Trending

സായാഹ്ന വാർത്തകൾ.

2025 | ജൂലൈ 16 | ബുധൻ 
1200 | മിഥുനം 32 |  ഉത്രട്ടാതി 

◾ സംസ്ഥാനത്തെ കീം പ്രവേശനം, പുതുക്കിയ പട്ടികയ്ക്ക് സ്റ്റേയില്ല. പ്രവേശന പരീക്ഷയിലെ മാര്‍ക്ക് സമീകരണം സംബന്ധിച്ച കേസില്‍ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. ഇതോടെ പഴയ മാനദണ്ഡ പ്രകാരമുള്ള പുതിയ കീം റാങ്ക് പട്ടിക അടിസ്ഥാനമാക്കി പ്രവേശന നടപടികള്‍ തുടരാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. എന്നാല്‍ ഹൈക്കോടതി ഉത്തരവിനെതിരായ ഹര്‍ജിയില്‍ നാലാഴ്ചയ്ക്ക് ശേഷം വിശദമായ വാദം കേള്‍ക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചു.

◾ ശബരിമലയിലേക്ക് എഡിജിപി എം.ആര്‍.അജിത് കുമാര്‍ നടത്തിയ ട്രാക്ടര്‍ യാത്ര ദൗര്‍ഭാഗ്യകരമായിപ്പോയെന്ന് ഹൈക്കോടതി. ശബരിമല സ്‌പെഷല്‍ കമ്മിഷണറുടെ റിപ്പോര്‍ട്ടില്‍ നിന്നും അജിത് കുമാറിന്റെ പ്രവര്‍ത്തി മനപ്പൂര്‍വ്വമാണെന്ന് വ്യക്തമാണെന്നും  അജിത് കുമാറിന് ആരോഗ്യ പ്രശ്നങ്ങളുണ്ടെങ്കില്‍ ആംബുലന്‍സ് ഉപയോഗിക്കാമായിരുന്നല്ലോയെന്നും ഹൈക്കോടതി  ചോദിച്ചു. ശബരിമലയിലേക്ക് അജിത് കുമാര്‍ നടത്തിയ ട്രാക്ടര്‍ യാത്ര ചട്ടവിരുദ്ധമെന്ന് സ്പെഷ്യല്‍ കമ്മീഷണര്‍ ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.ഏറെക്കാലം ശബരിമലയുടെ ചുമതല വഹിച്ചിരുന്ന പൊലീസ് ഉന്നതന്‍ തന്നെ നിയമം ലംഘിച്ചുവെന്നാണ് കണ്ടെത്തല്‍.

◾ എഡിജിപി എം.ആര്‍.അജിത് കുമാര്‍ ശബരിമലയിലേക്ക് നടത്തിയ ട്രാക്ടര്‍ യാത്രയെ  വിമര്‍ശിച്ച് റവന്യു മന്ത്രി കെ രാജന്‍. വകതിരിവ് എന്നൊരു വാക്കുണ്ടെന്നും ട്യൂഷന്‍ ക്‌ളാസില്‍ പോയാല്‍ അത് പഠിക്കാന്‍ ആകില്ലെന്നും മന്ത്രി പറഞ്ഞു. നവഗ്രഹ പ്രതിഷ്ഠാ പൂജയ്ക്കായി നട തുറന്നിരിക്കെ കഴിഞ്ഞ ശനിയാഴ്ച വൈകിട്ടാണ് എം ആര്‍ അജികുമാര്‍ പമ്പയില്‍ എത്തിയത്. തുടര്‍ന്ന് പൊലീസിന്റെ ട്രാക്ടറില്‍ സന്നിധാനത്തേക്ക് പോയി. ദര്‍ശനം നടത്തി അടുത്ത ദിവസം വീണ്ടും ട്രാക്ടറില്‍ മലയിറങ്ങി. അപകടസാധ്യത മുന്‍നിര്‍ത്തി ട്രാക്ടറില്‍ ആളെ കയറ്റുന്നത് ഹൈക്കോടതി നിരോധിച്ചിട്ടുണ്ട്.

◾ ശബരിമല ട്രാക്ടര്‍ യാത്രാ വിവാദത്തില്‍ എഡിജിപി എം.ആര്‍ അജിത് കുമാറിനെ സംരക്ഷിച്ച് സര്‍ക്കാര്‍. കുറ്റം ട്രാക്ടര്‍ ഡ്രൈവറുടെ മേല്‍ ചുമത്തിയ പോലിസ് ഇദ്ദേഹത്തിനെതിരെ കേസെടുത്തു. ഇതിന്റെ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തു. പമ്പ പോലീസാണ് കേസെടുത്തത്. എംആര്‍ അജിത് കുമാറിനെക്കുറിച്ച് എഫ്ഐആറില്‍ പരാമര്‍ശമില്ല.


◾ നിമിഷ പ്രിയക്ക് മാപ്പ് നല്‍കില്ലെന്ന് ഫേസ്ബുക്കിലൂടെ വ്യക്തമാക്കി കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍. നേരത്തെ തന്നെ മാപ്പില്ലെന്ന് വ്യക്തമാക്കിയിരുന്ന സഹോദരന്‍ അബ്ദുല്‍ ഫത്താഹ് മഹ്ദി ഇപ്പോള്‍, ഒരു തരത്തിലുമുള്ള സമ്മര്‍ദ്ദത്തിനും വഴങ്ങില്ലെന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. ഒരു ഒത്തു തീര്‍പ്പിനും ഇല്ലെന്നും ദയാധനം വേണ്ടെന്നും സഹോദരന്‍ വ്യക്തമാക്കി. തങ്ങളുടെ ആവശ്യം നീതി മാത്രമാണെന്നും സത്യം മറക്കപ്പെടുന്നില്ലെന്നും, എത്ര ദൈര്‍ഘ്യമെടുത്താലും ദൈവത്തിന്റെ സഹായത്തോടെ നീതി നടപ്പാക്കപ്പെടുമെന്നും മഹ്ദി ഫേസ്ബുക്കില്‍ കുറിച്ചു.

