◾ തൃശ്ശൂര്‍ ജില്ലയിലെ സിപിഎം നേതാക്കള്‍ക്കെതിരേ ഗുരുതരമായ ആരോപണങ്ങളുയര്‍ത്തുന്ന ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി ശരത് പ്രസാദിന്റെ ശബ്ദസന്ദേശം പുറത്ത്. കപ്പലണ്ടി വിറ്റുനടന്ന കണ്ണന്‍ കോടിപതിയാണെന്നും എ.സി. മൊയ്തീന്റെ ഇടപാടുകള്‍ അപ്പര്‍ക്ലാസിലെ ആളുകളുമായിട്ടാണെന്നും ശബ്ദസന്ദേശത്തില്‍ പറയുന്നു. ഒരുഘട്ടം കഴിഞ്ഞാല്‍ സിപിഎം നേതാക്കളുടെ നിലവാരം മാറുകയാണ്. ജില്ലാ നേതൃത്വത്തില്‍ സാമ്പത്തികമായി ആര്‍ക്കും പ്രശ്‌നമില്ലെന്നും സന്ദേശത്തിലുണ്ട്. സുഹൃത്തും സിപിഎം നേതാവുമായ നിബിന്‍ ശ്രീനിവാസനോട് ശരത്പ്രസാദ് നടത്തിയ ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നത്. നേരത്തേ കരുവന്നൂര്‍ കേസില്‍ പ്രതിക്കൂട്ടിലായിരുന്ന നേതാക്കള്‍ക്കെതിരെയാണ് ഡിവൈഎഫ്‌ഐ നേതാവിന്റെ ശബ്ദസന്ദേശം. എന്നാല്‍ അഞ്ച് വര്‍ഷം മുമ്പുള്ള ശബ്ദ സന്ദേശമാണ് ഇപ്പോള്‍ പ്രചരിക്കുന്നതെന്ന് ശരത് പ്രസാദ് വിശദീകരിച്ചു.
◾ ഡിവൈഎഫ്ഐ നേതാവിന്റെ ശബ്ദരേഖ വിവാദത്തില്‍ പ്രതികരിച്ച് തൃശ്ശൂര്‍ സിപിഎം ജില്ല സെക്രട്ടറി അബ്ദുള്‍ ഖാദര്‍. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് പറഞ്ഞ ഓഡിയോ ക്ലിപ്പ് ആണ് ഇന്ന് ചാനലുകളില്‍ സംപ്രേക്ഷണം ചെയ്തതെന്നും പറയുന്ന കാര്യങ്ങള്‍ അടിസ്ഥാനരഹിതമായ കാര്യങ്ങളാണെന്നും വിഷയത്തില്‍ അബ്ദുള്‍ ഖാദര്‍ പ്രതികരിച്ചു. വസ്തുതയുമായി പൊരുത്തപ്പെടുന്ന യാതൊന്നും അതിലില്ലെന്നും സംഭവത്തില്‍ ശരത്തിനോട് വിശദീകരണം തേടുമെന്നും അദ്ദേഹം പറഞ്ഞു.
◾ സിപിഎം നടത്തറ ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗം നിബിന്‍ ശ്രീനിവാസനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. മാധ്യമങ്ങളില്‍ പരസ്യ പ്രസ്താവന നടത്തിയതാണ് കാരണം. ഡിവൈഎഫ്ഐ തൃശൂര്‍ ജില്ലാ സെക്രട്ടറി ശരത് പ്രസാദിന്റെ ശബ്ദ സന്ദേശം പുറത്തുവിട്ടതിന് പിന്നിലും നിബിന്‍ ആണെന്ന സംശയം സിപിഎം നേതാക്കള്‍ക്കുണ്ട്. മണ്ണുത്തി ഏരിയാ കമ്മിറ്റിക്ക് കീഴിലുള്ള ഏഴ് സഹകരണ ബാങ്കുകളിലെ അഴിമതി ചൂണ്ടിക്കാട്ടിയതിന് ഏരിയാ കമ്മിറ്റിയില്‍ നിന്ന് തന്നെ തരം താഴ്ത്തിയെന്നാണ് കഴിഞ്ഞ ദിവസം നിബിന്‍ മാധ്യമങ്ങളോട് പറഞ്ഞത്.
◾ സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വത്തെ ആലപ്പുഴയില്‍ ചേര്‍ന്ന സംസ്ഥാന സമ്മേളനം തിരഞ്ഞെടുത്തു. കാനം രാജേന്ദ്രന്റെ നിര്യാണത്തെ തുടര്‍ന്നാണ് 2023 ഡിസംബറില്‍ ബിനോയ് വിശ്വം സംസ്ഥാന സെക്രട്ടറിയുടെ ചുമതല ഏറ്റെടുത്തത്. സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റംഗവും എഐടിയുസി വര്‍ക്കിങ് പ്രസിഡന്റുമാണ്. അതേസമയം സിപിഐ സംസ്ഥാന സമ്മേളനത്തില്‍ ബിനോയ് വിശ്വത്തിന് അതിരൂക്ഷ വിമര്‍ശനം ഉണ്ടായി. ബിനോയ് വിശ്വം വലിയ തോല്‍വി എന്ന് പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. രാവിലെ ഒന്നും രാത്രി മറ്റൊന്നും പറയുന്ന സെക്രട്ടറി ചരിത്രത്തിലാദ്യമാണെന്നും വാക്കിലും നിലപാടിലും വ്യക്തത ഇല്ലാത്ത സെക്രട്ടറിയെന്നും സിപിഐയുടെ രാഷ്ട്രീയ നിലപാട് പറയാന്‍ പോലും ബിനോയ് വിശ്വത്തിന് കഴിയുന്നില്ല എന്നും വിമര്‍ശനമുണ്ടായിരുന്നു. സമ്മേളനം ഇന്ന് സമാപിക്കും.
◾ തിരുത്തേണ്ട കാര്യങ്ങള്‍ തിരുത്താന്‍ തയ്യാറെന്നും തിരുത്തലില്‍ പിടിവാശി ഇല്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. തൃശ്ശൂര്‍ പരാജയം മുറിവാണെന്നും ജാഗ്രത കുറവുണ്ടായത് പരിശോധിക്കണമെന്നും ബിനോയ് വിശ്വം പറഞ്ഞു. അതേസമയം കെ ഇ ഇസ്മയിലിന് മുന്നില്‍ വാതില്‍ അടയ്ക്കില്ലെന്നും പക്ഷേ അത് അകത്ത് കയറ്റല്‍ അല്ലെന്നും വേദിയില്‍ ഇരിക്കാന്‍ ഇസ്മയിലിന് യോഗ്യത ഇല്ലെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു. കെ ഇ ഇസ്മയിലിന് ഒപ്പം പന്ന്യന്‍ രവീന്ദ്രനും സി ദിവാകരനും ഒഴിവായിയെന്നും പക്ഷേ അവര്‍ ഇവിടെ ഉണ്ടെന്നും കെ ഇ ഇസ്മയില്‍ പക്ഷേ അങ്ങനെ അല്ലെന്നും പാര്‍ട്ടിയെ തുടര്‍ച്ചയായി കുറ്റപ്പെടുത്തുന്നുവെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി. സിപിഐ സമ്മേളനത്തിലെ മറുപടി പ്രസം?ഗത്തിലായിരുന്നു ബിനോയ് വിശ്വത്തിന്റെ വാക്കുകള്‍.
