2025 ജൂൺ 12 വ്യാഴം
1200 എടവം 29 മൂലം
◾ അഹമ്മദാബാദില്‍ എയര്‍ ഇന്ത്യയുടെ യാത്രാ വിമാനം തകര്‍ന്നു വീണു. 242 യാത്രക്കാരുമായി അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് പറന്നുയര്‍ന്ന എയര്‍ ഇന്ത്യ വിമാനമാണ് തകര്‍ന്നു വീണത്. 230 യാത്രക്കാരും 12 ക്രൂ അംഗങ്ങളും ഉള്‍പ്പെടെ 242 പേര്‍ വിമാനത്തിലുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഗുജറാത്തിലെ അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപമാണ് വിമാനം തകര്‍ന്നുവീണത്. ഇന്ന് ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങള്‍ക്കകം തകര്‍ന്നു വീണുവെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. 11 വര്‍ഷം പഴക്കമുള്ള എയര്‍ ഇന്ത്യയുടെ ബോയിങ് 737 വിമാനമാണ് തകര്‍ന്നത്. 170ലധികം പേർ മരണപ്പെട്ടതായാണ് വിവരം.
◾ കപ്പല്‍ അപകടവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് കേസ് എടുക്കാമെന്ന് ഹൈക്കോടതി. ക്രിമിനല്‍, സിവില്‍ നടപടികള്‍ കപ്പല്‍ കമ്പനികള്‍ക്കെതിരെ സ്വീകരിക്കാമെന്നും നടപടികളില്‍ ഒരു പഴുതും ഉണ്ടാവരുതെന്നും സര്‍ക്കാര്‍ ചെലവാക്കുന്ന മുഴുവന്‍ തുകയും കപ്പല്‍ കമ്പനിയില്‍ നിന്ന് ഈടാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. മത്സ്യ നഷ്ടം, സാമ്പത്തിക നഷ്ടം എന്നിവയെല്ലാം കമ്പനിയില്‍ നിന്ന് ഈടാക്കാം എന്നും കോടതി നിര്‍ദ്ദേശിച്ചു. അന്താരാഷ്ട്ര കപ്പലപകടവുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കവേയാണ് ഹൈക്കോടതി നിര്‍ദ്ദേശം.
◾ കേരള തീരത്ത് മുങ്ങിയ എംഎസ്സി എല്‍സ 3 കപ്പല്‍ അപകടത്തില്‍ നഷ്ടപരിഹാരത്തിനായി സംസ്ഥാന സര്‍ക്കാര്‍ സിവില്‍കേസ് നല്‍കും. അഡ്മിറാലിറ്റി ആക്ട് പ്രകാരം ഹൈക്കോടതിയിലാണ് ഹര്‍ജി നല്‍കുക. തീരദേശനഷ്ടം, പരിസ്ഥിതി ആഘാതം എന്നിവ പരിശോധിക്കാന്‍ നിയോഗിച്ച കമ്മിറ്റികളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും കേസ് നല്‍കുക. ശാസ്ത്ര ധനകാര്യ നിയമ പരിസ്ഥിതി സെക്രട്ടറിമാരുടെ നേതൃത്വത്തിലുള്ള കമ്മിറ്റികളാണ് പരിശോധന നടത്തുന്നത്.
◾ കൊച്ചി തീരത്ത് അപകടത്തില്‍പ്പെട്ട എംഎസ്സി എല്‍സ 3 കപ്പല്‍ ഉടമകള്‍ക്ക് തിരിച്ചടി. എംഎസ്സി കപ്പല്‍ കമ്പനിയുടെ മറ്റൊരു കപ്പല്‍ തടഞ്ഞുവെക്കാന്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിഴിഞ്ഞം തുറമുഖ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കാഷ്യൂ എക്സ്പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ നല്‍കിയ ഹര്‍ജിയിലാണ് നിര്‍ദേശം. അപകടത്തില്‍പ്പെട്ട കപ്പലിലെ കണ്ടെയിനറില്‍ കാഷ്യൂ ഉണ്ടായിരുന്നു. അപകടത്തിലൂടെ ആറു കോടി രൂപയുടെ നഷ്ടം തങ്ങള്‍ക്കുണ്ടെന്നാരോപിച്ചാണ് ഇവര്‍ ഹൈക്കോടതിയെ സമീപിച്ചത്.
◾ എംഎസ്സി എല്‍സ 3 എന്ന ചരക്ക് കപ്പല്‍ കേരളതീരത്തെ പുറംകടലില്‍ മുങ്ങിയതിനെ തുടര്‍ന്ന് കേസെടുത്ത സംഭവത്തില്‍ കപ്പല്‍ ജീവനക്കാര്‍ രാജ്യം വിട്ടിട്ടില്ല എന്ന് വിവരം. കപ്പലിന്റെ ക്യാപ്റ്റന്‍ അടക്കം ഡി ജി ഷിപ്പിങ്ങിന്റെ നിരീക്ഷണത്തിലാണ്. മാത്രമല്ല കപ്പല്‍ ജീവനക്കാരെ കോസ്റ്റല്‍ പൊലീസ് ചോദ്യം ചെയ്യും.