◾ നിമിഷപ്രിയയുടെ കാര്യത്തില്‍ ആശങ്കയുണ്ടെന്ന് ആക്ഷന്‍ കൗണ്‍സില്‍ അംഗങ്ങള്‍. ശിക്ഷ നടപ്പാക്കുന്നത് നീട്ടിവച്ചത് എത്രകാലത്തേക്കെന്ന് വ്യക്തയില്ലെന്നും വധശിക്ഷ എപ്പോള്‍ വേണമെങ്കിലും നടപ്പാക്കാമെന്ന് ആശങ്കയുണ്ടെന്നും എന്നാല്‍ ചര്‍ച്ച നല്ല രീതിയില്‍ മുന്നോട്ട് പോകുന്നുവെന്നും ആക്ഷന്‍ കൗണ്‍സില്‍ അംഗങ്ങള്‍ പറഞ്ഞു. കാന്തപുരത്തിന്റെ ഇടപെടലാണ് അവസാനം ഗുണം ചെയ്തതെന്നും മാപ്പ് നല്‍കുന്നതില്‍ തലാലിന്റെ കുടുംബത്തില്‍ അഭിപ്രായ ഐക്യമില്ലെന്നും ആക്ഷന്‍ കമ്മിറ്റിയംഗം സജീവ് കുമാര്‍ പറഞ്ഞു.

◾ നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കുന്നതിനുള്ള തുടര്‍ നടപടികള്‍ വിലയിരുത്തി കേന്ദ്ര സര്‍ക്കാര്‍. എല്ലാ വശങ്ങളും പരിശോധിച്ച ശേഷം കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാക്കും എന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവച്ചതില്‍ കേന്ദ്രസര്‍ക്കാരിന്റെ ഔദ്യോഗിക പ്രതികരണം ഇതുവരെയും വന്നിട്ടില്ല.

◾ നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവെച്ചുകൊണ്ടുള്ള വിധി പകര്‍പ്പ് ആധികാരികം തന്നെയാണെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരുടെ ഓഫീസ്. വിധി പകര്‍പ്പിന്റെ ആധികാരികതയില്‍ ആര്‍ക്കും സംശയം വേണ്ടെന്നും ഉത്തരവ് സനായിലെ കോടതിയുടെത് തന്നെയാണെന്നും ഓഫീസ് അറിയിച്ചു. കാന്തപുരത്തിന്റെ വാട്ടര്‍ മാര്‍ക്ക് പതിപ്പിച്ചതാണ് ചിലര്‍ വിവാദം ആക്കുന്നത്. വാട്ടര്‍ മാര്‍ക്ക് ഇല്ലാതെ പുറത്തുവിട്ടാല്‍ മറ്റുള്ളവര്‍ അവകാശവാദം ഉന്നയിക്കാന്‍ സാധ്യതയുണ്ടായിരുന്നുവെന്നും കാന്തപുരത്തിന്റെ ഓഫീസ് പ്രതികരിച്ചു.


◾ നിമിഷ പ്രിയുടെ വധശിക്ഷ നീട്ടുവെക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ നടക്കുന്ന കുപ്രചരണങ്ങളാണ് കൊല്ലപ്പെട്ട തലാലിന്റെ കുടുംബത്തെ ചൊടിപ്പിച്ചതെന്ന്  സേവ് നിമിഷ പ്രിയ ഗ്ലോബല്‍ ആക്ഷന്‍ കൗണ്‍സില്‍ വൈസ് ചെയര്‍പേഴ്സനും ഡിഎംസി ചെയര്‍പേഴ്സനുമായ അഡ്വ. ദീപ ജോസഫ്. നിമിഷ പ്രിയയുടെ വിഷയത്തില്‍ ക്രെഡിറ്റ് തട്ടാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടുക്കുന്നതെന്നും തലാലിന്റെ കുടുംബത്തിന്റെ കടുത്ത നിലപാടോടെ ഇനിയെന്താണ് സംഭവിക്കുകയെന്ന് അറിയില്ലെന്നും നിസഹായവസ്ഥയിലാണെന്നും അഡ്വ. ദീപാ ജോസഫ് പറഞ്ഞു

◾ നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് ഒരു വ്യവസായിയില്‍ നിന്നും വിവരങ്ങള്‍ ലഭിച്ചു കൊണ്ടിരിക്കുന്നുണ്ടെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ. മോചനവുമായി ബന്ധപ്പെട്ട് വലിയ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം വിഷയത്തില്‍ നിര്‍ണായക ഇടപെടല്‍ നടത്തിയ കാന്തപുരം അബൂബക്കര്‍ മുസല്യാരെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ സന്ദര്‍ശിച്ചു. മത പണ്ഡിതനെന്ന നിലയില്‍ കാന്തപുരം നടത്തിയ ഇടപെടലുകളാണ് നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവെക്കുന്നതിന് വഴിവെച്ചതെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം ഗോവിന്ദന്‍ വ്യക്തമാക്കി.