◾ സിപിഎം കേന്ദ്ര കമ്മിറ്റി യോഗം നാളെ ദില്ലിയില്‍ തുടങ്ങും. മൂന്ന് ദിവസമായി ചേരുന്ന സിസി യോഗത്തില്‍ പങ്കെടുക്കാനായി മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള നേതാക്കള്‍ ഇന്ന് ദില്ലിയിലെത്തും. രാജ്യത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യം ചര്‍ച്ച ചെയ്യാനാണ് സിസി യോഗം. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിലെ വോട്ട് ചോര്‍ച്ച, തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം എന്നിവ യോഗത്തില്‍ ചര്‍ച്ചയാകും.
◾ അടൂരിലെ ഡിവൈഎഫ്ഐ നേതാവ് ജോയലിന്റെ മരണത്തില്‍ നീതി ലഭിക്കും വരെ നിയമ പോരാട്ടം തുടരുമെന്ന് ജോയലിന്റെ അച്ഛന്‍. പാര്‍ട്ടി രഹസ്യങ്ങള്‍ ജോയല്‍ പുറത്ത് പറയുമോ എന്ന ഭയംമൂലം സിപിഎം പ്രാദേശിക നേതാക്കളാണ് പൊലീസ് മര്‍ദനത്തിന് ഒത്താശ ചെയ്തതെന്നാണ് കുടുംബം ആരോപിക്കുന്നത്.
◾ കേരളത്തില്‍ ഡിവൈഎഫ്ഐ നേതാവിനും രക്ഷയില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പൊലീസ് മര്‍ദനമാണ് ഡിവൈഎഫ്ഐ നേതാവ് ജോയലിന്റെ മരണത്തിന് കാരണമെന്നും വി ഡി സതീശന്‍ ആരോപിച്ചു. ആഭ്യന്തര വകുപ്പിനെതിരെ നിരന്തരം ആരോപണം ഉയരുമ്പോഴും മുഖ്യമന്ത്രി മൗനം തുടരുകയാണെന്നും പ്രതിപക്ഷ നേതാവ് ആവര്‍ത്തിച്ചു. പിണറായി വിജയന് മുഖ്യമന്ത്രി കസേരയില്‍ ഇരിക്കാന്‍ യോഗ്യതയില്ലെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി.
◾ കേരളത്തിന്റെ സമഗ്ര നഗരനയം രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന 'കേരള അര്‍ബന്‍ കോണ്‍ക്ലേവ്' കൊച്ചിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. കേന്ദ്ര നഗര വികസന മന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ മുഖ്യാതിഥിയായി. ശ്രീലങ്ക, ദക്ഷിണാഫ്രിക്ക തുടങ്ങിയ വിദേശരാജ്യങ്ങളില്‍ നിന്നുള്ള മന്ത്രിമാരും കോണ്‍ക്ലേവില്‍ പങ്കെടുക്കുന്നുണ്ട്. രണ്ടു ദിവസങ്ങളില്‍ 36 സെഷനുകളിലായി 295 പ്രഭാഷകര്‍ പങ്കെടുക്കും.
◾ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സസ്പെന്‍ഷന്‍ സ്പീക്കറെ അറിയിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉടന്‍ കത്ത് നല്‍കും. സഭയില്‍ വരുന്നതില്‍ രാഹുല്‍ സ്വയം തീരുമാനിക്കട്ടെ എന്ന നിലപാടിലാണ് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍. എംഎല്‍എയെ വിലക്കാന്‍ പാര്‍ട്ടിക്ക് കഴിയില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. ലൈംഗിക ആരോപണങ്ങള്‍ നേരിട്ടതിനെ തുടര്‍ന്നാണ് പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് രാഹുലിനെ സസ്പെന്‍ഡ് ചെയ്തത്.
◾ കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന ടിക്കറ്റ് വരുമാനം കൈവരിച്ചതില്‍ അഭിനന്ദനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. 2025 സെപ്റ്റംബര്‍ എട്ടിനാണ് കെഎസ്ആര്‍ടിസി അതിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന ടിക്കറ്റ് വരുമാനമായ 10.19 കോടി കോടി രൂപ നേട്ടമുണ്ടാക്കിയത്. മുന്‍പ് 2024 ഡിസംബര്‍ 23 ന് ശബരിമല സീസണില്‍ നേടിയ ഓപ്പറേറ്റിംഗ് റവന്യു ആയ 9.22 കോടി രൂപ എന്ന നേട്ടത്തെ ആണ് ഇപ്പോള്‍ മറികടന്നത്.
◾ ഭാരതാംബയ്ക്ക് മുന്നില്‍ വിളക്ക് കൊളുത്തിയ പഞ്ചായത്ത് പ്രസിഡന്റിനെ തരംതാഴ്ത്തി സിപിഎം. കോഴിക്കോട് തലക്കുളത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ ടി പ്രമീളയ്ക്കെതിരെയാണ് പാര്‍ട്ടി തല നടപടി സ്വീകരിച്ചത്. ഏരിയ കമ്മിറ്റി അംഗമായ പ്രമീളയെ ബ്രാഞ്ചിലേക്ക് ആണ് തരംതാഴ്ത്തിയത്. ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തതിനും ഭാരതാംബയ്ക്ക് മുന്നില്‍ വിളക്ക് കൊളുത്തിയതിനുമാണ് പ്രമീളയ്ക്കെതിരെ നടപടി എടുത്തത്.
