Trending

സായാഹ്ന വാർത്തകൾ.

◾  അസമിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ സില്‍ചറില്‍ ഇന്നലെ പെയ്തത് റെക്കോഡ് മഴ. 24 മണിക്കൂറിനിടെ 415.8 മില്ലിമീറ്റര്‍ മഴയാണ് സില്‍ചറില്‍ ലഭിച്ചത്. 132 വര്‍ഷങ്ങള്‍ക്കിടെ രാജ്യത്ത് ഇതാദ്യമായാണ് ഒരുപ്രദേശത്ത് ഒറ്റദിവസം ഇത്രയധികം മഴപെയ്തത്. 1893-ലാണ് രാജ്യത്ത്  ഉയര്‍ന്ന അളവില്‍ മഴ ലഭിച്ചത്. അന്ന് 290.3 മില്ലിമീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്. ഇതോടെ അസമിലെ മിക്ക പ്രദേശങ്ങളിലും പ്രളയസമാന സാഹചര്യമാണുള്ളത്. അസം കൂടാതെ മണിപ്പുര്‍, ത്രിപുര, സിക്കിം, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളിലും കനത്ത മഴ തുടരുകയാണ്. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ 34 പേര്‍ക്ക് ജീവന്‍ നഷ്ടമായി.

◾  കുട്ടികള്‍ക്ക് അറിവ് മാത്രം പോര, തിരിച്ചറിവ് കൂടിയുണ്ടാകണമെന്നും അറിവ് ഉണ്ടാകുകയും തിരിച്ചറിവ് ഇല്ലാതിരിക്കുകയും ചെയ്താല്‍ അത് ദോഷകരമായി ബാധിക്കും, അറിവുകള്‍ ജീവിതത്തില്‍ പ്രവര്‍ത്തികമാക്കാന്‍ വിധം കുട്ടികളെ വളര്‍ത്തി എടുക്കണം, അത്തരം വിദ്യാഭ്യാസത്തിനാണ് സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നതെന്നും പ്രവേശനോത്സവത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം നിര്‍വഹിച്ച്  സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു.

◾  സംസ്ഥാന സ്‌കൂള്‍ പ്രവേശനോത്സവം ആലപ്പുഴ കലവൂര്‍ ഗവ: ഹൈസ്‌കൂളില്‍  മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കലവൂര്‍ സ്‌കൂളില്‍ രാവിലെ 8.30 മുതല്‍ വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍ നടന്നു. 9.30ന് വേദിയില്‍ പ്രവേശനോത്സവ ഗാനത്തിന്റെ നൃത്താവിഷ്‌കാരവും അരങ്ങേറി. സംസ്ഥാനത്തെ എല്ലാ സ്‌കൂളിലും പ്രവേശനോത്സവം ഇന്ന് രാവിലെ 10ന് നടന്നു. ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് ഇന്ന് അവധിയാണ്.

◾  ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ കെടുതികള്‍ നേരിട്ട വെള്ളാര്‍മല സ്‌കൂളിലും മുണ്ടക്കൈ എല്‍പി സ്‌കൂളിലും പ്രവേശനോത്സവം നടന്നു. മുണ്ടക്കൈയില്‍ 16 കുട്ടികളും വെള്ളാര്‍ മലയില്‍ 49 കുട്ടികളുമാണ് പുതിയതായി പഠിക്കാനായി എത്തിയത്.ബില്‍ഡിങ് അസോസിയേഷന്‍ ഓഫ് ഇന്ത്യ നിര്‍മ്മിച്ച ക്ലാസ് മുറികളില്‍ പഠിക്കാന്‍ ആയതിന്റെ സന്തോഷം വെള്ളാര്‍ മലയിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുമുണ്ടായിരുന്നു. സന്നദ്ധ സംഘടനയായ കൃപയാണ്  വെള്ളാര്‍ മലയിലെയും മുണ്ടക്കൈയിലേയും മേപ്പാടിയിലെയും വിദ്യാര്‍ത്ഥികള്‍ക്ക് ബാഗും പഠനോപകരണങ്ങളും നല്‍കിയത്.

◾  പ്രവേശനോത്സവത്തിനിടെ  ഇംഗ്ലീഷ് മീഡിയം ഡിവിഷന്‍ നിര്‍ത്തലാക്കിയ സംഭവത്തില്‍  അടിമാലി ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ രക്ഷിതാക്കളുടെ പ്രതിഷേധം. മുന്നറിയിപ്പില്ലാതെ ഡിവിഷന്‍  നിര്‍ത്തലാക്കിയതിലാണ് രക്ഷിതാക്കള്‍ പ്രധാന അധ്യാപികയെ ഉപരോധിച്ചത്. വിദ്യാര്‍ത്ഥികള്‍ കുറവുള്ളതിനാല്‍ ഇംഗ്ലീഷ് മീഡിയം ഡിവിഷന്‍ നിലനിര്‍ത്താന്‍ സാധിക്കില്ലെന്ന് അധ്യാപകര്‍ വ്യക്തമാക്കി. എന്നാല്‍ ഡിവിഷന്‍ നിര്‍ത്തുന്ന കാര്യം അറിയിച്ചത് മെയ് 30  നു മാത്രമാണെന്ന് രക്ഷിതാക്കള്‍ പറയുന്നു.