◾ നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമീഷന്റെ ആഭിമുഖ്യത്തില്‍ പോളിംഗ്, പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്കുള്ള പരിശീലനം കാട്ടുമുണ്ട തോട്ടത്തില്‍ ഓഡിറ്റോറിയത്തില്‍ നടന്നു. 263 പോളിംഗ് സ്റ്റേഷനുകളില്‍ വിന്യസിക്കേണ്ട 393 പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്കും 387 ഫസ്റ്റ് പോളിംഗ് ഓഫീസര്‍മാര്‍ക്കുമാണ് രണ്ട് ഘട്ടങ്ങളിലായി പരിശീലനം നല്‍കിയത്.
◾ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിക്കെതിരായ ആശമാരുടെ പ്രചാരണം എല്‍ഡിഎഫിനെ ബാധിക്കില്ലെന്ന് എം സ്വരാജ്. ആശമാര്‍ക്ക് എല്‍ഡിഎഫിനോട് ആഭിമുഖ്യമാണുള്ളത് അവരുടെ ഓണറേറിയം ഏഴിരട്ടി ആക്കിയത് ഇടതുപക്ഷ സര്‍ക്കാരാണ്. ആശമാരുടെ പേരില്‍ ആരെങ്കിലും സമരം ചെയ്താല്‍ എല്‍ഡിഎഫിനെ ബാധിക്കില്ലെന്നും അവര്‍ക്ക് എന്തെങ്കിലും രാഷ്ട്രീയ താത്പര്യം ഉണ്ടാകുമെന്നും എം സ്വരാജ് പറഞ്ഞു.
◾ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായ എം സ്വരാജിന് വോട്ടുചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ചതിന് പിന്നാലെ തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളില്‍ പ്രതികരിച്ച് നിലമ്പൂര്‍ ആയിഷ. വെടിയുണ്ടകളെ പേടിച്ചിട്ടില്ല, പിന്നെയാണോ ഈ ആക്രമണമെന്നും തന്നെ അധിക്ഷേപിക്കുന്നവരോട് പുച്ഛം മാത്രമാമെന്നും നിലമ്പൂര്‍ ആയിഷ പറഞ്ഞു.
◾ നിലമ്പൂര്‍ ആയിഷക്ക് നേരെ സാമൂഹ്യ മാധ്യമങ്ങളില്‍ നടക്കുന്ന നിന്ദ്യമായ സൈബര്‍ ആക്രമണങ്ങളെ ശക്തമായി അപലപിക്കുന്നുവെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍. ജനാധിപത്യ സമൂഹത്തിന് ഒരിക്കലും അംഗീകരിക്കാനാവാത്തതും സാംസ്‌കാരികമായി അധഃപതിച്ചതുമായ ഒരു പ്രവണതയാണിതെന്നും സജി ചെറിയാന്‍ പറഞ്ഞു. നിലമ്പൂര്‍ മണ്ഡലം ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സ. എം. സ്വരാജിന് പിന്തുണ പ്രഖ്യാപിച്ചതിന്റെ പേരില്‍, ഒരു മുതിര്‍ന്ന കലാകാരിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതും തെറിവിളിക്കുന്നതും ഏറ്റവും ലജ്ജാകരമായ കാര്യമാന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾ പാലക്കാടും സി പി ഐയില്‍ ഓഡിയോ വിവാദം .കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മണ്ണാര്‍ക്കാട് സീറ്റില്‍ മത്സരിച്ച പാലക്കാട്ടെ പാര്‍ട്ടി സെക്രട്ടറി കൂടിയായ കെ പി സുരേഷ് രാജ് പരാജയപ്പെട്ടപ്പോള്‍ സന്തോഷം പങ്കുവെക്കുന്ന പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ അംഗം ഒ കെ സൈതലവിയുടെ ശബ്ദ സന്ദേശമാണ് പുറത്തായത്. മൂന്ന് കോടിയോളം രൂപ മണ്ഡലത്തില്‍ ചിലവഴിച്ചിട്ടും സിപിഎം ന് പണം വാരിക്കോരി നല്‍കിയിട്ടും തൃശൂരില്‍ ഫുള്‍ ടൈം ഫിറ്റായി നടക്കുന്ന പി ബാലചന്ദ്രനടക്കം വിജയിച്ചിട്ടും മണ്ണാര്‍ക്കാട്ടെ ജനങ്ങള്‍ സുരേഷ് രാജിനെ കൈവിട്ടുവെന്നും സന്ദേശത്തില്‍ പറയുന്നു.