◾ നൈറ്റ് ഡ്യൂട്ടിക്കിടെ വയനാട് സുഗന്ധഗിരി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസില്‍ വെച്ച് വനിതാ ബീറ്റ് ഓഫീസര്‍ക്കുനേരേ പീഡന ശ്രമം. സഹപ്രവര്‍ത്തകനായ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ക്കെതിരെയാണ് വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ പരാതി നല്‍കിയിരിക്കുന്നത്. സുഗന്ധഗിരി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ രതീഷ് കുമാറിനെതിരെയാണ് പരാതി. വനിതാ ഉദ്യോഗസ്ഥയുടെ പരാതിയില്‍ വനംവകുപ്പിന്റെ ഇന്റേണല്‍ കമ്മിറ്റി സംഭവം അന്വേഷിക്കുകയും ആരോപണ വിധേയനായ ഫോറസ്റ്റ് ഉദ്യോഗസ്ഥനെ കല്‍പ്പറ്റ റേഞ്ച് ഓഫീസിലേക്ക് സ്ഥലംമാറ്റുകയും ചെയ്തിട്ടുണ്ട്.
◾ സാമ്പത്തികത്തട്ടിപ്പുകേസില്‍ പ്രതിയായ നടന്‍ സൗബിന്‍ ഷാഹിര്‍, സഹനിര്‍മാതാവ് ഷോണ്‍ ആന്റണി എന്നിവര്‍ വിദേശത്ത് പോകാന്‍ അനുമതിതേടി നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. കേസില്‍ നേരത്തേ ജാമ്യം അനുവദിച്ചപ്പോള്‍ കോടതി അനുമതിയോടെ മാത്രമേ വിദേശത്ത് പോകാവൂവെന്ന് നിര്‍ദേശിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് ഹര്‍ജി നല്‍കിയത്.
◾ ചുരുളിക്കൊമ്പന്‍ എന്ന കാട്ടാനയുടെ ആരോഗ്യാവസ്ഥ മോശമെന്ന് വനം വകുപ്പ്. ആനയെ വനം വകുപ്പിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം പരിശോധിച്ചു. കാഴ്ചാപരിമിതിക്കൊപ്പം ആനയുടെ ശരീരത്തില്‍ ആഴത്തിലുള്ള മുറിവുകളുമുണ്ട്. ആനക്ക് അധിക ദൂരം നടക്കാന്‍ കഴിയുന്നില്ല. തീറ്റയും വെള്ളവും എടുക്കുന്നതിനും ബുദ്ധിമുട്ട് നേരിടുന്നുണ്ട്. മയക്കുവെടിവെച്ച് പിടികൂടുന്നതിനും ആനയുടെ ആരോഗ്യം തടസമെന്നാണ് വിലയിരുത്തല്‍.
◾ പത്തനംതിട്ട ജനറല്‍ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപണം. കൊടുന്തറ സ്വദേശികളായ ദമ്പതികളുടെ ഏഴു വയസ്സുള്ള മകനെ ചികിത്സിച്ചതില്‍ ഗുരുതര വീഴ്ചയെന്നാണ് പരാതി. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് മനു. വിഷയത്തില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിക്കെതിരെ ആരോപണവുമായി മനുവിന്റെ പിതാവ് രംഗത്തെത്തി.
◾ തിരുവനന്തപുരം പേരൂര്‍ക്കടയില്‍ ദളിത് സ്ത്രീയായ ബിന്ദുവിന്റെ വ്യാജമോഷണക്കേസുമായി ബന്ധപ്പെട്ടുള്ള പ്രത്യേക സംഘത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്. പേരൂര്‍ക്കട സ്റ്റേഷനില്‍ നടന്ന പൊലീസ് തിരക്കഥയാണ് ബിന്ദുവിനെതിരായ കേസെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. സ്വര്‍ണ മാല സോഫയുടെ അടിയില്‍ നിന്നും കിട്ടിയെന്ന കാര്യം ഓമന ഡാനിയലും മകള്‍ നിധി ഡാനിയലും എസ്ഐ പ്രസാദിനോട് പറഞ്ഞിരുന്നു. ബിന്ദുവിനെതിരെ കേസെടുത്തതിനാല്‍ മാല കിട്ടിയ കാര്യം പുറത്ത് പറയരുതെന്നും ചവര്‍ കൂനയില്‍ നിന്നും കിട്ടിയെന്ന് പറയാന്‍ എസ്ഐ പറഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.
◾ കോഴിക്കോട് വെസ്റ്റ്ഹില്‍ വിജില്‍ തിരോധാന കേസില്‍ നിര്‍ണായക കണ്ടെത്തല്‍. സരോവരത്ത് നടത്തുന്ന തെരച്ചില്‍ വിജിലിന്റേതെന്ന് കരുതുന്ന മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തി. ഏഴാം ദിവസത്തെ തെരച്ചിലിലാണ് മൃതദേഹ മൃതദേഹ അവശിഷ്ടം കണ്ടെത്തിയത്. അസ്ഥിഭാഗങ്ങളാണ് ലഭിച്ചത്. സരോവരത്തെ ചതുപ്പില്‍ നിന്ന് മൃതദേഹം കെട്ടി താഴ്ത്തിയ കല്ലുകളും കിട്ടി. ഈ കേസില്‍ പ്രതികളായ നിഖിലിന്റേയും ദീപേഷിന്റേയും കസ്റ്റഡി കാലാവധി അവസാനിക്കാനിരിക്കെയാണ് നിര്‍ണായക കണ്ടെത്തല്‍.
◾ മലപ്പുറത്ത് സര്‍വീസിനിടയില്‍ ടൂറിസ്റ്റ് ബസ്സില്‍ ഡ്രൈവര്‍ മദ്യപിച്ച് ബോധം കെട്ടതിനെ തുടര്‍ന്ന് ബസിലെ യാത്രക്കാര്‍ അഞ്ച് മണിക്കൂറോളം റോഡില്‍ കുടുങ്ങി. വഴിക്കടവ് - ബാംഗ്ലൂര്‍ രാത്രികാല ടൂറിസ്റ്റ് ബസില്‍ ഓഗസ്റ്റ് 31നാണ് സംഭവം നടന്നത്. ബസ് തിരുനെല്ലി എത്തിയതോടെ ഡ്രൈവര്‍ മദ്യപിച്ച് ബോധം കെട്ടതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. താല്‍ക്കാലിക ഡ്രൈവര്‍ ആയിരുന്നുവെന്നും പൊലീസ് വിളിച്ചപ്പോഴാണ് വിവരം അറിഞ്ഞതെന്നും ട്രാവല്‍ ഏജന്‍സി പറയുന്നു.
