗ്യത്തിന് നല്ലതല്ല. ഇങ്ങനെ വളരുന്ന ബാക്ടീരിയകളെ ചായ വീണ്ടും ചൂടാക്കിയാലും നശിപ്പിക്കാന്‍ കഴിയില്ല. ഇത്തരത്തിലുള്ള ചായ കുടിക്കുന്നത് ഭക്ഷ്യജന്യ രോഗങ്ങള്‍ക്കുള്ള സാധ്യത വര്‍ധിപ്പിക്കും. ചായയുടെ ഏറ്റവും പ്രധാന ഗുണമായ ആന്റിഓക്സിഡന്റുകള്‍ ഇത്തരത്തില്‍ ചായ വീണ്ടും ചൂടാക്കുമ്പോള്‍ നശിക്കാന്‍ കാരണമാകും. കാറ്റെച്ചിനുകള്‍, പോളിഫെനോളുകള്‍ തുടങ്ങിയ ആന്റിഓക്‌സിഡന്റുകളാല്‍ സമ്പന്നമാണ് ചായ. ഇത് ശരീരത്തിലെ വീക്കം കുറയ്ക്കാന്‍ സഹായിക്കുന്നു.
*ശുഭദിനം*
*കവിത കണ്ണന്‍*
ആ ദമ്പതികള്‍ക്ക് നാല് പെണ്‍കുഞ്ഞുങ്ങള്‍ക്കു ശേഷം ഒരു മകന്‍ പിറന്നു. ഏറെ പ്രാര്‍ത്ഥനകള്‍ക്കും വഴിപാടുകള്‍ക്കും ശേഷമാണ് ഒരു ആണ്‍കുട്ടിയെ കിട്ടിയത്. മാതാപിതാക്കള്‍ അതീവ സന്തുഷ്ടരായി. ഒരു ജോത്സ്യനെ കണ്ട് അവര്‍ കുട്ടിയുടെ ജാതകം എഴുതിച്ചു. യുവത്വമൊക്കെ ആകുമ്പോള്‍ കുട്ടിക്ക് നല്ല കാലം വരുമെന്ന് ജോത്സ്യന്‍ പറഞ്ഞു. മാതാപിതാക്കള്‍ക്ക് ആശ്വാസമായി... കുറച്ച് വൈകിയാണെങ്കിലും മകന് നല്ല കാലം വരുമല്ലോ... ഉചിതമായ സമയമായപ്പോള്‍ അവര്‍ അവനെ സ്‌കൂളില്‍ ചേര്‍ത്തു. ഉയര്‍ന്ന ക്ലാസ്സുകളില്‍ എത്തിയ അവന്‍ പഠിക്കാതെ ഉഴപ്പി നടക്കുന്നത് കണ്ട് അദ്ധ്യാപകര്‍ മാതാപിതാക്കളെ വിളിച്ചു കാര്യം പറഞ്ഞു. മകനെ ഉപദേശിക്കാനും പറഞ്ഞു. അപ്പോള്‍ അവര്‍ അദ്ധ്യാപകരോട് പറഞ്ഞു. 'അവന്‍ പഠിക്കാതെ നടക്കുന്നത് അവന്റെ കുഴപ്പം കൊണ്ടല്ല... അവന്റെ സമയം അത്ര നല്ലതല്ല.' കുറച്ചു കാലം കൂടി കഴിഞ്ഞപ്പോള്‍ അവന്‍ പത്താം ക്ലാസ്സ് പരീക്ഷയില്‍ തോറ്റു. ഏതെങ്കിലും തൊഴിലില്‍ അവനെ ചേര്‍ത്തുകൂടെ എന്നായി ബന്ധുക്കളുടെ ഉപദേശം. അപ്പോഴും മാതാപിതാക്കള്‍ പറഞ്ഞു, 'ഇപ്പോള്‍ ജോലിക്കൊന്നും പറ്റിയ സമയമല്ല, അവന്റെ നല്ലകാലം വരാനിരിക്കുന്നതേയുള്ളൂ' എന്ന്. അങ്ങനെ മാതാപിതാക്കളുടെ സംരക്ഷണയില്‍ അവരുടെ ഏക മകന്‍ ഒരു മടിയനായിത്തന്നെ വളര്‍ന്നു. കുറേ നാള്‍ കൂടി കടന്നു പോയി. മാതാപിതാക്കള്‍ മരിച്ചുകഴിഞ്ഞ ശേഷവും 'നല്ല സമയം വരും' എന്ന് കരുതി അവന്‍ അലസനായിത്തന്നെ നടന്നു. അപ്പോഴേക്കും നല്ല നിലയിലെത്തി ക്കഴിഞ്ഞ സഹോദരിമാരുടെ കാരുണ്യത്തില്‍ അവന് കഴിയേണ്ടിവന്നു. ജീവിതത്തില്‍ ഒരു നല്ല കാലം വരും എന്ന് കരുതാത്തവര്‍ ആരുമുണ്ടാവില്ല. നല്ലകാലം വരുമായിരിക്കും...വന്നോട്ടെ., പക്ഷേ അതിന് വഴിയൊരുക്കേണ്ടേ? ഇല്ലാത്ത വഴിയിലൂടെ എങ്ങനെയാണ് ആരെങ്കിലും കടന്നുവരിക? നല്ല കാലം ഒരിക്കല്‍ വരുമെന്ന് കരുതി അലസമായി ഇരിക്കുന്നത് മണ്ടത്തരമാണ്. മനസ്സില്‍ ഉറപ്പിച്ച ഏതെങ്കിലും ഒരു ലക്ഷ്യം നേടിയെടുക്കാന്‍ നമ്മള്‍ തീവ്രമായി ആഗ്രഹിക്കണം. ആഗ്രഹിക്കുന്നതിനൊപ്പം, വരാനിരിക്കുന്ന നല്ലകാലത്തിനുവേണ്ടി നമ്മള്‍ ആത്മാര്‍ഥമായി പ്രയത്നിക്കുകയുംകൂടി വേണം. - ശുഭദിനം.
➖➖➖➖➖➖➖➖
Tags:
KERALA