◾  കേരളം കൃത്യമായി കൊവിഡ് കണക്കുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതുകൊണ്ടാണ് കണക്ക് വര്‍ധിക്കുന്നതെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. വ്യാപന ശേഷി കൂടുതലാണെങ്കിലും രോഗ തീവ്രത കുറവാണെന്നും എന്നാല്‍ മറ്റു രോഗങ്ങള്‍ ഉള്ളവര്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കണമെന്നും അനാവശ്യ ആശുപത്രി സന്ദര്‍ശനങ്ങള്‍ ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു.

◾  ദേശീയപാതയില്‍ വീണ്ടും വിള്ളല്‍. കാസറഗോഡ് പിലിക്കോട് കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന് സമീപം നിര്‍മ്മാണത്തിലുള്ള ദേശീയപാതയിലാണ് വിള്ളല്‍ രൂപപ്പെട്ടത്. മേഘ എഞ്ചിനിയറിംഗ് ആന്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് എന്ന കമ്പനിയാണ് ദേശീയപാത നിര്‍മ്മാണം നടത്തുന്നത്. അര കിലോമീറ്ററോളം ദൂരത്തിലാണ് വിള്ളല്‍ വീണത്.

◾  കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ സഹായമായി 93.73 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍. പെന്‍ഷന്‍ വിതരണത്തിനായി 73.73 കോടി രൂപയും, മറ്റു കാര്യങ്ങള്‍ക്കുള്ള സാമ്പത്തിക സഹായമായി 20 കോടി രൂപയുമാണ് അനുവദിച്ചത്. ഈവര്‍ഷം ഇതിനകം 343 കോടി രൂപ സര്‍ക്കാര്‍ സഹായമായി കോര്‍പറേഷന് ലഭിച്ചുവെന്നും ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.

◾  പി വി. അന്‍വര്‍ അടഞ്ഞ അധ്യായമെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. ഇന്നലെ അന്‍വര്‍ പറഞ്ഞത് സാമാന്യ മര്യാദ ലംഘിച്ചുള്ള വാക്കുകളാണ് അന്‍വര്‍ നോമിനേഷന്‍ കൊടുക്കുന്നെങ്കില്‍ കൊടുക്കട്ടെയെന്നും നാമനിര്‍ദേശ പത്രിക നല്‍കിയാലും പിന്‍വലിപ്പിക്കാന്‍ ശ്രമിക്കില്ലെന്നും അദ്ദേഹം പിന്‍വലിച്ച് വന്നാല്‍ അപ്പോള്‍ നോക്കാമെന്നും അന്‍വര്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെക്കുറിച്ച് പറഞ്ഞതെല്ലാം സാമാന്യ മര്യാദക്ക് നിരക്കുന്നതല്ലെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.

◾  നിലമ്പൂരിലെ തിരഞ്ഞെടുപ്പ് പോരാട്ടം എല്‍ ഡി എഫും യു ഡിഎ ഫും തമ്മിലെന്ന് മുതിര്‍ന്ന സി പി എം നേതാവ് എളമരം കരീം. അന്‍വര്‍ തൃണമൂലിന്റെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിനെ ബാധിക്കില്ലെന്നും അന്‍വറിന്റെ ഇപ്പോഴത്തെ നിലപാടുകള്‍ തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന്  അനുകൂലമായ സാഹചര്യം ഉണ്ടാക്കുമെന്നും എളമരം കരീം അഭിപ്രായപ്പെട്ടു.

◾  എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികള്‍ക്കതിരെ വാര്‍ത്താ സമ്മേളനത്തില്‍ ഭീഷണിയുമായി പി. വി അന്‍വര്‍. നേതാക്കള്‍ കാട്ടിക്കൂട്ടിയ പലതിന്റെയും തെളിവ് കയ്യിലുണ്ടെന്നും വേണ്ടി വന്നാല്‍ നിലമ്പൂര്‍ അങ്ങാടിയില്‍ ടിവി വെച്ച് കാണിക്കുമെന്നും അന്‍വര്‍ മുന്നറിയിപ്പ് നല്‍കി. നവകേരള സദസിന്റെ പേരില്‍ മന്ത്രി മുഹമ്മദ് റിയാസ് ഭീഷണിപ്പെടുത്തി പണം വാങ്ങിക്കൂട്ടിയെന്നും കറാറുകാരെ ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖ തന്റെ കൈവശമുണ്ടെന്നും അന്‍വര്‍ വ്യക്തമാക്കി.

◾  സഭയുടെ പിന്തുണ പ്രതീക്ഷിച്ചല്ല മോഹന്‍ ജോര്‍ജിനെ നിലമ്പൂരില്‍ സ്ഥാനാര്‍ത്ഥിയാക്കിയതെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. വികസനത്തിലൂന്നിയാണ് ബി ജെ പി മത്സരിക്കുന്നതെന്നും മോഹന്‍ ജോര്‍ജ് മികച്ച സ്ഥാനാര്‍ത്ഥിയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഇത് ജനങ്ങളുടെ തലയില്‍ കെട്ടിവെച്ച തെരഞെടുപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

◾  ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ കേസുകളും അവസാനിപ്പിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം. ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പ്രത്യേക സംഘത്തിലെ വിവിധ അംഗങ്ങള്‍ക്ക് നല്‍കി എന്നാല്‍ മൊഴി നല്‍കിയവര്‍ക്ക് കേസുമായി മുന്നോട്ടുപോകാന്‍ താല്‍പര്യമില്ലെന്നായിരുന്നു നോട്ടീസിന് നല്‍കിയ മറുപടി.