◾ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുസ്ലിം ലീഗ് നേതാവും കൊടുവള്ളി എംഎല്‍എയുമായ എം കെ മുനീറിന്റെ ആരോഗ്യനിലയില്‍ പുരോഗതിയെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. തീവ്രപരിചരണ വിഭാഗത്തില്‍ തുടരുകയാണ് എം കെ മുനീര്‍. രക്തത്തില്‍ പൊട്ടാസ്യത്തിന്റെ അളവ് കുറഞ്ഞതിന് പിന്നാലെ ഹൃദയാഘാതം കൂടി ഉണ്ടായതോടെയാണ് മുനീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
◾ വയനാട് പുല്‍പ്പള്ളി തങ്കച്ചന്‍ കേസില്‍ ആരോപണവിധേയനായ പഞ്ചായത്ത് അംഗത്തിനെ മരിച്ച നിലയില്‍ കണ്ടെത്തി. മുള്ളന്‍കൊല്ലി പഞ്ചായത്ത് മെമ്പറും കോണ്‍ഗ്രസ് നേതാവുമായ ജോസ് നെല്ലേടത്തിനെയാണ് വീടിന് അടുത്തുള്ള കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തങ്കച്ചന്റെ വീട്ടില്‍ നിന്ന് മദ്യവും സ്ഫോടക വസ്തുക്കളും കണ്ടെത്തിയ സംഭവത്തിന് പിന്നില്‍ ജോസ് നെല്ലേടം ഉള്‍പ്പെടെയുള്ളവരാണെന്ന് തങ്കച്ചന്‍ ആരോപിച്ചിരുന്നു.
◾ ഇന്ത്യയുടെ പതിനഞ്ചാം ഉപരാഷ്ട്രപതിയായി സി പി രാധാകൃഷ്ന്‍ സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു സത്യവാചകം ചൊല്ലികൊടുത്തു. പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും ചടങ്ങില്‍ പങ്കെടുത്തു. 152 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സി പി രാധാകൃഷ്ണന്‍ ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടത്. പോള്‍ ചെയ്യപ്പെട്ട 767 വേട്ടില്‍ 452 വോട്ടുകളാണ് സി പി രാധാകൃഷ്ണന്‍ നേടിയത്.
◾ നേപ്പാളില്‍ കുടുങ്ങിയ മലയാളികള്‍ നാളെ തിരിച്ചെത്തും. കോഴിക്കോട്, മലപ്പുറം സ്വദേശികളായ 40 പേരാണ് നാളെ തിരിച്ചെത്തുന്നത്. കാഠ്മമണ്ഡുവില്‍ നിന്നും ബെംഗളൂരുവിലാണ് വിമാനം മാര്‍ഗം എത്തുക. പിന്നീട് റോഡ് മാര്‍ഗം കോഴിക്കോട് എത്തും. വിനോദ സഞ്ചാരത്തിനായാണ് സംഘം നേപ്പാളില്‍ എത്തിയത്.
◾ നേപ്പാള്‍ കലാപം അംഗീകരിക്കാനാവാത്തതെന്ന് കേരളത്തില്‍ നിന്നുള്ള രാജ്യസഭാംഗവും സിപിഎം നേതാവുമായ ജോണ്‍ ബ്രിട്ടാസ് എംപി. പ്രധാനമന്ത്രിയുടെ മണിപ്പൂര്‍ സന്ദര്‍ശനത്തെ വിമര്‍ശനത്തോടെ സ്വാഗതം ചെയ്ത അദ്ദേഹം വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ഏകപക്ഷീയമായി മുന്നോട്ട് പോകുന്ന തെരഞ്ഞെടുപ്പ് കമ്മീഷനെയും വിമര്‍ശിച്ചു.
◾ നേപ്പാളില്‍ പ്രക്ഷോഭത്തിനിടെ ഇന്ത്യാക്കാരിക്ക് ദാരുണാന്ത്യം. ഉത്തര്‍പ്രദേശ് ഗാസിയാബാദ് സ്വദേശിയായ രാജേഷ് ദേവി സിങ് ഗോലയാണ് മരിച്ചത്. 57 വയസായിരുന്നു പ്രായം. നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവില്‍ ഒരു ഹോട്ടലിലായിരുന്നു ഇവരുണ്ടായിരുന്നത്. ഈ ഹോട്ടലിന് പ്രതിഷേധക്കാര്‍ തീയിട്ടപ്പോള്‍ ഇവിടെ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് മരണം സംഭവിച്ചതെന്നാണ് വിവരം.
◾ ഡെറാഡൂണില്‍ മലയാളി ജവാനെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം നേമം സ്വദേശി ബാലു എസ് ആണ് മരിച്ചത്. സൈനിക അക്കാദമിയിലെ നീന്തല്‍ കുളത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ജയ്പൂരില്‍ ഹവില്‍ദാര്‍ ആയിരുന്നു ബാലു. ലെഫ്റ്റനന്റ് പദവിക്ക് വേണ്ടിയുള്ള ഫിസിക്കല്‍ ട്രെയിനിങ്ങിനിടയാണ് സംഭവം ഉണ്ടായത്. മരണകാരണം വ്യക്തമല്ല.
◾ അമേരിക്കയിലെ മോട്ടലില്‍ ഇന്ത്യക്കാരനെ തലയറുത്തു കൊന്നു. കര്‍ണാടക സ്വദേശിയായ മോട്ടല്‍ മാനേജര്‍ ചന്ദ്ര നാഗമല്ലയ്യ (50) ആണ് കൊല്ലപ്പെട്ടത്. മോട്ടലിലെ ജീവനക്കാരനായ യോര്‍ദാനിസ് കോബോസ്-മാര്‍ട്ടിനെസ് (39) ആണ് കൊലയാളി. കേടായ വാഷിങ് മെഷീനെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവിലാണ് ക്രൂരമായ സംഭവം നടന്നത്.
◾ സ്വകാര്യത സംരക്ഷണത്തില്‍ വീണ്ടും ഉത്തരവുമായി ദില്ലി ഹൈക്കോടതി. അനധികൃതമായി വാണിജ്യ ആവശ്യങ്ങള്‍ക്ക് ബച്ചന്റെ ചിത്രങ്ങളും ദൃശ്യങ്ങളും ഉപയോഗിക്കുന്നത് തടഞ്ഞുകൊണ്ടാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. അനുവാദമില്ലാതെ എഐ അടക്കം ഉപയോഗിച്ച് ചിത്രങ്ങള്‍ ഉള്‍പ്പെടെ ദുരുപയോഗം ചെയ്യുന്നതായി ചൂണ്ടിക്കാണിച്ചാണ് അഭിഷേക് ബച്ചന്‍ കഴിഞ്ഞ ദിവസം ഹര്‍ജി നല്‍കിയത്.