◾ തിരുവനന്തപുരം കോര്‍പ്പറേഷനിലെ നിയമനങ്ങളില്‍ അഴിമതിയാരോപിച്ച് യുവ മോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. ശുചീകരണ ജീവനക്കാരുടെ നിയമനത്തില്‍ ക്രമക്കേട് ആരോപിച്ചാണ് യുവ മോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയത്. മേയര്‍ ആര്യാ രാജേന്ദ്രന്‍ രാജി വെക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്.

◾ നവമാധ്യമ ഇടപെടലിന് സ്വതന്ത്ര പ്രൊഫൈലുകളെ കൂടെ നിര്‍ത്താന്‍ കര്‍മ്മപദ്ധതിയുമായി സിപിഎം. സിപിഎമ്മിന് പാര്‍ട്ടി പത്രവും ചാനലുമുണ്ടെങ്കിലും അഭിപ്രായ രൂപീകരണത്തിലും ആശയ പ്രചാരണത്തിലും സോഷ്യല്‍മീഡിയ സാധ്യതകളുപയോഗിച്ചേ മുന്നോട്ട് പോകാനാകു എന്ന് സിപിഎം നേരത്തെ വിലയിരുത്തിയിരുന്നു. അതിനുള്ള നടപടി തുടങ്ങിയിട്ട് ഏറെ നാളുകളായെങ്കിലും എംവി നികേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സെല്ലിന്റെ നിര്‍ദ്ദേശങ്ങള്‍ ഇതുവരെ പാര്‍ട്ടി നേതൃത്വം അംഗീകരിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.


◾ ജെഎസ്‌കെ സിനിമാ വിവാദത്തില്‍ നിര്‍മാതാക്കളുടെ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതായി നിര്‍മാതാക്കള്‍ കോടതിയെ അറിയിച്ചു. സിനിമ നാളെ റിലീസ് ചെയ്യും. പ്രശ്നം പരിഹരിച്ച സാഹചര്യത്തിലാണ് ഹര്‍ജി തീര്‍പ്പാക്കിയത്. ടീസറിലും പരസ്യങ്ങളിലുമുള്ള സിനിമയുടെ പഴയ പേര് നിയമ പ്രശ്നങ്ങള്‍ക്ക് വഴി തെളിക്കരുതെന്നും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. പേരടക്കം ഏഴ് മാറ്റങ്ങളോടെയാണ് ജെഎസ്‌കെ തിയറ്ററിലേക്ക് എത്തുന്നത്.

◾ കേരള സര്‍വകലാശാല റജിസ്ട്രാര്‍ അനില്‍കുമാറിന് അനുവദിച്ച ഔദ്യോഗിക വാഹനം പിടിച്ചെടുക്കാനുള്ള വിസിയുടെ ഉത്തരവ് നടപ്പായില്ല. റജിസ്ട്രാര്‍ അനില്‍കുമാര്‍ ഇന്നും തനിക്ക് സര്‍വകലാശാല അനുവദിച്ച ഔദ്യോഗിക വാഹനത്തില്‍ ജോലിക്കെത്തി. സെക്യൂരിറ്റി ഓഫീസറോട് കാര്‍ ഗ്യാരേജില്‍ സൂക്ഷിക്കാനും വാഹനത്തിന്റെ താക്കോല്‍ മിനി കാപ്പന് നല്‍കാനുമായിരുന്നു ഉത്തരവ്. എന്നാല്‍  തനിക്ക് സ്വന്തം വാഹനമില്ലെന്ന് പറഞ്ഞ റജിസ്ട്രാര്‍ സര്‍വകലാശാല നല്‍കുന്ന വാഹനത്തിലേ ജോലിക്കെത്താനാവൂ എന്ന് വ്യക്തമാക്കി.

◾ താരങ്ങളുടെ സംഘടനയായ അമ്മയുടെ ഭരണസമിതി തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിക്കാനുള്ള നടപടികള്‍ ഇന്നു തുടങ്ങും. ഈ മാസം 24 ആണ് പത്രിക സമര്‍പ്പണത്തിനുള്ള അവസാന തീയതി. ജൂലൈ 31ന് അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക പ്രസിദ്ധീകരിക്കും. ഓഗസ്റ്റ് 15നാണ് തിരഞ്ഞെടുപ്പ് നടക്കുക. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറിമാര്‍ സ്ഥാനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക.

◾ വിദ്യാഭ്യാസ വകുപ്പിനെതിരെ കുത്തിയിരിപ്പ് സമരവുമായി സിപിഎം നേതാവ് പത്തനംതിട്ട കുന്നന്താനം വടക്ക് ലോക്കല്‍ സെക്രട്ടറി എസ്.വി. സുബിന്‍. പാലക്കല്‍ത്തകിടി സെന്റ് മേരീസ് സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ ഇംഗ്ലീഷ് അധ്യാപകന്‍ ഇല്ലാത്തതിലാണ് സമരം. അധ്യാപകരെ ഉടന്‍ നിയമിക്കണമെന്നാണ് നേതാവിന്റെ ആവശ്യം.


◾ പാലക്കാട് നിപ ബാധിച്ച് മരിച്ച കുമരംപുത്തൂര്‍ സ്വദേശിയുടെ പുതുക്കിയ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. റൂട്ട് മാപ്പില്‍ രേഖപ്പെടുത്തിയ സ്ഥലങ്ങളിലും സമയങ്ങളിലും ഇടപഴകിയവര്‍ ആരോഗ്യവകുപ്പിനെ ബന്ധപ്പെടാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കി. നിപ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി.