◾ ജമാഅത്ത് ഇസ്ലാമി 20 വര്‍ഷം സിപി.എമ്മിനെ പിന്തുണച്ചുവെന്ന് കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പ് .96 മുതല്‍ 2016 വരെ 20 വര്‍ഷം എല്ലാ തെരഞ്ഞെടുപ്പിലും സിപി.എമ്മിനേയും എല്‍ഡിഎഫിനെയും പരസ്യമായി പിന്തുണച്ചു അതിനു മുമ്പ് ജമാഅത്ത് ഇസ്ലാമി വ്യക്തികളെയാണ് പിന്തുണച്ചിരുന്നതെന്നും പിന്തുണ ആവശ്യപ്പെടുന്നവരില്‍ നിന്നും ജമാഅത്ത് ഇസ്ലാമിയുടെ മൂല്യങ്ങളോട് യോജിപ്പുണ്ടെന്ന് എഴുതി വാങ്ങിച്ച ശേഷമാണ് പിന്തുണ പ്രഖ്യാപിച്ചിരുന്നത് പല സി പി.എം നേതാക്കളും കൈപ്പടയില്‍ തന്നെ എഴുതി ഒപ്പിട്ടു കൊടുത്തുവെന്നും അദ്ദേഹം പറഞ്ഞു.
◾ സംസ്ഥാനത്തെ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ പഠന സമയം പരിഷ്‌കരിക്കാനുള്ള സര്‍ക്കാര്‍ നീക്കം വിവാദമായതോടെ വിശദീകരണവുമായി മന്ത്രി വി ശിവന്‍കുട്ടി. കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം ലഭ്യമാക്കണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും ഏതെങ്കിലും വിഭാഗം അനുഭവിക്കുന്ന ആനുകൂല്യത്തെ ഇല്ലാതാക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും മന്ത്രി വിശദീകരിച്ചു. സര്‍ക്കാരിനെ സംബന്ധിച്ച് കുട്ടികളുടെ വിദ്യാഭ്യാസമാണ് പ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾ പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം കശ്മീരിലെ ജനതയുടെ അവസ്ഥ വളരെ കഷ്ടമാണെന്ന് രാജ്യസഭാഗം ജോണ്‍ ബ്രിട്ടാസ്. പതിനായിരത്തില്‍ അധികം കുതിര സവാരിക്കാര്‍ പ്രതിസന്ധിയിലാണ്. വിദേശ രാജ്യങ്ങളില്‍ സര്‍വ്വകക്ഷി പ്രതിനിധി സംഘത്തിന്റെ പര്യടനം ഗംഭീരമായി നടന്നു, പക്ഷെ രാജ്യത്തെ ജനങ്ങളുടെ പ്രശ്നം പരിഹരിക്കാന്‍ എന്ത് നടപടി എന്ന ചോദ്യം ബാക്കിയാണെന്നും കശ്മീരില്‍ മുഖ്യമന്ത്രിക്ക് പോലും നിര്‍ണായക യോഗങ്ങളിലേക്ക് ക്ഷണം ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾ വ്യാപാരിയില്‍ നിന്ന് വാച്ച് പ്രതിഫലമായി വാങ്ങിയെന്ന ആരോപണം നേരിടുന്ന എസ്ഐക്കെതിരെ അന്വേഷണം. കോഴിക്കോട് സിറ്റി പരിധിയിലെ സബ് ഇന്‍സ്പെക്ടര്‍ക്കെതിരെയാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ അന്വേഷണം. പരാതി പരിഹരിക്കുന്നതിന്റെ പ്രതിഫലമായി വിലകൂടിയ വാച്ച് കൈപ്പറ്റി എന്നാണ് ആരോപണം.സ്റ്റേഷനിലെ എസ്എച്ച്ഒയ്ക്കെതിരെയാണ് ആദ്യം ആരോപണം ഉയര്‍ന്നത്. പിന്നീട് നടന്ന അന്വേഷണത്തില്‍ എസ്ഐ വാച്ച് കൈപ്പറ്റി എന്ന് കണ്ടെത്തുകയായിരുന്നു.
◾ നടന്‍ കൃഷ്ണകുമാറും മകള്‍ ദിയ കൃഷ്ണയും നല്‍കിയ സാമ്പത്തിക തട്ടിപ്പില്‍ പ്രതികളായ മൂന്ന് ജീവനക്കാരികള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചു. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയെയാണ് പ്രതികള്‍ സമീപിച്ചത്. സാമ്പത്തിക തട്ടിപ്പ് കേസില്‍ ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാരികളുടെ പങ്ക് വ്യക്തമായതോടെ മൂന്നു പേരും ഒളിവില്‍ പോയിരുന്നു.
◾ പോലീസ് സ്റ്റേഷനില്‍ ഒളി ക്യാമറ വച്ച് വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ വസ്ത്രം മാറുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തില്‍ പോലീസുകാരന്‍ അറസ്റ്റില്‍. ഇടുക്കി ണ്ടിപ്പെരിയാര്‍ സ്റ്റേഷനിലെ പൊലീസുകാരന്‍ വൈശാഖാണ് പിടിയിലായത്. കഴിഞ്ഞ ഏഴു മാസത്തോളമായി ഇയാള്‍ ഇത്തരത്തില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ടെന്നാണ് വിവരം.
◾ ഇടുക്കി ചെറുതോണിയില്‍ ചുമട്ടുതൊഴിലാളിയെ വാഹനം ഇടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച വ്യാപാരി അറസ്റ്റില്‍. ചെറുതോണിയില്‍ മീന്‍ വ്യാപാരം നടത്തുന്ന സുഭാഷാണ് ചുമട്ടുതൊഴിലാളി ടി കെ കൃഷ്ണനെ അപായപ്പെടുത്താന്‍ ശ്രമിച്ചത്. ചുമടിറക്കുന്നതിലെ കൂലിയെ ചൊല്ലി ഉണ്ടായ തര്‍ക്കമാണ് പ്രകോപന കാരണം.