◾ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിനു തൊട്ടുമുമ്പ് മണിപ്പൂരിലെ ചുരാചന്ദ്പൂരില്‍ സംഘര്‍ഷം. മോദിയുടെ സന്ദര്‍ശനത്തിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി കെട്ടിയ തോരണം ചിലര്‍ നശിപ്പിക്കാന്‍ ശ്രമിച്ചെന്ന് പൊലീസ് പറയുന്നു. തുടര്‍ന്ന് പൊലീസും അക്രമികളും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. അതേസമയം, ദേശീയപാത ഉപരോധം നാഗ സംഘടനകള്‍ താല്‍ക്കാലികമായി പിന്‍വലിച്ചിട്ടുണ്ട്.
◾ ബീഹാറിനു പിന്നാലെ കേരളത്തിലും തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം വരുന്നു. ഇതുസംബന്ധിച്ച ഒരുക്കങ്ങളിലേക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടന്നു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി വന്നാല്‍ ഉടന്‍ അന്തിമ പ്രഖ്യാപനം ഉണ്ടാകും. കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ എസ് ഐ ആര്‍ നടപ്പാക്കുമെന്ന് കേന്ദ്ര തെര കമ്മീഷന്‍ നേരത്തെ സൂചന നല്‍കിയിരുന്നു. എസ് ഐ ആര്‍ നടപ്പാക്കും മുന്‍പ് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം വിളിക്കുമെന്നാണ് വിവരം.
◾ ട്രെയിനുകളിലേക്ക് ഇനി കല്ലെറിഞ്ഞ് നാശനഷ്ടം വരുത്തുകയോ, യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുകയോ ചെയ്താല്‍ പ്രതികള്‍ക്ക് കടുത്ത ശിക്ഷ ലഭിക്കും. റെയിവേ നിയമപ്രകാരമുള്ള ജാമ്യമില്ലാ കുറ്റം മാത്രമല്ല, നാശനഷ്ടവും പ്രതികളില്‍ നിന്നും ഈടാക്കും. റെയില്‍വേ ക്രോസുകള്‍ അടയ്ക്കാന്‍ പോകുമ്പോള്‍ വാഹനം ഇടിച്ചു കയറ്റിയാല്‍ കേസ് മാത്രമല്ല വാഹനവും കണ്ടുകെട്ടും.
◾ വിചാരണയ്ക്ക് എത്തിച്ചേരാന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും എത്താതിരുന്ന അന്വേഷണ ഉദ്യോഗസ്ഥനെ ഹരിയാനയിലെ പ്രത്യേക കോടതി ഒരു മണിക്കൂര്‍ തടവിന് ശിക്ഷിച്ചു. 2021 -ലെ ഒരു കൊലപാതക കേസിന്റെ വാദം കേള്‍ക്കുന്നതിനിടെയായിരുന്നു സംഭവം. കോടതി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ഹാജരാകാതിരുന്നതിനാണ് അന്വേഷണ ഉദ്യോഗസ്ഥനായ ഇന്‍സ്പെക്ടര്‍ രാജേഷ് കുമാറിനെ ഒരു മണിക്കൂര്‍ നേരത്തേക്ക് കസ്റ്റഡിയില്‍ എടുക്കാന്‍ അഡീഷണല്‍ ജില്ലാ, സെഷന്‍സ് ജഡ്ജി ഉത്തരവിട്ടത്.
◾ നേപ്പാളില്‍ കലാപത്തെ തുടര്‍ന്നുള്ള ജയില്‍ ചാട്ടം പ്രതിസന്ധിയാകുന്നു. ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിന്ന് 65 പേരെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ പിടികൂടുന്നത്. ഇവരെല്ലാം നേപ്പാളില്‍ നിന്ന് ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. പിടികൂടുന്ന പലരും അവകാശപ്പെടുന്നത് തങ്ങള്‍ ഇന്ത്യാക്കാരെന്നാണ്. അതിനാല്‍ തന്നെ അതിര്‍ത്തിയില്‍ ഇപ്പോള്‍ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.
◾ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട ആറുപേര്‍ക്ക് ഔദ്യോഗിക ബഹുമതികളോടെ ഖത്തര്‍ അന്തിമോപചാരം അര്‍പ്പിച്ചു. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയുടെ നേതൃത്വത്തില്‍ ഇമാം അബ്ദുല്‍ വഹാബ് പള്ളിയിലാണ് മൃതദേഹങ്ങള്‍ സംസ്‌കരിച്ചത്. ഇസ്രയേലിന്റെ ആക്രമണത്തില്‍ ഹമാസിന്റെ അഞ്ച് പ്രവര്‍ത്തകരും ഒരു ഖത്തര്‍ സൈനികനുമാണ് കൊല്ലപ്പെട്ടത്.
◾ ദോഹയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഹമാസിന്റെ ഉന്നത നേതാക്കള്‍ കൊല്ലപ്പെട്ടിട്ടില്ലെന്ന് ഇസ്രായേല്‍ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ വിലയിരുത്തി. ഇസ്രയേലിന് ആക്രമണത്തിന് സംയുക്ത മറുപടി ഉണ്ടാകുമെന്ന് ഖത്തര്‍ പ്രധാനമന്ത്രി അറിയിച്ചു. ആക്രമണത്തിലൂടെ ഇസ്രായേല്‍ ബന്ധി മോചനത്തിന് ഉള്ള എല്ലാ സാധ്യതകളും ഇല്ലാതാക്കി എന്നും ഖത്തര്‍ പ്രധാനമന്ത്രി വ്യക്തമാക്കി.
◾ ഖത്തര്‍ എടുക്കുന്ന ഏത് തീരുമാനത്തിനും ഒപ്പമുണ്ടാകുമെന്ന് ആവര്‍ത്തിച്ച് സൗദി അറേബ്യ. ഇസ്രയേല്‍ ആക്രമണത്തിന് പിന്നാലെ ഖത്തര്‍ നടത്തുന്ന നീക്കങ്ങളെ സൗദിയും പിന്തുണക്കും. സൗദി ശൂറാ കൗണ്‍സില്‍ യോഗത്തില്‍ സൗദി കിരീടാവകാശി ഇക്കാര്യം ആവര്‍ത്തിച്ചു. സൗദിയുമായി ബന്ധം സ്ഥാപിക്കാനുള്ള ഇസ്രയേല്‍ നീക്കം പുതിയ സംഭവത്തോടെ വൈകും.
◾ മുഴുവന്‍ സ്‌കൂളുകളിലും ഡിജിറ്റല്‍ പഞ്ചിങ് സിസ്റ്റം നടപ്പാക്കാനൊരുങ്ങി സൗദി അറേബ്യ. ഞായറാഴ്ച മുതലായിരിക്കും പുതിയ രീതിയിലൂടെ ഹാജര്‍ രേഖപ്പെടുത്തുക. അധ്യാപകര്‍ക്കും അനധ്യാപക ജീവനക്കാര്‍ക്കും നിയമം ബാധകമാകും. മാനവ വിഭവ ശേഷി വകുപ്പിന്റേതാണ് തീരുമാനം.പഴയ രീതിയിലുള്ള രജിസ്റ്റര്‍ ഒപ്പിടല്‍ രീതി ഇതോടെ അവസാനിക്കും.