◾  സിപിഎം കേന്ദ്രകമ്മറ്റി യോഗം നാളെ തുടങ്ങും. ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളിലായി മൂന്ന് ദിവസമാണ് ദില്ലി സുര്‍ജിത് ഭവനില്‍ യോഗം ചേരുക. ജനറല്‍ സെക്രട്ടറിയായി എംഎ ബേബി ചുമതലയേറ്റതിന് ശേഷം നടക്കുന്ന ആദ്യ കേന്ദ്ര കമ്മറ്റി യോഗമാണ് നാളെ തുടങ്ങുന്നത്.

◾  മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്ത് മോഹന്‍ലാല്‍ തുടരണമെന്ന് സംഘടനയുടെ അഡ്ഹോക് കമ്മിറ്റി. ഈ മാസം 22-ാം തീയതിയാണ് സംഘടനയുടെ അടുത്ത ജനറല്‍ ബോഡി യോഗം. ഈ യോഗത്തില്‍ ഇത് സംബന്ധിച്ച ഔദ്യോഗിക തീരുമാനങ്ങള്‍ ഉണ്ടാവും.

◾  കുഞ്ഞിന്റെ ജനനസര്‍ട്ടിഫിക്കറ്റില്‍  അച്ഛന്‍ അമ്മ എന്നീ പേരുകള്‍ക്ക് പകരം മാതാപിതാക്കള്‍ എന്ന് ചേര്‍ക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ മാതാപിതാക്കള്‍ക്ക് അനുകൂലമായി വിധി. അച്ഛന്‍, അമ്മ എന്നതിന് പകരം മാതാപിതാക്കള്‍ എന്ന് രേഖപ്പെടുത്താമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കോഴിക്കോട് സ്വദേശികളായ ട്രാന്‍സ് ജെന്‍ഡര്‍ ദമ്പതികള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുത്തരവ്.

◾  എറണാകുളം കാലടി പാലത്തിലെ കുഴികള്‍ പൂര്‍ണമായും ടാര്‍ ചെയ്തു. ഇതോടെ സ്വകാര്യ ബസുകള്‍ പാലം ബഹിഷ്‌കരിച്ച്  നടത്തിയിരുന്ന സമരം പിന്‍വലിച്ചു. ഇന്ന് മുതല്‍ സര്‍വീസ് പുനരാരംഭിക്കുമെന്ന് ബസ് ഓണേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് പറഞ്ഞു. ദിവസങ്ങള്‍ക്ക് മുന്‍പ് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി അടക്കം യാത്രാമധ്യേ പാലത്തിന്റെ ഗതാഗതക്കുരുക്കില്‍പ്പെട്ടിരുന്നു.

◾  ശക്തമായ മഴയെത്തുടര്‍ന്ന് അടച്ചിട്ട പൊന്മുടി ഇക്കോ ടൂറിസ്റ്റ് കേന്ദ്രം വീണ്ടും തുറക്കുന്നു.  പ്രതികൂല കാലാവസ്ഥ കാരണം 25 -ാം തിയതി മുതല്‍ അടച്ച് ഇട്ടിരുന്ന പൊന്മുടി ഇക്കോടൂറിസ്സത്തിലേക്കുള്ള സന്ദര്‍ശനം നാളെ മുതല്‍ പുനരാംഭിക്കുന്നതാണെന്ന് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു.

◾  തിരുവനന്തപുരത്ത് വെങ്ങാനൂരില്‍ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. വെങ്ങാനൂര്‍ പനങ്ങോട് ഏലാകരയില്‍ ഇന്ന് രാവിലെ കുളിക്കാനായി എത്തിയ യുവാക്കളാണ് അസ്ഥികൂടം കണ്ടെത്തിയത്. തുടര്‍ന്ന് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. അസ്ഥികൂടം പുരുഷന്റേതാണോ സ്ത്രീയുടേതാണോയെന്നതടക്കം വ്യക്തമായിട്ടില്ല. ഫോറന്‍സിക് വിദഗ്ധരടക്കമെത്തി പരിശോധന നടത്തും.

◾  കൊച്ചിയില്‍ കപ്പല്‍ മുങ്ങിയത്  ലക്ഷദ്വീപിലെ പവിഴപ്പുറ്റുകളെ ഗുരുതരമായി ബാധിക്കുമെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍.ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസ് തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ്.  13 കണ്ടെയ്നറുകളില്‍ അപകടകരമായ വസ്തുക്കളുണ്ടെന്ന് കപ്പല്‍ കപ്പല്‍ കമ്പനി അറിയിച്ചിരുന്നു.