◾ തൃശൂര്‍ പടിയൂരിലെ ഇരട്ടക്കൊലയാളി പ്രേംകുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഉത്തരാഖണ്ഡിലെ കേദാര്‍നാദിലെ വിശ്രമ കേന്ദ്രത്തിലാണ് മൃതദേഹം കണ്ടെത്തിയത്. സ്വാഭാവിക മരണമെന്നാണ് സൂചന. രണ്ടാം ഭാര്യ രേഖയെയും അമ്മയെയും കൊലപ്പെടുത്തിയ ശേഷം ഇയാള്‍ ഒളിവിലായിരുന്നു.
◾ ടീപ്പോയിയിലെ ചില്ലുതകര്‍ന്ന് കാലില്‍ തുളച്ചുകയറിയതിനെ തുടര്‍ന്ന് രക്തം വാര്‍ന്ന് അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം. കൊല്ലം വിളയിലഴികത്ത് വീട്ടില്‍ സുനീഷിന്റെയും റൂബിയുടെയും മകനായ എയ്ദന്‍ സുനീഷ് ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. കുട്ടിയെ സ്വീകരണ മുറിയിലിരുത്തി കുളിക്കാന്‍ പോയ അമ്മ തിരിച്ചെത്തിയപ്പോഴാണ് എയ്ദനെ മുറിവേറ്റ നിലയില്‍ കണ്ടെത്തിയത്. ഉടനെ തന്നെ കുട്ടിയെ താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് സ്വകാര്യ മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കുണ്ടറ സെന്റ് ജോസഫ് ഇന്റര്‍നാഷണല്‍ സ്‌കൂളിലെ എല്‍കെജി വിദ്യാര്‍ഥിയാണ് എയ്ദന്‍.
◾ കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തി. തരൂരിനെ പ്രധാനമന്ത്രി വിളിപ്പിക്കുകയായിരുന്നുവെന്ന് ഉന്നത വൃത്തങ്ങള്‍ പറയുന്നു. അമേരിക്കയില്‍ നടത്തിയ കൂടിക്കാഴ്ചകളുടെ വിശദാംശങ്ങള്‍ തരൂര്‍ മോദിയെ അറിയിച്ചതായാണ് വിവരം.
◾ ഇന്ത്യക്കാരനായ ശുഭാംശു ശുക്ല അടക്കമുള്ള നാലംഗ സംഘം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോകുന്ന ആക്സിയം 4 ദൗത്യത്തിനായി കാത്തിരിപ്പ് തുടരുന്നു. വെള്ളിയാഴ്ച വിക്ഷേപണം നടത്താന്‍ ദൗത്യത്തിലെ പങ്കാളികളായ ആക്സിയവും നാസയും സ്പേസ് എക്സും കഠിന പരിശ്രമം നടത്തുമെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. ശനിയാഴ്ചയ്ക്കുള്ളില്‍ വിക്ഷേപണം നടന്നില്ലെങ്കില്‍ പിന്നെ രണ്ടാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം മാത്രമേ ദൗത്യ വിക്ഷേപണമുണ്ടാകൂ.
◾ ഖത്തറില്‍ നിന്ന് കെനിയയിലേക്ക് വിനോദയാത്രപോയ ഇന്ത്യന്‍ സംഘത്തിന്റെ ബസ് അപകടത്തില്‍പ്പെട്ട് മരിച്ച 5 മലയാളികളില്‍ തൃശ്ശൂര്‍ സ്വദേശിനിയായ ജസ്നയുടെയും മകള്‍ റൂഹി മെഹ്റിന്റെയും മൃതദേഹങ്ങള്‍ ഇന്ന് നാട്ടിലെത്തിക്കും. ജസ്നയുടെ ഭര്‍ത്താവ് മുഹമ്മദ് ഹനീഫും എത്തും. അപകടത്തില്‍ ഹനീഫിന് പരിക്കേറ്റിരുന്നെങ്കിലും ഗുരുതരമായിരുന്നില്ല.
◾ പൊതു ബീച്ചുകളിലും നീന്തല്‍ക്കുളങ്ങളിലും ബുര്‍ഖയോ ശരീരം മൂടുന്ന മറ്റ് നീന്തല്‍ വസ്ത്രങ്ങളോ സ്ത്രീകള്‍ ധരിക്കണമെന്ന ഉത്തരവുമായി സിറിയ. സിറിയയിലെ ഇസ്ലാമിസ്റ്റ് നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാറാണ് ഉത്തരവ് പുറപ്പെടുവിച്ചത്. സ്ത്രീകള്‍ പൊതു ബീച്ചുകളിലും മറ്റും പോകുമ്പോള്‍ മുഖം, കൈകള്‍, കാലുകള്‍ എന്നിവ ഒഴികെ ശരീരം മുഴുവന്‍ മൂടുന്ന വസ്ത്രമായ ബുര്‍ഖയോ മറ്റ് മാന്യമായ വസ്ത്രങ്ങളോ ധരിക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്.