◾ ഇന്ത്യയും ഗള്‍ഫ് രാജ്യങ്ങളും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിനുള്ള ചര്‍ച്ചകള്‍ ഈ വര്‍ഷാവസാനം ആരംഭിക്കും. കരാര്‍ നടപ്പായാല്‍ കാര്‍ഷിക, ടെക്‌സ്‌റ്റൈല്‍സ്, ഫാര്‍മസ്യൂട്ടിക്കല്‍സ് ഉല്‍പ്പന്നങ്ങള്‍ കൂടുതലായി ഗള്‍ഫിലെത്തും. ഇന്ത്യയില്‍ ഗള്‍ഫ് രാജ്യങ്ങളുടെ ഉത്പന്നങ്ങളും എത്തിക്കും. കേന്ദ്ര വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥരുമായുള്ള ചര്‍ച്ചയില്‍ ഇക്കാര്യത്തില്‍ ധാരണയിലെത്തിയിട്ടുണ്ട്.
◾ ഇന്ത്യയുമായുള്ള വ്യാപാര കരാര്‍ ചര്‍ച്ചകള്‍ അടുത്തയാഴ്ചയെന്ന് അമേരിക്ക. വാണിജ്യമന്ത്രി പിയൂഷ് ഗോയലിനെ അമേരിക്കയിലേക്ക് ക്ഷണിച്ചെന്ന് പുതിയ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍ അറിയിച്ചു. അമേരിക്കയുടെ പ്രധാന സുഹൃത്തായ ഇന്ത്യയുമായി ചര്‍ച്ചക്ക് തയ്യാറെന്നും അടുത്ത സുഹൃത്തായ മോദിയുമായി സംസാരിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.
◾ സൈനിക അട്ടിമറി ഗൂഢാലോചന കേസില്‍ മുന്‍ ബ്രസീലിയന്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോയ്ക്ക് 27 വര്‍ഷം തടവ് ശിക്ഷ. ബ്രസീലിയന്‍ സുപ്രീം കോടതിയാണ് ബോള്‍സോനാരോയെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. 2022-ലെ തെരഞ്ഞെടുപ്പില്‍ ലുല ഡ സില്‍വയോട് തോറ്റ ശേഷം അധികാരത്തില്‍ തുടരാന്‍ അട്ടിമറി നടത്തിയെന്നായിരുന്നു ആരോപണം.
◾ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ പുകഴ്ത്തി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഖത്തറിലെ ഇസ്രായേല്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് പ്രതികരണം. ട്രംപ് നല്‍കിയ സഹായങ്ങള്‍ എണ്ണിപ്പറഞ്ഞുകാണ്ടാണ് നെതന്യാഹുവിന്റെ പോസ്റ്റ്. ജൂത ജനതയുടെ യഥാര്‍ത്ഥ സുഹൃത്താണ് ട്രംപ് എന്നു പറഞ്ഞ നെതന്യാഹു ബാത് യാമിലെ പുതിയ വിനോദ നടപ്പാതയ്ക്ക് ഡോണള്‍ഡ് ട്രംപിന്റെ പേര് നല്‍കി.
◾ അമേരിക്കന്‍ ഫെഡ് നിരക്ക് കുറക്കുമെന്ന പ്രതീക്ഷയില്‍ സ്വര്‍ണവിലയില്‍ ഇന്നും വര്‍ധന. സംസ്ഥാനത്തെ സ്വര്‍ണവില ഗ്രാമിന് 70 രൂപ വര്‍ധിച്ച് 10,200 രൂപയിലെത്തി. പവന്‍ വില 560 രൂപ വര്‍ധിച്ച് 81,600 രൂപയായി. കനം കുറഞ്ഞ സ്വര്‍ണാഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 60 രൂപ കൂടി 6,520 രൂപയായി. 14 കാരറ്റ് ഗ്രാമിന് 6,520 രൂപയിലും 9 കാരറ്റ് ഗ്രാമിന് 4,205 രൂപയിലുമാണ് ഇന്നത്തെ വ്യാപാരം. വെള്ളിവില ഗ്രാമിന് രണ്ട് രൂപ വര്‍ധിച്ച് ഗ്രാമിന് 135 രൂപയിലെത്തി. ഈ മാസാദ്യം 77,640 രൂപയായിരുന്നു സ്വര്‍ണവില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയും ഇതായിരുന്നു. പിന്നീട് ഓരോ ദിവസവും വില കൂടുന്നതാണ് ദൃശ്യമായത്. അന്താരാഷ്ട്ര വിപണിയില്‍ ട്രോയ് ഔണ്‍സ് അളവില്‍ സ്വര്‍ണവില 3,653 ഡോളറും, അമേരിക്കന്‍ ഡോളറിനെതിരെ രൂപയുടെ വിനിമയ നിരക്ക് 88.37 രൂപയുമായി. കഴിഞ്ഞദിവസം സ്വര്‍ണവില 3,620 ഡോളര്‍ വരെ താഴ്ന്നതിനുശേഷമാണ് 3,653 ഡോളറിലേക്ക് എത്തിയത്. ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങണമെങ്കില്‍ കുറഞ്ഞത് 88,300 രൂപയെങ്കിലും നല്‍കേണ്ടി വരും.