◾ കാര്‍ പാര്‍ക്ക് ചെയ്യാനുള്ള സ്ഥലത്ത് സ്‌കൂട്ടര്‍ പാര്‍ക്ക് ചെയ്യരുതെന്ന് പറഞ്ഞ സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദ്ദിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ ആലുവ പോലീസ് കേസെടുത്തു. യൂത്ത് കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ വിഭാഗം എറണാകുളം ജില്ലാ കോഡിനേറ്റര്‍ ഇജാസിന് എതിരെയാണ് കേസ്. 73 വയസ്സുള്ള സെക്യൂരിറ്റി ജീവനക്കാരന്‍ ബാലകൃഷ്ണനെയാണ് ഇജാസ് മര്‍ദ്ദിച്ചത്.

◾ കാരണവര്‍ വധക്കേസ് പ്രതി ഷെറിന്റെ മോചനവുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രി ഗണേഷ് കുമാറിനെതിരെ ആരോപണവുമായി ഷെറിന്റെ സഹ തടവുകാരി. ഷെറിന്‍ മന്ത്രി ഗണേഷ് കുമാറിന്റെ അടുപ്പക്കാരിയായിരുന്നു എന്നും ഷെറിന് കൊടുത്ത വാക്കുപാലിക്കാനായിരിക്കാം ജയിലില്‍ നിന്ന് പുറത്തിറക്കുന്നതെന്നും തളിക്കുളം സ്വദേശി സുനിത  പറഞ്ഞു.

◾ ആലപ്പുഴ ജില്ലാ ജയിലില്‍ തടവുകാരന് സഹ തടവുകാരുടെ ക്രൂരമര്‍ദനമേറ്റു. സഹ തടവുകാരായ അഞ്ചു പേര്‍ ചേര്‍ന്നാണ് മറ്റൊരു തടവുകാരനെ മര്‍ദിച്ചത്. ജയിലില്‍ എത്താനിടയായ കേസിനെ പറ്റി ചോദിച്ചപ്പോള്‍ വ്യക്തമായ ഉത്തരം പറയാത്തതിനാണ് മര്‍ദനമെന്നാണ് ജയില്‍ അധികൃതര്‍ നല്‍കുന്ന വിവരം. ഇന്നലെ അര്‍ധരാത്രിയാണ് സംഭവം.

◾ കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവര്‍  അര്‍ജുനെ കണ്ടെത്താന്‍ കര്‍ണാടക സര്‍ക്കാരുമായി ബന്ധപ്പെട്ട് ഇടപെടലുകള്‍ നടത്തിയ മഞ്ചേശ്വരം എംഎല്‍എ എകെഎം അഷ്റഫ് ആ ദൗത്യത്തെക്കുറിച്ച് പുസ്തകമെഴുതുന്നു. അര്‍ജുന്റെ ജീവനെടുത്ത ഷിരൂര്‍ ദുരന്തത്തിന് ഇന്ന് ഒരു വര്‍ഷം തികയുമ്പോള്‍ വൈകാരികമായ ഫേസ്ബുക്ക് കുറിപ്പോടെയാണ് എകെഎം അഷ്റഫ് ഇക്കാര്യം പങ്കുവെക്കുന്നത്.

◾ ഷാര്‍ജയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കൊല്ലം സ്വദേശിനി വിപഞ്ചികയുടെയും കുഞ്ഞിന്റെയും മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍. മരണം കൊലപാതകമെന്ന് സംശയിക്കുന്നുവെന്നും മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ ഇടപെടണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം. വിപഞ്ചികയുടെ അമ്മ വിദേശത്തേക്ക് പോയ സാഹചര്യത്തിലാണ്  അമ്മയുടെ സഹോദരി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

◾ കൊല്ലം സ്വദേശിനി വിപഞ്ചികയും മകള്‍ വൈഭവിയും ഷാര്‍ജയില്‍ മരിച്ചതില്‍ സംശയങ്ങളുണ്ടെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. ഇന്ത്യന്‍ പൗരന് കിട്ടേണ്ട എല്ലാ നീതിയും ന്യായവും അവര്‍ക്ക് കിട്ടണം. ഷാര്‍ജയിലെ നിയമം അനുസരിച്ച് മൃതദേഹം ഭര്‍ത്താവിന് വിട്ടുകൊടുക്കും. ഇന്ത്യന്‍ നിയമ വ്യവസ്ഥയിലൂടെ അത് തടയാനുള്ള ശ്രമം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

◾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന്‍ കീ ബാത് പ്രക്ഷേപണ പരമ്പരയെ അടിസ്ഥാനമാക്കി കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയത്തിന് കീഴിലുള്ള മേരാ യുവ ഭാരതും, ഗ്ലോബല്‍ ഗിവേഴ്സ് ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച ടാലന്റ് ഹണ്ട് സീസണ്‍ 5ന്റെ വിജയികളെ പ്രഖ്യാപിച്ചു. വിജയികള്‍ക്ക് ഈ വര്‍ഷത്തെ സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ പങ്കെടുക്കുന്നതിനും, ദേശീയ നേതാക്കളുമായി സംവദിക്കുന്നതിനും സൗജന്യമായി അവസരമൊരുക്കും.

◾ ബെംഗളൂരുവില്‍ ഗുണ്ടയെ വെട്ടിക്കൊന്ന സംഭവത്തില്‍ മുന്‍ മന്ത്രിയും ബിജെപി എംഎല്‍എയുമായ ബൈരതി ബസവരാജിനെ പ്രതി ചേര്‍ത്ത് പൊലീസ്. 46 കാരനായ ശിവകുമാര്‍ ആണ് കൊല്ലപ്പെട്ടത്. ഭൂമാഫിയ തര്‍ക്കത്തെ തുടര്‍ന്ന് ബസവരാജിന്റെ ഗുണ്ടകള്‍ തന്നെ ഭീഷണിപ്പെടുത്തുന്നുവെന്ന് ശിവകുമാര്‍ നേരത്തെ കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു.