◾ ഇറാനില്‍ ഇസ്രയേല്‍ ആക്രമണം നടത്തുമെന്ന സൂചനകള്‍ക്കിടെ കടുത്ത ജാഗ്രതയില്‍ അമേരിക്ക. ആക്രമണ സാധ്യതയുടെ പശ്ചാത്തലത്തില്‍ ഇറാഖിലെ ചില ജീവനക്കാരെ ഒഴിപ്പിക്കാനും പെന്റഗണ്‍ അനുമതി നല്‍കി. മിഡില്‍ ഈസ്റ്റില്‍ നിന്നും സൈനിക കുടുംബാംഗങ്ങള്‍ക്ക് പിന്മാറാനുള്ള അനുമതിയും പെന്റഗണ്‍ നല്‍കിയിട്ടുണ്ട്. മേഖലയിലുടനീളം സൈനിക സംഘര്‍ഷ സാധ്യത ഉയരുന്ന പശ്ചാത്തലത്തിലാണ് സുരക്ഷാ മുന്‍കരുതലുകള്‍ കൂടുതല്‍ ശക്തമാക്കുന്നതെന്നാണ് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് വിശദമാക്കുന്നത്.
◾ ഹജ്ജ് പൂര്‍ത്തിയാക്കിയെന്ന സര്‍ട്ടിഫിക്കറ്റ് 'നുസുക്' ആപ്പില്‍ ലഭ്യമാക്കി ഹജ്ജ്, ഉംറ മന്ത്രാലയം. ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടകര്‍ക്കും ഹജ്ജ് രംഗത്ത് പ്രവര്‍ത്തിച്ച തൊഴിലാളികള്‍ക്കുമാണ് സാക്ഷ്യപത്രം നല്‍കുന്നത്. തീര്‍ഥാടകരുടെ വിശ്വാസാനുഭവം രേഖപ്പെടുത്തലും ഹജ്ജ് നടത്തിപ്പിന് പ്രവര്‍ത്തിച്ചവരെ ആദരിക്കലുമാണ് സര്‍ട്ടിഫിക്കറ്റ് ഇഷ്യൂ ചെയ്യുന്നതിലൂടെ നടത്തുന്നത്.
◾ ഇറാഖിലും സിറിയയിലും വിന്യസിച്ചതിനേക്കാള്‍ കൂടുതല്‍ യുഎസ് സൈനികരെ കുടിയേറ്റ നയങ്ങള്‍ക്കെതിരായ പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്താന്‍ ട്രംപ് ഭരണകൂടം ലോസ് ഏഞ്ചല്‍സ് നഗരത്തില്‍ വിന്യസിച്ചെന്ന് റിപ്പോര്‍ട്ട്. പ്രതിഷേധങ്ങളെ നേരിടാന്‍ ട്രംപ് ഏകദേശം 4,000 നാഷണല്‍ ഗാര്‍ഡ് ഉദ്യോഗസ്ഥരെയും 700-ലധികം സജീവ മറൈന്‍മാരെയും ലോസ് ഏഞ്ചല്‍സില്‍ വിന്യസിച്ചതിന് പിന്നാലെയാണ് റിപ്പോര്‍ട്ട്
◾ സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്നും വര്‍ധന. ഗ്രാമിന് 80 രൂപ വര്‍ധിച്ച് 9,100 രൂപയിലെത്തി. പവന് 640 രൂപ വര്‍ധിച്ച് 72,800 രൂപയിലാണ് ഇന്നത്തെ വ്യാപാരം. കനം കുറഞ്ഞ ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 65 രൂപ വര്‍ധിച്ച് 7,465 രൂപയായി. വെള്ളിവിലയില്‍ ഇന്ന് കാര്യമായ മാറ്റമില്ല. ഗ്രാമിന് 115 രൂപയിലാണ് വ്യാപാരം. ഏകദേശം 1500 രൂപ ഇടിഞ്ഞ ശേഷമാണ് ഇന്നലെ ഒറ്റയടിക്ക് 600 രൂപ വര്‍ധിച്ചത്. രണ്ടു ദിവസങ്ങളിലായി 1240 രൂപ വര്‍ധിച്ച് തിരിച്ചുവന്നിരിക്കുകയാണ് സ്വര്‍ണവില. ആഗോള വിപണിയിലെ ചലനങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ആര്‍ബിഐ നയം, ഓഹരി വിപണിയിലെ മാറ്റങ്ങള്‍ എന്നിവയും സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 47 ഡോളര്‍ (1.42%) വര്‍ധിച്ച് 3,371 ഡോളറിലെത്തി. ഏപ്രിലില്‍ സ്വര്‍ണവില ഔണ്‍സിന് 3,500 ഡോളറിലെത്തിയിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 25 ശതമാനത്തോളം സ്വര്‍ണവിലയില്‍ മാറ്റമുണ്ടായെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