◾  അണ്ണാ സര്‍വകലാശാല ബലാത്സംഗ കേസില്‍ പ്രതി ജ്ഞാനശേഖരന് ജീവപര്യന്തം തടവുശിക്ഷ. ചെന്നൈ മഹിളാ കോടതിയാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. കുറഞ്ഞത് 30 വര്‍ഷം കഴിയാതെ പുറത്തുവിടരുതെന്നും ജയിലില്‍ പ്രത്യേക പരിഗണനകള്‍ ഒന്നും നല്‍കരുതെന്നും കോടതി നിര്‍ദേശിച്ചു. വിവിധ വകുപ്പുകളിലായി 34 വര്‍ഷവും 3 മാസവും തടവും വിധിച്ചിട്ടുണ്ട്.  പ്രതിക്ക് പരോളോ ശിക്ഷയിളവോ നല്‍കാന്‍ പാടില്ലെന്നും കോടതി വ്യക്തമാക്കി.

◾  ഓപ്പറേഷന്‍ സിന്ദൂര്‍ ചര്‍ച്ച ചെയ്യാന്‍ ഈ മാസം 16 ന് പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിക്കുന്നത് ആലോചിച്ച് കേന്ദ്ര സര്‍ക്കാര്‍. വിദേശത്ത് പോയ പ്രതിനിധി സംഘാംഗങ്ങള്‍ക്ക് സംസാരിക്കാന്‍ അവസരം നല്‍കുന്ന നിലയിലായിരിക്കും പ്രത്യേക പാര്‍ലമെന്റ് സമ്മേളനമെന്നാണ് ലഭിക്കുന്ന വിവരം. നേരത്തെ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഓപ്പറേഷന്‍ സിന്ദൂര്‍ ചര്‍ച്ച ചെയ്യാന്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

◾  സിന്ധു നദീജല കരാര്‍ ഇന്ത്യ താല്‍ക്കാലികമായി നിര്‍ത്തിവച്ചത് പാകിസ്ഥാന്‍ കാര്‍ഷിക മേഖലയെ സാരമായി ബാധിച്ചുവെന്ന് റിപ്പോര്‍ട്ട്. ഝലം നദിയിലെ മംഗ്ല, സിന്ധു നദിയിലെ തര്‍ബേല എന്നീ രണ്ട് പ്രധാന അണക്കെട്ടുകളിലെ സംഭരണത്തില്‍ വലിയ ഇടിവുണ്ടായത് ഖാരിഫ് വിളകളെ പ്രതികൂലമായി ബാധിക്കുമെന്ന് പാക് കര്‍ഷകര്‍ ആശങ്കപ്പെടുന്നു.

◾  ഇന്ത്യ, ചിനാബ് നദിയിലൂടെയുള്ള ജലമൊഴുക്ക് വെട്ടിക്കുറച്ചെന്ന വാദവുമായി പാകിസ്ഥാന്‍. സാധാരണയെക്കാള്‍ സീസണിലെ ജലമൊഴുക്ക് 21 ശതമാനം കുറഞ്ഞെന്നാണ് പാകിസ്ഥാന്റെ വാദം. സംഭരണികളിലെ വെള്ളത്തിന്റെ അളവില്‍ 50 ശതമാനം കുറവുണ്ടായെന്ന് പാകിസ്ഥാന്‍ പറഞ്ഞു. എന്നാല്‍ പാകിസ്ഥാന്‍ യഥാര്‍ത്ഥ വിഷയം അവഗണിക്കുന്നുവെന്ന് ഇന്ത്യ വ്യക്തമാക്കി.

◾  2024 ഓഗസ്റ്റില്‍ മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പുറത്താക്കുന്നതിലേക്ക് നയിച്ച വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിലുള്ള പ്രതിഷേധത്തില്‍ നിരോധിത പാകിസ്ഥാന്‍ ഭീകര സംഘടനയായ ജമാഅത്ത്-ഉദ്-ദവ (ജെയുഡി) നേതാക്കള്‍ പ്രധാന പങ്കുവഹിച്ചതായി റിപ്പോര്‍ട്ടുകള്‍. സംഘടനയുടെ തലവന്‍ ഹാഫിസ് സയീദിന്റെ അടുത്ത അനുയായി മുസമ്മില്‍ ഹാഷ്മിയുടെ പരാമര്‍ശമാണ് പുതിയ വിവാദത്തിന് കാരണം. കഴിഞ്ഞ വര്‍ഷം ഞങ്ങള്‍ നിങ്ങളെ ബംഗ്ലാദേശില്‍ പരാജയപ്പെടുത്തിയെന്ന് ഇന്ത്യയെ ഉദ്ദേശിച്ച് സംഘടനയുടെ നേതാവായ മുസമ്മില്‍ ഹാഷ്മി പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

◾  യുഎസിലെ കൊളറാഡോയില്‍ ഇസ്രായേല്‍ അനുകൂലികള്‍ നടത്തിയ പരിപാടിക്ക് നേരെ ബോംബെറിഞ്ഞ സംഭവത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞതായി എഫ്ബിഐ. പേള്‍ സ്ട്രീറ്റ് മാളിന് സമീപം ഇസ്രായേല്‍ അനുകൂല പ്രകടനത്തില്‍ പങ്കെടുത്തവര്‍ക്ക് നേരെ മൊളോടോവ് കോക്ടെയിലുകള്‍ എറിഞ്ഞത് 45 കാരനായ മുഹമ്മദ് സാബ്രി സോളിമാന്‍ എന്നയാളാണെന്ന് എഫ്ബിഐ തിരിച്ചറിഞ്ഞിട്ടുണ്ട്. സോളിമാന്‍, പ്രകടനക്കാര്‍ക്കുനേരെ സ്ഫോടക വസ്തുക്കള്‍ എറിയുകയും ഇസ്രായേല്‍ വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കുകയും ചെയ്തിരുന്നു.