◾ ഖത്തറില്‍ ഗതാഗത നിയമലംഘനങ്ങളെ തുടര്‍ന്ന് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ മൂന്ന് മാസത്തിനുള്ളില്‍ ഉടമകള്‍ എത്തി ആവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി തിരിച്ചെടുത്തില്ലെങ്കില്‍ ലേല നടപടികളിലേക്ക് പോകുമെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ജനറല്‍ ഡയറക്ട്രേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു.

◾ പോസ്റ്റ് ഫ്ലൈറ്റ് റീഹാബിലിറ്റേഷനും നാസയുടെയും ഇസ്രൊയുടെയും നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി ശുഭാംശു ശുക്ല ഓഗസ്റ്റ് 17ന് ഇന്ത്യയില്‍ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷയെന്ന് കേന്ദ്ര ശാസ്ത്ര-സാങ്കേതിക വകുപ്പ് മന്ത്രി ഡോ. ജിതേന്ദ്ര സിംഗ് വ്യക്തമാക്കിയതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

◾ കുവൈത്തില്‍ കൊടും ചൂട് തുടരുന്നു, ഇന്നലെ അല്‍ റാബിയയില്‍ 51 ഡിഗ്രി സെല്‍ഷ്യസ് എന്ന റെക്കോര്‍ഡ് താപനില രേഖപ്പെടുത്തിയതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജഹ്റ, അബ്ദലി, കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം തുടങ്ങിയ മറ്റു സ്ഥലങ്ങളിലും 50 ഡിഗ്രി വരെ താപനില ഉയര്‍ന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

◾ അധിനിവേശ വെസ്റ്റ് ബാങ്കില്‍ വച്ച് ഇസ്രായേലി കുടിയേറ്റക്കാരുടെ കൂരമായ മര്‍ദനത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട പലസ്തീന്‍ - യുഎസ് പൗരനായ സെയ്ഫ് മുസല്ലറ്റിന്റെ കൊലപാതകത്തെ അപലപിച്ച് ട്രംപ് ഭരണകൂടം. ലോകത്ത് എവിടെയായാലും യുഎസ് പൗരന്മാരുടെ ജീവന്‍ സംരക്ഷിക്കപ്പെടണമെന്ന് യുഎസ് അംബാസഡര്‍ മൈക്ക് ഹക്കബി ആവശ്യപ്പെട്ടു.

◾ പഹല്‍ഗാം ഭീകരാക്രമണം നടത്തിയ ഒരു ഭീകരനെ തിരിച്ചറിഞ്ഞതായി എന്‍ഐഎ അറിയിച്ചു. ലഷ്‌ക്കര്‍ ഭീകരന്‍ സുലൈമാന്‍ ഷായുടെ സാന്നിധ്യം വ്യക്തമായെന്നാണ് എന്‍ഐഎ പറയുന്നത്. കൂട്ടക്കുരുതിക്ക് പിന്നാലെ ആഹ്ളാദ പ്രകടനം നടത്തിയ ശേഷമാണ് ഭീകരര്‍ ബൈസരണ്‍ താഴ്വര വിട്ടതെന്ന നിര്‍ണ്ണായക മൊഴിയും എന്‍ഐഎക്ക് ലഭിച്ചു.

◾ ഇസ്രയേലില്‍ ഘടകകക്ഷി സഖ്യം വിടുമെന്ന് പ്രഖ്യാപിച്ചതോടെ ബെഞ്ചമിന്‍ നെതന്യാഹു സര്‍ക്കാര്‍ പ്രതിസന്ധിയില്‍. യാഥാസ്ഥിതിക കക്ഷിയായ യുനൈറ്റഡ് തോറ ജൂദായിസം (യുടിജെ) പാര്‍ട്ടിയുടെ ആറ് അംഗങ്ങളാണ് രാജിക്കത്ത് നല്‍കിയത്. മതവിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ബന്ധിത സൈനിക സേവനത്തില്‍ ഇളവ് നല്‍കണമെന്ന ആവശ്യം അംഗീകരിക്കാതിരുന്നതോടെയാണിത്.

◾ രാജ്യത്തെ ഏറ്റവും ധനികരായ പ്രമോട്ടര്‍ നിക്ഷേപകരുടെ പട്ടികയില്‍ ആദ്യ അഞ്ചില്‍ ഇടംപിടിച്ച് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ സ്ഥാപക ചെയര്‍മാന്‍ ഡോ.ആസാദ് മൂപ്പന്‍. 2,594 കോടി രൂപയുടെ ആളോഹരി വരുമാനമാണ് ഡോ. ആസാദ് മൂപ്പനെ ഈ സവിശേഷ പട്ടികയില്‍ മുന്‍നിരയില്‍ എത്തിച്ചത്. കേരളത്തില്‍ നിന്നും ഈ പട്ടികയില്‍ ഇടംപിടിച്ച ഒരേയൊരു വ്യവസായിയും ആസാദ് മൂപ്പനാണ്. രാജ്യത്തെ അതിസമ്പന്ന വ്യവസായികളായ മുകേഷ് അംബാനി, അനില്‍ അഗര്‍വാള്‍, അസിം പ്രേംജി എന്നിവരാണ് പട്ടികയില്‍ മുന്‍നിരയിലുള്ളത്. നിക്ഷേപകര്‍ക്ക് ഓരോ ഓഹരിക്കും 118 രൂപ വീതം ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ അടുത്തിടെ പ്രത്യേക ലാഭവിഹിതം പ്രഖ്യാപിച്ചിരുന്നു. 2025 സാമ്പത്തിക വര്‍ഷത്തില്‍ രണ്ട് രൂപയുടെ അന്തിമ ഓഹരി വിഹിതവും നാല് രൂപയുടെ ഇടക്കാല ഓഹരിവിഹിതവും നിക്ഷേപകര്‍ക്ക് നല്‍കി. നിലവില്‍ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ കമ്പനിയുടെ 42 ശതമാനം ഓഹരികളാണ് ഡോ. ആസാദ് മൂപ്പന്‍ ഉള്‍പ്പെടെയുള്ള പ്രമോട്ടര്‍മാരുടെ കൈവശമുള്ളത്. ഇന്ത്യയിലും ഗള്‍ഫ് മേഖലയിലും ഉന്നതനിലവാരമുള്ള സമഗ്രമായ ചികിത്സയും പരിചരണവും നല്‍കുന്ന ആശുപത്രി ശൃംഖലയാണ് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍.