◾ ലോകത്തിലെ ഏറ്റവും മൂല്യമുളള കമ്പനിയെന്ന നേട്ടം തിരിച്ചു പിടിച്ച് എന്‍വിഡിയ. വിപണി മൂലധനത്തില്‍ മൈക്രോസോഫ്റ്റിനെ മറികടന്നാണ് എന്‍വിഡിയ ഈ നേട്ടം സ്വന്തമാക്കിയത്. എന്‍വിഡിയ യുടെ വിപണി മൂല്യം 3.45 ലക്ഷം കോടി ഡോളറിലെത്തി. 3.44 ലക്ഷം കോടി ഡോളറാണ് മൈക്രോസോഫ്റ്റിന്റെ വിപണി മൂല്യം. എ.ഐ ചിപ്പ് കമ്പനിയുടെ ഓഹരി 3 ശതമാനം ഉയര്‍ന്ന് 141.40 ഡോളറിലെത്തി. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ മാത്രം കമ്പനിയുടെ ഓഹരികള്‍ ഏകദേശം 24 ശതമാനമാണ് ഉയര്‍ന്നത്. 2023 ന്റെ പകുതി മുതല്‍ ടിം കുക്കിന്റെ ആപ്പിളിനോടും സത്യ നാദെല്ല സി.ഇ.ഒ ആയ മൈക്രോസോഫ്റ്റിനോടും വിപണി മൂലധന റാങ്കിംഗിലെ ഒന്നാം സ്ഥാനത്തിനായി എന്‍വിഡിയ കടുത്ത മത്സരമാണ് കാഴ്ചവെക്കുന്നത്. മുമ്പ് ജനുവരി 24 നാണ് അവര്‍ അവസാനമായി ഒന്നാമതെത്തിയത്. 3.04 ലക്ഷം കോടി ഡോളറാണ് ആപ്പിളിന്റെ വിപണി മൂല്യം. എഐഹാര്‍ഡ്വെയര്‍ മേഖലയിലെ ആധിപത്യമാണ് കമ്പനിക്ക് കരുത്താകുന്നത്.
◾ ധനുഷ് നായകനായെത്തുന്ന പാന്‍ ഇന്ത്യന്‍ ചിത്രം കുബേരയിലെ 'പിപ്പി പിപ്പി ഡുംഡും' എന്ന ഗാനം പുറത്ത്. രസകരമായ വരികളും രംഗങ്ങളുമാണ് ഗാനത്തിലുള്ളത്. ചിത്രത്തിലെ നായിക രശ്മിക മന്ദാനയാണ് ഗാനത്തില്‍ ചുവടുവയ്ക്കുന്നത്. വിഡിയോ പുറത്തുവന്നു മണിക്കൂറുകള്‍ക്കം പ്രേക്ഷക ശ്രദ്ധ നേടി. നിരവധിപേരാണ് പാട്ടിനു കമന്റുകളുമായി എത്തുന്നത്. ഇന്ദ്രവതി ചൗഹാനാണ് പിപ്പി പിപ്പി ഡും ഡും എന്ന ഗാനം ആലപിച്ചിരിക്കുന്നത്. ദേവി ശ്രീ പ്രസാദാണ് ഗാനം ഒരുക്കിയിരിക്കുന്നത്. ശേഖര്‍ കമ്മുലയാണ് കുബേര സംവിധാനം ചെയ്യുന്നത്. നാഗ ചൈതന്യ, സായ് പല്ലവി എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ഒരുങ്ങിയ 'ലവ് സ്റ്റോറി' എന്ന സിനിമയ്ക്കു ശേഷം ശേഖര്‍ കമ്മുല സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ധനുഷ്, നാഗാര്‍ജുന, രശ്മിക മന്ദാന എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. ധനുഷ് രണ്ട് ഗെറ്റപ്പില്‍ എത്തുന്ന ചിത്രം ഒരു ഇന്റെന്‍സ് ഡ്രാമയായിട്ടാണ് ഒരുങ്ങുന്നത് എന്നാണ് സൂചന. ഭിക്ഷാടനം നടത്തി ജീവിതം മുന്നോട്ടുപോകുന്ന മനുഷ്യന്‍ പെട്ടന്നൊരു സാഹചര്യത്തില്‍ കോടീശ്വരനായി മാറുന്നതാണ് കഥ. ജൂണ്‍ 20ന് തിയറ്ററുകളിലെത്തും.