◾  ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലിയുടെ ഉടമസ്ഥതയിലുള്ള ബെംഗളൂരുവിലെ പബ്ബിനെതിരെ കേസ്. കോലിയുടെ വണ്‍8 കമ്മ്യൂണ്‍ പബ്ബിനെതിരെയാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. പബ്ബിനുള്ളില്‍ പുകവലിക്കുന്നവര്‍ക്ക് വേണ്ടി പ്രത്യേകമായി സ്മോക്കിംഗ് ഏരിയ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കബ്ബണ്‍ പാര്‍ക്ക് പൊലീസ് സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തത്.

◾  രാജീവ് ശുക്ല ബിസിസിഐ ഇടക്കാല പ്രസിഡന്റ് ആയേക്കുമെന്ന് റിപ്പോര്‍ട്ട്. നിലവിലെ പ്രസിഡന്റ് റോജര്‍ ബിന്നി 70 വയസ് തികയുന്ന സാഹചര്യത്തില്‍ സ്ഥാനം ഒഴിയും. ബിസിസിഐയുടെ ഭരണഘടനയില്‍ പ്രസിഡന്റ് സ്ഥാനത്തിന് നിശ്ചയിച്ചിട്ടുള്ള പ്രായപരിധി 70 വയസാണ്. നിലവില്‍ വൈസ് പ്രസിഡന്റായ ശുക്ല പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കും വരെ ചുമതല വഹിക്കും എന്നാണ് സൂചന.

◾  ഇ-കൊമേഴ്‌സ് വില്പന സ്ഥാപനങ്ങളുടെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യ, വില്പന രീതികള്‍ക്കെതിരേ കര്‍ശന നടപടിക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍.  കഴിഞ്ഞ ദിവസം കേന്ദ്രം അന്‍പതിലേറെ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളുടെ യോഗം വിളിച്ചിരുന്നു. ഉപയോക്താക്കളില്‍ ആശയക്കുഴപ്പവും ആശങ്കയും ജനിപ്പിക്കുന്ന തരത്തിലുള്ള വില്പന രീതികളാണ് ഡാര്‍ക്ക് പാറ്റേണ്‍ ഗണത്തില്‍ പെടുന്നത്. സേവനങ്ങളോ ഉത്പന്നങ്ങളോ തീരാന്‍ പോകുന്നുവെന്ന തരത്തില്‍ ഉപയോക്താക്കളില്‍ ഭീതി ജനിപ്പിച്ച് വാങ്ങലിലേക്ക് നയിക്കുന്ന രീതിയാണിത്. ഒട്ടുമിക്ക ഇ-കൊമേഴ്‌സ് പോര്‍ട്ടലുകളും ഈ രീതി പിന്തുടരുന്നുണ്ട്. ഇതിന് തടയിടുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. നിശ്ചിത സേവനം ലഭിക്കാനോ വാങ്ങാനോ സൈന്‍ അപ്പ് ചെയ്യണമെന്ന വ്യവസ്ഥ, പരസ്യത്തില്‍ പറഞ്ഞിരിക്കുന്നതിനേക്കാള്‍ കൂടിയതോ കുറഞ്ഞതോ ആയ നിരക്കില്‍ വില്ക്കുക, വാര്‍ത്തയെന്ന് തോന്നിക്കുന്ന രീതിയില്‍ പരസ്യം നല്കുക, ഒളിഞ്ഞിരിക്കുന്ന ചാര്‍ജുകള്‍, ഉത്പന്നങ്ങള്‍ കാര്‍ട്ടിലേക്ക് ചേര്‍ക്കുമ്പോള്‍ ഉപയോക്താവിന്റെ അനുമതിയില്ലാതെ അനുബന്ധ ഉത്പന്നങ്ങളെ കൂടി ചേര്‍ക്കുക തുടങ്ങിയ കാര്യങ്ങളെല്ലാം ഇനി നിയന്ത്രിക്കപ്പെടും.