◾ വീട്ടില്‍ സ്വന്തമായി പേഴ്‌സണല്‍ കംപ്യൂട്ടര്‍ വാങ്ങുന്നവരുടെ എണ്ണത്തില്‍ കൊവിഡിന് ശേഷം കുതിച്ചുചാട്ടമെന്ന് കണക്കുകള്‍. ഗാര്‍ഹിക പി.സി വ്യാപനം 2019ല്‍ 6-8 ശതമാനമായിരുന്നെങ്കില്‍ 2024ല്‍ ഇത് 13-15 ശതമാനമായി വര്‍ധിച്ചു. സമാന കാലയളവില്‍ വാര്‍ഷിക പി.സി വില്‍പ്പനയിലും കാര്യമായ മാറ്റമുണ്ട്. 2019ല്‍ 40 ലക്ഷം പി.സികളാണ് പ്രതിവര്‍ഷം വിറ്റിരുന്നത്. 2024ലെത്തിയപ്പോള്‍ വില്‍പ്പന 70 ലക്ഷം കടന്നു. ഇക്കൊല്ലത്തെ വില്‍പ്പനയില്‍ 2.5 ശതമാനവും 2026ല്‍ 4.2 ശതമാനവും വര്‍ധനയുണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വര്‍ക്ക് ഫ്രം ഹോം വ്യാപകമായതോടെ വീടിനുള്ളില്‍ ഓഫീസ് സ്‌പേസ് സ്ഥാപിക്കുന്ന ആളുകളുടെ എണ്ണവും വര്‍ധിച്ചു. ഉപയോഗത്തിന് അനുസരിച്ച് കസ്റ്റമൈസ് ചെയ്യാന്‍ കഴിയുമെന്നതാണ് പി.സികളുടെ മറ്റൊരു പ്രത്യേകത. വലിയ മോണിറ്ററുകള്‍ ഉപയോഗിക്കാമെന്നതും മറ്റൊരു ഘടകമാണ്. എങ്കിലും പി.സി വ്യാപനത്തില്‍ ഇന്ത്യക്കാര്‍ പല രാജ്യക്കാരേക്കാളും പിന്നിലാണ്. രണ്ട് കൊല്ലത്തിനുള്ളില്‍ ലോകത്ത് വില്‍ക്കപ്പെടുന്ന പകുതിയും എ.ഐ പേഴ്‌സണല്‍ കംപ്യൂട്ടറുകളായിരിക്കും.

◾ പോക്കിരിരാജയ്ക്ക് ശേഷം പൃഥ്വിരാജും സംവിധായകന്‍ വൈശാഖും ഒന്നിക്കുന്ന 'ഖലീഫ' സിനിമയ്ക്ക് തുടക്കമായി. പൃഥ്വിയെ നായകനാക്കിയുളള ഖലീഫ ഒരു ഹൈ വോള്‍ട്ടേജ് മാസ് എന്റര്‍ടെയ്‌നര്‍ ആയിരിക്കും. ലണ്ടനും പ്രധാന ലൊക്കേഷനാണ്. ആമിര്‍ അലി എന്ന കഥാപാത്രമായാണ് ഖലീഫയില്‍ പൃഥ്വിരാജ് എത്തുക. 'പ്രതികാരം സ്വര്‍ണ്ണത്തില്‍ എഴുതപ്പെടും' എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. ജിനു വി എബ്രഹാം ആണ് ഖലീഫയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജിനു വി എബ്രഹാം, ഡോള്‍വിന്‍ കുര്യാക്കോസ്, സുരാജ് കുമാര്‍, സാരിഗമ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. ജേക്ക്സ് ബിജോയ് സംഗീതം ഒരുക്കുന്നു. സത്യന്‍ സൂര്യന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന സിനിമയ്ക്ക് ഷാജി നടുവില്‍ കലാസംവിധാനവും ഷമീര്‍ മുഹമ്മദ് എഡിറ്റിങ്ങും ചെയ്യുന്നു. ഖലീഫയില്‍ ആക്ഷന്‍, റൊമാന്‍സ്, ഡ്രാമ, ത്രില്‍സ് എല്ലാം കോര്‍ത്തിണക്കിയിട്ടുണ്ട്. യുകെ, യുഎഇ (ദുബായ്), നേപ്പാള്‍, ഇന്ത്യ എന്നിങ്ങനെ നാല് രാജ്യങ്ങളിലാണ് ഷൂട്ടിങ്.