◾ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി എഐ ഫീച്ചര്‍ 'നാനോ ബനാന'. ഗൂഗിളിന്റെ എഐ അസിസ്റ്റന്റായ ജെമിനി 2.5 ഫ്‌ലാഷ് ഇമേജ് ഉപയോഗിച്ച് അനായാസം സെക്കന്‍ഡുകള്‍ക്കുള്ളില്‍ ഫിഗറൈന്‍ ഇമേജുകള്‍ സൃഷ്ടിക്കാനാകുമെന്നതാണ് ഇവയുടെ പ്രത്യേകത. സാധരണ നിലയിലുള്ള ഒരു ചിത്രത്തെ റിയലിസ്റ്റിക് 3ഡി ഡിജിറ്റല്‍ രൂപങ്ങളാക്കുന്നതാണ് ഈ ഫീച്ചര്‍. ജെമിനി 2.5 ഫ്‌ലാഷ് ഇമേജ് ടൂള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഈ എഐ മോഡലിന് നിമിഷങ്ങള്‍ക്കുള്ളില്‍ ഡിജിറ്റല്‍ മിനിയേച്ചര്‍ രൂപങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും. മുഖഭാവങ്ങള്‍, വസ്ത്രങ്ങള്‍, പശ്ചാത്തല ഘടകങ്ങള്‍ എന്നിവ വളരെ ആകര്‍ഷണീയമാക്കി റിയലസ്റ്റിക്ക് ചിത്രങ്ങളായി മാറ്റാന്‍ കഴിയും. ഗൂഗിള്‍ ജെമിനി ഉപയോഗിച്ച് ആര്‍ക്കും ഇവ നിര്‍മ്മിക്കാന്‍ കഴിയും. ഇതിനായി ആദ്യം ഫോണില്‍ ഗൂഗിള്‍ ജെമിനി ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം. ജെമിനി ആപ്പില്‍ പ്രവേശിച്ച് താഴെ ഇടതുവശത്തായി കാണുന്ന + ചിഹ്നത്തില്‍ ക്ലിക്ക് ചെയ്ത് ഉയര്‍ന്ന റെസലൂഷനിലുള്ള ഒരു ഫോട്ടോ അപ്ലോഡ് ചെയ്യുക. അതിന് ശേഷം പ്രോംപ്റ്റ് നല്‍കിയാല്‍ ജെമിനി നിങ്ങള്‍ക്ക് ത്രിമാന ഫിഗറൈന്‍ ഇമേജ് നിര്‍മ്മിച്ചുതരും.
◾ കേരളത്തിലും ഗംഭീര വരവേല്‍പ്പ് നേടി ജാപ്പനീസ് അനിമേ 'ഡീമന്‍ സ്ലേയര്‍'. ഇന്ത്യയില്‍ റിലീസ് ചെയ്ത 'ഡീമന്‍ സ്ലേയര്‍' സിനിമാ ഫ്രാഞ്ചൈസിയിലെ രണ്ടാമത്തെ ചിത്രമായ 'ഡീമന്‍ സ്ലേയര്‍: കിമിറ്റ്സു നോ യൈഡ ഇന്‍ഫിനിറ്റി കാസില്‍' കേരളത്തിലെ പ്രീസെയിലില്‍ 75 ലക്ഷത്തോളം രൂപയാണ് കലക്ട് ചെയ്തത്. ചിത്രത്തിന്റെ ഓപ്പണിങ് കലക്ഷന്‍ ഒരു കോടി കടക്കുമെന്നാണ് വിലയിരുത്തല്‍. പ്രീസെയിലില്‍ ഇന്ത്യയില്‍ നിന്ന് മാത്രം 15 കോടിക്ക് മുകളില്‍ ചിത്രം കലക്ട് ചെയ്തിരുന്നു. ജാപ്പനീസ്, ഇംഗ്ലീഷ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തത്. ഐമാക്സ്, 4ഡിഎക്സ്, എപിക് ഫോര്‍മാറ്റുകളിലാണ് ചിത്രം റിലീസ് ചെയ്തത്. ചിത്രത്തിന്റെ ജാപ്പനീസ് വേര്‍ഷന് തന്നെയാണ് ഡിമാന്റ്. 2016 മുതല്‍ 2020 വരെ സ്ട്രീം ചെയ്തിരുന്ന ജാപ്പനീസ് അനിമേ സീരീസാണ് ഡീമന്‍ സ്ലേയര്‍. 2025 ജൂലൈയിലാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം ജപ്പാനില്‍ റിലീസ് ചെയ്തത്. 297 മില്യനാണ് ചിത്രം കലക്ട് ചെയ്തത്. ആഗോള റിലീസോടുകൂടി കലക്ഷനില്‍ പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തല്‍.
◾ മലയാളത്തില്‍ 200 കോടി ക്ലബ്ബില്‍ ഇടംപിടിച്ച നാലാമത്തെ ചിത്രമാണ് ലോക ചാപ്റ്റര്‍ 1 ചന്ദ്ര. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഗള്‍ഫില്‍ ചിത്രം വലിയൊരു നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്. ട്രാക്കര്‍മാരായ ഫോറം കേരളത്തിന്റെ കണക്ക് പ്രകാരം ചിത്രം ഗള്‍ഫില്‍ നിന്ന് 7 മില്യണ്‍ ഡോളര്‍ പിന്നിട്ടിരിക്കുകയാണ്. അതായത് 62 കോടി രൂപ. ഇതോടെ ഗള്‍ഫില്‍ എക്കാലത്തെയും ഏറ്റവും വലിയ രണ്ടാമത്തെ കളക്ഷന്‍ നേടുന്ന മലയാള ചിത്രമായും ലോക മാറിയിട്ടുണ്ട്. വന്‍ വിജയം നേടിയ മോഹന്‍ലാല്‍ ചിത്രം തുടരുമിനെ പിന്നിലാക്കിയാണ് ഗള്‍ഫില്‍ ലോക ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. അതേസമയം മലയാള സിനിമകളുടെ ആള്‍ ടൈം ഗള്‍ഫ് ബോക്സ് ഓഫീസിലെ ഒന്നാം സ്ഥാനത്ത് മറ്റൊരു മോഹന്‍ലാല്‍ ചിത്രമായ എമ്പുരാന്‍ ആണ്. കേരളത്തില്‍ നിന്ന് ചിത്രം ഇതിനകം 71.68 കോടി ഗ്രോസ് നേടിയിട്ടുണ്ട്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് രണ്ട് ആഴ്ച കൊണ്ട് 209.34 കോടിയും. മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നാലാമത്തെ കളക്ഷന്‍ ഇപ്പോള്‍ ലോകയുടെ പേരിലാണ്. എമ്പുരാന്‍, മഞ്ഞുമ്മല്‍ ബോയ്സ്, തുടരും എന്നിവയാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ള ചിത്രങ്ങള്‍.