◾  സ്റ്റാറ്റസുകള്‍ കൂടുതല്‍ ആകര്‍ഷകമാക്കാന്‍ പുതിയ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്. വാട്ട്സ്ആപ്പ് മ്യൂസിക് സ്റ്റിക്കറുകള്‍, ഇന്ററാക്ടീവ് ടൂളുകള്‍, ലേഔട്ട് കൊളാഷുകള്‍ എന്നിവയുള്‍പ്പെടെയാണ് പുതിയ ഫീച്ചറിലുള്ളത്. ചിത്രങ്ങള്‍ക്കുള്ള ലേ ഔട്ടുകളും 'ആഡ് യുവേഴ്‌സ്' സ്റ്റിക്കറുമടക്കം ഇന്‍സ്റ്റഗ്രാമിലെ ഒട്ടുമിക്ക ഫീച്ചറുകളും ഇപ്പോള്‍ വാടസ്ആപ്പ് സ്റ്റാറ്റസിലും ലഭ്യമാണ്. കൊളാഷുകള്‍ക്ക് പുത്തന്‍ ലേഔട്ട് - ഒരൊറ്റ സ്റ്റാറ്റസ് അപ്ഡേറ്റില്‍ ഒന്നിലധികം ഫോട്ടോകള്‍ (ആറ് വരെ) പങ്കിടാന്‍ അനുവദിക്കുന്നതാണ് ഈ ഫീച്ചര്‍. ഒരു സ്ലൈഡില്‍ ഒരു ഫോട്ടോ പോസ്റ്റ് ചെയ്യുന്നതിനുപകരം ഒരു കൊളാഷ് നിര്‍മിക്കാന്‍ കഴിയും. ഇപ്പോള്‍, ഒരു പ്രത്യേക പാട്ടിനായി സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്യാനും സാഹചര്യത്തിനൊത്ത് ഒരു മ്യൂസിക് സ്റ്റിക്കര്‍ ഷെയര്‍ ചെയ്യാനും സാധിക്കും. ആഡ് യുവേഴ്‌സ് ഫീച്ചറില്‍ ആളുകള്‍ക്ക് ഒരു സന്ദേശം പങ്കുവെക്കുകയും മറ്റുള്ളവരെ സംഭാഷണത്തില്‍ ചേരാന്‍ ക്ഷണിക്കുകയും ചെയ്യാം. ഉപയോക്താക്കള്‍ക്ക് ഏത് ഫോട്ടോയും ഒരു സ്റ്റിക്കറാക്കി മാറ്റാനും, അവരുടെ സ്റ്റാറ്റസ് അപ്ഡേറ്റിന് അനുയോജ്യമായ രീതിയില്‍ വലുപ്പം, ആകൃതി, സ്ഥാനം എന്നിവ ക്രമീകരിക്കാനും കഴിയും.

◾  കമല്‍ ഹാസന്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം 'തഗ് ലൈഫി'ലെ പുതിയ ലിറിക് വീഡിയോ റിലീസ് ചെയ്തു. കമല്‍ഹാസന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റേതാണ് ഗാനം. ശ്രുതി ഹാസന്‍ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. എ ആര്‍ റഹ്‌മാന്‍ ആണ് സംഗീതം. കാര്‍ത്തിക് നേതയാണ് വരികള്‍ എഴുതിയത്. തഗ് ലൈഫ് ജൂണ്‍ 5 ന് തിയേറ്ററുകളിലേക്കെത്തും. എ ആര്‍ റഹ്‌മാന്‍ സംഗീതം നല്‍കിയ ഒന്‍പത് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. 37 വര്‍ഷങ്ങള്‍ക്ക് ശേഷം കമല്‍ഹാസനും മണി രത്നവും ഒന്നിക്കുന്ന ചിത്രമാണ് തഗ് ലൈഫ്. തൃഷ, അഭിരാമി, നാസര്‍ തുടങ്ങിയവര്‍ക്കൊപ്പം ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ചിമ്പുവാണ്. കമല്‍ ഹാസന്റെ രാജ്കമല്‍ ഫിലിംസിനൊപ്പം മണി രത്നത്തിന്റെ മദ്രാസ് ടാക്കീസും ഉദയനിധി സ്റ്റാലിന്റെ റെഡ് ജയന്റ് മൂവീസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. രംഗരായ ശക്തിവേല്‍ നായ്ക്കര്‍ എന്നാണ് ചിത്രത്തില്‍ കമല്‍ ഹാസന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.

◾  'സ്‌ക്വിഡ് ഗെയിം' സീസണ്‍ 3യുടെ ട്രെയിലര്‍ എത്തി. ഇതുവരെ സീരിസില്‍ വന്ന ഏറ്റവും തീവ്രമായ വൈകാരിക രംഗങ്ങള്‍ ഈ സീസണിലാണ് എന്ന സൂചനയാണ് ട്രെയിലര്‍ നല്‍കുന്നത്. സീസണ്‍ 2 ന്റെ ഞെട്ടിക്കുന്ന അവസാനം മുതല്‍ ആരാധകര്‍ കാത്തിരുന്ന സിയോങ് ഗി-ഹുന്‍ എന്ന പ്ലെയര്‍ 456 ഉം, നിഗൂഢമായ ഫ്രണ്ട് മാന്‍-വണ്‍ എന്നിവ തമ്മിലുള്ള ഒരു ഭയാനകമായ പോരാട്ടമാണ് അവസാന സീസണ്‍ അവതരിപ്പിക്കുന്നത് എന്ന സൂചന ലഭിക്കുന്നുണ്ട്.  2024 ഡിസംബര്‍ 26-ന് പുറത്തിറങ്ങിയ സീസണ്‍ 2, ഏഴ് എപ്പിസോഡുകളാണ് ഉണ്ടായിരുന്നത്. സീസണ്‍ 2ഉം സീസണ്‍ 3യും ഒന്നിച്ചാണ് ചിത്രീകരിച്ചത് അതിനാല്‍ തന്നെ 2025ല്‍ ഷോ മൂന്നാം സീസണ്‍ ഇറങ്ങുമെന്ന് നേരത്തെ നെറ്റ്ഫ്ലിക്സ് വ്യക്തമാക്കിയിരുന്നു. 2021-ല്‍ ഷോയുടെ അപ്രതീക്ഷിത വിജയത്തെത്തുടര്‍ന്ന് ഏകദേശം മൂന്ന് വര്‍ഷമെടുത്താണ് സീസണ്‍ 2 വന്നത്. അതിന് പിന്നാലെ 2025 ജൂണ്‍ 27ന് മൂന്നാം സീസണ്‍ എത്തുന്നത്. ഡിസംബറില്‍ റിലീസ് ചെയ്തതിന് ശേഷം, സ്‌ക്വിഡ് ഗെയിം സീസണ്‍ 2 173 ദശലക്ഷത്തിലധികം വ്യൂവും 1.2 ബില്യണ്‍ മണിക്കൂറിലധികം കാഴ്ച സമയവും നേടിയിട്ടുണ്ട്, നെറ്റ്ഫ്ലിക്‌സില്‍ ഏറ്റവുമധികം ആളുകള്‍ കണ്ട രണ്ടാമത്തെ ഇംഗ്ലീഷ് ഇതര പരമ്പരയാണ് സ്‌ക്വിഡ് ഗെയിം.