◾ മാളികപ്പുറം ചിത്രത്തിന്റെ വന്‍ വിജയത്തിന് ശേഷം അതേ ടീം വീണ്ടും ഒന്നിക്കുന്ന 'സുമതി വളവ്' സിനിമയുടെ റിലീസ് അപ്‌ഡേറ്റ് പുറത്ത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം ഓഗസ്റ്റ് ഒന്നിന് പ്രേക്ഷകരിലേക്ക് എത്തിക്കുക. സംവിധായകന്‍ വിഷ്ണു ശശി ശങ്കര്‍, തിരക്കഥാകൃത്ത് അഭിലാഷ് പിള്ള, സംഗീത സംവിധായകന്‍ രഞ്ജിന്‍ രാജ് എന്നിവരോടൊപ്പം മലയാള സിനിമയിലെ പ്രഗല്‍ഭരായ മുപ്പതോളം അഭിനേതാക്കളും മറ്റു താരങ്ങളും മികച്ച സാങ്കേതിക പ്രവര്‍ത്തകരുമാണ് ചിത്രത്തില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. ബിഗ് ബജറ്റ് ചിത്രം എന്നതിലുപരി തൊണ്ണൂറുകളുടെ പശ്ചാത്തലത്തിലുളള ഹൊറര്‍ ഫാമിലി ഡ്രാമാ ഗണത്തിലാണ് സിനിമ ഒരുങ്ങിയത്.അര്‍ജുന്‍ അശോകന്‍, ബാലു വര്‍ഗീസ്, ഗോകുല്‍ സുരേഷ്, സൈജു കുറുപ്പ്, സിദ്ധാര്‍ഥ് ഭരതന്‍, ശ്രാവണ്‍ മുകേഷ്, നന്ദു, മനോജ് കെയു, ശ്രീജിത്ത് രവി, ബോബി കുര്യന്‍, അഭിലാഷ് പിള്ള, ശ്രീപഥ് യാന്‍, ജയകൃഷ്ണന്‍, കോട്ടയം രമേശ്, സുമേഷ് ചന്ദ്രന്‍, ചെമ്പില്‍ അശോകന്‍, വിജയകുമാര്‍, ശിവ അജയന്‍, റാഫി, മനോജ് കുമാര്‍, മാസ്റ്റര്‍ അനിരുദ്ധ്, മാളവിക മനോജ്, ജൂഹി ജയകുമാര്‍, ഗോപിക അനില്‍, ശിവദ, സിജ റോസ്, ദേവനന്ദ, ജെസ്‌നിയ ജയദീഷ്, സ്മിനു സിജോ, അശ്വതി അഭിലാഷ് എന്നിവരാണ് ചിത്രത്തിലെ താരങ്ങള്‍.

◾  ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി പ്രമുഖ മോട്ടോര്‍ സൈക്കിള്‍ നിര്‍മ്മാതാക്കളായ യമഹ. ഹൈബ്രിഡ് സാങ്കേതികവിദ്യ ഉപയോഗിച്ച് അപ്‌ഗ്രേഡ് ചെയ്ത എഫ്ഇസെഡ്-എക്സ് യമഹ അവതരിപ്പിച്ചു. ടേണ്‍-ബൈ-ടേണ്‍ നാവിഗേഷനോടുകൂടിയ പുതിയ ടിഎഫ്ടി സ്‌ക്രീനാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. ബൈക്കിന്റെ വില ഏകദേശം 1.50 ലക്ഷം രൂപയാണ് (എക്സ്-ഷോറൂം). ഊര്‍ജ്ജ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഈ ഹൈബ്രിഡ് സിസ്റ്റത്തില്‍ ബാറ്ററി ചാര്‍ജ് ചെയ്യുന്ന ഒരു സ്മാര്‍ട്ട് മോട്ടോര്‍ ജനറേറ്റര്‍ ഉള്‍പ്പെടുന്നു. വേഗത്തിലുള്ള ആക്‌സിലറേഷന് വേണ്ടി നേരിയ ടോര്‍ക്ക് ബൂസ്റ്റ് നല്‍കുന്നതിന് ഇത് എന്‍ജിനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. സൈലന്റ് എന്‍ജിന്‍ സ്റ്റാര്‍ട്ടിങ്, ഐഡ്‌ലിങ് സ്റ്റാര്‍ട്ട്-സ്റ്റോപ്പ് ഫംഗ്ഷന്‍ എന്നിവയും ഈ സാങ്കേതികവിദ്യയുടെ ഗുണങ്ങളില്‍ ഉള്‍പ്പെടുന്നു. ഹൈബ്രിഡ് പതിപ്പ് ആയിരിക്കും ഇനി ടോപ്പ്-സ്‌പെസിഫിക്കേഷന്‍ മോഡല്‍. പുതിയ മാറ്റ് ടൈറ്റന്‍ നിറം വാഗ്ദാനം ചെയ്യുന്ന തരത്തിലായിരിക്കും ഇതിന്റെ വിപണിയില്‍ എത്തുക.

◾ ധനീഷ് അനന്തന്‍ , ഇന്ദുലേഖ വാര്യര്‍, ബിനോയ് പുലാക്കോട്, നിതിന്‍ ബോസ്, അനന്തകൃഷ്ണന്‍ ആര്‍., കൃഷ്‌ണേന്ദു ടി.കെ., പൃഥ്വിരാജ് കെ., നീന ആറ്റിങ്ങല്‍, ജിസ്മ ഫൈസ്, രാഹുല്‍ പി.സി., ആതിര വി., ബ്യൂല ബാബു, അമല്‍ ആര്‍ വി.പി., ശ്യാം ബാബു, ഗൗതം ജെ. മനോജ്, അബിത കൊടുങ്ങല്ലൂര്‍...സ്വാനുഭവത്തിന്റെ ഭംഗിയും കരുത്തും നിറഞ്ഞ രചനകള്‍. വായനയ്ക്ക് പുതിയ മാനം നല്‍കുന്ന പുസ്തകം. പ്രകൃതിയും സ്ത്രീത്വവും ജീവിതവിഹ്വലതകളും നിറഞ്ഞുനില്‍ക്കുന്ന ആഖ്യാനങ്ങള്‍. സമൂഹമാധ്യമങ്ങളിലെ  നിറസാന്നിധ്യങ്ങളായ പുതുതലമുറയുടെ എഴുത്തുകള്‍. 'വര്‍ത്തമാനകാലപുസ്തകം'. എഡിറ്റര്‍ - പ്രസീത മനോജ്. മാതൃഭൂമി. വില 144 രൂപ.