◾ ജാപ്പനീസ് ഇരുചക്ര വാഹന ബ്രാന്‍ഡായ സുസുക്കി തങ്ങളുടെ ഇതിഹാസ ഹൈപ്പര്‍ബൈക്കായ ഹയാബുസയുടെ പുതിയ പ്രത്യേക പതിപ്പ് ആഗോള വിപണികളില്‍ അവതരിപ്പിച്ചു. ജനപ്രിയ ഹൈപ്പര്‍ബൈക്കിന്റെ ഈ സ്പെഷ്യല്‍ എഡിഷനില്‍, ഹയാബുസ ആകര്‍ഷകമായ നീല നിറത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത്. അതേസമയം മെക്കാനിക്കല്‍ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. വെള്ള നിറത്തിലുള്ള ആക്സന്റുകളും ടാങ്കില്‍ ഒരു സ്പെഷ്യല്‍ എഡിഷന്‍ എംബ്ലം നല്‍കിയിട്ടുണ്ട്. എക്‌സ്‌ഹോസ്റ്റ് മഫ്ലറിന് കറുത്ത ഫിനിഷുണ്ട്. സുസുക്കിയുടെ റേസിംഗ് ഡിഎന്‍എയെ ഓര്‍മ്മിപ്പിക്കുന്ന വര്‍ണ്ണാഭമായ, ക്രിസ്പ് വൈറ്റ് ആക്സന്റുകളുള്ള ശ്രദ്ധേയമായ 'പേള്‍ വിഗര്‍ ബ്ലൂ' ബോഡിവര്‍ക്കാണ് ശ്രദ്ധേയമായ അപ്‌ഡേറ്റ്. വെളുത്ത നിറത്തിലുള്ള തിളക്കമുള്ള നീല നിറത്തിലാണ് ഹയാബുസ സ്‌പെഷ്യല്‍ എഡിഷന്‍ വരച്ചിരിക്കുന്നത്. ഈ നീലയും വെള്ളയും നിറങ്ങളാണ് വര്‍ഷങ്ങളായി സുസുക്കി ബൈക്കുകളുടെ ഐഡന്റിറ്റി. ഈ പ്രത്യേക 'പേള്‍ വീഗര്‍ ബ്ലൂ' ഹയാബൂസ ഇന്ത്യയില്‍ വരുമോ ഇല്ലയോ എന്ന് വ്യക്തമല്ല. നിലവില്‍, സുസുക്കി ഹയാബൂസ 16.90 ലക്ഷം രൂപ എക്സ്-ഷോറൂം വിലയാണ്.
◾ യാത്രാജീനുകള്‍ സ്നേഹപുരസരം പങ്കുവയ്ക്കുന്ന ഒരു കുടുംബത്തിന്റെ ഊരുചുറ്റലിന്റെ കഥയാണ് ഈ പുസ്തകം. കൂടും കുടുക്കയും കിടക്കയും കെട്ടി സ്വന്തം വണ്ടിയോടിച്ച് ഒരു കുടുംബം യാത്രപോവുകയാണ്. ഇന്ത്യയുടെ കിഴക്കേയതിരു പിടിച്ച്, കോറമാന്‍ഡല്‍ തീരംചുറ്റി, നോര്‍ത്ത് ഈസ്റ്റിലെ ഏഴു സഹോദരിമാരുടെ കിന്നാരം കേട്ട്, സന്തോ ഷത്തിന്റെ ദേശമായ പ്രിയപ്പെട്ട അയല്‍രാജ്യത്തു കറങ്ങി.... അന്വേഷണങ്ങളുടെയും യാത്രയുടെയും സന്തോഷങ്ങള്‍ ക്കൊപ്പം ഈ പുസ്തകം, ഇഴചേര്‍ന്ന ഒരു കുടുംബത്തിന്റെ സ്നേഹസങ്കീര്‍ത്തനം കൂടിയാണ്. 'വഴികള്‍ ദേശങ്ങള്‍ മനുഷ്യര്‍'. ബോബി ജോസ്. മനോരമ ബുക്സ്. വില 370 രൂപ.
◾ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി)യുടെ റിപ്പോര്‍ട്ട് പ്രകാരം ഒരാള്‍ക്ക് വര്‍ഷത്തില്‍ രണ്ടോ മൂന്നോ തവണ വരെ ജലദോഷം ഉണ്ടാകാമെന്നാണ്. ഏഴ് ദിവസം വരെ ഇതിന്റെ ലക്ഷണങ്ങള്‍ നീണ്ടുനില്‍ക്കാം. തൊണ്ടവേദനയാണ് ജലദോഷത്തിന്റെ ആദ്യ ലക്ഷണം. ഇതിന് പിന്നാലെ ക്ഷീണം, മൂക്കൊലിപ്പ്, തലവേദന, ശരീരവേദന എന്നിവ ഉണ്ടാകും. ജലദോഷം പനിയായോ മറ്റ് ആരോഗ്യപ്രശ്‌നങ്ങളിലേക്കോ പോകുന്നതിന് മുന്‍പ് തന്നെ ഇവയുടെ ലക്ഷണങ്ങളുടെ തീവ്രത ചില പൊടിക്കൈകളിലൂടെ തടയാനോ കുറയ്ക്കാനോ സാധിക്കും. ജലദോഷത്തെ തുടര്‍ന്നുള്ള ചുമ മാറാന്‍ ചെറുചൂടുവെള്ളത്തില്‍ അല്‍പം തേന്‍ ചേര്‍ത്തു കുടിക്കുന്നത് നല്ലതാണ്. വെള്ളവും ജലാംശം അടങ്ങിയ പഴങ്ങളും കഴിക്കുന്നത് തൊണ്ടവേദന, മൂക്കടപ്പ് തുടങ്ങിയ ലക്ഷണങ്ങളെ ലഘൂകരിക്കാന്‍ സഹായിക്കും. ജലദോഷം ഉള്ളപ്പോള്‍ ചിക്കന്‍ നൂഡില്‍സ് സൂപ്പ് ഒരു മികച്ച ഓപ്ഷനാണ്. ഇതില്‍ ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയതാണെന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ചെറുചൂടുവെള്ളത്തില്‍ ഉപ്പുവെള്ളം കവിള്‍കൊള്ളുന്നത് തൊണ്ടവേദനയ്ക്ക് ആശ്വസം കിട്ടും. ഉറക്കം നിങ്ങളുടെ ശരീരത്തിന് വിശ്രമം നല്‍കുകയും സുഖപ്പെടുത്താന്‍ സഹായിക്കുകയും ചെയ്യും. മുറിയില്‍ ഒരു ഹ്യുമിഡിഫയര്‍ ഉപയോഗിക്കുന്നത് കഫക്കെട്ട്, ചുമ, തൊണ്ടവേദന എന്നിവ ഉള്‍പ്പെടെയുള്ള ജലദോഷത്തിന്റെ ലക്ഷണങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കും.
◾ ഇന്നത്തെ വിനിമയ നിരക്ക് : ഡോളര്‍ - 88.30, പൗണ്ട് - 119.66, യൂറോ - 103.62, സ്വിസ് ഫ്രാങ്ക് - 110.84, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 58.75, ബഹറിന്‍ ദിനാര്‍ - 234.19, കുവൈത്ത് ദിനാര്‍ -289.17, ഒമാനി റിയാല്‍ - 229.64, സൗദി റിയാല്‍ - 23.54, യു.എ.ഇ ദിര്‍ഹം - 24.04, ഖത്തര്‍ റിയാല്‍ - 24.26, കനേഡിയന്‍ ഡോളര്‍ - 63.79.
Tags:
KERALA