◾  സിസര്‍ വാതിലുകളും കണ്‍വേര്‍ട്ടിബിള്‍ മേല്‍ക്കൂരയുമുള്ള എംജി സൈബര്‍സ്റ്റര്‍ ഇലക്ട്രിക് സ്‌പോര്‍ട്‌സ് കാര്‍ 60 ലക്ഷം രൂപ എക്‌സ്-ഷോറൂം വിലയില്‍ പുറത്തിറങ്ങും. 77കിലോവാട്ട്അവര്‍ ബാറ്ററി പായ്ക്കും, രണ്ട് ഇലക്ട്രിക് മോട്ടോറുകളും ചേര്‍ന്ന് 510ബിഎച്പി പവറും 725എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു, ഒറ്റ ചാര്‍ജില്‍ 580 കിലോമീറ്റര്‍ റേഞ്ചും നല്‍കുന്നു. അതേസമയം ഒറ്റ ചാര്‍ജില്‍ പരമാവധി 580 കിലോമീറ്റര്‍ റേഞ്ച് റീട്യൂണ്‍ ചെയ്യുന്നു. ഓള്‍-വീല്‍ ഡ്രൈവ് സിസ്റ്റവുമായാണ് ഇവി വരുന്നത്. എംജിയുടെ പുതിയ ഇലക്ട്രിക് സ്‌പോര്‍ട്‌സ് കാര്‍ 1960കളിലെ എംജി ബി റോഡ്സ്റ്ററില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വരാനിരിക്കുന്ന എംജി സൈബര്‍സ്റ്റര്‍ ഇലക്ട്രിക് സ്‌പോര്‍ട്‌സ് കാര്‍ ബ്രാന്‍ഡിന്റെ പുതിയ പ്രീമിയം എംജി സെലക്ട് ഔട്ട്‌ലെറ്റുകള്‍ വഴി വില്‍ക്കും. ആദ്യ ഘട്ടത്തില്‍ രാജ്യവ്യാപകമായി 12 സെലക്ട് എക്‌സ്പീരിയന്‍സ് സെന്ററുകള്‍ സ്ഥാപിക്കാന്‍ കമ്പനി പദ്ധതിയിടുന്നു. കൂടുതല്‍ വിപുലീകരണം ഘട്ടം ഘട്ടമായി നടക്കും.

◾  ചിത്രത്തിലെ ആ കുഴി. ഉറുമ്പുകള്‍ കാവല്‍ നില്‍ക്കണ കുഴി... ആദ്യം ചോന്ന ഉറുമ്പുകളായിരുന്നില്ലേ? പിന്നപ്പിന്നെ താഴോട്ടിറങ്ങി ചോരകുടിച്ചു മത്തുപിടിച്ച പാവം പിപീലിക... അതും ഒരു ദുരഭിമാനക്കൊലയായിരുന്നോ? ആരാ ആ കുഴിയില്‍ വീണത്? അല്ലെങ്കില്‍ ഇരുളിന്റെ മറവില്‍ ആരെയാണ് കൊണ്ടുവന്നിട്ടത്? ദുരഭിമാനച്ചോരയില്‍ കുതിര്‍ന്ന ഉറുമ്പുകള്‍ക്ക് ഇനിയും കരകയറാനായിട്ടില്ലല്ലോ... ഒരു വിസ്മയചിത്രത്തില്‍ തുടങ്ങി, പ്രണയവും പകയും മരണവും ഉന്മാദവും സ്വപ്നങ്ങളുമെല്ലാമെല്ലാം സൃഷ്ടിക്കുന്ന പലപല വഴികളിലൂടെ ഒഴുകിപ്പരന്ന്,  മനുഷ്യരാശിയുടെയും പ്രകൃതിയുടെയും നിര്‍മ്മിതദുരന്തത്തിനു നേരേയുള്ള മുന്നറിയിപ്പായിത്തീരുന്ന രചന. സേതുവിന്റെ ഏറ്റവും പുതിയ നോവല്‍. 'അന്തകവള്ളികള്‍'.  മാതൃഭൂമി. വില 224 രൂപ.