◾ സിഗരറ്റിനെതിരായ മുന്നറിയിപ്പു പോലെ സമൂസക്കും ജിലേബിക്കും ആരോഗ്യകരമായ ദോഷവശങ്ങള്‍ വ്യക്തമാക്കി മുന്നറിയിപ്പ് നല്‍കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. ലഘുഭക്ഷണങ്ങളിലെ എണ്ണയും കൊഴുപ്പും പഞ്ചസാരയും സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കുന്ന ബോര്‍ഡുകള്‍ സ്ഥാപിക്കാനും നിര്‍ദ്ദേശമുണ്ട്. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വകുപ്പുകള്‍ എന്നിവയുടെ കാന്റീനുകള്‍, കഫ്റ്റീരിയകള്‍ എന്നിവയ്ക്കാണ് ആദ്യ നിര്‍ദേശം. എന്നാല്‍ ഇത് നിരോധനമല്ലെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ജിലേബി, സമൂസ എന്നീ ലഘുഭക്ഷണങ്ങള്‍ക്ക് പുറമേ ലഡ്ഡു, വട പാവ്, പക്കോഡ എന്നിവയെല്ലാം സൂക്ഷ്മ പരിശോധനയിലാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. സാധാരണയായി കഴിക്കുന്ന ഇന്ത്യന്‍ ലഘുഭക്ഷണങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന കൊഴുപ്പിന്റെയും പഞ്ചസാരയുടെയും അളവും അതുമൂലം ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളും ചൂണ്ടിക്കാട്ടിയുള്ള പഠനങ്ങള്‍ നേരത്തെ വന്നിരുന്നു. 2050 ആകുമ്പോഴേക്കും രാജ്യത്തെ 44.9 കോടിയിലധികം പേര്‍ അമിതഭാരമുള്ളവരാകുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. നഗരപ്രദേശങ്ങളിലെ മുതിര്‍ന്നവരില്‍ ഏകദേശം അഞ്ചില്‍ ഒരാള്‍ക്ക് അമിതഭാരമുണ്ടെന്നും കണക്കുകള്‍ പറയുന്നു. കുട്ടികളുടെ തെറ്റായ ഭക്ഷണക്രമവും വ്യായാമമില്ലായ്മയും മൂലം കുട്ടികളില്‍ പൊണ്ണത്തടി വര്‍ധിക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. 100 ഗ്രാം ജിലേബിയില്‍ ഏകദേശം 366 കലോറിയാണ് അടങ്ങിയിട്ടുള്ളത്. ഒരു സമൂസയില്‍ 308 കലോറിയാണ് അടങ്ങിയിട്ടുള്ളത്. ഇത് ഹൃദ്രോഗ സാധ്യതയും അമിതവണ്ണവും വര്‍ദ്ധിപ്പിക്കുന്നു. ട്രാന്‍സ് ഫാറ്റുകള്‍ ലോ-ഡെന്‍സിറ്റി ലിപ്പോപ്രോട്ടീന്‍ (എല്‍ഡിഎല്‍) കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിക്കും. അതേസമയം ഉയര്‍ന്ന ഡെന്‍സിറ്റി ലിപ്പോപ്രോട്ടീന്‍ (എച്ച്ഡിഎല്‍) കൊളസ്ട്രോള്‍ കുറയ്ക്കുകയും ചെയ്യുന്നു. ഈ അസന്തുലിതാവസ്ഥ രക്തപ്രവാഹത്തിന് കാരണമാകുന്ന പ്രക്രിയയെ ത്വരിതപ്പെടുത്തുന്നു. അവിടെ ധമനികളുടെ ഭിത്തികളില്‍ കൊളസ്ട്രോളും മറ്റ് വസ്തുക്കളും അടിഞ്ഞുകൂടുന്നത് മൂലം ധമനികള്‍ ചുരുങ്ങുകയും കഠിനമാവുകയും ചെയ്യുന്നു. ഇത് കൊറോണറി ആര്‍ട്ടറി രോഗം, ഹൃദയാഘാതം, പക്ഷാഘാതം എന്നിവയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

◾ ഇന്നത്തെ വിനിമയ നിരക്ക് : ഡോളര്‍ - 85.90, പൗണ്ട് - 115.10, യൂറോ - 99.84, സ്വിസ് ഫ്രാങ്ക് - 107.19, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 56.06, ബഹറിന്‍ ദിനാര്‍ - 227.89, കുവൈത്ത് ദിനാര്‍ -280.92, ഒമാനി റിയാല്‍ - 223.43, സൗദി റിയാല്‍ - 22.91, യു.എ.ഇ ദിര്‍ഹം - 23.39, ഖത്തര്‍ റിയാല്‍ - 23.41, കനേഡിയന്‍ ഡോളര്‍ - 62.64.
Previous Post Next Post
3/TECH/col-right