◾ മാത്യു തോമസിനെ നായകനാക്കി പ്രശസ്ത ചിത്രസംയോജകനായ നൗഫല്‍ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'നൈറ്റ് റൈഡേഴ്സ്'. എ ആന്‍ഡ് എച്ച് എസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അബ്ബാസ് തിരുനാവായ, സജിന്‍ അലി, ദിപന്‍ പട്ടേല്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം ഹൊറര്‍ കോമഡി ജോണറിലാണ് ഒരുങ്ങുന്നത്. പ്രേക്ഷകപ്രീതി നേടിയ പ്രണയവിലാസം എന്ന ചിത്രത്തിന്റെ എഴുത്തുകാരായ ജ്യോതിഷ് എം., സുനു എ.വി. എന്നിവരാണ് രചന. നെല്ലിക്കാംപൊയില്‍ എന്ന ഗ്രാമത്തില്‍ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. മാത്യു തോമസിനെ കൂടാതെ, മീനാക്ഷി ഉണ്ണികൃഷ്ണന്‍, അബു സലിം, റോണി ഡേവിഡ് രാജ്, വിഷ്ണു അഗസ്ത്യ, റോഷന്‍ ഷാനവാസ് (ആവേശം ഫെയിം), ശരത് സഭ, മെറിന്‍ ഫിലിപ്പ്, സിനില്‍ സൈനുദ്ധീന്‍, നൗഷാദ് അലി, നസീര്‍ സംക്രാന്തി, ചൈത്ര പ്രവീണ്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
◾ ഭാരത് എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ 4 സ്റ്റാര്‍ സുരക്ഷ നേടി മാരുതി സുസുക്കി ബലേനോ. നേരത്തെ ഗ്ലോബല്‍ എന്‍സിഎപി ക്രാഷ് ടെസ്റ്റിലും ലാറ്റിന്‍ എന്‍സിഎപി ക്രാഷ് ടെസ്റ്റിലും ഇന്ത്യന്‍ നിര്‍മിത ബലനോ പങ്കെടുത്തിരുന്നു. രണ്ട് എയര്‍ ബാഗും ആറ് എയര്‍ബാഗുമുള്ള ബലേനോയുടെ വകഭേദങ്ങള്‍ ക്രാഷ് ടെസ്റ്റില്‍ പങ്കെടുത്തു. മുതിര്‍ന്നവരുടെ സുരക്ഷയില്‍ 6 എയര്‍ബാഗുള്ള ബലോനോ 32ല്‍ 26.52 പോയിന്റ് നേടിയാണ് 4 സ്റ്റാര്‍ നേടിയെടുത്തത്. അതേസമയം കുട്ടികളുടെ സുരക്ഷയില്‍ 49ല്‍ 34.81 പോയിന്റ് നേടിക്കൊണ്ട് 3 സ്റ്റാര്‍ നേടാനും ബലേനോക്ക് സാധിച്ചു. മുതിര്‍ന്നവരുടെ സുരക്ഷയില്‍ ഇരട്ട എയര്‍ബാഗ് മോഡലിന്റെ പോയിന്റുകള്‍ 24.04 ലേക്ക് പിന്നെയും താഴ്ന്നു. ഈ മോഡല്‍ കുട്ടികളുടെ സുരക്ഷയില്‍ 3 സ്റ്റാര്‍ തന്നെ നേടുകയും ചെയ്തു. സിഗ്മ, ഡെല്‍റ്റ, സെറ്റ, ആല്‍ഫ എന്നിങ്ങനെ നാലു വകഭേദങ്ങളിലാണ് ബലേനോ പുറത്തിറങ്ങുന്നത്. 1.2 ലീറ്റര്‍ പെട്രോള്‍ എന്‍ജിനാണ് കരുത്ത്. അടിസ്ഥാന വകഭേദത്തില്‍ മാനുവല്‍ ഗിയര്‍ബോക്‌സ് മാത്രമേയുള്ളൂ. മറ്റു വകഭേദങ്ങളില്‍ മാനുവലിനു പുറമേ എഎംടി ഓപ്ഷനുമുണ്ട്. 6.70 ലക്ഷം രൂപ മുതലാണ് ബലേനോയുടെ വില ആരംഭിക്കുന്നത്. ഏറ്റവും ഉയര്‍ന്ന മോഡലിന് 9.92 ലക്ഷം രൂപ വരെ ഉയരും. ഡെല്‍റ്റ, സെറ്റ വകഭേദങ്ങളില്‍ ഫാക്ടറി ഫിറ്റഡ് സിഎന്‍ജി ഓപ്ഷനുമുണ്ട്.
◾ സ്പാനിഷ്- പോര്‍ച്ചുഗീസ് പര്യവേക്ഷണങ്ങള്‍ കൊടുമ്പിരിക്കൊണ്ട കാലം. സ്വര്‍ണ്ണനഗരമായ എല്‍ ഡോറഡോ തേടി ഒരു സ്പാനിഷ് സംഘവും പര്യവേക്ഷണത്തിനു പുറപ്പെട്ടു. സാഹസികതയും ദുരൂഹതയും ആകാംക്ഷയും നിറഞ്ഞ ഒരു യാത്രയായിരുന്നു അത്. ആ യാത്രയ്ക്കിടയില്‍ ഒരിടത്ത്, സ്ത്രീകള്‍ തങ്ങള്‍ക്കെതിരേ പോര്‍മുഖത്ത് അണിനിരന്നതുകണ്ട സ്പാനിഷ് സംഘം ആശ്ചര്യഭരിതരായി. ഗ്രീക്ക് പുരാണങ്ങളില്‍ പരാമര്‍ശിച്ചിട്ടുള്ള ആമസോണ്‍ പോരാളികളോ ഇവര്‍ എന്ന് സ്പാനിഷുകാര്‍ അദ്ഭുതംകൂറി. അങ്ങനെ, തങ്ങള്‍ മാസങ്ങളായി സഞ്ചരിച്ചുകൊണ്ടിരിക്കുന്ന മഹാനദിക്ക് അവര്‍ പേരിട്ടു:
ആമസോണ്‍. ലാറ്റിനമേരിക്കയുടെ ചരിത്രം തിരുത്തിക്കുറിച്ച പര്യവേക്ഷണത്തിന്റെ കഥ. 'സ്വര്‍ണ്ണനഗരം തേടി: ആമസോണ്‍ കണ്ടെത്തിയ കഥ'. ജൂലിയസ് മാനുവല്‍. മാതൃഭൂമി. വില 178 രൂപ.