◾  ലക്ഷണങ്ങള്‍ നേരത്തെ തിരിച്ചറിയുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിന് സഹായിക്കുന്നു. ഹൃദയാഘാതം സംഭവിച്ചവരില്‍ മൂന്നിലൊന്ന് പേര്‍ക്കും നെഞ്ചുവേദന റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പകരം, ക്ഷീണം, ശ്വാസതടസ്സം അല്ലെങ്കില്‍ ഓക്കാനം തുടങ്ങിയ ലക്ഷണങ്ങള്‍ അവര്‍ക്ക് അനുഭവപ്പെട്ടതായി ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. ചെറിയ വ്യായാമത്തിനിടയിലോ വിശ്രമത്തിലോ പോലും ശ്വസിക്കാന്‍ ബുദ്ധിമുട്ടുന്നത് ഹൃദയം കാര്യക്ഷമമായി പമ്പ് ചെയ്യുന്നില്ല എന്നതിന്റെ സൂചനയാകാം. ധമനികള്‍ അടഞ്ഞുപോകുന്നതിനാല്‍ രക്തയോട്ടം കുറയുമ്പോള്‍ ശരീരത്തിന് ഓക്സിജന്‍ ലഭിക്കുന്നത് കുറയുകയും ശ്വാസതടസ്സം ഉണ്ടാകുകയും ചെയ്യുന്നു. സ്ഥിരമായതോ പെട്ടെന്നുള്ളതോ ആയ ക്ഷീണം, ഹൃദയസ്തംഭനത്തെ സൂചിപ്പിക്കുന്നു. രക്തചംക്രമണം തകരാറിലാകുമ്പോള്‍, പേശികള്‍ക്കും അവയവങ്ങള്‍ക്കും ആവശ്യമായ ഓക്സിജന്‍ ലഭിക്കാതെ വരും. ഇത് ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ക്ഷീണത്തിലേക്ക് നയിക്കുന്നു. നെഞ്ചില്‍ നിന്ന് തോളിലേക്കോ, കൈകളിലേക്കോ, താടിയെല്ലിലേക്കോ, കഴുത്തിലേക്കോ, പുറകിലേക്കോ വ്യാപിക്കുന്ന വേദനമാണ് മറ്റൊരു ലക്ഷണം. ഇത് പലപ്പോഴും പേശി പിരിമുറുക്കമോ നാഡി വേദനയോ ആയി തെറ്റിദ്ധരിക്കപ്പെടുന്നു. പെട്ടെന്ന് അകാരണമായി വിയര്‍ക്കുന്നതാണ് മറ്റൊരു ലക്ഷണം. വ്യായാമമൊന്നും ചെയ്യാതെ തന്നെ വിയര്‍പ്പ് അനുഭവപ്പെടുന്നത് ഹൃദയ സംബന്ധമായ അസ്വസ്ഥതയെ സൂചിപ്പിക്കാം. ഹൃദയധമനികളിലെ തടസ്സങ്ങള്‍ മൂലം തലച്ചോറിലേക്കുള്ള രക്തപ്രവാഹം അപര്യാപ്തമാകുന്നതിന്റെ ലക്ഷണമായിരിക്കാം തലകറക്കം, അല്ലെങ്കില്‍ ഓക്കാനം. ധമനികളിലെ തടസ്സം മൂലമുണ്ടാകുന്ന ഓക്സിജന്‍ ലഭ്യതക്കുറവ് മൂലം ഹൃദയമിടിപ്പ്, വിറയല്‍, ഹൃദയമിടിപ്പ് കൂടല്‍ തുടങ്ങിയ ക്രമരഹിതമായ ഹൃദയമിടിപ്പ് ഉണ്ടാകാം. ഹൃദയം ഫലപ്രദമായി പമ്പ് ചെയ്യാന്‍ കഴിയാതെ വരുമ്പോള്‍ അവയവങ്ങളില്‍ ദ്രാവകം അടിഞ്ഞുകൂടുകയും വീക്കം ഉണ്ടാക്കുകയും ചെയ്യും. ഇത് പലപ്പോഴും കണ്‍ജസ്റ്റീവ് ഹാര്‍ട്ട് ഫെയിലറുമായി ബന്ധപ്പെട്ടിരിക്കുന്നു.

*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 85.31, പൗണ്ട് - 115.60, യൂറോ - 97.49, സ്വിസ് ഫ്രാങ്ക് - 104.32, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 55.31, ബഹറിന്‍ ദിനാര്‍ - 226.33, കുവൈത്ത് ദിനാര്‍ -278.27, ഒമാനി റിയാല്‍ - 221.88, സൗദി റിയാല്‍ - 22.74, യു.എ.ഇ ദിര്‍ഹം - 23.23, ഖത്തര്‍ റിയാല്‍ - 23.49, കനേഡിയന്‍ ഡോളര്‍ - 62.39.
➖➖➖➖➖➖➖➖
Previous Post Next Post
3/TECH/col-right