◾ ദിവസവും ആറ് മണിക്കൂറില്‍ താഴെ ഉറങ്ങുന്നവരില്‍, പ്രായമോ മറ്റ് ഘടകങ്ങളോ പരിഗണിക്കാതെ ഉയര്‍ന്ന രക്തസമ്മര്‍ദം ഉണ്ടാകാനുള്ള സാധ്യത കൂടുതലായിരിക്കുമെന്ന് എപ്പിഡെമിയോളജിക്കല്‍ പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ഉറക്കവും ഹൃദയാരോഗ്യവും തമ്മില്‍ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് നിരവധി പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. വിട്ടുമാറാത്ത ഉറക്കമില്ലായ്മ, ഉറക്കനഷ്ടം, അല്ലെങ്കില്‍ അസ്വസ്ഥമായ ഉറക്കം എന്നിവ ന്യൂറോ ഹോര്‍മോണ്‍ അസ്വസ്ഥതയ്ക്ക് കാരണമാകാം. ഇത് ഉറക്കക്കുറവ് മൂലം ഉണ്ടാകുന്ന ക്രമഹരിത ഹൃദയമിടിപ്പ് ഉണ്ടാകാനും ആര്‍റിത്മിയ എന്ന അവസ്ഥയിലേക്ക് നയിക്കാനും കാരണമാകുന്നു. ഉപ്പ് അല്ലെങ്കില്‍ മാനസിക സമ്മര്‍ദം മാത്രമല്ല ഉയര്‍ന്നരക്തസമ്മര്‍ദത്തിലേക്ക് നയിക്കുക. ഉറക്കം ഒരു പ്രധാനഘടകമാണ്. ഉറക്കവും രക്തസമ്മര്‍ദവും ശരീരത്തിന്റെ ഹോര്‍മോണ്‍ സംവിധാനത്താല്‍, പ്രത്യേകിച്ച് കോര്‍ട്ടിസോളിന്റെയും അഡ്രിനെര്‍ജിക് സിസ്റ്റത്തിന്റെയും നിയന്ത്രണത്തിലാണ്. ശരീരത്തിന്റെ സ്വാഭാവികമായ താളം അസ്വസ്ഥമാകുമ്പോള്‍, ഉറക്ക രീതികള്‍ അസ്വസ്ഥമാകും. ഇത് തുടര്‍ച്ചയായ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിലേക്ക് നയിച്ചേക്കാം, ഇത് മറ്റ് അവയവങ്ങളെ സാവധാനം നശിപ്പിക്കുകയും ശരീരത്തിന്റെ മൊത്തത്തിലുള്ള മെറ്റബോളിസത്തെ ബാധിക്കുകയും ചെയ്യും. ഉറക്കത്തിനിടയില്‍ ഒട്ടേറെ തവണ ശ്വാസം നിലച്ചുപോകുന്ന അവസ്ഥയാണ് സ്ലീപ് അപ്നിയ. ഒബ്സ്ട്രക്റ്റീവ് സ്ലീപ് അപ്നിയ എന്നും ഇത് അറിയപ്പെടുന്നു. ശ്വാസം ഉള്ളിലേക്കെടുക്കുമ്പോള്‍ ഉണ്ടാകുന്ന നെഗറ്റീവ് പ്രഷറിനെ ഫലപ്രദമായി പ്രതിരോധിക്കാന്‍ ശ്വാസനാളത്തിലെ പേശികള്‍ക്കു കഴിയാതെ വരുമ്പോള്‍ ശ്വാസനാളം അടഞ്ഞു പോകുന്നതു കൊണ്ടാണ് സ്ലീപ് അപ്നിയ ഉണ്ടാകുന്നത്. ഇത് ന്യൂറോ ഹോര്‍മോണ്‍ സന്തുലിതാവസ്ഥയെ ദോഷകരമായി ബാധിക്കുകയും രക്തസമ്മര്‍ദം സ്ഥിരമായ വര്‍ധനവിന് കാരണമാകുകയും ചെയ്യുന്നു.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 85.53, പൗണ്ട് - 115.87, യൂറോ - 98.46, സ്വിസ് ഫ്രാങ്ക് - 104.66, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 55.52, ബഹറിന്‍ ദിനാര്‍ - 226.81, കുവൈത്ത് ദിനാര്‍ -279.51, ഒമാനി റിയാല്‍ - 222.47, സൗദി റിയാല്‍ - 22.80, യു.എ.ഇ ദിര്‍ഹം - 23.29, ഖത്തര്‍ റിയാല്‍ - 23.62, കനേഡിയന്‍ ഡോളര്‍ - 62.62.
➖➖➖
Tags:
KERALA